ന്യൂദല്‍ഹി: ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി നല്കി രാജ്യത്തെ പെട്രോള്‍ വില 2.35 രൂപയും ഡീസല്‍ വില 50 പൈസയും കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. പാചകവാതക വില 50 രൂപയും ഡീസല്‍ വില അഞ്ചു രൂപയും കൂട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനു മുന്നോടിയായാണ് പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചത്. സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ 2.76 പൈസയുടെ വര്‍ദ്ധനവോടെ 76ല്‍ എത്തി. വിലവര്‍ദ്ധനവ് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു.
ഇന്ധന സബ്സിഡി ഇനത്തിലെ നഷ്ടം 1,80,000 കോടി രൂപയായി ഉയരുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡീസലിന് അഞ്ചു രൂപയും പാചകവാതകത്തിന് 50 രൂപയും മണ്ണെണ്ണയ്ക്ക് 2 രൂപയും വര്‍ദ്ധിപ്പിക്കുന്നത്. സപ്തംബര്‍ 6ന് പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നതിനു പിന്നാലെ വിലവര്‍ദ്ധനവ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കും. വില വര്‍ദ്ധിപ്പിക്കാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നു പറഞ്ഞ് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തുനല്‍കിയിട്ടുണ്ട്.
ആഗോളവിപണിയിലെ ക്രൂഡോയില്‍ വില ഉയരുന്നതും ഇന്ത്യന്‍ രൂപയുടെ മൂല്യം കുറയുന്നതും പെട്രോളിയം കമ്പനികളെ പ്രതിസന്ധിയിലാക്കിയെന്നാണ് വില വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്രപെട്രോളിയം മന്ത്രാലയം കണ്ടെത്തിയിരിക്കുന്ന ന്യായം. കഴിഞ്ഞവര്‍ഷം സബ്സിഡി നല്‍കിയതുവഴിയുണ്ടായ വരുമാന നഷ്ടം 1,61,000 കോടി രൂപയാണ്. ഇത്തവണ 1,80,000 കോടി രൂപയായി ഉയരുന്ന സാഹചര്യമാണുള്ളത്. ഒരു ലിറ്റര്‍ ഡീസല്‍ 10.22 രൂപ നഷ്ടത്തിലാണ് നിലവില്‍ വില്‍ക്കുന്നത്. മണ്ണെണ്ണ ലിറ്ററിന് 33.54 രൂപ നഷ്ടത്തിലും 14.2 കിലോഗ്രാമിന്റെ എല്‍പിജി സിലിണ്ടര്‍ 412 രൂപ നഷ്ടത്തിലുമാണ് വില്‍ക്കുന്നത്. ഇത് ഒഎന്‍ജിസിക്ക് 97500 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്,പെട്രോളിയം മന്ത്രി പ്രധാനമന്ത്രിക്കു നല്കിയ കത്തില്‍ പറയുന്നു.
ഡീസല്‍ വിലയില്‍ ലിറ്ററിന് ഒരു രൂപ വര്‍ദ്ധനവ് വരുത്തിയാല്‍ നഷ്ടത്തില്‍ 4522 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. 5 രൂപ വര്‍ദ്ധിപ്പിക്കുന്നതോടെ ഡീസല്‍ വല്പ്പനയിലെ നഷ്ടം 29,390 കോടി രൂപ കുറയ്ക്കാന്‍ സാധിക്കും. നിലവില്‍ ജനുവരി മുതല്‍ എല്ലാ മാസവും 50 പൈസ വീതം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതിനു പുറമേയാണ് ഒറ്റയടിക്കുള്ള വര്‍ദ്ധനവ് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. മണ്ണെണ്ണ വിലയില്‍ രണ്ട് രൂപ കൂട്ടുന്നതോടെ നഷ്ടം 1014 കോടി രൂപ കുറയ്ക്കാനാവും. പാചകവാതക വില വര്‍ദ്ധനവിലൂടെ 2604 കോടി രൂപയുടെ നഷ്ടം കുറയ്ക്കാനുമാകും എന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ കണക്ക്. എത്രയും പെട്ടെന്ന് വിലവര്‍ദ്ധനവ് നടപ്പാക്കണമെന്നും പെട്രോളിയം മന്ത്രി പ്രധാനമന്ത്രിക്കു നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.
ഇന്ധന വിലവര്‍ദ്ധനവിനു പിന്നാലെ റെയില്‍വേ ചരക്കു കൂലി വര്‍ദ്ധിപ്പിക്കുമെന്ന് റെയില്‍ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഡീസല്‍ വില കൂടുന്നതോടെ റെയില്‍വേയ്ക്കു പിന്നാലെ ലോറികളും ചരക്കുവാടക വര്‍ദ്ധിപ്പിക്കും. ഇതോടെ രാജ്യത്ത് വിലക്കയറ്റം കൂടുതല്‍ രൂക്ഷമാകുമെന്നുറപ്പായി. സാമ്പത്തിക പ്രതിസന്ധി മറികടക്കണമെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങളും സബ്സിഡികള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നതും ആവശ്യമാണെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയ സാഹചര്യത്തില്‍ ഇന്ധന-പാചകവാതക വില വര്‍ദ്ധനവ് ഉറപ്പായിട്ടുണ്ട്.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: