തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് സര്‍ക്കാര്‍ പിഎസ്സിയോട് ആവശ്യപ്പെട്ടു. പുതിയ ലിസ്റ്റ് നിലവില്‍ വരുന്നതുവരെയോ നാലരവര്‍ഷം വരെയോ ദീര്‍ഘിപ്പിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം പിഎസ്സിയെ അറിയിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനും യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പുതിയ റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നതുവരെ നിലവിലുള്ള റാങ്ക് ലിസ്റ്റുകള്‍ റദ്ദാക്കരുതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതോ നിലവിലുള്ള ലിസ്റ്റിന് നാലരവര്‍ഷം തികയുകയോ ഏതാണ് ആദ്യം വരുന്നതെന്ന് കണക്കാക്കി കാലാവധി ദീര്‍ഘിപ്പിക്കണം. സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നേരത്തേ മൂന്നുമാസം നീട്ടിയിരുന്നു. ആ കാലാവധി സപ്തംബറില്‍ അവസാനിക്കുകയാണ്. കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നിലപാടും കാലാവധി ദീര്‍ഘിപ്പിക്കണമെന്നാണ്. പുതിയ ലിസ്റ്റ് ഉണ്ടാകാതിരിക്കുകയും പഴയതിന്റെ കാലാവധി അവസാനിക്കുകയും ചെയ്യുമ്പോള്‍ പ്രായോഗികബുദ്ധിമുട്ടുകള്‍ പലതുണ്ട്. അനധികൃത നിയമനം നടക്കുന്നുവെന്നാണ് പ്രധാന ആരോപണം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കുമ്പോഴും പരാതിയുണ്ടാകുന്നുണ്ട്.
നിലവില്‍ മൂന്നുവര്‍ഷമാണ് ലിസ്റ്റുകളുടെ കാലാവധി. ഇക്കാര്യത്തില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും എന്നാല്‍ മൂന്നുവര്‍ഷം കഴിയുമ്പോഴേക്കും പുതിയ ലിസ്റ്റ് ഉണ്ടാക്കാന്‍ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എപ്പോഴും പിഎസ്സിയില് സജീവമായ ലിസ്റ്റ് ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ നയം.
മൂന്നുവര്‍ഷത്തിനു ശേഷവും ലിസ്റ്റ് ഉണ്ടാകാതെ വരുമ്പോള്‍ നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി നീട്ടണം. ഇത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് പിഎസ്സിയാണ്. സര്‍വകലാശാലകളിലെ അനധ്യാപക നിയമനം പിഎസ്സിക്ക് വിടുന്നത് സംബന്ധിച്ച കരട് നിയമത്തിന് രൂപം നല്കാന് നിയമവകുപ്പിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. നിയമം പ്രാബല്യത്തില്‍ വരുന്നതുവരെ നിലവിലുള്ള രീതി തുടരും. കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമനം സംബന്ധിച്ച തുടര്‍നടപടികള്‍ കോടതിയുടെയും ലോകായുക്തയുടെയും തീരുമാനത്തിന് വിധേയമായി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: