കൊച്ചി: ഐസ്ക്രീം കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വി.എസിന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജി തള്ളിയെങ്കിലും ഗൗരവമായ ആരോപണങ്ങളാണ് വി.എസ് ഉന്നയിച്ചിരിക്കുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
നടക്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസിന്റെ പശ്ചാത്തലത്തിലായിരുന്നു വി.എസ് ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ അന്വേഷണ ഉത്തരവ് ശരിയല്ല. അതില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണ്. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ശ്രമമുണ്ടായി. ഈ സാഹചര്യത്തില്‍ കേസ് സി.ബി.ഐ കൈമാറണമെന്നുമാണ് വി.എസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ കേസില്‍ കുറ്റപത്ര സമര്‍പ്പിച്ചു കഴിഞ്ഞതിനാല്‍ സി.ബി.ഐ അന്വേഷണം സാധ്യമല്ല. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആര്‍ക്കെതിരെയാണോ ആരോപണം ഉന്നയിച്ചിരിക്കുന്നത് അവരെ കേസില്‍ കക്ഷി ചേര്‍ത്തിട്ടില്ല. അവരുടെ വാദവും കേട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം പ്രായോഗികമല്ല.
വി.എസ് ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. അത് സത്യമാണെങ്കില്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യമാണെന്നും ഹൈക്കോടതി ഡിവിഷന് ബഞ്ച് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: