മാര്‍ച്ച് 22ന് 2013ല്‍ ലോക ജലദിനം ആചരിച്ചപ്പോള്‍ ഐക്യരാഷ്ട്ര സംഘടന തെരഞ്ഞെടുത്ത കര്‍മ്മപരിപാടി 2013-14നെ ജലസഹകരണ വര്‍ഷമായി പ്രഖ്യാപിക്കലായിരുന്നു. അന്തര്‍ദേശീയ, ദേശീയ, പ്രാദേശിക സഹകരണം ജലമേഖലയില്‍ ഉറപ്പുവരുത്തുക എന്ന മുഖ്യലക്ഷ്യമായിരുന്നു ഇതിനുണ്ടായിരുന്നത്.
ലോക ജനസംഖ്യയില്‍ 50 ശതമാനത്തിലധികം ശുദ്ധജല ദൗര്‍ലഭ്യം അനുഭവിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. 1.4 ശതകോടി ജനങ്ങള്‍ക്ക് സുരക്ഷിതമായ ജലലഭ്യതയില്ല. 2030 ആകുന്നതോടെ ലോക ജനസംഖ്യയില്‍ 80 ശതമാനത്തിനും ശുദ്ധജല ലഭ്യതയുണ്ടാകില്ലെന്ന് അനുമാനിക്കപ്പെടുന്നു.
അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ലോക ജനസംഖ്യയില്‍ ഏകദേശം 30 ശതമാനത്തിന്റെ വര്‍ധനവുണ്ടാകും. അതുണ്ടാകുക പട്ടണപ്രദേശങ്ങളിലായിരിക്കും. ഓരോ സെക്കന്റിലും നഗര ജനസംഖ്യയില്‍ രണ്ടുപേരുടെ വര്‍ധനവുണ്ടാകുന്നുണ്ട്. ഭൂമുഖത്ത് 1.4 ശതകോടി ക്യുബിക് കിലോമീറ്റര്‍ ജലമുണ്ടെങ്കിലും ശുദ്ധജലം അതിന്റെ രണ്ടര ശതമാനം മാത്രമാണ്. പ്രതിദിന ആളോഹരി ജല ഉപയോഗം 20 മുതല്‍ 50 ലിറ്റര്‍ ജലം വരെയാണ്. ഒരാള്‍ക്ക് രണ്ട് മുതല്‍ നാല് ലിറ്റര്‍ വരെ ജലം കുടിക്കുവാന്‍ ആവശ്യമാണ്. ഒരു ദിവസത്തെ ഭക്ഷണത്തിനായി 2000 മുതല്‍ 5000 ലിറ്റര്‍ ജലം ഉപയോഗിക്കുന്നുണ്ട്. ഒരുദിവസം രണ്ട് ദശലക്ഷം ടണ്‍ മനുഷ്യവിസര്‍ജ്യം വിവിധ ജലസ്രോതസുകളില്‍ തള്ളുന്നുണ്ടത്രെ! വികസിത രാജ്യങ്ങളില്‍ 70 ശതമാനം വ്യവസായ മാലിന്യങ്ങള്‍ ഉപയോഗിക്കാവുന്ന ശുദ്ധജലത്തിലാണ് തള്ളുന്നത്. ലോകത്തെ 148 രാജ്യങ്ങളിലെ നദികള്‍ അന്യോന്യം പങ്കുവയ്ക്കേണ്ട അവസ്ഥയിലാണ്. കാരണം നദികള്‍ രാജ്യാന്തരമായിട്ടാണ് ഒഴുകുന്നത്. 39 രാജ്യങ്ങളുടെ അതിര്‍ത്തികളുടെ 90 ശതമാനവും മറ്റു രാജ്യങ്ങളിലായിട്ടാണിരിക്കുന്നത്. അതുകൊണ്ടുതന്നെ ജലസഹകരണവര്‍ഷത്തിന് അതീവ പ്രാധാന്യമുണ്ട്.
രാജ്യാന്തര ജലസഹകരണത്തിലെ പാളിച്ചകള്‍ നയതന്ത്ര ബന്ധങ്ങളെ ബാധിക്കുകയും യുദ്ധത്തില്‍ ചെന്നെത്തുകയും ചെയ്യുന്ന അതിപ്രധാനമായ സംഭവങ്ങളും ലോകത്തുണ്ട്. ജലതര്‍ക്കങ്ങള്‍ മൂലം രാജ്യങ്ങള്‍ തമ്മിലുള്ള വാര്‍ത്താവിനിമയബന്ധങ്ങളും തൊഴില്‍ ബന്ധങ്ങളും കച്ചവട-ചരക്ക് നീക്കങ്ങളും യാത്രാ ബന്ധങ്ങളും തകര്‍ന്ന നിരവധി സംഭവങ്ങള്‍ ലോകത്തുണ്ടായിട്ടുണ്ട്. യൂഫ്രട്ടീസ്, സിന്ധു, ജോര്‍ദ്ദാന്‍ നദീതടങ്ങളിലെ ഉരസലുകള്‍ക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. സബ് സഹാറന്‍ ആഫ്രിക്കയിലെ രാജ്യങ്ങള്‍ ഈജിപ്തിലെ നെയില്‍ നദീതടത്തിലെ ജലസഹകരണത്തിന്റെ ഗുണഭോക്താക്കളാണ്. ജലസഹകരണം പലപ്പോഴും രാജ്യാന്തര ബന്ധങ്ങള്‍ ഊട്ടിഉറപ്പിക്കുന്നതിന് കാരണമാകാറുണ്ട്. 1960ലെ സിന്ധു നദീതട ട്രീറ്റിയാണ് ഇന്ത്യയില്‍ ഹരിതവിപ്ലവത്തിന്റെ വിജയത്തിന് മുഖ്യകാരണമായിത്തീര്‍ന്നത്. സൗദിഅറേബ്യയില്‍ 2011ല്‍ വമ്പിച്ച ജലദൗര്‍ലഭ്യം അനുഭവപ്പെട്ടു. അതിന് കാരണം ഭൂഗര്‍ഭജലത്തിന്റെ അമിത ഉപയോഗമായിരുന്നു. ജനങ്ങള്‍ക്ക് കുടിക്കാനും കൃഷിക്കും വേണ്ടി സൗദി അറേബ്യ ദശലക്ഷക്കണക്കിന് ക്യുബിക്മീറ്റര് ജലമാണ് ഉപയോഗിച്ചിരുന്നത്.
ഇതുകൂടാതെ രാജ്യത്തെ വ്യവസായവല്‍ക്കരണം ജലക്ഷാമം വര്‍ധിക്കുന്നതിനും ഭക്ഷ്യസുരക്ഷാ തകര്‍ച്ചയ്ക്കും കാരണമാക്കി. ഈ സാഹചര്യത്തിലാണ് ഭക്ഷ്യഉല്പ്പാദനത്തിനായി എത്യോപ്യയിലെ ഭൂമി പാട്ടത്തിനെടുക്കാനും കുടിവെള്ളത്തിനായി സമുദ്രജല ശുദ്ധീകരണത്തിനുമായി പ്ലാനിട്ടത്. എത്യോപ്യ 2011ല്‍ ഗ്രാന്റ് ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ അണക്കെട്ട് നെയില്‍ നദിയില്‍ കെട്ടുവാന്‍ തീരുമാനിച്ചത് ഈജിപ്തുമായുള്ള അവരുടെ ബന്ധം വഷളാക്കി. എന്നാല്‍ പിന്നീട് ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന ജലസഹകരണത്തെക്കുറിച്ചുള്ള ചര്‍ച്ച ഏറെ പുരോഗതി കണ്ടു. നെയില്‍ ഡാം ഇരുരാജ്യങ്ങള്‍ക്കും എതിര്‍പ്പില്ലാത്ത രീതിയില്‍ പണിയാനുള്ള കരാറുമായി ജലസഹകരണം മുന്നോട്ടുപോകുന്നു.
തിബറ്റന്‍ താഴ്വരയില്‍നിന്നും ഉത്ഭവിക്കുന്ന പ്രധാന നദികളില്‍ ഡാമുകള്‍ കെട്ടി ജലം തിരിച്ചുവിടാനുള്ള ചൈനയുടെ നീക്കം ടിബറ്റും ചൈനയുമായുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിരിക്കയാണ്. യാതൊരുവിധ ചര്‍ച്ചയ്ക്കും ചൈന ഒരുക്കമല്ലാത്തത് ചൈന-ടിബറ്റന്‍ അതിര്‍ത്തി സംഘര്ഷപൂരിതമാക്കിയിരിക്കയാണ്. ഈ പദ്ധതികള്‍ നടപ്പിലായാല്‍ ടിബറ്റിലെ രണ്ട് ശതകോടി ജനങ്ങള്‍ക്ക് ടിബറ്റില്‍നിന്നും പലായനം ചെയ്യേണ്ടതായി വരുമെന്നതാണ് അന്തര്‍ദേശീയ ജലസഹകരണമില്ലാത്ത അവസ്ഥയുടെ ദുര്‍ഗതിയായി ഐക്യരാഷ്ട്ര സംഘടന ചൂണ്ടിക്കാണിക്കുന്നത്. പഴയ സോവിയറ്റ് യൂണിയനിലെ അമുദാറിയ നദി മധ്യ ഏഷ്യയിലെ കൃഷിക്ക് ഉപയോഗിക്കുന്ന ഏറ്റവും നീളം കൂടിയ നദിയാണ്. അമുദാറിയ നദീതടത്തിലെ ജനസംഖ്യ വര്‍ധന ജലത്തിന്റെ ആവശ്യം പതിന്മടങ്ങായി വര്‍ധിക്കുന്നതിന് കാരണമായി. ജലത്തിന്റെ ക്രമാതീതമായ ഉപയോഗംകൊണ്ട് ഇന്ന് നദി ഉണങ്ങുന്ന അവസ്ഥയിലാണ്. മധ്യഏഷ്യന്‍ രാജ്യങ്ങളായ താജിസ്ഥാന്‍, ഉസ്ബക്കിസ്ഥാന് എന്നിവ തമ്മിലുള്ള നയതന്ത്രബന്ധം റോഗണ്‍ ജലവൈദ്യുത പദ്ധതിയുടെ പേരില്‍ ഉലഞ്ഞിരിക്കുന്നതിനാല് അന്തര്‍ദേശീയ ജലസഹകരണം നടക്കാതായിരിക്കയാണ്. ഇക്കാരണങ്ങളാല്‍ മധ്യഏഷ്യന്‍ രാജ്യങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുകയാണ്. കാലാവസ്ഥാ വ്യതിയാനം പ്രശ്നങ്ങള്‍ കുടുതല്‍ രൂക്ഷമാക്കുകയാണ് ചെയ്തിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി പ്രോഗ്രാം പ്രശ്നം കൂടുതല്‍ വഷളാകുന്നതിന് മുമ്പായി മധ്യഏഷ്യന്‍ രാജ്യങ്ങളോട് ജലസഹകരണത്തിനായി അഭ്യര്‍ത്ഥിച്ചുകഴിഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും സഹകരിച്ച് അംഗീകരിച്ച സിന്ധു നദീത്തട കരാറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ നീലും നദിയില്‍ ഉണ്ടാക്കാനുദ്ദേശിക്കുന്ന ജലവൈദ്യുത പദ്ധതി പാക്കിസ്ഥാന്റെ ജലവൈദ്യുത പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെന്ന് പാക്കിസ്ഥാന് നല്കിയ പരാതിയുടെ വിധി ഇന്ത്യക്ക് അനുകൂലമായിരുന്നു. എന്നാല്‍ സിന്ധുനദീത്തട കരാര്‍ നിലനില്‍ക്കാതിരിക്കുന്നത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
അന്തര്‍ദേശീയ ജലസഹകരണം നടക്കാത്തതിനാല്‍ എത്യോപ്യയും കെനിയയും തമ്മിലുള്ള ബന്ധം വഷളായിരിക്കയാണ്. ഈ രണ്ട് രാജ്യങ്ങളും ജലത്തിനായി ടര്‍ക്കാന തടാകത്തെയും ഓമോ നദിയെയുമാണ് പരമ്പരാഗതമായി ആശ്രയിച്ചുപോന്നിരുന്നത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ബാക്കിപത്രമായി ഓമോ നദിയിലെ ഒഴുക്ക് കുറയുകയും, ടര്‍ക്കാന തടാകത്തിന്റെ വിസ്തീര്‍ണ്ണം ചുരുങ്ങി ചുരുങ്ങി കെനിയയില്‍ മാത്രമായി ഒതുങ്ങുകയും ചെയ്തു. ഇത് എത്യോപ്യയിലെയും കെനിയയിലെയും ആദിവാസികള്‍ തമ്മില്‍ വലിയ സംഘര്ഷത്തിനിടയാക്കിയിരിക്കയാണ്. ഈ പ്രശ്നം തീരണമെങ്കില്‍ അന്താരാഷ്ട്ര ജലസഹകരണം അത്യന്താപേക്ഷിതമായിരിക്കയാണ്. രാജ്യാന്തര അതിര്‍ത്തികള്‍ കടന്നൊഴുകുന്ന നദീതടങ്ങളിലും അതിര്‍ത്തികള്‍ക്കിടയില്‍ പരന്നിരിക്കുന്ന ഭൂഗര്‍ഭ ജലസ്രോതസുകളുടെയും കാര്യത്തില്‍ ജലസഹകരണം അനിവാര്യമായ സംഗതിയാണ്. ലോകത്തെ 276 രാജ്യാന്തര നദീതടങ്ങള്‍ ചേര്‍ന്നാല്‍ ഭൂമിയുടെ 46 ശതമാനമാകും. ഈ പ്രദേശങ്ങളിലായി 148 രാജ്യങ്ങളില്‍ ലോകജനസംഖ്യയുടെ 40 ശതമാനം പേരും താമസിക്കുന്നത്. ഇവിടെയാണ് ഭൂമുഖത്തെ 60 ശതമാനം നദികളും ഒഴുകുന്നതും. അതുകൊണ്ടുതന്നെ ജലസഹകരണത്തിന് രാജ്യങ്ങള്‍ വിസ്സമ്മതിച്ചാല്‍ ലോകം കലാപഭൂമിയായി മാറും. ജലത്തിന്റെ ആവശ്യം വര്‍ധിക്കുന്നതോടെ സംഘര്‍ഷവും വര്‍ധിക്കുമെന്ന് സാരം. 1992ല്‍ ബൊളീവിയയും പെറുവും തമ്മില്‍ റ്റിറ്റിക്കാക്ക തടാകത്തിലെ ജലം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ഒരു ദ്വിരാഷ്ട്ര സ്വയംഭരണ അതോറിറ്റിയുണ്ടാക്കി. ജലദൗര്ഭല്യത്തിന്റെ കാലഘട്ടത്തില്‍ വളരെ ദീര്‍ഘ വീക്ഷണത്തോടെയുള്ള ഒരു സഹകരണ കരാറായി ഇത് മാറിയിരിക്കയാണ്. ഈ കരാര്‍ ഇരുരാജ്യങ്ങള്‍ക്കും വലിയ ആശ്വാസമാണിന്ന്.
കഴിഞ്ഞ 50 വര്‍ഷത്തിനിടെ നടന്ന 2000ത്തോളം അന്തര്‍ദേശീയ ജലസഹകരണ ചര്‍ച്ചകളില്‍ വെറും ഏഴെണ്ണം മാത്രമാണ് സങ്കര്ഷത്തില് കലാശിച്ചത്. ഇതില്‍ 70 ശതമാനത്തോളം വളരെ സഹകരണപരമായിരുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ സ്റ്റോക്ഖോം അന്തര്‍ദേശീയ ജല ഇന്‍സ്റ്റിറ്റിയൂട്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടി.ഹോള്മഗ്രന് പറയുന്നു. 450 അന്തര്‍ദേശീയ ജലസഹകരണ കരാറുകള്‍ 1820 മുതല്‍ 2007 വരെയുള്ള വര്‍ഷങ്ങളില്‍ ഒപ്പിടുകയുണ്ടായി. എന്നാല്‍ ജലദൗര്‍ലഭ്യം കൂടുന്നതോടെ ഇന്നും സംഘര്‍ഷത്തിലെത്താന്‍ സാധ്യതയുള്ള ജലത്തര്‍ക്കങ്ങള്‍ അന്തര്‍ദേശീയ തലത്തില്‍ ഒട്ടേറെയാണ്. ഇസ്രായേല്‍-ജോര്‍ദാന്‍, ഇന്ത്യ-പാക്കിസ്ഥാന്, ഈജിപ്ത്-എത്യോപ്യ, പാലസ്തീന്-ഇസ്രായേല്‍, ബൊളീവിയ, പെറു-ചിലി എന്നിവ ഇതില്‍ ചിലതു മാത്രം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പല അന്തര്‍ സംസ്ഥാന നദീജല തര്‍ക്കങ്ങളും കോടതി കയറിയിരിക്കയാണ്. ഇതില്‍ കര്‍ണാടകയും തമിഴ്നാടും തമ്മിലുള്ള കാവേരി നദീജല തര്‍ക്കം വളരെ പ്രശസ്തമാണ്. 404 കി.മീറ്റര്‍ നീളം മഹാരാഷ്ട്രയിലൂടെയും 480 കി.മീറ്റര്‍ കര്‍ണാടകത്തിലൂടെയും 1300 കി.മീറ്റര്‍ ആന്ധ്രാപ്രദേശിലൂടെയും ഒഴുകുന്ന കൃഷ്ണാനദീത്തടവും അന്തര്‍സംസ്ഥാന നദീജല തര്‍ക്കത്തിന് വേദിയാണ്. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേരളവും തമിഴ്നാടും തമ്മിലുള്ള മുല്ലപ്പെരിയാര്‍ ജലം പങ്കുവയ്ക്കലും പുതിയ ഡാമും പുതിയ കരാറുമെല്ലാം കാരണം വന്‍തോതിലുള്ള പ്രശ്നങ്ങളാണ്. ഇരു സംസ്ഥാനങ്ങള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്നത്.
ഇത്തരം തര്‍ക്കങ്ങള്‍ ഒഴിവാക്കുവാന്‍ ചില നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നവയാണ്. ഇന്ത്യയിലെ ജലം രാജ്യത്തിന്റെ സമ്പത്തായി പ്രഖ്യാപിക്കണം. 1956ല്‍ നിലവില്‍വന്ന അന്തര്‍ സംസ്ഥാന നദീജല തര്‍ക്ക നിയമപ്രകാരം സ്ഥാപിതമാകുന്ന ട്രിബ്യൂണലുകളില്‍ കേന്ദ്രത്തിന് കൂടുതല്‍ അധികാരങ്ങളുണ്ടാകണം. സംസ്ഥാനങ്ങള്‍ക്ക് കക്ഷികളുടെ സ്ഥാനം മാത്രം നല്‍കണം. എല്ലാ തര്‍ക്കങ്ങള്‍ക്കും സമയബന്ധിതമായി പരിഹാരം കാണണം. ട്രിബ്യൂണലുകളില്‍ പക്ഷപാതരഹിതരായ ജഡ്ജിമാരെ നിയമിക്കണം. വിദഗ്ധരായ ജഡ്ജിമാരല്ലാതെ രാഷ്ട്രീയക്കാരോ, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളോ ട്രിബ്യൂണലുകളില്‍ ഉണ്ടാകുവാന്‍ പാടില്ല. തര്‍ക്കങ്ങള്‍ പരിഹരിക്കുവാന്‍ ഒട്ടും കാലതാമസം ഉണ്ടാകരുത്. അന്തര്‍ദ്ദേശീയ ജലസഹകരണവര്‍ഷം ആചരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി 2013 ജൂലൈ 9ന് ഇറക്കിയ ഉത്തരവ് (നം. 40230/ഡി.എ.1/13/) വളരെ സാന്ദര്‍ഭികമായ ഒന്നാണ്. ജലസ്രോതസുകളുടെ സംരക്ഷണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുളങ്ങള്‍ ഏറ്റെടുത്ത് സംരക്ഷിക്കുവാനുള്ള കര്‍ശന നിര്‍ദ്ദേശമാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവില്‍ പരാമര്‍ശിക്കുന്നത്. ഇതിനായി 2013-14ലെ പദ്ധതികളില്‍ കുള സംരക്ഷണത്തിനായി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളാണ് ഉത്തരവിലുള്ളത്.
സംസ്ഥാനത്ത് ഉപേക്ഷിക്കപ്പെട്ടതോ, ദുരുപയോഗം ചെയ്യുന്നതായോ, പാരിസ്ഥിതിക ശോഷണം സംഭവിച്ചതോ ആയതോ നികത്തപ്പെട്ടതോ ആയ കുളങ്ങള്‍ സുസ്ഥിരമായ രീതിയില്‍ സംരക്ഷിക്കണം. ഇതിനായി ജലസ്രോതസുകളുടെ സംയോജിത സംരക്ഷണ നടപടികളോ സ്വീകരിക്കേണ്ടത്. ഇതോടൊപ്പം നികത്തിയ പാടശേഖരങ്ങള്‍ക്ക് കരഭൂമി സ്റ്റാറ്റസ് നല്കുന്ന നടപടി സര്‍ക്കാര്‍ തിരുത്തണം. പാടം നികത്ത ആറന്മുള വിമാനത്താവളം പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍ ഉപേക്ഷിക്കണം. പ്രകൃതിയുടെ ജലകുടങ്ങളായ കുന്നുകളും മലകളും മണ്ണെടുത്ത് നശിപ്പിക്കുന്നത് തടയണം. പാടശേഖരങ്ങള്‍ ഇഷ്ടികക്കളങ്ങള്‍ക്കായി വഴിമാറുന്നതിന് അറുതിവരുത്തണം. വനമേഖലയിലെ അനധികൃത കൈയേറ്റങ്ങള്‍ തടയണം. പാട്ട കാലാവധി തീര്‍ന്ന സര്‍ക്കാര്‍ വനഭൂമി തിരിച്ചുപിടിക്കണം. കാവുകളും കോള്‍നിലങ്ങളും തോടുകളും ഇടത്തോടുകളും സംരക്ഷിക്കണം. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കണം.
വ്യവസായങ്ങളുടെ പേരില്‍ നടത്തുന്ന ജലമലിനീകരണം തടയുവാന്‍ കര്‍ശന നടപടി സ്വീകരിക്കണം. എങ്കില്‍ മാത്രമേ ജലസംരക്ഷണം പൂര്‍ണമാകൂ. മഴ കുഴികളും മഴവെള്ള സംഭരണ പദ്ധതികളും ഊര്‍ജിതമാക്കണം. പ്രാദേശികമായി ജലസഹകരണം ഉറപ്പാക്കുവാനുള്ള നടപടികള്‍ നടപ്പാക്കിയാലേ ജലസഹകരണവര്‍ഷത്തിന് അര്‍ത്ഥമുണ്ടാകൂ.
e-mail: [email protected]
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: