സമ്മതിച്ചാലും ഇല്ലെങ്കിലും പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം അവസാനിച്ചപ്പോള്‍ വ്യക്തമാകുന്നത് കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ സാങ്കേതിക അര്‍ത്ഥത്തില്‍ മാത്രം ഭരണം തുടരുന്ന ഒരു സംവിധാനം മാത്രമായി ചുരുങ്ങി എന്നതാണ്. പാര്‍ലമെന്റില്‍ ഭരണപക്ഷം സമ്പൂര്‍ണ്ണ പരാജയമായപ്പോള്‍ ക്രിയാത്മക പ്രതിപക്ഷത്തിന് എന്തെല്ലാം ചെയ്യാനാകുമെന്ന് ബിജെപി തെളിയിക്കുകയും ചെയ്തു.
അഭിമാനപദ്ധതികളായി അവതരിപ്പിച്ച ബില്ലുകള്‍ പാസാക്കിയെടുക്കുന്നതിനായി സര്‍ക്കാരും കോണ്‍ഗ്രസും ചെയ്ത വിട്ടുവീഴ്ചകള്‍ ദശകത്തില്‍ മുമ്പൊരിക്കലും ആവര്ത്തിക്കപ്പെട്ടിട്ടുണ്ടാകില്ല. മണ്‍സൂണ്‍ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിനു പോലും ശേഷിയില്ലാതിരുന്ന കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ സമ്മര്‍ദ്ദം മൂലമാണ് പാര്‍ലമെന്റ് വര്‍ഷകാലസമ്മേളനത്തിന് സമ്മതം മൂളിയത്. എന്നാല്‍ ആഗസ്തിലേക്ക് നീണ്ടുപോയ സമ്മേളനം അവസാനിച്ചത് സപ്തംബര്‍ ആദ്യവാരത്തോടെയാണ്. ഇത്രയധികം വെള്ളംകുടിക്കേണ്ട ഗതികേട് യുപിഎ സര്‍ക്കാര്‍ ഒട്ടും പ്രതീക്ഷിച്ചിട്ടില്ലെന്ന് വ്യക്തം. പ്രതിപക്ഷ സഹായമില്ലാതെ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ.
വിവിധ വിഷയങ്ങളുന്നയിച്ച് ഒന്നിനു പിന്നാലെ മറ്റൊന്നായി പ്രതിപക്ഷ പ്രതിഷേധങ്ങള്‍, മിസ്റ്റര്‍ ക്ലീനെന്നു സ്വയം വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രിയെ നേരിട്ടു ലക്ഷ്യം വയ്ച്ചുകൊണ്ടുള്ള കല്‍ക്കരി അഴിമതി ആരോപണങ്ങള്‍, അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് മറുപടി നല്കാന് കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍ ഉത്തരങ്ങളില്ലായിരുന്നു. ഇതിനു പുറമേ തെലങ്കാനയെന്ന ഭൂതത്തെ കുടത്തില്‍നിന്നും പുറത്തുവിട്ട മണ്ടന്‍ തീരുമാനവും കേന്ദ്രസര്‍ക്കാരിനെ വിഷമിപ്പിച്ചു. മണ്‍സൂണ്‍ സെഷനില്‍ പാര്‍ലമെന്റ് നടന്ന 22 ദിവസവും എന്തിനെങ്കിലുമൊക്കെ വിശദീകരണം നല്‍കേണ്ടി വന്നിട്ടുണ്ട് കേന്ദ്രസര്‍ക്കാരിന് എന്നത് അവരുടെ ദൗര്‍ബല്യം പ്രകടമാക്കി. പ്രതിപക്ഷത്തിന്റെ ശക്തി വര്‍ദ്ധിക്കുന്നതിനോടൊപ്പം സര്‍ക്കാരിന്റെ അനിവാര്യമായ പതനത്തിന്റെ സൂചനകളാണ് ഇതു നല്‍കുന്നത്.
ജമ്മുകാശ്മീരിലെ പുഞ്ചില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ മരിച്ച സംഭവത്തിനു പിന്നില്‍ പാക് സൈനിക യൂണിഫോം ധരിച്ച നുഴഞ്ഞുകയറ്റക്കാരാണെന്ന കേന്ദ്രപ്രതിരോധ മന്ത്രി എ.കെ.ആന്റണിയുടെ മറുപടിയിലാണ് പാര്‍ലമെന്റിലെ പ്രതിപക്ഷ പ്രതിഷേധത്തിന്റെ ചൂട് കേന്ദ്രസര്‍ക്കാര്‍ അനുഭവിച്ചു തുടങ്ങിയത്. ജി-20 ഉച്ചകോടിയില്‍ നവാസ് ഷെരീഫിനെ കാണാന്‍ ആഗ്രഹിച്ച പ്രധാനമന്ത്രിക്കു വേണ്ടി പ്രതിരോധമന്ത്രാലയം തയ്യാറാക്കിയ പ്രസ്താവനയിലെ ചില വരികള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വെട്ടിത്തിരുത്തിയതാണ് ആന്റണിയെ പുലിവാലു പിടിപ്പിച്ചത്. പാക് സൈന്യത്തെ രക്ഷിക്കുന്നതിനുവേണ്ടി നടന്ന ‘നയതന്ത്ര സാമര്ത്ഥ്യത്തിന്’ സഭയില്‍ അനുഭവിച്ചത് എ.കെ.ആന്റണിയാണ്. സംഭവത്തിനു പിന്നിലുള്ള പാക്കിസ്ഥാന്റെ പങ്കിനെ മറച്ചുവയ്ക്കുന്ന പ്രതികരണമാണ് ആന്റണിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്നും പാക് സൈന്യത്തെ രക്ഷിക്കാന്‍ മാത്രമേ ഇന്ത്യയുടെ നിലപാട് സഹായിക്കൂ എന്നും പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പറഞ്ഞു. ഒടുവില്‍ പ്രസ്താവന പിന്‍വലിക്കും വരെ പ്രതിരോധമന്ത്രി പ്രതിരോധ മാര്‍ഗ്ഗങ്ങളില്ലാതെ വലയുകയായിരുന്നു.
ജമ്മുകാശ്മീരിലെ കിഷ്ഠ്വാറില്‍ നടന്ന കലാപമായിരുന്നു കേന്ദ്രസര്‍ക്കാരിന് അടുത്ത പ്രഹരമായത്. കാശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പലായനം നടന്ന 1991ലേതിനു സമാനമായ സാഹചര്യം ഇനി ജമ്മുവില്‍ അനുവദിക്കില്ലെന്നു വ്യക്തമാക്കി ബിജെപി രണ്ടും കല്‍പ്പിച്ചിറങ്ങിയതോടെ സംസ്ഥാന ആഭ്യന്തരമന്ത്രിയുടെ രാജിയുള്‍പ്പെടെ വാങ്ങിയെടുക്കുകയും കലാപകാരികള്‍ക്കെതിരെ കര്‍ശന നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറായി.
സോണിയാഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വധേര വ്യാജരേഖകളുണ്ടാക്കി 20000 ഏക്കര്‍ ഭൂമി ഇടപാടു നടത്തി 3.5 ലക്ഷം കോടി രൂപ തട്ടിയെടുത്ത കേസും പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കി. സോണിയാഗാന്ധിയെ നേരിട്ടു ലക്ഷ്യം വെച്ചുകൊണ്ട് പ്രതിപക്ഷം നടത്തിയ നീക്കത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നന്നെ വിഷമിച്ചു.
ഇതിനു പിന്നാലെയാണ് കല്‍ക്കരി അഴിമതിക്കേസുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം ഒറ്റയടിക്ക് കല്‍ക്കരി മന്ത്രാലയത്തില്‍ നിന്നും അപ്രത്യക്ഷമായ സംഭവം പുറത്തുവന്നത്. സഭ പിരിഞ്ഞ സപ്തംബര്‍ 7-നും അവസാനിക്കാത്ത ചൂട് വരും ദിവസങ്ങളിലും കേന്ദ്രസര്‍ക്കാരിനു അനുഭവിക്കേണ്ടിവരുന്ന വിഷയമാണത്. കല്‍ക്കരി ഫയലുകളുടെ വിഷയത്തില്‍ സഭ ഒരാഴ്ചയോളം സ്തംഭിച്ചതോടെ അനുനയ നീക്കങ്ങളുമായിറങ്ങിയ ഭരണപക്ഷത്തോട് പ്രതിപക്ഷം ആവശ്യപ്പെട്ടത് ഫയലുകള്‍ സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രസ്താവന മാത്രമായിരുന്നു. ഇക്കാര്യത്തില്‍ ധാരണയിലെത്തിയതോടെ ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സ് പിന്‍വലിച്ച് ബില്ല് അവതരിപ്പിക്കാനുള്ള ചെറിയ ധൈര്യം ഭരണപക്ഷത്തിനുമായി. അങ്ങനെ ആഗസ്ത് 26ന് ബില്ല് സഭയിലെത്തിയെങ്കിലും ഭേദഗതികളുടെ കാര്യത്തിലെ പ്രതിപക്ഷത്തിന്റെ കടുംപിടുത്തം ചര്‍ച്ചകള്‍ വൈകിപ്പിച്ചു. ഒടുവില്‍ രാത്രി വൈകി 11 മണിയോടെ ലോക്സഭ ബില്ലു പാസാക്കിയെടുക്കുമ്പോള്‍ ബിജെപിയുടെ പല ഭേദഗതികളും സര്‍ക്കാര്‍ ഭേദഗതികളായി രൂപാന്തരപ്പെട്ടു കഴിഞ്ഞിരുന്നു. ~ഒന്നര പതിറ്റാണ്ടിന്റെ പാര്‍ലമെന്ററി ജീവിതത്തിനിടെ ഒരു ബില്ലിന്റെ ചര്‍ച്ചയില്‍ സോണിയാഗാന്ധി പങ്കാളിയാകുന്നതിനും തുടര്‍ന്ന് ആശുപത്രിയിലാകുന്നതിനും ആ രാത്രി സാക്ഷ്യം വഹിച്ചു.
ഭക്ഷ്യസുരക്ഷാ ബില്ല് പാസായതിന്റെ ആത്മവിശ്വാസത്തില്‍ 29ന് ലോക്സഭയില്‍ ഭൂമിയേറ്റെടുക്കല്‍ ബില്ലും അവതരിക്കപ്പെട്ടു. ബിജെപി അംഗങ്ങള്‍ കൊണ്ടുവന്ന ഭേദഗതികള്‍ അംഗീകരിച്ചതോടെയാണ് അതിനും നിയമമായി മാറാന്‍ യോഗമുണ്ടായത്. പിന്നാലെയെത്തിയ പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ബില്ല്,കമ്പനീസ് ബില്ല്, ജനപ്രാതനിധ്യനിയമ ഭേദഗതി,തോട്ടിപ്പണി നിരോധന ബില്ല്, ദേശീയപാത അതോറിറ്റി ഭേദഗതി ബില്ല്, വഖഫ് ഭേദഗതി ബില്ല്,സെബി ഭേദഗതി ബില്ല് എന്നിവയെല്ലാം പ്രതിപക്ഷ സഹായത്തോടെ പാസാക്കിയെടുക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് വലിയ വിട്ടുവീഴ്ചകള്‍ തന്നെ ചെയ്യേണ്ടിവന്നു.
സ്വതവേ അഹങ്കാരികളായി കരുതപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിപക്ഷത്തുനിന്നും പലപ്പോഴും പരിധിവിട്ട പ്രതിഷേധങ്ങളുയര്‍ന്നപ്പോഴും പ്രതികരിക്കാതെ വിനീത വിധേയവേഷം കെട്ടിയത് ഗതികേട് ഒന്നുകൊണ്ടു മാത്രമായിരുന്നു. ജുഡീഷ്യല്‍ നിയമന കമ്മീഷന് ബില്ലിന്റെ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയതിന്റെ പേരില്‍ ലോക്സഭയില്‍ അവതരിപ്പിക്കാനാകാതെ പോയതിനു രണ്ടുതവണ പരസ്യമായി മാപ്പു പറഞ്ഞ കപില്‍ സിബലിനെ കണ്ടുകൊണ്ടാണ് രാജ്യസഭ സപ്തംബര്‍ 7ന് പിരിഞ്ഞത്. മഴക്കാലമായിട്ടും ഭരണപക്ഷ അഹങ്കാരം പാര്‍ലമെന്റില്‍ വിയര്‍ത്തൊഴുകി ഇല്ലാതാകുകയായിരുന്നു.
സമാജ്വാദി പാര്‍ട്ടിയെ വരുതിയിലാക്കാന്‍ ഇത്തവണ പരാജയപ്പെട്ടതാണ് പ്രതിപക്ഷ സൗഹൃദ നിലപാടുകളിലേക്ക് കേന്ദ്രസര്‍ക്കാരിനെ ഇത്രയധികം എത്തിച്ചതെന്നതും ഒരു വസ്തുതയാണ്. ചൈനീസ് അതിര്‍ത്തി ലംഘനങ്ങള്‍ മാസങ്ങളായി തുടര്‍ന്നത് മുന്‍ പ്രതിരോധമന്ത്രിയായ മുലായംസിങ് യാദവിനെ അസ്വസ്ഥമാക്കിയപ്പോള്‍ പലപ്പോഴും പ്രതീക്ഷിച്ച പിന്തുണ മുലായവും കൂട്ടരും കേന്ദ്രസര്‍ക്കാരിനു നല്‍കിയില്ല. ഏറ്റവും ഒടുവില്‍ സഭയില്‍ മുലായം നടത്തിയ പ്രസ്താവനയും ശ്രദ്ധേയമായിരുന്നു. പട്ടിണിയും അഴിമതിയും വരെ ഇന്ത്യാക്കാര്‍ സഹിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ അതിര്‍ത്തി സംരക്ഷിക്കാനാവാത്ത സര്‍ക്കാരിനെ ഒരിക്കലും അംഗീകരിക്കില്ലെന്നുമുള്ള സന്ദേശം കൃത്യമായി മുലായം കേന്ദ്രസര്‍ക്കാരിനു നല്കി.
കല്‍ക്കരി ഫയലുകള്‍ കാണാതായ സംഭവം തന്നെയാണ് പാര്‍ലമെന്റ് അവസാനിക്കുമ്പോഴും കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുള്ള യഥാര്‍ത്ഥ പ്രശ്നം. ഫയലിന്റെ സൂക്ഷിപ്പുകാരന് താനല്ലെന്ന് പറഞ്ഞ് സഭയില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പ്രധാനമന്ത്രിക്ക് ഒടുവില്‍ രണ്ടാഴ്ചയ്ക്കകം ഫയലുകളെല്ലാം കൈമാറാമെന്ന് സമ്മതിക്കേണ്ടിവന്നു. ഇതിനു പിന്നാലെ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യം പുറത്തുവന്നതും വലിയ പ്രഹരം കേന്ദ്രസര്ക്കാരിനേല്പ്പിച്ചു. സിബിഐ ആവശ്യപ്പെട്ടാല്‍ പ്രധാനന്ത്രി ചോദ്യം ചെയ്യലിനു ഹാജരാകുമെന്ന് സഭ പിരിഞ്ഞ ദിനം പാര്‍ലമെന്ററി കാര്യമന്ത്രി കമല്‍നാഥിന് പറയേണ്ടി വന്നിടത്താണ് കാര്യങ്ങളെത്തി നില്‍ക്കുന്നത്.
പാര്‍ലമെന്റ് സമ്മേളനം നിയന്ത്രിക്കാനായതിന്റെ സന്തോഷം മറച്ചുവെയ്ക്കാതെ ബിജെപി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് പറഞ്ഞപോലെ കല്‍ക്കരി അഴിമതിക്കേസെന്ന പരമ്പരയിലെ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുകയാണ് രാജ്യം. ആദ്യ എപ്പിസോഡില്‍ 1,80,000 കോടിയുടെ അഴിമതിക്കഥ പുറത്തുവന്നപ്പോള്‍ രണ്ടാമത് നിയമമന്ത്രി നടത്തിയ ഇടപെടലുകളായിരുന്നു പുറത്തുവന്നത്. മൂന്നാമത് കല്‍ക്കരി ഫയലുകള്‍ കാണാതായതും നാലാമത് പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന സിബിഐ അന്വേഷണ സംഘത്തിന്റെ തീരുമാനത്തിലുമാണ് എപ്പിസോഡ് എത്തി നില്‍ക്കുന്നതെന്നാണ് സുഷമാ സ്വരാജിന്റെ പരിഹാസരൂപേണയുള്ള വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാര്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ട ഒരു സമ്മേളന കാലം സമാപിക്കുമ്പോള്‍ വീണ്ടുമൊരു സഭാസമ്മേളനത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകാനുള്ള ധൈര്യം കേന്ദ്രസര്ക്കാരിനുണ്ടാകുമോ എന്ന കാര്യം മാത്രമാണ് വ്യക്തമാകാനുള്ളത്.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: