വലിയത്ത് അലിക്കുഞ്ഞ് സാഹിബിന്റെ ചിരകാലസ്വപ്നമായിരുന്ന ആധുനിക ആശുപത്രി സമുച്ചയം മകനായ വലിയത്ത് ഇബ്രാഹിംകുട്ടി ചെയര്‍മാനായ വലിയത്ത് ഗ്രൂപ്പിന്റെ കഠിനാദ്ധ്വാനത്തില്‍ സഫലമാകുന്നു. അലിക്കുഞ്ഞ് സാഹിബിന്റെ ചികിത്സാര്‍ത്ഥം വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും അവിടെനിന്നും വിദഗ്ധചികിത്സയ്ക്കായി ബോംബെ ജസ്ലോക്ക് ആശുപത്രിയിലേക്കും യാത്രചെയ്യേണ്ടിവന്നപ്പോള് നേരിട്ട പ്രയാസങ്ങള്‍ ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി തന്റെ നാട്ടില്‍തന്നെ സ്ഥാപിക്കണം എന്ന ആഗ്രഹം അദ്ദേഹത്തിന്റെ മനസില്‍ ഉടലെടുക്കാന്‍ കാരണമായി. അതിന്റെ സാക്ഷാത്ക്കാരമായാണ് വലിയത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കരുനാഗപ്പള്ളി ടൗണിന് കിഴക്കുഭാഗത്തായി പണികഴിപ്പിച്ചിരിക്കുന്നത്.
വലിയത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്ന വലിയ സ്ഥാപനം ഇന്ത്യയിലേയും ലോകത്തിലെയും തന്നെ വലിയ ശാസ്ത്രജ്ഞനും ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതിയുമായ ഡോ: എ. പി. ജെ. അബ്ദുല്‍കലാം തന്നെ ഉദ്ഘാടനം ചെയ്യുമ്പോള്‍ ആ സ്വപ്നത്തിന് പത്തരമാറ്റിന്റെ പൊന്‍തിളക്കത്തോടെയുള്ള സാക്ഷാത്ക്കാരം കൂടിയാകുന്നു.
പുരാതന കാര്‍ഷിക കുടുംബത്തിലാണ് 1910ല്‍ അലിക്കുഞ്ഞ് സാഹിബ് ജനിച്ചത്. കൃഷിയോടൊപ്പം വ്യവസായവും രാഷ്ട്രീയവും അദ്ദേഹം മുന്നോട്ടുകൊണ്ടുപോയി. ഐആര്‍ ഇയിലും ഷിപ്പിംഗിലും കോണ്ട്രാക്ടെടുത്തു. ഇടതുപക്ഷ സഹയാത്രികനായി. എന്‍. ശ്രീകണ്ഠന്‍നായര്‍, ടി.കെ. ദിവാകരന്, ആര്.എസ്. ഉണ്ണി, ബേബിജോണ്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചു. ജമാഅത്ത് ഭാരവാഹിയും ആയിരുന്നു. മകന് വലിയത്ത് ഇബ്രാഹിംകുട്ടി ചെയര്‍മാനായും, വലിയത്ത് സിനോജ് എം. ഡിയായും വലിയത്ത് മുഹമ്മദ്ഷാ, സിനി സെയ്ത എന്നിവര്‍ ഡയറക്ടര്‍മാരുമായി ആശുപത്രിയുടെ മേല്‍നോട്ടം നിര്‍വ്വഹിക്കുന്നു. വലിയത്ത് ഗ്രൂപ്പും, കാരുണ്യാ ചാരിറ്റബില്‍ സൊസൈറ്റിയും ചേര്‍ന്ന് വലിയത്ത് സ്റ്റാര്‍ കിഡ്സ് എന്ന പദ്ധതിയും ഇന്ന് തുടക്കം കുറിക്കും. വൈകല്യമുള്ള കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനും പുനരധിവാസത്തിനുമുള്ള പദ്ധതിയാണിത്. മാനസിക-ശാരീരിക വൈകല്യമുള്ള 150 കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസ്സ്റ്റേഷന് കിഴക്കുമാറി 400 മീറ്റര്‍ ദൂരത്താണ് വലിയത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സ്ഥിതിചെയ്യുന്നത്. ഇവിടെനിന്നും കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനിലേക്ക് 1.5 കി.മീ. ദൂരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: