യുവാവായിരിക്കെ ഈശ്വര വിശ്വാസം തന്നെ ശരിയാംവിധം ഇല്ലായിരുന്ന ഒരാള്‍ ഒടുവില്‍ ക്ഷേത്രോദ്ധാരകനായി മാറി ജീവിതാന്ത്യത്തില്‍ അതിനുവേണ്ടി ആത്മസമര്‍പ്പണം തന്നെ ചെയ്തതാണ് സ്വര്‍ഗീയ കേളപ്പജിയുടെ ജീവിതകഥ. അതുകൊണ്ടുതന്നെ സ്വാമി വിവേകാനന്ദന്റെ ജീവിതത്തോട് ആ മഹല്‍ ജീവിതത്തെ തുലനം ചെയ്യുന്നവരുണ്ട്. നിസ്വാര്‍ത്ഥവും കര്‍മ്മനിരതവും അവിശ്രമവും സമാജോദ്ധാരണക്ഷമവുമായിരുന്നു ഈ രണ്ടു ജീവിതങ്ങളുമെന്നത് കൊണ്ടും ഈ താരതമ്യം അര്‍ത്ഥവത്താണ്. വിവേകാനന്ദ സ്വാമികള്‍ക്ക് ശ്രീരാമകൃഷ്ണ ദേവനായിരുന്നു ഗുരുവും മാര്ഗദര്ശിയുമെങ്കില് കേളപ്പജിക്ക് മഹാത്മാഗാന്ധിയായിരുന്നു ആദര്‍ശപുരുഷനും വഴികാട്ടിയുമെന്ന വ്യത്യാസമേയുള്ളൂ.
കേരളത്തിന്റെ നവോത്ഥാന നായകരുടെ ശ്രേണിയില്‍ ഒന്നാം സ്ഥാനീയരിലൊരാളായിരുന്നു കെ. കേളപ്പന് എന്നറിയപ്പെട്ടിരുന്ന കേളപ്പജി. നവോത്ഥാനമെന്നത് നാടിന്റെ നവോത്ഥാനം തന്നെയാണെന്നതും അത് ഈ രാജ്യത്തെ ദേശീയ ജനതയുടെ നവോത്ഥാനവും പരിഷ്കരണവുമാണെന്നതും എക്കാലത്തെയും പരമസത്യമാണ്. പരിഷ്കരണവും സംഘടിതശക്തിയും ആദ്യമുണ്ടാകേണ്ടത് ഇവിടത്തെ യഥാര്‍ത്ഥ ദേശീയ ജനവിഭാഗത്തിലാവണം, അതല്ലാത്ത നവോത്ഥാനവും പരിഷ്കരണവും ഉപരിപ്ലവവും ലക്ഷ്യം കൈവരിക്കാനാവാത്തതുമാണെന്നതാണ് അനുഭവം. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും ആഗമാനന്ദസ്വാമികളും അയ്യങ്കാളിയും പണ്ഡിറ്റ് കറപ്പനും നേതൃത്വം കൊടുത്ത സാമൂഹ്യനവോത്ഥാനം യഥാര്‍ത്ഥത്തില്‍ ഹൈന്ദവ നവോത്ഥാനമായിരുന്നു. താന്താങ്ങളുള്ക്കൊള്ളുന്ന സമൂഹ പരിധിക്കുള്ളില്‍ നിന്നുകൊണ്ടാണ് ഇവരുടെയൊക്കെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെങ്കിലും മൊത്തത്തില്‍ അത് പൊതുഹൈന്ദവ നവോത്ഥാനത്തിനും പരിഷ്കരണത്തിനും ഹൈന്ദവ ഉദ്ബുദ്ധതയ്ക്കും സര്‍വ്വോപരി സമാജശാക്തീകരണത്തിനുമാണ് വഴിതെളിയിച്ചത്.
കേളപ്പജി ആദ്യം ശ്രദ്ധവെച്ചത്, 1914ല്‍ നായര്‍സഭ രൂപീകരിച്ചപ്പോള്‍ അതിലെ പരിഷ്കരണ ശ്രമങ്ങള്‍ക്കായിരുന്നു. പിന്നീട് അദ്ദേഹം അതിന്റെ അധ്യക്ഷനായി. തുടര്‍ന്ന് നായര്‍സഭ നായര്‍ സര്‍വ്വീസ് സൊസൈറ്റിയായി മാറി. 1920ല്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അദ്ദേഹം 1921 മാപ്പിളലഹളയുടെ ദൃക്സാക്ഷിയായി. നിസ്സഹകരണ പ്രസ്ഥാനത്തില്‍ വ്യാപൃതനായ അദ്ദേഹം ജയിലിലായി.
യുദ്ധത്തിലേര്‍പ്പെടുമ്പോള്‍ അതിനുള്ള ആയുധവും കുറ്റമറ്റതായിരിക്കണമെന്ന ഗാന്ധിജിയുടെ അഭിപ്രായം ഗാന്ധിജിയുടെ യഥാര്‍ത്ഥ അനുയായിയായ ഈ മഹാത്മാവിന്റെ ചിന്തയിലും രൂഢമൂലമായിരുന്നു. അതുകൊണ്ടു തന്നെ ഹിന്ദുസമാജത്തെ സര്‍വ്വഥാ ശക്തമാക്കാനുള്ള ലക്ഷ്യത്തോടെ ജാതി-അയിത്തം തുടങ്ങിയ വൈകൃതങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി തിരുവിതാംകൂറിലെ ടി.കെ. മാധവനുമൊത്ത് ഐത്തോച്ചാടനത്തിന് മുന്നിട്ടിറങ്ങി. കാക്കിനാഡ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഇരുവരും ചേര്‍ന്ന് ഇത് സംബന്ധിച്ചുള്ള പ്രമേയം കൊണ്ടുവന്നു. അയിത്തത്തിനെതിരെ പ്രചരണം നടത്താനായി കേളപ്പജി കണ്‍വീനറായി ഒരു സമിതിയുണ്ടാക്കി. തുടര്‍ന്ന് വൈക്കം, ഗുരുവായൂര്‍ എന്നീ ക്ഷേത്രപ്രവേശന സമരങ്ങളില്‍ അദ്ദേഹം വ്യാപൃതനായി.
ഗുരുവായൂര്‍ സത്യഗ്രഹത്തെ തുടര്‍ന്ന് സ്വാതന്ത്ര്യസമരത്തിലേക്ക് തിരിഞ്ഞ കേളപ്പജി കോണ്‍ഗ്രസ്സിനെ ഗാന്ധിയന്‍ പാതയിലൂടെ കൊണ്ടുപേകാന്‍ ശ്രമിച്ചുവെങ്കിലും അതില്‍ വിജയിക്കാതെ വന്നതോടെ 1952നുശേഷം സര്വോദയരംഗത്തേക്ക് മാറി. 52ല്‍ ഒന്നാം ലോകസഭയിലേക്ക് പൊന്നാനിയില്‍ നിന്ന് ജയിച്ച കേളപ്പജിക്ക് അധികാരസ്ഥാനം കയ്യെത്തും ദൂരത്തെത്തിയിട്ടും അതില്‍ നിന്നകന്നു നിന്നു. മയ്യഴിയുടെ സ്വാതന്ത്ര്യസമരത്തില്‍ മുന്നണിയിലുണ്ടായിരുന്ന അദ്ദേഹം 1957ലെ വിമോചന സമരം അക്രമാസക്തമായപ്പോള്‍ അതിനെതിരെ സത്യഗ്രഹം നടത്തുകയും സമരം സമാധാനപരമായിരിക്കുമെന്ന ഉറപ്പിന്മേല് പതിനാല് ദിവസത്തെ സമരം പിന്‍വലിക്കുകയും ചെയ്തു.
കേരള ഗാന്ധി എന്നറിയപ്പെടുന്ന കേളപ്പജിയുടെ പ്രവര്‍ത്തനത്തിന്റെ കാല്പാടുകള് പതിയാത്ത സാമൂഹിക-സാംസ്കാരിക രംഗങ്ങള്‍ കേരളത്തിലും എല്ലാറ്റിലും സമ്പൂര്‍ണമായി സ്വയം സമര്‍പ്പിച്ചപ്പോഴും നിസ്സംഗനായി നില്ക്കാനദ്ദേഹത്തിന് സാധിച്ചു. ക്വിറ്റ് ഇന്ത്യാസമരം, ഖിലാഫത്ത്, ഭൂദാനയജ്ഞം, മണത്തല ക്ഷേത്രസമരം, മദ്യനിരോധനസമരം തുടങ്ങിയവ ആ ധന്യജീവിതത്തിലെ നാഴികക്കല്ലുകളാണ്. അധികാരസ്ഥാനങ്ങള്‍ തന്നെ തേടി വന്നപ്പോഴും ഒരു നിഷ്കാമ കര്‍മ്മയോഗിയായി അവയില്‍ നിന്നെല്ലാം ഒഴിഞ്ഞുനില്ക്കാന് അദ്ദേഹം ശ്രദ്ധിച്ചു. പക്ഷേ, ജനഹൃദയങ്ങളില്‍ അദ്ദേഹം ചിരപ്രതിഷ്ഠിതനായി.
കേരളത്തിലെ രാഷ്ട്രീയരംഗം മാത്രമല്ല, സര്‍വ്വോദയ പ്രസ്ഥാനം പോലും ആര്‍ജവവും ആത്മാര്ത്ഥതയുമുള്ളവര്ക്കും പ്രവര്‍ത്തിക്കാന്‍ പറ്റിയതല്ലെന്ന് ബോധ്യപ്പെട്ടതോടുകൂടിയാണ് കേളപ്പജി കേരളത്തിലെ ഹിന്ദു സാംസ്കാരിക രംഗത്തേക്ക് പ്രവേശിപ്പിച്ചത്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തകര്‍ത്ത് തരിപ്പണമാക്കി അനാഥമായി കിടന്നിരുന്ന മലബാറിലെ അസംഖ്യം ക്ഷേത്രങ്ങളെക്കുറിച്ചാണദ്ദേഹം ചിന്തിച്ചത്. അധസ്ഥിത ഹിന്ദുക്കള്‍ക്ക് മഹാക്ഷേത്രങ്ങളില്‍ ആരാധന നടത്താന്‍ വേണ്ടി സമരമുഖങ്ങള്‍ തുറന്ന ആ ഹിന്ദുത്വ പ്രേമി അനാഥമായ ക്ഷേത്രങ്ങളുടെ ഉദ്ധാരണത്തിനായി തന്റെ ശിഷ്ടജീവിതം ഉഴിഞ്ഞുവെക്കുന്നതും ഒരു രണ്ടാം സമരമുഖം തുറക്കുന്നതുമാണ് പിന്നീട് പ്രബുദ്ധമായ ഹൈന്ദവകേരളം കണ്ടത്. മലബാര്‍ ക്ഷേത്രസംരക്ഷണസമിതി എന്ന ഒരു സംഘടന രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിക്കൊണ്ടാണദ്ദേഹം ഈ രംഗത്തേക്ക് പ്രവേശിച്ചത്.
അധികം വൈകാതെ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം തളി ക്ഷേത്രത്തിന്റെ ഉദ്ധാരണമാണ് ആ കര്മ്മധീരന് ഏറ്റെടുത്തത്. താന്‍ കൈകാര്യം ചെയ്ത ഏറ്റവും സങ്കീര്‍ണ വിഷയമാണ് അങ്ങാടിപ്പുറത്തേതെന്ന് കേളപ്പജി സ്വയം വിശേഷിപ്പിച്ച ആ സമരത്തില്‍ ഒരു ഭാഗത്ത് മതഭ്രാന്തരായ മുസ്ലീംകളും അവരുടെ നിഷ്ഠൂര നേതൃത്വവും മറുഭാഗത്ത് വര്‍ഗീയവാദികളെ പ്രീണിപ്പിക്കാനായി മലപ്പുറം ജില്ല തന്നെ ഉണ്ടാക്കിക്കൊടുത്ത ഹിന്ദുദ്രോഹികളും നിരീശ്വരവാദികളുമായ കമ്മ്യൂണിസ്റ്റുകള്‍, മറ്റൊരു വശത്ത് ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ’ എന്ന ഭാവത്തില്‍ നിര്‍വികാരമായി നില്ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം.
പണ്ടെങ്ങോ ടിപ്പു തകര്‍ത്ത മഹാശിവക്ഷേത്രത്തിലെ ശിവലിംഗമാണ് തിരുമാന്ധാംകുന്ന് ദേവീക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്തായി ആരോരും ശ്രദ്ധിക്കാനില്ലാതെ റോഡരുകില്‍ കിടന്നിരുന്നത്. ശിവലിംഗവും ചുറ്റുമുള്ള 18 സെന്റ് സ്ഥലവും സര്‍ക്കാര്‍ പുറമ്പോക്കായി പ്രഖ്യാപിച്ചിരുന്നു. ശിവലിംഗം പ്രതിഷ്ഠിച്ച് ക്ഷേത്രം നിര്‍മ്മിക്കാന്‍ ഈ സ്ഥലം അനുവദിച്ചുതരണമെന്ന് കേളപ്പജി അന്നത്തെ ഇ.എം.എസ് നമ്പൂതിരിപ്പാട് മന്ത്രിസഭയോട് ആവശ്യപ്പെട്ടു.
ആവശ്യം നിരസിച്ചുവെന്ന് മാത്രമല്ല ശിവലിംഗം മേറ്റ്വിടെയെങ്കിലും കൊണ്ടുപൊയ്ക്കൊള്ളാന് പറഞ്ഞുകൊണ്ട് സര്‍ക്കാര്‍ സ്ഥലം മതില്‍കെട്ടി പുരാവസ്തുവകുപ്പിന്റെതാണെന്ന് പ്രഖ്യാപിച്ച് ഭക്തര്‍ക്ക് അവിടേക്ക് പ്രവേശനം നിഷേധിച്ചു. തങ്ങളുടെ ഈശ്വര വിശ്വാസത്തിന് ക്ഷതമേല്‍പ്പിക്കുകയും ആത്മാഭിമാനത്തെ വ്രണപ്പെടുത്തുകയും ചെയ്ത ഈ ധിക്കാരത്തെ ചോദ്യം ചെയ്യാതെ വിടില്ലെന്നുറച്ച കേളപ്പജിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസമൂഹം തളി ക്ഷേത്ര സമരത്തിന്റെ ദിശതന്നെ മാറ്റി. സര്‍ക്കാര്‍ കെട്ടിപ്പൊക്കിയ കരിങ്കല്‍ മതില് ആവേശഭരിതരായ ആയിരക്കണക്കിന് സ്ത്രീപുരുഷന്മാര് ചേര്‍ന്ന് പൊളിച്ചു.
ഭക്തര്‍ക്കുനേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അങ്ങാടിപ്പുറത്തെ അവഹേളനവും അടിച്ചമര്‍ത്തലും സംസ്ഥാനമാകെ പ്രതിഷേധത്തിലും അമര്ഷത്തിലുമാക്കി. കേളപ്പജിയെ അറസ്റ്റ് ചെയ്ത് സമരം നിര്‍വീര്യമാക്കാമെന്ന് വ്യാമോഹിച്ച സര്‍ക്കാറിന് തിരിച്ചടി കിട്ടിയത് സമരം അവസാനിപ്പിക്കാനുള്ള മന്ത്രി ഇമ്പിച്ചി ബാവയുടെയും ഇ.എം.എസിന്റെയും അഭ്യര്‍ത്ഥന അദ്ദേഹം നിരസിക്കുകയും സ്ഥലം അനുവദിക്കാതെ സമരം നിര്‍ത്തുന്ന പ്രശ്നമില്ലെന്ന് കേളപ്പജി പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ്. ന്യായമായ ഒരു കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ട കേളപ്പജിയെ അതില്‍ നിന്ന് പിന്തിരിപ്പിക്കുക വിഷമമാണെന്നറിയാവുന്ന ഇ.എം.എസ് ഒടുവില്‍ വഴങ്ങുകയും ക്ഷേത്രത്തിന് സ്ഥലം വിട്ടുനല്‍കുകയും ക്ഷേത്രനിര്‍മ്മാണം സോത്സാഹം, വര്‍ധിത വീര്യത്തോടെ ഹൈന്ദവ ജനസാമാന്യം നടത്തുകയും ചെയ്തത് ഹൈന്ദവ ചരിത്രത്തിലെ തിളക്കമാര്‍ന്ന അദ്ധ്യായമായി. അങ്ങാടിപ്പുറത്ത്, ദേശീയപാതയില്‍ ശിരസ്സുയര്‍ത്തി നില്ക്കുന്ന ഈ മഹാക്ഷേത്രം മഹാശിവന്റെ തിരുസന്നിധിയെന്ന പോലെ ഹൈന്ദവ ഐക്യത്തിന്റെയും അവരുടെ തളരാത്ത ഇച്ഛാശക്തിയുടെയും ഒപ്പം വന്ദ്യ കേളപ്പജിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകവുമായി നമുക്ക് ദര്‍ശിക്കാം. അന്ന് അമ്മമാര്‍ ക്ഷേത്ര നിര്‍മ്മാണത്തിന് പണം ശേഖരിക്കാന്‍ നടത്തിയ പിടിയരി പ്രസ്ഥാനം അഭൂതപൂര്‍വ്വമായ ഒരു മഹാസംരംഭമാണെന്ന കാര്യവും സ്മരണീയമാണ്.
ഒടുവില്‍ അനിവാര്യമായതു തന്നെ സംഭവിച്ചു. എടുത്തുകൊണ്ടുപോയി മേറ്റ്വിടെയെങ്കിലും പ്രതിഷ്ഠിച്ചുകൊള്ളാന് കേളപ്പജിയോട് ധാര്‍ഷ്ട്യത്തോടെ കല്പിച്ച നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭ നാലു മാസങ്ങള്‍ക്കകം താഴെ വീണു; തളിയിലെ ശിവന് ഭക്തരക്ഷകനും മംഗള സ്വരൂപനുമായി തന്റെ സ്ഥാനത്ത് ആരാധന ഏറ്റുവാങ്ങാന്‍ തുടങ്ങി. ഇത് ധര്‍മ്മഭൂമി തന്നെയെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു. ഹിന്ദുഭക്തരുടെ അകമഴിഞ്ഞ സഹായത്തോടെ ക്ഷേത്രനിര്‍മ്മാണം മുന്നോട്ടുപോയി. അവസാനമുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കത്തക്കവിധം പൂജനീയ ചിന്മയാനന്ദ്ജി പതിനേഴായിരം രൂപം നല്‍കിയതോടെ ‘സത്യം, ശിവം, സുന്ദരം’ എന്ന നിലയില്‍ ആ മഹാക്ഷേത്രം ഉയര്‍ന്നുവന്നു. പലതവണ പൂജനീയ സ്വാമി ക്ഷേത്രനിര്‍മ്മാണം കാണാന്‍ അവിടെ എത്തിയിരുന്നു. ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയായിക്കാണാനുള്ള ഭാഗ്യം കേളപ്പജിക്കുണ്ടായില്ല.
1971 ഒക്ടോബര്‍ 7ന് ആ പുണ്യാത്മാവ് കാലയവനികക്കുള്ളില്‍ മറഞ്ഞു. അതോടെ, സ്വാതന്ത്ര്യത്തിനുവേണ്ടി വിവിധരംഗങ്ങളില്‍ അഹോരാത്രം പ്രവര്‍ത്തിച്ച കര്‍മ്മയോഗിയും ഹിന്ദുവിന് ആത്മാഭിമാനം വീണ്ടെടുക്കാന്‍ ജീവിതാന്ത്യത്തിലും പടവെട്ടിയ ആത്മബലശാലിയും ത്യാഗിവര്യനുമായ പുണ്യപുരുഷന് പ്രചോദനാത്മകമായ സ്വജീവിതത്തിലൂടെ തലമുറകള്‍ക്ക് മാര്‍ഗദീപമായി മാറി.
പി.കെ. സുകുമാരന്‍ (കേസരി വാരിക മുന്‍ പത്രാധിപരും കേരള ക്ഷേത്ര സംരക്ഷണ സമിതി മുന്‍ സംസ്ഥാന കമ്മറ്റി അംഗവുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: