അവര്‍ നാലംഗ സംഘമായിരുന്നു. അവരിലൊരാള്‍ ജീവിച്ചിരിപ്പില്ല. മറ്റൊരാള്‍ സര്‍വസൈന്യാധിപനും രാഷ്ട്രത്തലവനുമാണ്. മറ്റൊരാള്‍ ഭരണത്തലവനാണിന്ന്. നാലാമതൊരാള്‍ രാജ്യത്തിന്റെ സാമ്പത്തിക കാര്യ നിയന്ത്രിതാവാണ്. അന്ന്, 22 വര്‍ഷം മുമ്പ്, 1991 ല്‍ തുടങ്ങിയതയാണവര് സാമ്പത്തിക പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍. പക്ഷേ, ഇന്നിപ്പോള്‍ മൂക്കുകുത്തി വീണ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് അന്ത്യോപചാരം അര്‍പ്പിക്കുന്ന അവസ്ഥയില്‍ ഭരണത്തലവന് പറയുന്നു, 1991 ലെ സ്ഥിതിയിലേക്ക് പോവില്ലയെന്ന്.
നാല്വരില്, അന്തരിച്ച പി.വി.നരസിംഹറാവു എന്ന മുന്പ്രധാനമന്ത്രിയ്ക്ക് സാമ്പത്തിക കാര്യങ്ങളില്‍ അത്ര പിടിപാടൊന്നുമില്ലായിരുന്നു. പക്ഷേ, റാവുവില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് നല്ല സ്വാധീനമായിരുന്നു. അതുകൊണ്ടാണല്ലോ ലോകബാങ്കെന്ന അമേരിക്കന്‍ നിയന്ത്രിത സംവിധാനത്തിന്റെ ഭാഗമായിരുന്ന ഇന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിംഗിനെ റാവു ധനമന്ത്രിയാക്കിയത്. ആഗോളീകരണവും ഉദാരീകരണവും സംബന്ധിച്ച സാമ്പത്തികരംഗത്തെ സാങ്കേതികതകളില്‍ കെട്ടിമിറയുന്നതിലൂടെ, തന്റെ ഭരണനിര്‍വഹണ കാര്യത്തില്‍ ഇടപെടാതെ, മുതിര്‍ന്ന മറ്റൊരു നേതാവ് ഒഴിഞ്ഞുനിന്നുകൊള്ളുമെന്ന കൃത്യമായ കണക്കു കൂട്ടലിലൂടെയായിരുന്നു, ഇന്ന് ആ രാഷ്ട്രപതിയായ പ്രണബ് മുഖര്‍ജിയെ, അന്നു റാവു വാണിജ്യ വകുപ്പ് മന്ത്രിയാക്കിയത്. ഇന്നത്തെ ധനമന്ത്രി പി.ചിദംബരം അന്ന് മുഖര്‍ജിയുടെ ശിങ്കിടിയായിരുന്നു. അവരാണ് ഉദാരീകരണവും ആഗോളീകരണവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ആഗോള വന്‍ ശക്തിയാക്കുമെന്ന് നമ്മെക്കൊണ്ട് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്.
ഇതിനായിരുന്നെങ്കില്‍ എന്തിനാണ് നാം നമ്മള് 1990 വരെ തുടര്‍ന്നുവന്ന സാമ്പത്തിക നയങ്ങളില്‍ മാറ്റം വരുത്തിയത് എന്ന ചോദ്യം ശേഷിക്കുന്നു. 1991 മുതല്‍ നാലുവര്‍ഷം 330 ദിവസം കോണ്‍ഗ്രസ് ഭരണം (നരസിംഹ റാവു), പിന്നെ കഷ്ടിച്ച് രണ്ടു വര്‍ഷം ഐക്യമുന്നണി ഭരണം അതും കോണ്‍ഗ്രസ് നിയന്ത്രണത്തില്‍ (കൃത്യമായി പറഞ്ഞാല്‍ 34 ദിവസം ദേവെ ഗൗഡ, 332 ദിവസം ഐ.കെ.ഗുജ്റാള്‍). പിന്നെ ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ ഭരണം ആറു വര്‍ഷത്തിലേറെ (വാജ്പേയി ആദ്യം 16 ദിവസവും പിന്നെ ആറു വര്‍ഷം 64 ദിവസവും). അതുകഴിഞ്ഞ് തുടര്‍ച്ചയായി ഭരിച്ചത് കോണ്‍ഗ്രസ് തന്നെ. അതായത് 22 വര്‍ഷത്തില്‍ 12 വര്‍ഷത്തോളം കോണ്‍ഗ്രസ് തന്നെ ഭരണം നിയന്ത്രിച്ചത്.
1991 ല്‍ നിലനിന്ന പലരാഷ്ട്രീയ സാമ്പത്തിക സമ്മര്‍ദ്ദങ്ങളും അവസ്ഥകളും ഒരുപക്ഷെ സമ്മതിച്ചുകൊടുക്കാമെങ്കിലും എന്‍ഡിഎ ഭരണകാലത്ത് വാജ്പയി സര്‍ക്കാരിലെ വാണിജ്യമന്ത്രിയായിരുന്ന മുരശൊലി മാരന് ഉദാരീകരണ-ആഗോളീകരണ നയരൂപീകരണത്തിനുള്ള ആഗോള മേളകളില്‍ കൈക്കൊണ്ട ഇന്ത്യന്‍ നിലപാടിനെ ലോകം അംഗീകരിച്ചപ്പോള്‍ എന്തുകൊണ്ട് തുടര്‍ന്നുവന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ആ വഴി ചിന്തിച്ചില്ല. ജസ്വന്ത് സിംഗും യശ്വന്ത് സിംഗും കേന്ദ്രത്തില്‍ ധനമന്ത്രിയായിരിക്കെ അവതരിപ്പിച്ച ധനനയങ്ങള്‍ രാജ്യത്തിന് ഗുണകരമായിട്ടും എന്തുകൊണ്ട് അത് തുടര്‍ സര്‍ക്കാര്‍ അനുവര്‍ത്തിച്ചില്ല? ജസ്വന്ത് സിംഗ് ധനമന്ത്രിയായിരിക്കെ അവതരിപ്പിച്ച ബജറ്റിന്റെ ഇംപാക്ടില്‍ ഇന്ത്യയിലെ ഓട്ടോമൊബെയില്‍ വ്യവസായ രംഗം ലോകോത്തരമായി. വിദേശ നിക്ഷേപം രാജ്യത്ത് അതുവരെ ഉണ്ടായിരുന്നതില്‍ വച്ച് റിക്കാര്‍ഡ് നേട്ടത്തിലെത്തി. വിദേശകടം ഏറ്റവും കൂടുതല്‍ തിരിച്ചടച്ച് ലോകത്തെ വന്‍സാമ്പത്തിക ശക്തികളെ ഞെട്ടിച്ചു. രൂപയ്ക്ക് ഡോളറിനെതിരെ ഏറ്റവും ശക്തമായ സ്ഥാനം നേടിയെടുക്കാനായി.
പണം കടം കൊടുത്ത് പണക്കാരനാക്കുന്ന വലിയ വട്ടിപ്പണക്കാരന് അമേരിക്കയും ചെലവു കുറഞ്ഞ ഉല്‍പ്പാദനത്തിന്റെ ധാരാളിത്തത്തില്‍ ലോകം നിയന്ത്രിക്കുന്ന കളിപ്പാട്ടക്കടക്കാരനായ ചൈനയുമായിരുന്നു അന്ന് ഇന്ത്യയെ ഏറ്റവും ഭയന്ന വമ്പന്മാര്. അന്ന് ഇന്ത്യയെ നയിക്കാന്‍ ദീര്‍ഘവീക്ഷണവും സ്വരാജ്യ പ്രേമവും മുറ്റിനിന്ന ഒരു എ.പി.ജെ.അബ്ദുള്‍ കലാമും ഒരു അടല്‍ ബിഹാരി വാജ്പേയിയുമാണുണ്ടായിരുന്നത്. അവരെ പിന്‍സീറ്റ് ഡ്രൈവിംഗ് നടത്താന്‍ ആരുമില്ലായിരുന്നു, അവര്‍ക്ക് പിന്നിലുണ്ടായിരുന്നത് സ്വദേശാഭിമാന പ്രോജ്വലിതമായ ഒരാദര്ശമായിരുന്നു. പക്ഷേ, എന്നിട്ടും 2004 ലെ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് അധികാരത്തില്‍ വരാനാകാത്തതെന്തുകൊണ്ടാണെന്ന് ഭാവിചരിത്രം പറയും. (രണ്ടു ദശകമാണ് ഇന്ത്യയിലെ രാഷ്ട്രീയ സത്യങ്ങള്‍ ശരിയായി പുറത്തുവരുന്നതിനുള്ള ശരാശരി കാലദൈര്‍ഘ്യമെന്ന് തോന്നിപ്പോകാറുണ്ട്.)
ഇനി, ആഗോളീകരണവും ഉദാരീകരണവും ഇല്ലാതെ പുതിയ ലോകക്രമത്തില്‍ ഒരു രാജ്യത്തിനും നിലനില്‍ക്കാനാവില്ലെന്ന വാദം അംഗീകരിക്കാമെന്നുവക്കുക. ഇന്ത്യയെപ്പോലെ തന്നെ ഈ രണ്ടുനയങ്ങളും നടപ്പിലാക്കിയ മെക്സിക്കോവില്‍ എന്തുകൊണ്ട് ഇന്ത്യ പിന്നിട്ട 22 വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും ഒരു പ്രതിസന്ധി അവിടെ ഉണ്ടായിട്ടില്ല. 1986-ല്‍ അവര്‍ ലോകവ്യാപാര സംഘടനയില്‍ അംഗമായി. 44 രാജ്യങ്ങളുമായി 12 ഫ്രീ ട്രേഡ് എഗ്രിമെന്റുകള്‍ ഉണ്ടാക്കി. പക്ഷേ, അവരുടെ രാജ്യതാല്പര്യങ്ങള് സംരക്ഷിച്ചുകൊണ്ടായിരുന്നു അതെല്ലാം. അപ്പോള്‍, നമുക്കു സംഭവിച്ചത് അതാണ്. ഉദാരീകരണവും ആഗോളീകരണവും നടത്തുമ്പോള്‍ പലരും പലവിധ മുന്നറിയിപ്പുകളും നല്കി. അവയെ മറികടക്കാനായിരുന്നു, അവയുടെ അബദ്ധങ്ങള്‍ മറച്ചുവെക്കാനായിരുന്നു അന്ന് അധികാരത്തിലിരുന്നവര്ക്കു താല്പര്യം. ചില സുരക്ഷാ മുന്‍കരുതല്‍ എങ്കിലും കൈക്കൊള്ളുന്നതില്നിന്നു നാം പിന്നോട്ടുപോയി എന്നു സമ്മതിക്കാന്‍ തയ്യാറാകണം. അതാണ് കുറ്റസമ്മതം. അത് സംഭവിച്ചാല്‍ പിന്നെ കൂട്ടായ പ്രയത്നം നടത്താം. കരകയറാം. അല്ലാതെ പിടിച്ച മുയലിന്റെ കൊമ്പിന്റെ എണ്ണംവച്ച് പറയുന്നതും പണ്ട് പാളയില്‍ കുളിച്ചതും പറയുന്നത് സാമ്പത്തിക ശാസ്ത്രമല്ല, വരട്ടുവാദമാണ്.
ശരിയാണ്, ആഗോളതലത്തില്‍ സാമ്പത്തികമാന്ദ്യം സംഭവിച്ചു. പക്ഷേ, അപ്പോള്‍ അത് ഇന്ത്യയെ ബാധിച്ചില്ല. അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്നത്തെ രാഷ്ട്രപതി അതിന് വിശദീകരണങ്ങള്‍ നല്കി. സാമ്പത്തിക സംവിധാനത്തില്‍ ചില പുനക്രമീകരണങ്ങള്‍ നടത്തി. നമ്മുടെ ഗ്രാമീണ സാമ്പത്തിക ഘടനയുടെ അടിയുറപ്പാണ് മാന്ദ്യഭൂകമ്പത്തിലും പിടിച്ചു നില്ക്കാന് സഹായകമായതെന്ന് പറഞ്ഞു. പക്ഷേ മൂന്ന് നാല് വര്‍ഷം മുമ്പ് സാമ്പത്തിക മാന്ദ്യത്തില്‍ ആടിയുലഞ്ഞ്, വികസിത രാജ്യങ്ങള്‍ പലതും, അമേരിക്കയും മറ്റും, ഇന്ന് ഉറച്ച സമ്പദ്ശക്തിയായിരിക്കുന്നു. ഇന്ത്യയെപ്പോലെ വികസിതമെന്ന് സ്വയം അഭിമാനിക്കുകയും വികസ്വരമെന്ന് മറ്റുള്ളവര്‍ വിശേഷിപ്പിക്കുകയും ചെയ്യുന്ന രാജ്യങ്ങള്‍ സാമ്പത്തിക തകര്‍ച്ച അനുഭവിക്കുന്നു. എവിടെയായിരുന്നു നമുക്ക് പിഴച്ചത്.
ഇന്നത്തെ പ്രശ്നത്തിന് കാരണം അമ്പത് ശതമാനം ആഗോള സാമ്പത്തിക സ്ഥിതി വിശേഷവും ബാക്കി പകുതി നമ്മുടെ സാമ്പത്തിക നയത്തിലെ പിടിപ്പു കേടുമാണെന്നുവരെ സമ്മതിക്കാന്‍ പല സാമ്പത്തിക വിശ്ലേഷകരും തയ്യാറാകുന്നു. പക്ഷേ അമ്പത് അല്ല തൊണ്ണൂറ് ശതമാനവും നമ്മുടെ പിടിപ്പുകേടാണെന്ന് പറയുന്നവരുമുണ്ട്. അമ്പത് ശതമാനക്കാര്‍ നിരത്തുന്ന കാരണങ്ങള്‍ സാമ്പത്തിക രംഗത്തെ നടപടികളാണ്. അതായത് ഭരണനിര്‍വഹണ രംഗത്തെ പിടിപ്പുകേടുകളോ അബദ്ധ പ്രവൃത്തികളോ. ഉദാഹരണത്തിന് കാലാവസ്ഥ അനുകൂലമായി മികച്ച മണ്‍സൂണ്‍ ലഭിച്ചപ്പോഴും നമ്മള് കാര്‍ഷിക വിഭവങ്ങളും ഇറക്കുമതി ചെയ്യുന്നു. കയറ്റുമതി ചെയ്യപ്പെടാതെ ധാന്യം നമ്മുടെ വിവിധ സംസ്ഥാനങ്ങളില്‍ കെട്ടിക്കിടക്കുന്നു. ഉല്പാദന മേഖലയില്‍ ഇപ്പോഴും അന്യരാജ്യങ്ങള്‍ക്ക് ഇവിടേക്ക് നമ്മുടെ ഉല്‍പ്പന്നങ്ങളേക്കാള്‍ വില കുറച്ച് വില്‍ക്കാവുന്ന വസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്കിയിരിക്കുന്നു. അതേസമയം നമ്മുടെ ആഭ്യന്തര വിപണിയില്‍ നമ്മുടെ സ്വന്തം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പറ്റാത്തതിനാല്‍ ചെറുകിട നിര്‍മാണശാലകള്‍ രാജ്യവ്യാപകമായി അടച്ചുപൂട്ടിപ്പോന്നു. ഉല്‍പ്പാദന ചെലവിന്റെ നിയന്ത്രണത്തില്‍ മുഖ്യപങ്കുവഹിക്കുന്ന ഊര്‍ജ്ജത്തിന്റെ ഉല്‍പ്പാദന രംഗത്ത് അന്യരാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തെ നമ്മള് ആശ്രയിക്കുന്നത് ഊര്‍ജ്ജ വിനിയോഗച്ചെലവു കൂട്ടുന്നു. നമ്മുടെ സൂര്യതാപം ഊര്‍ജ്ജമാക്കി മാറ്റാനുള്ള പദ്ധതികള്‍ക്കു പകരം ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ ധൃതിപിടിക്കുന്നു. ഇതെല്ലാം നമ്മുടെ ഭരണനിര്‍വഹണ രംഗത്തെ പിഴവുകളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്നാല്‍, സൂക്ഷ്മമായ വിശകലനത്തില്‍ ഇതിന്റെയെല്ലാം അടിസ്ഥാന കാരണം നയപരമായ വികലതയാണെന്ന് വ്യക്തമാകും. നേരത്തെ സൂചിപ്പിച്ച മുരശൊലി മാരന് ഡബ്ല്യൂടിഒ ചര്‍ച്ചകളുടെ ദോഹാ റൗണ്ട് ബഹിഷ്കരിച്ച നിലപാട് ഉദാരീകരണ-ആഗോളീകരണ രംഗത്തെ കനത്തൊരു തിരുത്തല്‍ ശക്തിയാകാന്‍ ഇന്ത്യയ്ക്ക് കിട്ടിയ അവസരമായിരുന്നു. പക്ഷേ, ബിജെപി സര്‍ക്കാരിന്റെ ആ നിലപാട് കോണ്‍ഗ്രസ് സര്‍ക്കാര്‍ പില്ക്കാലത്ത് മാറ്റിയതോടെ ഇന്ത്യയുടെ കീഴടങ്ങല്‍ സമ്പൂര്‍ണമാവുകയായിരുന്നു. അതു മുതല്‍ തുടര്‍ന്ന എല്ലാ നയസമീപനങ്ങളും കീഴടങ്ങലിന്റേതും അടിയറവിന്റേതുമായി. വാസ്തവത്തില്‍ നയപരമായ വൈകല്യമാണ് ഇന്നത്തെ പരാജയത്തിന്റെ അടിത്തറ.
മുഖര്‍ജിയും മന്മോഹനും ചിദംബരവും റാവുവും രാജ്യത്തിന്റെ ചുമലില്‍ വച്ചുതന്ന സാമ്പത്തിക പരിഷ്കരണത്തിന്റെ നുകം പേറിക്കൊണ്ടു തന്നെയാണ് വാജ്പേയി സര്‍ക്കാരും തുടങ്ങിയത്. പക്ഷേ, പൊഖ്റാന്‍ അണു പരീക്ഷണത്തിലൂടെ വാജ്പേയ് സര്‍ക്കാര്‍ സുരക്ഷാ രംഗത്ത് രാജ്യത്തിന് പുത്തന്‍ ആവേശവും പ്രതീക്ഷയും കരുത്തും പകര്‍ന്നപ്പോള്‍ ലോകരാജ്യങ്ങള്‍ ഇന്ത്യക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. സാമ്പത്തിക പരിഷ്കരണത്തിന്റെ കൂച്ചുവിലങ്ങുകള്ക്ക് പുറമെയായിരുന്നു ഈ ഉപരോധം. പക്ഷേ, രാജ്യം അതിനെ അതിജീവിച്ചു. സാമ്പത്തിക അടിയന്തരാവസ്ഥയൊന്നും വാജ്പേയി സര്‍ക്കാര്‍ പ്രഖ്യാപിച്ചില്ല. മറിച്ച് ഓരോ പൗരന്മാരിലും സാമ്പത്തികാവബോധവും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വിവരവും ജനിപ്പിച്ചു. അങ്ങനെ ജനങ്ങള്‍ക്കിടയില്‍ സ്വാവലംബനത്തിന്റെ ഉത്തേജന ശക്തി നിറച്ചു. ഇന്ത്യയുടെ സമ്പദ്രംഗത്തെ കുതിച്ചു ചാട്ടത്തിന്റെ കാലവും അതായിരുന്നു. ഭരണാധികാരികളുടെ ഇച്ഛാശക്തിയും അത് ജനങ്ങള്‍ക്കിടയിലേക്ക് പകര്‍ന്നുകൊടുക്കാനുള്ള പ്രേരണാശക്തിയും കൂടിച്ചേരുമ്പോഴേ അത്തരം മഹാത്ഭുതങ്ങള്‍ സംഭവിക്കുകയുള്ളൂ. അത് എല്ലാവര്ക്കും സാധ്യമല്ലെന്നു പറയേണ്ടതില്ലല്ലോ.
രാമായണത്തില്‍ വനവാസം കഴിഞ്ഞ്, രാവണനിഗ്രഹം നടത്തി തിരിച്ച് അയോധ്യയിലെത്തുന്ന ശ്രീരാമനോട് അനുജന് ഭരതന് ഭരണഭാരം കൈമാറുമ്പോള്‍ തന്റെ ഭരണകാലത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. എഴുത്തച്ഛന് അതിങ്ങനെ വിവരിക്കുന്നു.
“പണ്ടേതിലിന്നു പതിന്മടങ്ങായുട-
നുണ്ടിഹ രാജഭണ്ഡാരവും ഭൂപതേ!
ആനയും തേരുംകുതിരയും പാര്‍ത്തുകാ-
ണൂനമില്ലാതെ പതിന്മടങ്ങുണ്ടല്ലോ” എന്ന്.
അതെ സമ്പത്തും സുരക്ഷയും അതാണ് ഒരു ഭരണകൂടത്തിന്റെ വിജയപരാജയങ്ങളുടെ മാനദണ്ഡം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഒരു അധികാരക്കൈമാറ്റത്തിന് തയ്യാറായിരിക്കെ ഈ രണ്ട് രംഗത്തും മന്മോഹന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന് പതിന്മടങ്ങുണ്ടെന്ന് പറയാനാവില്ലെന്ന് മാത്രമല്ല പത്തിലൊന്നുണ്ടെന്ന് അവകാശപ്പെടാന്‍ പോലും കഴിയില്ല. അതും തുടര്‍ച്ചയായി പത്തുവര്‍ഷത്തോളം ഭരിച്ചശേഷവും. മറിച്ച്, ഖജനാവ് കൊള്ളയാണ് ഭരണക്കാരുടെ കര്‍മം. രാജ്യത്തെ ഒറ്റുകൊടുക്കലാണവരുടെ ധര്‍മം. യുപിഎയിലെ ഓരോ ഘടകകക്ഷിക്കും അവരവരുടെ താല്‍പ്പര്യങ്ങള്‍ മാത്രമാണ്, പൊതു രാജ്യതാല്‍പ്പര്യമല്ല മുഖ്യം.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്ത് ഭരണസര്‍ക്കാര്‍ നടത്തിയ അഴിമതികളിലെ സാമ്പത്തിക കണക്ക് കേട്ടാല്‍ ആരും ഞെട്ടും. ഇന്ത്യയിലെ ഒരു പഞ്ചവത്സരപദ്ധതിയ്ക്ക് നീക്കിവെക്കുന്ന തുകയേക്കാള്‍ അധികമാണ് അഴിമതിയിലൂടെ പൊതു ഖജനാവില്‍നിന്ന് കൊള്ള ചെയ്യപ്പെട്ടിരിക്കുന്നത്. ഓരോ നേതാക്കളുടെയും സ്വിസ് ബാങ്കിലെ രഹസ്യനിക്ഷേപം പിടിച്ചെടുത്താല്‍, തിരികെ രാജ്യത്തിന്റെ പൊതു ഖജനാവില്‍ ചേര്‍ത്താല്‍ മതി ഇന്ത്യയൊരു സാമ്പത്തിക സൂപ്പര്‍ പവറാകും. പക്ഷേ, മൊണ്ടേക് സിംഗ് ആലുവാലിയയും രഘുറാം രാജനും ചിദംബരവും മന്മോഹനും മറ്റും ഭരിക്കുകയും അവര്‍ക്കുമേല്‍ സോണിയയെപ്പോലൊരു ഭരണഘടനാതീത ശക്തി ഇരിക്കുകയും ചെയ്യുമ്പോള്‍ അതൊക്കെ ഒരു സ്വപ്നം മാത്രം.
പക്ഷേ, രാഷ്ട്രപതിജീ, രാഷ്ട്രത്തലവന് അധികാരം വിനിയോഗിക്കാന്‍ അടിയന്തരാവസ്ഥ കൂടിയേ തീരൂ എന്ന് നമ്മുടെ ഭരണഘടനയില്‍ വ്യവസ്ഥയൊന്നുമില്ലാ എന്ന് അങ്ങേയ്ക്കും അറിയാവുന്നതല്ലെ, പ്ലീസ്.
കാവാലം ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: