ഭീകരവാദത്തിന് മതമില്ലെന്ന് ഇനിയാരും പറയുമെന്ന് തോന്നുന്നില്ല. കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലെ ഷോപ്പിംഗ് മാളില്‍ അതിക്രമിച്ചുകയറിയ അല്‍ ഷബാബ് എന്ന ഇസ്ലാമിക ഭീകരസംഘടനയില്‍പ്പെട്ടവര്‍ കണ്ണില്‍ച്ചോരയില്ലാതെ ഇതിനകം വെടിവെച്ചുകൊന്നത് എഴുപതോളം പേരെയാണ്.
അയല്‍രാജ്യമായ സൊമാലിയയില്‍ ഇസ്ലാമിക ഭീകരതയെ ചെറുക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള കെനിയന്‍ സൈന്യത്തെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നിരപരാധികളായ മനുഷ്യരെ നിഷ്ക്കരുണം കൊന്നൊടുക്കിയത്. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത് അറുപത്തിരണ്ട് പേരാണെങ്കിലും ഹാളിനുള്ളില്‍ എണ്ണമറ്റ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണെന്ന് ഭീകരര്‍ അവകാശപ്പെട്ടതില്‍നിന്ന് സമാനതകളില്ലാത്ത കൂട്ടക്കൊലയാണ് ഭീകരര്‍ അവിടെ നടത്തിയിട്ടുള്ളതെന്ന് വ്യക്തമാവുന്നു. അഞ്ച് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായാണ് പറയപ്പെടുന്നതെങ്കിലും നാല്പതോളം ഇന്ത്യക്കാര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടെന്ന് രക്ഷപ്പെട്ടവരില്‍ ചിലര്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലപ്പെട്ടവരില്‍ കെനിയന്‍ പ്രസിഡന്റിന്റെ അടുത്ത ബന്ധുവും ഉള്‍പ്പെടുന്നു. സ്ത്രീകളുടെ വേഷമിട്ട് മാളിനകത്ത് പ്രവേശിച്ച പതിനഞ്ചോളം ഇസ്ലാമിക ഭീകരരാണ് പരിഷ്കൃതസമൂഹത്തിന് ഒരിയ്ക്കലും അംഗീകരിക്കാനാവാത്ത ഈ പ്രവൃത്തി ചെയ്തത്. നിരവധി ഇസ്രായേലി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതാണ് മാളിനെ ലക്ഷ്യമിടാന്‍ ഭീകരരെ പ്രേരിപ്പിച്ചതന്നറിയുമ്പോള് ഈ മനുഷ്യപ്പിശാചുക്കളുടെ വംശവെറി എത്രത്തോളമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. വടക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷവാറിലുള്ള ക്രൈസ്തവ ദേവാലയത്തില്‍ കടന്നുകയറി ഇസ്ലാമിക ചാവേറുകള്‍ തൊണ്ണൂറോളം പേരെ കൂട്ടക്കശാപ്പ് ചെയ്ത ദിവസംതന്നെയാണ് നെയ്റോബിയിലെ നരഹത്യയും അരങ്ങേറിയത്.
ഇസ്ലാമിക ഭീകരതയെന്ന് ആരെങ്കിലും ഉച്ചരിക്കുമ്പോള്‍തന്നെ ഭീകരതയ്ക്ക് മതമില്ലെന്ന് ഒച്ചവെയ്ക്കുന്നവരുണ്ട്. ഭീകരതയ്ക്ക് മതമോ എന്ന് അത്ഭുതം നടിക്കുന്നവരുമുണ്ട്. നെയ്റോബിയിലെ ഭീകരാക്രമണം ഇക്കൂട്ടര്‍ക്കുള്ള മറുപടിയാണ്. മാളിനകത്തുള്ളവരെ ബന്ദികളാക്കിയ അല്‍ ഷബാബ് ഭീകരര്‍ മതംനോക്കി തെരഞ്ഞുപിടിച്ച് ഒാരോരുത്തരെയായി വകവരുത്തുകയായിരുന്നു. മുഹമ്മദ് നബിയുടെ അമ്മയുടെ പേര് പറയാത്തതിനാണ് കൊല്ലപ്പെട്ട ഇന്ത്യക്കാരിലൊരാള്ക്കുനേരെ ഭീകരര്‍ നിറയൊഴിച്ചത്. പേരിനൊപ്പം ഹക്കിം എന്നുള്ളതുകൊണ്ടുമാത്രം തോക്കിന്മുനയില്നിന്ന് രക്ഷപ്പെട്ട ഒരാളാണ് അല്‍ ഷബാബ് ഭീകരരുടെ മതവെറിയെക്കുറിച്ച് പറഞ്ഞത്. തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ പറഞ്ഞപ്പോള്‍ പേരിനോട് ചേര്‍ന്നുള്ള ജോഷ്വാ എന്ന ഭാഗം തള്ളവിരല്‍കൊണ്ട് മറച്ചുപിടിക്കുകയായിരുന്നു താനെന്ന് ഇയാള്‍ പറയുന്നു. അമേരിക്കന്‍ സാമ്രാജ്യത്വ വിരോധവും സാമ്പത്തിക ചൂഷണവുമൊക്കെയാണ് തങ്ങളുടെ എതിര്‍പ്പിന് കാരണമായി പല ഇസ്ലാമിക ഭീകരസംഘടനകളും പറയുന്നതെങ്കിലും മതഭ്രാന്താണ് ഇവരുടെ മുഖമുദ്രയെന്ന് എല്ലായിപ്പാഴും വ്യക്തമായിട്ടുള്ളതാണ്. സൊമാലിയയില്‍ ഇപ്പോഴുള്ളതില്വെച്ച് ഏറ്റവും ശക്തമായ ഭീകരസംഘടനയായ അല്‍ ഷബാബിനെ നയിക്കുന്നത് ഷെയ്ഖ് അലി സുബൈര്‍ മുഖ്താര്‍ എന്ന മതവെറിയനായ ഒരു കൊടുംഭീകരനാണ്. വടക്കന്‍ സൊമാലിയയില്‍ ജനിച്ച ഇയാള്‍ അഫ്ഗാനിസ്ഥാനില്‍നിന്നാണ് ഭീകരപ്രവര്‍ത്തനത്തിന് പരിശീലനം നേടിയത്. അല്‍ ഖ്വയ്ദയുടെ രാജ്യാന്തര ശൃംഖലയിലെ കണ്ണികളിലൊന്നായ അല്‍ഷബാബ് ആഗോള ജിഹാദില്‍ പങ്കുചേര്‍ന്നിട്ടുള്ള സംഘടനയുമാണ്.
പാക്കിസ്ഥാനില്‍നിന്നുള്ള ലഷ്കര്‍ ഭീകരര്‍ മുംബൈയില്‍ നടത്തിയ ആക്രമണത്തിന് സമാനമാണ് നെയ്റോബിയിലെ ഭീകരാക്രമണവും. മുംബൈ ഭീകരാക്രമണത്തോട് തണുപ്പന്‍ സമീപനം സ്വീകരിച്ച കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ നെയ്റോബി ആക്രമണത്തോടും പ്രതികരിക്കാന്‍ മടിച്ചു. സ്വന്തം പൗരന്മാരെ കൂട്ടക്കൊല ചെയ്തിട്ടും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പതിവു പ്രസ്താവന മാത്രമാണ് നടത്തിയത്. എന്നാല്‍ ഭീകരതക്കും ഭീകരര്‍ക്കുമെതിരായ പോരാട്ടത്തില്‍ ഒട്ടും ഉപേക്ഷ കാണിക്കരുതെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദി ആവശ്യപ്പെട്ടു. കെനിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍, അവിടെയുള്ള മറ്റ് ചില ഇന്ത്യക്കാര്‍ എന്നിവരുമായി മോദി ആശയവിനിമയം നടത്തി.
നെയ്റോബിയിലെ ഇന്ത്യന്‍ സമൂഹം നിര്‍മിച്ച് നല്കിയ ആശുപത്രി ആക്രമണത്തെത്തുടര്‍ന്ന് നിര്‍വഹിച്ച സേവനങ്ങളെക്കുറിച്ചും മോദി ട്വിറ്ററിലൂടെ ഒാര്‍മപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ ഗുജറാത്ത് വംശജരും ഉള്‍പ്പെട്ടിട്ടുണ്ട് എന്നതല്ല, ഭീകരവാദത്തോടുള്ള എതിര്‍പ്പും ലോകമെമ്പാടുമുള്ള മനുഷ്യര്‍ അതിനിരയാകുന്നതിലുള്ള ദുഃഖവും ഭീകരവാദത്തോട് യുപിഎ സര്‍ക്കാര്‍ സ്വീകരിക്കുന്ന മൃദുസമീപനത്തോടുള്ള അമര്‍ഷവുമാണ് പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ മോദിയെ പ്രേരിപ്പിച്ചത്. നെയ്റോബിയിലെ ഭീകരാക്രമണത്തിന് തുടക്കമിട്ട ദിവസംതന്നെ അമേരിക്കയിലെ ഇന്ത്യക്കാരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്ത മോദി ഭീകരവാദത്തെ ലോകത്തുനിന്ന് തുടച്ചുനീക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. അതെ, ഭീകരവാദത്തിന് മതമുണ്ട്. ഇല്ലെന്ന് പറയുന്നവര്‍ ആഗോള ഭീകരവാദത്തിന്റെ ദല്ലാളുകളും മനുഷ്യക്കശാപ്പുകള്‍ക്ക് മതേതര വ്യാഖ്യാനം ചമയ്ക്കുന്നവരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: