ന്യൂദല്‍ഹി: കാണാതായ കല്‍ക്കരി ഫയലുകള്‍ സിബിഐക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി. കല്‍ക്കരിപ്പാടങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സിബിഐ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെട്ട എല്ലാ ഫയലുകളും രണ്ടാഴ്ചയ്ക്കകം കൈമാറാന്‍ തയ്യാറാണെന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉറപ്പുനല്‍കി. എന്നാല്‍ ഫയലുകളുടെ തിരോധാനം സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രസ്താവന തൃപ്തികരമല്ലെന്നു വ്യക്തമാക്കി പ്രതിപക്ഷ ബഹളം തുടര്‍ന്നതോടെ സഭ പിരിഞ്ഞു.
പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് പാര്‍ലമെന്റില്‍ പ്രസ്താവന നടത്താന്‍ പ്രധാനമന്ത്രി തയ്യാറായത്. ഇന്നലെ രാവിലെ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെടണമെന്ന് തീരുമാനിച്ചിരുന്നു. ഭക്ഷ്യസുരക്ഷാ ബില്ല് ഉള്‍പ്പെടെയുള്ള ഫയലുകള്‍ പാസാക്കിയെടുക്കുന്നതിന് പ്രതിപക്ഷം സഹകരിച്ചത് കല്‍ക്കരി ഫയലുകള്‍ കാണാതായതിനേപ്പറ്റി പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തുമെന്ന ഉറപ്പിനാലാണെന്നും വാക്കുപാലിക്കണമെന്നും ബിജെപി യോഗം ആവശ്യപ്പെട്ടു.
കേസന്വേഷണത്തിന് ആവശ്യമായ ഫയലുകള്‍ ഏതൊക്കെയാണെന്ന് അഞ്ചു ദിവസത്തിനകം പട്ടിക സമര്‍പ്പിക്കാനാണ് ആഗസ്ത് 29ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഫയലുകള്‍ ഏതൊക്കെയെന്ന് വ്യക്തമായാല്‍ രണ്ടാഴ്ചയ്ക്കകം അവ സിബിഐക്ക് കൈമാറും. ഏതെങ്കിലും ഫയലുകള്‍ അതിനുശേഷവും ലഭിക്കാനുണ്ടെങ്കില്‍ സിബിഐക്ക് കേസ് രജിസ്റ്റര്‍ ചെയ്ത് ഫയലുകളെപ്പറ്റി അന്വേഷണം നടത്താം,പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.
കല്‍ക്കരി ഫയലുകള്‍ കാണാതായിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. കല്‍ക്കരി ഫയലുകള്‍ കാണാതായിട്ടുണ്ടെന്നു സമ്മതിച്ച പ്രധാനമന്ത്രി ഫയലുകള്‍ കണ്ടെത്താനുള്ള ശ്രമം നടത്തുകയാണെന്നും പറഞ്ഞു. സിബിഐ ആവശ്യപ്പെട്ട നിരവധി ഫയലുകള്‍ ഇതിനകം കൈമാറിയിട്ടുണ്ട്. 1,50,000 പേജ് രേഖകള്‍ ഇതിനകം സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയിട്ടുണ്ട്.
കേസന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിന് സിഎജിക്കും സിബിഐക്കും സര്‍ക്കാരിന്റെ സഹകരണം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ എന്തോ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയില്‍ പറയുന്നത്. കല്‍ക്കരി ഫയലുകളുടെ സൂക്ഷിപ്പുകാരന് താനല്ലെന്ന് പ്രധാനമന്ത്രി നടത്തിയ പ്രതികരണം സഭയില്‍ പ്രതിപക്ഷ ബഹളം വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് ഇരു സഭകളും ഉച്ചയ്ക്ക് രണ്ട് മണി വരെയും പിന്നീടും ബഹളം തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ലോക്സഭയില്‍ രാവിലെ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് വിഷയം ഉയര്‍ത്തിയിരുന്നു. ജി20 ഉച്ചകോടിക്കായി പ്രധാനമന്ത്രി ഇന്ന് റഷ്യയ്ക്ക് പോകുന്നതിനാല്‍ ഇന്നലെത്തന്നെ കല്‍ക്കരി ഫയലുകള്‍ സംബന്ധിച്ച വിശദീകരണം നല്‍കണമെന്നായിരുന്നു സുഷമാ സ്വരാജിന്റെ ആവശ്യം. സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് ഭക്ഷ്യസുരക്ഷാ ബില്ല് പാസാക്കാന്‍ പ്രതിപക്ഷം സഹായിച്ചുവെന്നും അതുകൊണ്ടുതന്നെ തിരിച്ചു നല്കിയ വാഗ്ദാനം സര്‍ക്കാര്‍ പാലിക്കണമെന്നും സുഷമാ സ്വരാജ് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് പ്രസ്താവന നടത്താന്‍ മന്‍മോഹന്‍സിങ് നിര്‍ബന്ധിതമായി.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: