തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തിനു മുന്നിലെ മനോഹരമായ പാര്‍ക്കില്‍ സ്ഥാപിക്കുന്ന സ്വാമി വിവേകാനന്ദന്റെ വെങ്കല പ്രതിമ ഇന്നലെ തിരുവനന്തപുരത്ത് എത്തി. തമിഴ്നാട്ടിലെ മഹാബലിപുരത്ത് നിര്‍മ്മിച്ച പ്രതിമ റോഡ്മാര്ഗ്ഗം ഇന്നലെ രാത്രിയാണ് തലസ്ഥാനത്ത് കൊണ്ടുവന്നത്.
വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ വാര്‍ഷികദിനമായ സെപ്തംബര്‍ 11ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി അനാച്ഛാദനം ചെയ്യും. കന്യാകുമാരി വിവേകാനന്ദ ശിലാസ്മാരകത്തിലെ പ്രതിമയുടെ തനിമാതൃകയിലാണ് പ്രതിമ യുടെ നിര്‍മ്മാണം ശില്പി ദക്ഷിണാമൂര്‍ത്തിയുടെ മേല്‍നോട്ടത്തിലായിരുന്നു. കന്യാകുമാരിയിലെ വിവേകാനന്ദ പ്രതിമ നിര്‍മ്മിച്ചത് ദക്ഷിണാമൂര്‍ത്തിയുടെ പിതാവാണ് .കേരളത്തിന്റെ തനതായ വാസ്തുവിദ്യയും ശില്പചാതുര്യവും സമന്യയിക്കുന്ന കൃഷ്ണശിലാ മണ്ഡപത്തിലാണ് പ്രതിമ പ്രതിഷ്ഠിക്കുക
വൈകിട്ട് 4.30ന് പ്രതിമക്ക് മുന്നിലെ നിലവിളക്ക് തെളിയിച്ചുകൊണ്ടാണ് ഉപരാഷ്ട്രപതി അനാച്ഛാദനം നിര്‍വഹിക്കുക. കല്‍ക്കത്ത രാമകൃഷ്ണമിഷന്‍ വിവേകകാനന്ദ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്വാമി ആത്മപ്രിയാനന്ദ ആരതി ഉഴിയും.
തുടര്‍ന്ന് സാല്‍വേഷന്‍ ആര്‍മി സ്കൂള്‍ ഗ്രൗണ്ടില്‍ പൊതുയോഗത്തില്‍ ഉപരാഷ്ട്രപതി സംസാരിക്കും. ഗവര്‍ണര്‍ നിഖില്‍കുമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രാജ്യസഭ പ്രതിപക്ഷനേതാവ് അരുണ്‍ ജയ്റ്റിലി, കേന്ദ്രമന്ത്രി ശശിതരൂര്‍, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ, സ്വാമി ആത്മപ്രിയാനന്ദ, സ്വാമി അമൃതസ്വരൂപാനന്ദ, കെ. മുരളീധരന്, എം. എല്‍.എ എന്നിവര്‍ സംസാരിക്കും. വിവേകാനന്ദ കേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന് സ്വാഗതവും മേയര്‍ അഡ്വ. ചന്ദ്രിക നന്ദിയും പറയും. 5.20 ന് ഉപരാഷ്ട്രപതി മടങ്ങും. തുടര്‍ന്ന് ഒരു മണിക്കൂര്‍ നീളുന്ന സംസ്കാരിക പരിപാടിയും ഉണ്ടാകും.
.കന്യാകുമാരി വിവേകാനന്ദകേന്ദ്രം, തിരുവനന്തപുരം ശ്രീരാമകൃഷ്ണാശ്രമം എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഒരു കോടിയോളം രൂപ ചെലവുവരുന്ന വിവേകാനന്ദ മണ്ഡപത്തിന്റെ നിര്‍മ്മാണം.
ഇതിനായി പ്രതിമസ്ഥാപന സമിതിക്ക് നഗരസഭ സ്ഥലം വിട്ടുകൊടുക്കുകയായിരുന്നു. മൂന്നരഅടി പീഠം ഉള്‍പ്പെടെ 12 അടി ഉയരത്തിലുള്ളതായിരിക്കും പ്രതിമ. ക്ഷേത്രമാതൃകയിലുള്ള മണ്ഡപത്തിലായിരിക്കും വിവേകാനന്ദന്റെ തേജസ്സും പ്രതാപവും പ്രതിഫലിപ്പിക്കുന്ന പൂര്‍ണ്ണകായ പ്രതിമ സ്ഥാപിക്കുക. മണ്ഡപവും പരിസരവും ഉള്‍പ്പെടെ മനോഹരമാക്കി, കേരളത്തിന്റെ രാജധാനിക്ക് അഭിമാനവും അലങ്കാരവുമാകുന്ന അനശ്വരസ്മാരകമാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി വിവേകാനന്ദ മണ്ഡപങ്ങളുണ്ടെങ്കിലും കേരളത്തിന്റെ തനതായ വാസ്തുവിദ്യയും ശില്പചാതുര്യവും ഉപയോഗിച്ചുള്ള രാജ്യത്തെ ആദ്യ വിവേകാനന്ദ മണ്ഡപമാണ് കവടിയാറിലേത്. ക്ഷേത്രസങ്കല്പത്തില്തന്നെ പതിനാല് അംശം പാതബന്ധം തറയില്‍ ഉറപ്പിച്ചിട്ടുള്ള നാല് സ്തംഭങ്ങളും അധിഷ്ഠാനവും പരിപൂര്‍ണ്ണമായും ശിലകളില്‍ കൊത്തുപണികളോടെ നിര്‍മ്മിതമാണ്. ഇരുപതടി സമചതുരത്തില്‍ നാല്പത്തിമൂന്ന് അടി ഉയരമുള്ള മണ്ഡപത്തിന് അഞ്ച് അടി ഉയരമുള്ള അധിഷ്ഠാനവും സോപാനത്തോടുകൂടിയ പത്ത് പടികളുമുണ്ട്. രണ്ടടി വ്യാസമുള്ള ചതുരാകൃതിയിലുള്ള സ്തംഭങ്ങളിലാണ് മേല്‍ക്കൂര താങ്ങി നില്‍ക്കുന്നത്. രണ്ട് തട്ടുകളിലായി വിന്യസിച്ചിരിക്കുന്ന മേല്‍ക്കൂര പരമ്പരാഗത ക്ഷേത്ര മാതൃകയില്‍ ചെമ്പോല പതിച്ചിട്ടുള്ളതാണ്. രണ്ടു ടണ്ണിലധികം ചെമ്പാണ് ഇതിനായി ഉപയോഗിച്ചത്. തടിയില്‍ ശില്പചാതുര്യം വിളിച്ചോതുന്ന ക്രാസി പണികള്‍ മേല്തട്ടിനുണ്ട്. തടിയില്‍ തീര്‍ത്തിട്ടുള്ള നാല് മുഖപ്പുകളും കേരളീയ വാസ്തുകലയുടെ പ്രാഗത്ഭ്യം തെളിയിക്കുന്നതാണ്. മുപ്പത്തിമൂന്നുകോല് പതിനാറ് അംഗുലം പഞ്ചയോനിയിലാണ് മുകള്പടി ചുറ്റ്. ഉപപീഠ പാദുകചുറ്റ് നാല്പത് കോല് എട്ട് അംഗുലത്തില്‍ ധ്വജയോനിയിലുള്ളതാണ്. ഉപപീഠം, പത്മപാദുകം, സോപാനം, തൂണുകള്‍ എല്ലാം കൃഷ്ണശിലയില്‍ പരമ്പരാഗത രീതീയില്‍ കൊത്തിയെടുത്തതാണ്..തമിഴ്നാട്ടിലെ മെയിലാടിയില് നിന്ന് 100 ടണ്‍ കൃഷ്ണശിലകളാണ് നിര്‍മ്മാണത്തിനായി കൊണ്ടുവന്നത്.
ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിലെ കണ്‍സള്‍ട്ടന്റ് എന്‍ജീനിയര്‍ മനോജ് എസ് നായരാണ് സ്മാരകത്തിന്റെ രൂപകല്പന നിര്‍വ്വഹിച്ചത്. മണ്ഡപത്തിലെ ഗ്രാനൈറ്റ് ജോലികള്‍ പൂര്‍ത്തിയാക്കിയത് ചെങ്ങന്നൂര്‍ മഹേഷ് പണിക്കരും സംഘവുമാണ്. മേല്‍ക്കൂരയിലെ ചെമ്പോലയുടെ നിര്‍മ്മാണം മാന്നാറിലെ ദേവീമെറ്റല്സും നിര്‍വ്വഹിച്ചു. കുര്യന് ജേക്കബ്ബിന്റെ നേതൃത്വത്തില്‍ സില്‍വര്‍ സ്റ്റെല്കൊണ് എഞ്ചിനിയേഴ്സിനായിരുന്നു മണ്ഡപനിര്മ്മാണ മേല്‍നോട്ടം.
ഒന്‍പത് ദിവസം സ്വാമിജിയുടെ സാന്നിധ്യ സൗഭാഗ്യം ലഭിച്ച അനന്തപുരിയില്‍ അദ്ദേഹത്തിന്റെ സമുചിതമായ പ്രതിമ ഇല്ലെന്ന കുറവ് പരിഹരിക്കപ്പെടുകയാണെന്ന് വിവേകാനന്ദകേന്ദ്രം അധ്യക്ഷന്‍ പി. പരമേശ്വരന് പറഞ്ഞു.വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് ഒരു പ്രതിമ സ്ഥാപിക്കുക എന്നതായിരുന്നു തുടക്കത്തിലെ ആശയം. 20 ലക്ഷത്തോളം രൂപയുടെ ചെലവ് പ്രതീക്ഷിച്ച് മുന്നോട്ടു പോയപ്പോള്‍ ലഭിച്ച പിന്തുണ പ്രതീക്ഷിച്ചതിലധികമായിരുന്നു. വിവേകാനന്ദ പ്രതിമ എന്നതിലുപരി അനശ്വര സ്മാരകം എന്ന നിലയിലാണ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. കേരളത്തിന്റെ രാജധാനിക്ക് അഭിമാനവും അലങ്കാരവുമായി മാറുന്ന സ്മാരകമാണിതെന്നും പി. പരമേശ്വരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: