കേരളത്തെ വിഭജിക്കുവാനും അതുവഴി മലബാര്‍ പ്രദേശത്തെ ഉള്‍പ്പെടുത്തി പ്രത്യേക സംസ്ഥാനം രൂപീകരിക്കുവാനുമുള്ള അണിയറ നീക്കങ്ങള്‍ നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്നു. അത്തരത്തില്‍ ഉന്നയിക്കപ്പെടുന്ന കേരളത്തിന്റെ വിഭജന വാദത്തിന് കേരള സമൂഹത്തില്‍ നിന്നും ഉണ്ടാകുവാന്‍ പോകുന്ന പ്രതികരണം എന്തായിരിക്കുമെന്ന് അറിയുവാനുള്ള ചില ശക്തികളുടെ ടെസ്റ്റ് ഡോസാണ് ഇപ്പോള്‍ ശക്തമായി ഉന്നയിക്കപ്പെട്ടിട്ടുള്ള മലപ്പുറം ജില്ലാ വിഭജന പദ്ധതി. കേരള വിഭജന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിന് അണിയറ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ഭരണ കക്ഷി നേതൃത്വത്തിനുള്ള പങ്കും ചെറുതല്ല.
ഇന്ത്യയിലെ മറ്റ് പല വലിയ സംസ്ഥാനങ്ങളേയും വിഭജിച്ച് ചെറു സംസ്ഥാനങ്ങള്‍ രൂപീകരിച്ചതില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ആന്ധ്രാപ്രദേശില്‍ പുതിയ സംസ്ഥാന രൂപീകരണം എന്ന ആശയം ഉയര്‍ന്നു വന്നതും അത് ഏകദേശവിജയത്തില് എത്തിച്ചേര്‍ന്നതും. ഈ പശ്ചാത്തലത്തില്‍ ഇപ്പോള്‍ അസമിലും ചില വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഉയര്‍ന്നു വന്നിട്ടുള്ള സംസ്ഥാന വിഭജനം എന്ന ആവശ്യം ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും എതിരെ തന്നെ വാളോങ്ങുന്നതാണ്.
ഭാരതത്തില്‍ മുമ്പ് നടന്നിട്ടുള്ള പല വലിയ സംസ്ഥാന വിഭജനങ്ങളും ഭൂപ്രകൃതിയും ജനസംഖ്യയും അടിസ്ഥാനമാക്കി ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഉയര്‍ന്നു വരുന്ന പല വിഭജനവാദങ്ങള്‍ക്കും പിന്നിലുള്ളത് സാമുദായിക വികാരങ്ങളും വിഘടന കാഴ്ചപാടുകളുമാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരത്തിലുള്ള ചിന്തകളെ പ്രോത്സാഹിപ്പിക്കുവാന്‍ ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വവും തയ്യാറായാല്‍ അത് നാടിന്റെ വിഭജനത്തിലേക്കായിരിക്കും വഴി വയ്ക്കുക എന്നതില്‍ സംശയമില്ല.
ഇപ്പോള്‍ വടക്കന്‍ കേരളത്തില്‍ നടക്കുന്ന മലപ്പുറം ജില്ലാ വിഭജനം എന്ന ആവശ്യം അത്തരം ഒരു സാഹചര്യത്തിലേക്കാണ് നാടിനെ നയിക്കുന്നത്. മുമ്പ് മലപ്പുറം ജില്ലാ രൂപീകരണ സമയത്ത് മുസ്ലീം ലീഗും മറ്റും ഉന്നയിച്ചിരുന്ന വിഷയം തന്നെയാണ് ഇപ്പോള്‍ ജില്ലാ വിഭജന വിഷയത്തിലും ഉന്നയിക്കുന്നത്. അന്ന് പ്രാദേശിക വികസനം എന്നതായിരുന്നു അവര്‍ ഉയര്‍ത്തിയിരുന്ന വിഷയം . ഇപ്പോള്‍ പറയുന്നത് പദ്ധതി രൂപീകരണത്തിനും വികസനത്തിനും വിഭജനം അത്യാവശ്യമാണന്ന് വാദിക്കുന്നു. മലപ്പുറം ജില്ലാ രൂപീകരണ സമയത്ത് മതത്തിന്റെ അടിസ്ഥാനത്തില്‍ ജില്ല രൂപീകരിക്കുന്നതിനെ ശക്തമായി എതിര്‍ത്ത ഭാരതീയ ജനസംഘവും മറ്റ് ദേശീയ പ്രസ്ഥാനങ്ങളും ഉന്നയിച്ച ഓരോ കാര്യങ്ങളും അക്ഷരം പ്രതി ശരിവയ്ക്കുന്ന നിലപാടുകളാണ് നമ്മള് പിന്നീട് മലപ്പുറം ജില്ലയില്‍ കണ്ടത്. മലപ്പുറം ജില്ലാ രൂപീകരണത്തിലൂടെ ലീഗ് ലക്ഷ്യം വച്ചത് കേവലം വികസനം മാത്രമായിരുന്നില്ലന്നും മറിച്ച് സാമുദായിക സംബന്ധിയായ ഹിഡന്‍ അജണ്ടകള്‍ അതിനു പിന്നില്‍ ഒളിച്ചിരുപ്പുണ്ടന്നും കേരള സമൂഹത്തെ ബോദ്ധ്യപ്പെടുത്തുവാന്‍ ജില്ലാ രൂപീകരണത്തെ എതിര്‍ത്തിരുന്ന കര്‍മ്മ സമിതി അങ്ങേയറ്റം പരിശ്രമിച്ചിരുന്നു. അതിനായി അനേകം നിരന്തര സമരങ്ങളും നടന്നിരുന്നു. എന്നാല്‍ വോട്ടു ബാങ്കുകള്‍ മാത്രം ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്ന ഇടതു വലതു രാഷ്ട്രീയ പാര്‍ട്ടികള്‍ തീര്‍ത്ത പുകമറക്കുള്ളില്‍ അവയ്ക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോവുകയും ഭാരതത്തിനുള്ളില്‍ ഒരു കുട്ടിപാക്കിസ്ഥാന്‍ സൃഷ്ടിച്ചു നല്കുവാന് അവര്‍ക്കാവുകയും ചെയ്തിരിക്കുന്നു. പീന്നീട് മലപ്പുറം ജില്ല പ്രവര്‍ത്തികൊണ്ട് ജനസംഘവും മറ്റും ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണന്ന് ഇന്നും തെളിയിച്ചുകൊണ്ടിരിക്കുന്നു.
28 11 1947 ല്‍ ദേശാഭിമാനി ദിനപത്രത്തില്‍ മാപ്പിളസ്ഥാന് രൂപീകരണ നീക്കത്തിനെതിരെയും മുസ്ലീം ലീഗിന്റെ വര്‍ഗ്ഗീയ അജണ്ടകള്‍ക്കെതിരെയും ലേഖനം എഴുതിയ ഇ എം എസ് നമ്പൂതിരിപ്പാടു തന്നെയാണ് 1967 ല്‍ മലപ്പുറം ജില്ല രൂപീകരിച്ച് നല്കിയതെന്നതും വിരോധാഭാസമാണ്. മാത്രവുമല്ല ഭാരതവിഭജനത്തിനശേഷം മുസ്ലീംലീഗിന് ഭാരതത്തില്‍ ആദ്യമായി ഭരണത്തില്‍ പങ്കാളിത്തം നല്കി ആദരിച്ചതും ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ 67 ല്‍ അധികാരത്തിലെത്തിയ സപ്തകക്ഷി മന്ത്രി സഭയാണ്.
മലപ്പുറം ജില്ല കേരളത്തിന്റെ സൗഹാര്‍ദ്ദ അന്തരീക്ഷത്തെ മലീമസമാക്കുമെന്ന് തിരിച്ചറിഞ്ഞ് നിരവധി ദേശ സ്നേഹികള്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കും നേതൃത്വം നല്‍കിയെങ്കിലും അതെല്ലാം ചെന്നു പതിച്ചെത് അധികാരം മാത്രം ലക്ഷ്യം വച്ചിരിക്കുന്ന ഒരു കൂട്ടം രാഷ്ട്രീയ – ഭരണ നേതാക്കന്മാരുടെ ബധിര കര്‍ണ്ണങ്ങളില്‍ ആയിരുന്നു. കമ്മ്യൂണിസ്റ്റ് കാപട്യം കേരളത്തിന് സമ്മാനിച്ച ഈ അശാന്തിയുടെ തുരുത്തിന് എതിരെ പ്രതികരിക്കുവാനോ പ്രവര്‍ത്തിക്കുവാനോ അന്നത്തെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് കെല്പുണ്ടായിരുന്നില്ല. അന്ന് മലപ്പുറം ജില്ലാ രൂപീകരണത്തിന് കാര്‍മ്മികത്വം വഹിച്ചത് കമ്മ്യൂണിസ്റ്റ് കാരായിരുന്നുവെങ്കില്‍ ഇന്ന് ഒരു പടി കൂടി കടന്ന് മലപ്പുറം ജില്ലാ വിഭജനത്തിനും അതുവഴി കേരള വിഭജനത്തിനും കാര്‍മ്മിക സ്ഥാനത്തുള്ളത് കോണ്‍ഗ്രസ്സുകാരാണ്.
മലപ്പുറം ജില്ലാ രൂപീകരണ സമയത്തു നിലനിന്ന അതേ രാഷ്ട്രീയ സാഹചര്യങ്ങളില്‍ കൂടി തന്നെയാണ് ഇന്നും മലപ്പുറം കടന്നു പോകുന്നത്. ഇന്നലകളില്‍ പ്രത്യേക ജില്ലക്കു വേണ്ടി വാദിച്ചവര്‍ തന്നെയാണ് ഇന്ന് ജില്ലാ വിഭജനത്തിനും അതുവഴി കേരളത്തെ തന്നെ വിഭജിക്കുന്നതിനും രംഗത്തിറങ്ങിയിട്ടുള്ളത്. മുമ്പ് മലപ്പുറം ജില്ലാ രൂപീകരണ സമയത്ത് ലീഗ് പിന്തുടര്ന്നിരുന്ന അടവു നയം തന്നെയാണ് ഇപ്പോഴും തുടരുന്നതും. അന്നും ലീഗിന്റെ സംസ്ഥാന നേതൃത്വം ആയിരുന്നില്ല ജില്ലാ രൂപീകരണം എന്ന ആവശ്യം ഉന്നയിച്ചത്; ലീഗിന്റെ ഒരു പ്രാദേശിക നേതൃത്വമാണ്. സപ്തകക്ഷി മുന്നണി അധികാരത്തില്‍ എത്തി ഏതാനും മാസങ്ങള്‍ക്കു ശേഷം ലീഗിന്റെ പാലക്കാട് ജില്ലാ സമിതിയാണ് ആവശ്യം ഉന്നയിച്ചത്. പ്രസ്തുത ആവശ്യത്തിനനുസരിച്ച് സാഹചര്യങ്ങള്‍ സൃഷ്ടിച്ച ശേഷമാണ് സംസ്ഥാന നേതൃത്വം രംഗത്ത് എത്തിയതും ആവശ്യം നേടിയെടുത്തതും.
ഇന്നും അതേ നയങ്ങള്‍ തന്നെയാണ് ലീഗ് നേതൃത്വം ചെയ്യുന്നതും. പ്രാദേശിക തലത്തില്‍ ആശയങ്ങള്‍ നല്കി മറ്റുള്ളവരെക്കൊണ്ട് സമരം നടത്തിച്ച് അനുകൂല സാഹചര്യം ഉണ്ടാക്കിയെടുക്കുക എന്നത് തന്നെയാണ് അവരുടെ ഇപ്പോഴത്തെ തന്ത്രവും. ഈ ആവശ്യം ഉന്നയിച്ച് ചില നവ തീവ്രവാദ ഗ്രൂപ്പുകള്‍ പ്രചരണവും പ്രക്ഷോഭവും ഹര്‍ത്താലുമൊക്കെയായി രംഗത്ത് എത്തിയിട്ടുള്ളതും ഈ അടവു നയത്തിന്റെ ഭാഗമായാണ്. സാമുദായിക ലക്ഷ്യം വച്ച് മാത്രം നടക്കുന്ന ഇത്തരം നീക്കങ്ങളെ മുളയിലെ തന്നെ നുള്ളി കളയേണ്ടത് കേരളത്തിന്റേയും ഒപ്പം ഭാരതത്തിന്റേയും ഐക്യവും അഖണ്ഡതയും നിലനിര്‍ത്തുവാന്‍ അത്യന്താപേക്ഷിതമാണ്.
ജില്ലാ വിഭജനത്തിലൂടെ പുതിയ സംസ്ഥാനം എന്ന ആശയവും പ്രചരിപ്പിക്കുന്നവര്‍ വ്യക്തമായ ഹിഡന്‍ അജണ്ടകള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് എവിടെയെല്ലാം ദേശീയ ചിന്താഗതിയുള്ള ഹൈന്ദവ സമൂഹം ന്യൂനപക്ഷമാകുന്നുവോ അവിടെങ്ങളിലെല്ലാം വിഘടനവാദത്തിന്റെ ശബ്ദവും മുഴക്കങ്ങളും കേള്‍ക്കുന്നുണ്ടെന്നുള്ള വാസ്തവവും നാം വിസ്മരിച്ചു കൂടാ. അതുകൊണ്ടു തന്നെ ഇത്തരം വിഭജന ചിന്തകള്‍ക്ക് ഭാവിയിലും ചിറക് മുളക്കാതിരിക്കുവാന്‍ ഇത്തരം ആശയത്തെ അതിന്റെ നാമ്പില്‍ വച്ച് തന്നെ നുള്ളി കളയുവാന്‍ കേരള സമൂഹം ഒന്നിച്ച് അണിനിരക്കണം. അതിന് നമുക്ക് സാധിക്കാതെ വന്നാല്‍ അത് കേരളത്തിന്റെ വിഭജനത്തിനും അതുവഴി ഭാരതത്തില്‍ നിന്നുള്ള വേറിടല്‍ വാദത്തിനും കാരണമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
സന്തോഷ് അറയ്ക്കല്‍ (ബി.ജെ.പി. സംസ്ഥാന സമിതി അംഗമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: