ആലപ്പുഴ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യം തകര്‍ക്കാന്‍ കോണ്‍ഗ്രസ് കരുനീക്കം തുടങ്ങി. നേരത്തെ എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം തകര്‍ത്ത അതേ ശക്തികള്‍ തന്നെയാണ് ഇപ്പോഴും സജീവമായി രംഗത്തുള്ളത്. കോണ്‍ഗ്രസ് അനുകൂലികളായ ചില മാധ്യമ പ്രവര്‍ത്തകര്‍ ഇതിനായി മാസങ്ങള്‍ മുമ്പ് തന്നെ ‘പണി’ ആരംഭിച്ചിരുന്നു.
എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യം കൂടുതല്‍ ദോഷകരമായി ബാധിച്ചിരുന്നത് യുഡിഎഫിനെയും പ്രത്യേകിച്ച് കോണ്‍ഗ്രസിനെയുമാണ്. ഈ സാഹചര്യത്തില്‍ എങ്ങനെയും എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം തകര്‍ക്കാനാണ് കോണ്‍ഗ്രസ് നീക്കം. ‘ഐ’ ഗ്രൂപ്പാണ് ഇപ്പോള്‍ ഐക്യം പൊളിക്കാന്‍ സജീവമായി രംഗത്തുള്ളത്. എസ്എന്‍ഡിപിയെയും നേതൃത്വത്തെയും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മധ്യകേരളത്തിലെയും തെക്കന്‍ കേരളത്തിലെയും പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ തിരിച്ചടി നേരിടാനുള്ള സാധ്യതയേറെയാണ്. ഇതു മുന്‍കൂട്ടിക്കണ്ട് എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം പൊളിച്ച് എന്‍എസ്എസിനെ എങ്ങനെയും തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്.
എന്‍എസ്എസ് പിന്തുണയില്‍ കേന്ദ്രമന്ത്രിയായവര് അടക്കമുള്ളവരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുടെ വീട്ടില്‍ വോട്ട് ചോദിക്കാന്‍ പോലും പോകില്ലെന്ന് പ്രഖ്യാപിക്കുന്ന കേന്ദ്രമന്ത്രി പക്ഷെ മുന്‍കാലങ്ങളില്‍ സ്ഥിരമായി എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കുമായിരുന്നു. നേരത്തെ വെള്ളാപ്പള്ളിയും നാരായണ പണിക്കരും ചേര്‍ന്ന് പ്രഖ്യാപിച്ച ഐക്യം തകര്‍ത്തതും ഈ കേന്ദ്രമന്ത്രി ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ ചങ്ങനാശേരിയിലേക്ക് നടത്തിയ ഒരു യാത്രയായിരുന്നു.
ആലപ്പുഴ ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ കൊണ്ട് എസ്എന്‍ഡിപിയെയും വെള്ളാപ്പള്ളിയെയും അവഹേളിക്കുകയും മറുവശത്ത് എന്‍എസ്എസിനെ തങ്ങള്‍ക്കൊപ്പം അണിനിരത്താനുമാണ് ‘ഐ’ ഗ്രൂപ്പ് നേതാക്കള്‍ ശ്രമിക്കുന്നത്. ഉമ്മന്‍ചാണ്ടിയും വെള്ളാപ്പള്ളിയുമായി അടുക്കുന്നുവെന്ന പ്രചാരണം ബോധപൂര്‍വം നടത്തുന്നതും ഇതിന്റെ ഭാഗമാണ്.
എന്‍എസ്എസ് ശക്തമായി എതിര്‍ക്കുന്ന ഉമ്മന്‍ചാണ്ടിയെ എസ്എന്‍ഡിപി പിന്തുണയ്ക്കുന്നുവെന്ന തോന്നല്‍ ഉണ്ടാക്കാന്‍ ഐ ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്. നേരത്തെ ദേവസ്വം ബോര്‍ഡിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് തകര്‍ത്ത ഐക്യം ഇപ്പോള്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പു പോരില്‍ തകര്‍ക്കാനാണ് ശ്രമം. ഇതിന് ചില മാധ്യമ പ്രവര്‍ത്തകരും ഒത്താശ ചെയ്യുന്നു. എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യത്തില്‍ വിള്ളല്‍ വീഴാതിരിക്കാനും ആശയക്കുഴപ്പം പരിഹരിക്കാനും ഇരുപക്ഷത്ത് നിന്നും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് മുന്‍കൂട്ടിക്കണ്ട് സോളാര്‍ തട്ടിപ്പിലെ സരിതയുമായി ബന്ധപ്പെട്ട് വിവാദ നായകനായ ഒരു കേന്ദ്രമന്ത്രി എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും താലൂക്ക് യൂണിയന് നേതൃത്വങ്ങളെ സ്വാധീനിക്കാനും നീക്കം ആരംഭിച്ചു കഴിഞ്ഞു.
പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: