മലപ്പുറം: പെരിന്തല്‍മണ്ണക്ക് സമീപം തേലക്കാട് മിനിബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞ് ഏഴ് വിദ്യാര്‍ത്ഥിനികളും നാല് സ്ത്രീകളും ഉള്‍പ്പെടെ 13 പേര് മരിച്ചു. പെരിന്തല്‍മണ്ണയില്‍ നിന്ന് വെട്ടത്തൂര്‍ വഴി അലനല്ലൂരിലേക്ക് പോകുന്ന ഫ്രണ്ട്സ് മിനിബസാണ് തേലക്കാടിനടുത്ത് പൂവക്കൂണ്ട് വളവില്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നൂറടി താഴ്ചയിലേക്ക് മറിഞ്ഞത്. ഉച്ചക്ക് 2.20 ഓടെയാണ് അപകടമുണ്ടായത്.
ബസ് ്രെഡെവര്‍ ചേലക്കാട് ഇഫ്ത്തിഷാന് (22), കാവങ്ങയില് ഹംസയുടെ മകള്‍ സാബിറ (17), വെണ്ണിയത്ത് ഹംസയുടെ മകള്‍ ഫാത്തിമ (36), മഠത്തൊടി ഉമ്മറിന്റെ മകള്‍ ഷംന (16), കാപ്പുങ്ങല്‍ സെയ്താലിക്കുട്ടിയുടെ മകള്‍ തെസ്നി (17), ബഷീറിന്റെ മകള്‍ മോഴിപ്പറമ്പന് മുബഷിറ (18), മങ്കടക്കുഴി സൈനബ, കാവണ്ണയില്‍ ചെറുക്കി, കളത്തില്‍ ഫാത്തിമത്ത് നാദിയ(17), അട്ടക്കുളങ്ങര മങ്കടകുഴിയില് മറിയം (50), അട്ടകുളങ്ങര കാവണ്ണയില്‍ ചെറിയക്കന്‍ (55), അടരിക്കല് സഫീല (19), മേല്‍ക്കുളങ്ങര പച്ചീരി നാരായണന്റെ മകള്‍ നീതു (18) എന്നിവരാണ് മരിച്ചത്. ഒന്‍പത് പേര് സംഭവസ്ഥലത്തുവച്ചും നാലുപേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. മരിച്ച വിദ്യാര്‍ഥികളുടെ പക്കല്‍ സ്കൂളില്‍നിന്നുള്ള തിരിച്ചറിയല്‍ കാര്‍ഡുള്ളതിനാല്‍ ഇവരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ത്ഥിനികളാണ് മരിച്ചവില്‍ ഭൂരിഭാഗവും.
അപകടത്തില്‍ 31 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണ്. ഇവരെ പെരിന്തല്‍മണ്ണ മൗലാന, അല്‍ ശിഫ, കോഴിക്കോട് മെഡിക്കല്‍കോളേജ് എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. നാലുപേരെ അടിയന്തരശസ്ത്രക്രിയക്ക് വിധേയരാക്കി. അറുപതോളം യാത്രക്കാരാണ് അപകടത്തില്‍പ്പെട്ട മിനിബസില്‍ ഉണ്ടായിരുന്നത്. ഒരാഴ്ചമുന്പ് താനൂരില്‍ അമിത വേഗതയില്‍ വന്ന ബസ് ഓട്ടോയില്‍ ഇടിച്ച് എട്ടുപേര്‍ മരിച്ചതിന്റെ ആഘാതം മാറുംമുന്‍പാണ് നാടിനെ നടുക്കിയ അപകടം ഇന്നലെ ഉണ്ടായത്.
തേലക്കാടിനടുത്ത് പൂവക്കൂണ്ട് വളവില്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. നാല് പ്രവാശ്യം കീഴ്മേല്‍ മറിഞ്ഞാണ് ബസ് നിലംപതിച്ചത്. ബസ് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. അമിതവേഗതയും പഴക്കമുള്ള ടയര്‍ പൊട്ടിയതുമാണ് ബസ് അപകടത്തിന് കാരണമായതെന്ന് മലപ്പുറം ആര്‍ടിഒ സ്ഥിരീകരിച്ചു.
ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു അപകടമെന്നതിനാല്‍ വൈകിയാണ് രക്ഷാപ്രവത്തനം നടത്താനായത്. സമീപത്ത് രണ്ടുവീടുകളേ ഉണ്ടായിരുന്നുള്ളൂ. ഇവിടത്തെ സ്തീകള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഏതാനും പേര് സ്ഥലത്തെത്തിയതോടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. പിറകുവശത്തുനിന്നും ബസ് കമ്പിപ്പാരയും മറ്റും ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. തുടര്‍ന്ന് അതുവഴി വന്ന വാഹനങ്ങളില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബസിന്റെ മുന്‍വശം ചതഞ്ഞരഞ്ഞ് നിരവധി പേര് ബോണറ്റിനുള്ളില്‍ കുടുങ്ങിയിരുന്നു. നാട്ടുകാര്‍ അരകിലോമീറ്റര്‍ അകലെയുള്ള കാപ്പില്‍ നിന്ന് ജെസിബി കൊണ്ടുവന്ന് വാഹനം മറിച്ചിട്ട് മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അപ്പോഴേക്കും അരമണിക്കൂര്‍ കഴിഞ്ഞിരുന്നു. ഇതാണ് മരണസംഖ്യ ഉയരാനിടയാക്കിയത്. ഫയര്‍ഫോഴ്സിനും പൊലീസിനും ഏറെ വൈകിയാണ് സ്ഥലത്തെത്താനായത്. പെരിന്തല്‍മണ്ണ പ്രതിഭ, ചുങ്കം വിക്ടറി, വിന്നര്‍, പുത്തനങ്ങാടി സെന്റ് മേരീസ് എന്നീ പാരലല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടവരിലേറെയും. സാധാരണ ഉച്ചസമയത്ത് യാത്രക്കാര്‍ കുറവാണെങ്കിലും പരീക്ഷക്കാലമായതിനാല്‍ വിദ്യാര്ത്ഥികളേറെയുണ്ടായിരുന്നു. ഈ റൂട്ടില്‍ രണ്ട് ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.
മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രി, മഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അപകടത്തെകുറിച്ച് അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് നല്കാന് ഗതാഗത മന്ത്രി ആര്യാടന് മുഹമ്മദ് കലക്ടര്‍ കെ ബിജുവിനോട് നിര്‍ദ്ദേശം നല്കി. സംഭവം നടന്നയുടനെ കലക്ടറും ആര് ഡി ഒ യും അടങ്ങുന്ന സംഘം സംഭവസ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: