ന്യൂദല്‍ഹി: ഒളിമ്പിക് ഗുസ്തി മത്സരങ്ങളില്‍ രണ്ട് മെഡലുകള്‍ നേടിയ സുശീല്‍കുമാര്‍ മത്സരത്തില്‍ തോല്ക്കാന് തനിക്ക് ഒരാള്‍ പണം വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തി. മോസ്കോയില്‍ നടന്ന 2010ലെ ലോകമീറ്റിലാണ് ഈ വാഗ്ദാനം തനിക്ക് ലഭിച്ചതെന്നും സുശീല്‍കുമാര്‍ പറഞ്ഞു.
റഷ്യയുടെ അലന് ഗോഗാവിനെതിരെ ഫൈനല്‍ മത്സരത്തിന് തയ്യാറെടുക്കുമ്പോഴാണ് വമ്പന്‍ തുക തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ടതെന്ന് കുമാര്‍ വ്യാഴാഴ്ച ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. തന്റെ സംഘത്തില്‍പ്പെട്ട ഒരാളാണ് ചിലര്‍ക്ക് തന്നോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞത്. അയാള്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ താന്‍ അമ്പരന്നുപോയി. വാഗ്ദാനം ചെയ്ത പണം കോടികള്‍ വരും. ഒരു ഗുസ്തി താരത്തെ സംബന്ധിച്ച് അത് സത്യത്തില്‍ വലിയ തുക തന്നെയാണ്. ഈ വാഗ്ദാനം നമ്മുടെ കൂടെയുണ്ടായിരുന്ന ഒരു വിദേശ പരിശീലകനും ലഭിച്ചിരുന്നു. മത്സരം നടന്നത് റഷ്യയിലാണ്. എതിരാളിയാകട്ടെ ഒരു റഷ്യാക്കാരനും. കളി നടക്കുന്നത് നമ്മുടെ രാജ്യത്താണ്, അതിനാല്‍ നമ്മുടെ താരം തന്നെ വിജയിക്കണം. അതായിരുന്നു അവരുടെ താത്പര്യമെന്നും സുശീല്‍കുമാര്‍ പറഞ്ഞു.
ഫൈനല്‍ വിജയിച്ച് ഇന്ത്യയിലേക്ക് മെഡലുമായി മടങ്ങണമെന്ന സമ്മര്‍ദത്തിലായിരുന്ന തനിക്ക് ഇത് വളരെ അദ്ഭുതമായിരുന്നു. കൂടാതെ താന്‍ ഫൈനലിനുള്ള തയ്യാറെടുപ്പിലുമായിരുന്നു. ആ സമയത്തെ തന്റെ ചിന്താഗതി ഇതായിരുന്നെന്ന് സുശീല്‍ പറഞ്ഞു. ഫൈനലില്‍ ഗോഗാവിനെ 3-1ന് തോല്‍പ്പിച്ച് സുശീല്‍ സ്വര്‍ണം ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ഗുസ്തയില്‍ അതായിരുന്നു ഇന്ത്യക്ക് ലഭിച്ച ഏക സ്വര്‍ണം. ഇത് രണ്ടോ നാലോ കോടിയുടെ പ്രശ്നമല്ല. നമ്മുടെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണ്. ലണ്ടന്‍ ഒളിമ്പിക്സില്‍ വെള്ളി നേടിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ സംസാരിക്കവെ സുശീല്‍ വ്യക്തമാക്കി.
മോസ്കോയിലെ ഫൈനലില്‍ വിജയിച്ച ശേഷം കാണികളെ കണ്ടപ്പോള്‍ താന്‍ കൂടുതല്‍ വിനയാന്വിതനാവുകയാണ് ചെയ്തത്. മാറ്റില്‍ നിന്നും ഇറങ്ങിയപ്പോള്‍ കണ്ടത് കാണികള്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു നില്‍ക്കുന്നതാണ് കണ്ടത്. ഒരാള്‍ പോലും ഇരിക്കുന്നുണ്ടായിരുന്നില്ല. സ്റ്റേഡിയത്തിലുണ്ടായിരുന്ന എല്ലാവരും എഴുന്നേറ്റ് നിന്ന് അഭിനന്ദനം ചൊരിയുകയായിരുന്നു. ഇത് തന്നെ കൂടുതല്‍ വിനയാന്വിതനാക്കിയെന്നും സുശീല്‍ പറഞ്ഞു.
സെമിഫൈനലില്‍ 4-3ന് തന്നോട് പരാജയപ്പെട്ട അസര്‍ബൈജാന്റെ ജബ്രൈല് ഹാസനോവ് പോലും അനുമോദിക്കാനായി സന്തോഷത്തോടെ ഓടിയടുക്കുന്നതാണ് കണ്ടത്. നാലോ അഞ്ചോ ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ താന്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ 2010ല്‍ മോസ്കോയില്‍ ലഭിച്ച പിന്തുണ വര്‍ണിക്കാന്‍ വാക്കുകളില്ല. സ്വദേശത്ത് വച്ച് ഒരു ഗുസ്തി താരത്തെ തോല്‍പ്പിക്കുക, അതും മികച്ച ഗുസ്തി പാരമ്പര്യമുള്ളത്, എളുപ്പമുള്ള ജോലിയായിരുന്നില്ല. സുശീല്‍ ഓര്‍മിപ്പിച്ചു.
ചുമലിലേറ്റ പരുക്കിന് ശേഷം മുഴുവന്‍ സമയം പരിശീലനത്തിനെത്തിയ സുശീല്‍കുമാര്‍ ഏറെ സന്തോഷവാനാണിപ്പോള്‍. സപ്തംബര്‍ 16 മുതല്‍ 22 വരെ ബുഡാപെസ്റ്റില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പാണ് സുശീലിന്റെ ലക്ഷ്യം. സേനുപറ്റിലെ സായി സെന്ററില്‍ രാവിലെയാണ് പരിശീലനത്തിനെത്തുന്നത്. വൈകീട്ടത്തെ സെഷനില്‍ തലസ്ഥാനത്തെ ചത്രസാല്‍ സ്റ്റേഡിയത്തിലും സുശീലെത്തും. മാറ്റില്‍ തന്റെ തന്ത്രങ്ങള്‍ പൂര്‍ണമായില്ലെങ്കില്‍ ബാര്‍സിലോണയുടെ മുന്‍നിര താരം ലയോണല്‍ മെസ്സിയുടെ ശൈലി പിന്തുടരുമെന്ന് സുശീല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പാസുകള്‍ ഗംഭീരമാണ്. അത് എല്ലായ്പ്പോഴും കാണാനും ഏറെ രസകരമാണ്, സുശീല്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വീരേണ്ടര്സെവാഗ് ബാറ്റ് ചെയ്യുമ്പോള്‍ മാത്രമാണ് താന്‍ ക്രിക്കറ്റ് കാണുന്നത്. മാത്രമല്ല സച്ചിന് ടെണ്ടുല്‍ക്കറുടെ നിര്‍ഭയനായ ആരാധകനാണ് താനെന്നും സുശീല്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ അടുത്തിരുന്നാല്‍ മാത്രം മതി ഏറെ ലളിതമായി കാര്യങ്ങള്‍ പഠിക്കാന്‍. ഒരിക്കല്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെ തങ്ങളിരുവരും അടുത്തടുത്തിരുന്ന് ഭക്ഷണം കഴിക്കാന്‍ അവസരം ലഭിച്ചു. നിങ്ങള്‍ക്ക് ഇനിയും മെഡല്‍ നേടണമെങ്കില്‍ നിങ്ങളെന്താണോ അതുതന്നെ ആയിരുന്നാല്‍ മതി. മറ്റുള്ളവര്‍ ചെയ്യുന്നത് എന്തോ അത് പിന്തുടരരുത്. ആരെയാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന് താന്‍ തിരക്കിയപ്പോള്‍ അദ്ദേഹത്തോടൊപ്പമുള്ള ചില ക്രിക്കറ്റ് താരങ്ങളെയാണെന്ന് മനസ്സിലായി. താന്‍ ആരുടെയും പേര് പറയില്ലെന്നും സുശീല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: