ലണ്ടന്‍: ഒടുവില്‍ അതും സംഭവിച്ചു. റയല്‍ മാഡ്രിഡിന്റെ കാത്തിരിപ്പിനും അവസാനമായി. ടോട്ടനത്തിന്റെ സൂപ്പര്‍താരവും 24 കാരനുമായ ഗരെത്ത് ബലെ ഒടുവില്‍ റയലിലെത്തി. അതും ലോകറെക്കോര്‍ഡ് തുകക്ക്. ക്ലബ് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ട്രാന്‍സ്ഫര്‍ പ്രതിഫലം നല്‍കിയാണ് ടോട്ടനം ഹോട്ട്സ്പറിന്റെ മധ്യനിര താരം ഗരെത്ത് ബലെയെ റയല്‍ സ്വന്തം നിരയിലെത്തിച്ചത്.
ഏറെക്കാലത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ 85.3 മില്ല്യണ്‍ പൗണ്ടിനാണ് (100 മില്ല്യണ്‍ യൂറോ) ഫുട്ബോള്‍ലോകം ഉറ്റുനോക്കിയ താരക്കൈമാറ്റം നടന്നത്. ആറ് വര്‍ഷത്തേക്കാണ് റയലുമായുള്ള കരാര്‍. കരാര്‍. അന്താരാഷ്ട്ര ഫുട്ബോളില്‍ വെയ്ല്‍സിന് വേണ്ടിയാണ് ബലെ കളിക്കുന്നത്. ആഴ്ചയില്‍ മൂന്ന് ലക്ഷം പൗണ്ടാണ് ബലെക്ക് റയല്‍ ശമ്പളമായി നല്‍കുക.
2009ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ 80 മില്ല്യണ്‍ പൗണ്ടിന് റയല്‍ മാഡ്രിഡ് സ്വന്തമാക്കിയതായിരുന്നു ഇതിന് മുന്‍പിലത്തെ റെക്കോര്‍ഡ് തുക. ബലെ റയലില്‍ ചേരുന്നത് സംബന്ധിച്ച് ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഔദ്യോഗിക അറിയിപ്പുണ്ടായത്. സമകാലീന ഫുട്ബോളിലെ മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായാണ് ബലെ അറിയപ്പെടുന്നത്. മികവുറ്റ ഫ്രീകിക്കുകളാണ് 24കാരനായ ബലെയുടെ സ്പെഷ്യല്‍.
ഏറെനാളായി മനസ്സില്‍കൊണ്ടുനടന്ന സ്വപ്നം യാഥാര്‍ത്ഥ്യമായതായി ഗരെത്ത് ബലെ പറഞ്ഞു. പല കളിക്കാരും ചെറുപ്പത്തിലേ ആഗ്രഹിക്കുന്ന കാര്യമാണ് റയല്‍ മാഡ്രഡില്‍ എത്തുകയെന്നത്. അതുകൊണ്ടുതന്നെ ഇത് ജീവിതത്തിലെ സുപ്രധാന ദിവസങ്ങളാണ്. അതേസമയം തനിക്ക് ഏറ്റവും അനുയോജ്യമായിരുന്ന ഒരു ടീം വിട്ടുപോകുന്നതില്‍ വിഷമം ഉണ്ടെന്നും ബലെ പറഞ്ഞു.
ലോക റെക്കോര്‍ഡ് പ്രതിഫലവുമായി ബലെ ക്ലബ് വിടുമെന്ന് ടോട്ടനം മാനേജര്‍ ആന്ദ്രെ വില്ലാസ് ബോസ് നേരത്തെതന്നെ സൂചന നല്‍കിയിരുന്നു. ടോട്ടനവുമായി മൂന്നുവര്‍ഷത്തെ കരാര്‍ ബാക്കിനില്‍ക്കേയാണ് ബലെ ടീം വിടുന്നത്.
ഫ്ലോറന്റിനോ പെരസ് റയല്‍ മാഡ്രിഡിന്റെ പ്രസിഡന്റായതിന് ശേഷമാണ് റയല്‍ മാഡ്രിഡ് താരക്കമ്പോളത്തില്‍ കോടികളെറിഞ്ഞ് സുവര്ണ്ണതാരങ്ങളെ സ്വന്തമാക്കുന്ന ടീമായി മാറിയത്. വിശ്വോത്തര താരങ്ങളായിരുന്ന സിനദിന്‍ സിദാന്, ലൂയിസ് ഫിഗോ, ഡേവിഡ് ബെക്കാം, കാക എന്നിവരെയെല്ലാം അതാത് സമയങ്ങളിലെ റെക്കോര്‍ഡ് പ്രതിഫലത്തിനാണ് റയല്‍ സ്വന്തമാക്കിയിട്ടുള്ളത്.
ഉറുഗ്വേന്‍ സ്ട്രൈക്കര്‍ എഡിന്‍സണ്‍ കവാനിക്കായി ഫ്രഞ്ച് ക്ലബ് പിഎസ്ജി മുടക്കിയ തുകയാണ് ഈ സീസണിലെ ഏറ്റവും വലിയ കൈമാറ്റപ്പണം. 64 മില്ല്യണ്‍ യൂറോക്കാണ് നാപോളിയില്നിന്ന് പിഎസ്ജി ഈ സ്ട്രൈക്കറെ സ്വന്തമാക്കിയത്. അത്ലറ്റികോ മാഡ്രിഡില്‍ നിന്ന് കൊളംബിയന്‍ സ്ട്രൈക്കര്‍ റദമല്‍ ഫാക്കോയെ 60 മില്ല്യണ്‍ യൂറോ നല്കി ഫ്രഞ്ച് ക്ലബ് മൊണാക്കോയും സ്വന്തമാക്കിയിരുന്നു. ബ്രസീലിന്റെ യുവ സൂപ്പര്‍താരം നെയ്മര്‍ക്കായി 57 മില്ല്യണ്‍ യൂറോയാണ് ബാഴ്സ മുടക്കിയത്. ഈ റെക്കോര്‍ഡുകളെല്ലാം കാറ്റില്‍പ്പറത്തിയാണ് റയല്‍ ബലെയെ പൊന്നുംവിലക്ക് സ്വന്തമാക്കിയത്.
2007ലാണ് ബലെ സതാമ്പ്ടണില്നിന്ന് ടോട്ടനത്തിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ മികച്ച ഇംഗ്ലീഷ് ലീഗ് താരത്തിനുള്ള പിഎഫ്എ പുരസ്കാരം ലഭിച്ചു. 26 ഗോളായിരുന്നു കഴിഞ്ഞ സീസണില്‍ ഈ ഇരുപത്തിനാലുകാരന് നേടിയത്.
അതേസമയം റയല്‍ മാഡ്രിഡ് താരവും മുന്‍ ലോക ഫുട്ബോളറുമായ കാക ക്ലബ് വിട്ട് സീരി എയിലേക്ക് മടങ്ങിയെത്തി. എസി മിലാനിലേക്കാണ് കാക മടങ്ങിയെത്തിയത്. 2009-ല്‍ എസി മിലാനില്‍ നിന്നാണ് കാകയെ 68 മില്ല്യണ്‍ യൂറോക്ക് റയല്‍ സ്വന്തമാക്കിയത്. എന്നാല്‍ പരിക്കും മോശം ഫോമും കാരണം റയലില്‍ കാകക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. ഇതോടെ പലപ്പോഴും പകരക്കാരുടെ ബെഞ്ചിലായിരുന്നു കാകയുടെ സ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: