കൊച്ചി: ഇരുപത്തഞ്ചാമത് ദേശീയ ഇന്റര്‍സോണ്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തമിഴ്നാട് ഓവറോള്‍ കിരീടം സ്വന്തമാക്കിയപ്പോള്‍ ആതിഥേയരായ കേരളം റണ്ണേഴ്സപ്പായി. നിലവിലെ ചാമ്പ്യന്മാരായ മഹാരാഷ്ട്രയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് തമിഴ്നാട് 440.5 പോയിന്റുമായി ഓവറോള്‍ ചാമ്പ്യന്മാരായത്. രണ്ടാം സ്ഥാനത്തെത്തിയ കേരളത്തിന് 378 പോയിന്റാണുള്ളത്. തമിഴ്നാട് 28 സ്വര്‍ണ്ണവും 23 വെള്ളിയും 17 വെങ്കലവും കരസ്ഥമാക്കിയപ്പോള്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയ കേരളം 24 സ്വര്‍ണ്ണവും 18 വെള്ളിയും 19 വെങ്കലവും നേടി. മൂന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രക്ക് 14 സ്വര്‍ണ്ണവും 12 വെള്ളിയും 15 വെങ്കലവും നാലാം സ്ഥാനത്തുള്ള ഹരിയാനക്ക് 11 സ്വര്‍ണ്ണവും 14 വെള്ളിയും 4 വെങ്കലവും സ്വന്തമായി. അവസാന ദിവസം കേരള പെണ്‍കുട്ടികള്‍ നടത്തിയ അവിശ്വസനീയ കുതിപ്പാണ് കേരളത്തിന് ഓവറോള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം സമ്മാനിച്ചത്. രണ്ടാം ദിവസമായ തിങ്കളാഴ്ച 180 പോയിന്റുമായി മൂന്നാം സ്ഥാനത്തായിരുന്ന കേരളം അവസാനദിവസമായ ഇന്നലെ 198 പോയിന്റുകള്‍ വാരിക്കൂട്ടിയാണ് ഓവറോള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയത്. മീറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി രണ്ടാം സ്ഥാനത്തെത്തിയ കേരളം കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തായിരുന്നു.
അതേസമയം വനിതാ വിഭാഗത്തില്‍ തമിഴ്നാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി കേരളം ഒന്നാമതെത്തി. കേരളം 19 സ്വര്‍ണ്ണവും 10 വെള്ളിയും 14 വെങ്കലവുമടക്കം 257 പോയിന്റ് നേടിയാണ് ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ തമിഴ്നാടിന് 16 വീതം സ്വര്‍ണ്ണവും വെള്ളിയും 6 വെങ്കലവും സ്വന്തമായി. നാല് സ്വര്‍ണ്ണവും 8 വെള്ളിയും 9 വെങ്കലവുമായി പശ്ചിമബംഗാളാണ് വനിതാ വിഭാഗത്തില്‍ മൂന്നാമത്.
പുരുഷ വിഭാഗത്തില്‍ 203.5 പോയിന്റ് നേടിയ തമിഴ്നാടാണ് ചാമ്പ്യന്മാര്. 12 സ്വര്‍ണ്ണവും 7 വെള്ളിയും 11 വെങ്കലവുമാണ് അവര്‍ സ്വന്തമാക്കിയത്. 10 സ്വര്‍ണ്ണവും നാല് വെള്ളിയും 8 വെങ്കലവുമടക്കം 158 പോയിന്റ് നേടിയ മഹാരാഷ്ട്ര രണ്ടാം സ്ഥാനവും 8 സ്വര്‍ണ്ണവും 9 വെള്ളിയും ഒരു വെങ്കലവും നേടിയ ഹരിയാന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുരുഷ വിഭാഗത്തില്‍ കേരളത്തിന് നാലാം സ്ഥാനമാണ് ലഭിച്ചത്. അഞ്ച് സ്വര്‍ണ്ണവും എട്ട് വെള്ളിയും അഞ്ച് വെങ്കലവുമാണ് കേരളം നേടിയത്.
അവസാന ദിവസമായ ഇന്നലെ മൂന്ന് ദേശീയ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെ നാല് പുതിയ റെക്കോര്‍ഡുകളാണ് പിറന്നത്. ഇതില്‍ രണ്ടെണ്ണം കേരള താരങ്ങളാണ് സ്വന്തമാക്കിയത്. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ കേരളത്തിന്റെ ജെസ്സി ജോസഫ്, അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ ഗായത്രി ശിവകുമാര്‍ എന്നിവരാണ് പുതിയ ദേശീയ റെക്കോര്‍ഡ് കുറിച്ചത്. മറ്റ് രണ്ട് റെക്കോര്‍ഡുകള്‍ ഉത്തര്‍പ്രദേശാണ് സ്വന്തമാക്കിയത്. പെണ്‍കുട്ടികളുടെ 2000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്സില്‍ പാരൂള് ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചപ്പോള്‍ അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ അര്ജുന് കുമാര്‍ മീറ്റ് റെക്കോര്‍ഡും സ്ഥാപിച്ചു. രണ്ടും മൂന്നും സ്ഥാനത്ത് എത്തിയ മലയാളി താരങ്ങളായ എം.പി. സഫീതയും പി. ഡി. വിപിതയും ദേശീയ റെക്കോഡ് മറികടന്നു. മൂന്ന് ദിവസമായി നടന്ന മീറ്റില്‍ ആറ് ദേശീയ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെ 14 പുതിയ റെക്കോര്‍ഡുകളാണ് പിറവിയെടുത്തത്.
മീറ്റിലെ ഏറ്റവും മികച്ച അത്ലറ്റുകളായി അണ്ടര്‍ 20 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 100 മീറ്റര്‍ ജേതാവ് അഗസ്റ്റ്യന്‍ യേശുദാസും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തമിഴ്നാടിന്റെ തന്നെ 200 മീറ്റര്‍ സ്വര്‍ണ്ണമെഡല്‍ ജേത്രി എസ്. അര്‍ച്ചനയും തെരഞ്ഞെടുക്കപ്പെട്ടു. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന്റെ ദേശീയ റെക്കോര്‍ഡ് ജേത്രി ജെസ്സി ജോസഫും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തമിഴ്നാടിന്റെ എ. ധരുണും അണ്ടര്‍ 16 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പശ്ചിമബംഗാളിന്റെ ചന്ദന്‍ ബൗരിയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ടിയാഷ സമാഡറും അണ്ടര്‍ 14 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തമിഴ്നാടിന്റെ റെക്കോര്‍ഡ് ഡബിള്‍ ജേതാവ് ആര്. നവീനും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എസ്. ലിതിയയും തെരഞ്ഞെടുക്കപ്പെട്ടു.
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: