സീതാരാമന്മാര് വനവാസത്തിനു പുറപ്പെടാന്‍ തയ്യാറായി നില്ക്കുന്ന സമയം. ഒപ്പം അനുഗമിക്കാന്‍ ലക്ഷ് മണനുമുണ്ട്. അപ്പോള്‍ സുമിത്ര, സ്വപുത്രന് ലക്ഷ്മണനു നല്കുന്ന ഉപദേശമാണ്, “മകനേ, രാമനെ ദശരഥനായും ജനക പുത്രിയെ എന്റെ (സുമിത്രയുടെ) പ്രതിരൂപമായും ഘോരവിപിനത്തെ അയോദ്ധ്യയായും കണ്ട്, സുഖമായി പോയി വരിക.”
“രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ താത! യഥാസുഖം”
ശ്രീമദ്രാമായണത്തിന്റെ സാരാംശം എന്നു പ്രസിദ്ധിയാര്‍ജ്ജിച്ച ശ്ലോകമാണിത്. ഈ ശ്ലോകത്തിനൊരു ഭേദാര്ത്ഥം കൂടിയുണ്ട്. ‘ദശം’ എന്നാല്‍ പത്ത്. ‘ഭഗവാന് വിഷ്ണുവിന്റെ പത്തവതാരങ്ങളില്‍ ഒന്നാണു ശ്രീരാമനെന്നറിയുക’ എന്ന സൂചനയാണു സുമിത്ര ‘ദശം’ എന്ന പദത്തിലൂടിവിടെ നല്‍കുന്നത്. ‘മാം’ എന്നതിനെ ‘ലക്ഷ്മീദേവി’ എന്നും വ്യാഖ്യാനിക്കാം. അതായത്, ‘സീത, മറ്റാരുമല്ല, സാക്ഷാല്‍ ലക്ഷ്മീദേവിതന്നെയാണെന്നും നീ ഓര്‍ക്കുക’ എന്നാണു സുമിത്ര ആ വാക്കിലൂടെ ധ്വനിപ്പിക്കുന്നത്. വനമോ? ‘ആരാലും ആക്രമിച്ചു കീഴ്പ്പെടുത്താന്‍ സാധിക്കാത്ത വൈകുണ്ഠമാണു ഭഗവാന് വിഷ്ണു പള്ളികൊള്ളുന്ന ശാന്തിധാമം. ഈ ഉറച്ച വിശ്വാസത്തോടെ, മകനെ നീ സുഖമായി, സന്തോഷമായി പോയിവരിക.’
ചുരുക്കത്തില്‍, ഈശ്വരസാന്നിദ്ധ്യം എവിടെയുണ്ടോ, അവിടമാണ് അയോദ്ധ്യ, യുദ്ധമില്ലാത്തയിടം, പരമശാന്തിയുടെ കേദാരം. അതുപോലെ, അമ്മ ലോകത്തിലെവിടെയാണെങ്കിലും അവിടം അമൃതപുരിയായി മാറുന്നു. പരമാനന്ദത്തിന്റെ നിത്യസുന്ദര സ്ഥാനമായിത്തീരുന്നു.
രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആസ്ത്രേലിയയിലെ ഗോള്‍ഡ്കോസ്റ്റ് നഗരത്തില്‍വച്ചു നടന്ന ഒരു സംഭവം ഓര്‍മ്മവരുന്നു. മെല്‍ബണ്‍, സിഡ്നി, മിസ്ബെന് എന്നിവിടങ്ങളിലെ പരിപാടികള്‍ കഴിഞ്ഞാണു ഗോള്ഡ്കോസ്റ്റില് എത്തിയത്. നഗരത്തിലെ ഹൃദയ ഹാരിയായ സമുദ്രത്തിനു സമീപമാണ് അമ്മയുടെ ദര്‍ശനവും താമസവും. വെള്ള നിറത്തിലുള്ള മണല്ത്തിട്ടയോടുകൂടി നീണ്ടുനിവര്‍ന്നു കിടക്കുന്ന കടല്‍ത്തീരം. അതിപ്രസിദ്ധമാണീ സ്ഥലം. ലോകത്തിന്റെ നാനാഭാഗത്തു നിന്നും സര്‍ഫിങ്ങിനും സുഖവാസത്തിനും പതിനായിരങ്ങള്‍ ഇവിടെയെത്താറുണ്ട്.
മൂന്നുദിവസത്തെ ദര്ശനപരി പാടി. മൂന്നാംനാളിലെ ദര്‍ശനം പിറ്റേന്നു നേരം വെളുക്കുംവരെ നീണ്ടുനിന്നു. അന്നു രാത്രിയിലാണു മടക്കയാത്ര. വൈകുന്നേരമായപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെ അമ്മ മുറിയില്‍നിന്നും പുറത്തു വന്നു. നേരെ കടപ്പുറത്തേക്കു നടന്നു. അമ്മയെ കണ്ടമാത്രയില്‍ത്തന്നെ, വിടര്‍ന്നുവികസിച്ചു തേനൂറി നില്ക്കുന്ന പുഷ്പത്തില്‍ നിന്നും മധുനുകരാന്‍ പാറിവരുന്ന മധുപന്മാരെപോലെ, ഭക്തന്മാര് പല ഭാഗങ്ങളില്‍നിന്നും ഓടിയണഞ്ഞു. വ്രജഭൂമിയില്‍ ശ്രീകൃഷ്ണന് ഗോപീഗോപന്മാരുമൊത്താടിയ രാസരസത്തിന്റെ ആനന്ദലഹരി തന്നെയാണീ മഹാസാന്നിദ്ധ്യത്തിലും അനുഭവവേദ്യമാകുന്നത്.
അനന്തസമുദ്രത്തിന്റെ അപാര നീലിമ. ആകാശവും അലയാഴിയും കൂട്ടിമുട്ടുന്ന ചക്രവാളസീമയില്‍ കണ്ണുംനട്ട് അമ്മ അല്പ സമയം നിശ്ചേഷ്ടയായി നിന്നു. പിന്നെ, മെല്ലെ കുനിഞ്ഞു കൈക്കുമ്പിള്‍ നിറയെ സമുദ്രജലം കോരിയെടുത്തു. അതില്‍ നെറ്റി തൊട്ടുവന്ദിച്ചു. മഹാസമുദ്രത്തില്തന്നെ ആദരവോടെ ആ ജലം തിരികെ സമര്‍പ്പിച്ചു. പിന്നെ മിഴികള്‍ മെല്ലെ അടച്ചു. ശാന്തഗംഭീരമായ മുഖഭാവം. അമ്മ ധ്യാനനിമഗ്നയായി. കണ്ണിമയ്ക്കാതെ ഭക്തന്മാര് ആ മുഖത്തേക്ക് ഉറ്റുനോക്കിനിന്നു.
സാവധാനം അമ്മ കണ്ണുകള്‍ തുറന്നു. കരയില്‍നിന്നും കടലിലേക്കു നടന്നിറങ്ങി. അതിനു മുന്‍പ് അനന്തതയുടെ പ്രതീകത്തെ വീണ്ടും തൊട്ടുവന്ദിച്ച്, മുന്നോട്ടു നീങ്ങി. ഭക്തന്മാര് നോക്കിനില്ക്കുമോ? അനുവാദത്തിനു കാത്തുനില്‍ക്കാതെ അവരും അമ്മയെ പിന്തുടര്ന്നു. “ശ്രദ്ധിക്കണേ മക്കളേ. കാലു നല്ലവണ്ണം മണ്ണിലുറപ്പിച്ചു നില്‍ക്കണം,” വാത്സല്യ പൂര്‍വ്വം അമ്മ മൊഴിഞ്ഞു. മുട്ടിനു താഴെ വെള്ളത്തിലെത്തിയപ്പോള്‍, അമ്മ അവിടെ നിലയുറപ്പിച്ചു. ചുറ്റിനും ഭക്തന്മാര്, മദ്ധ്യത്തില്‍ ‘ബിന്ദുമണ്ഡലവാസിനിയായി’ അമ്മ.
ഒന്നിനു പിറകെ ഒന്നായി തിരമാലകള്‍ മത്സരിച്ചോടിയണഞ്ഞു കൊണ്ടിരുന്നു. ഉയര്‍ന്നു പൊങ്ങി യ ചില അലകള്‍ അമ്മയ്ക്കഭിഷേകം ചെയ്തു മടങ്ങി. അനന്തതയില്‍ ദൃഷ്ടിയുറപ്പിച്ചു് അമ്മ നിന്നു. നേത്രങ്ങള്‍ നിശ്ചലമായി. അങ്ങനെ ഏതാനും നിമിഷങ്ങള്‍. പിന്നെ ഇരുകരങ്ങളും ആകാശത്തേക്കുയര്‍ത്തി അമ്മ പാടി, “സൃഷ്ടിയും നീയേ, സ്രഷ്ടാവും നീയേ, ശക്തിയും നീയേ, സത്യവും നീയേ… ദേവീ… ദേവീ… ദേവീ…” എല്ലാം മറന്ന് ആ ഗാനം അമ്മയോടൊപ്പം ഏറ്റു പാടി. പുറത്തെ മഹാസമുദ്രത്തിന്റെ അലയൊലിയും അകത്തെ ചിന്താതരംഗങ്ങളുടെ തിരയടിയും വിസ്മൃതിയിലാണ്ടുപോയ അവാച്യമായ നിമിഷങ്ങള്‍. സമാധിസ്ഥയായി അമ്മ വീണ്ടും പാടി, “കോടാനുകോടി വര്‍ഷങ്ങളായ് സത്യമേ തേടുന്നു നിന്നെ മനുഷ്യന്…” അലറിയടുക്കുന്ന തിരമാലകള്‍ക്കുപോലും നിശ്ചലതത്ത്വത്തിന്റെ സുഖവും ശാന്തിയും.
“പോകാം, സന്ധ്യയായി” അമ്മയുടെ ശബ്ദം കേട്ടപ്പോഴാണ് എല്ലാവര്ക്കും സ്ഥലകാലബോധം വന്നത്. നോക്കുമ്പോള്‍, കടല്‍ത്തീരത്ത് ഉലാത്താനും ഓടാനും നീന്താനും ഏകാന്തമായിരിക്കാനും സര്‍ഫിങ്ങിനും ഒക്കെ വന്നവരുടെ ഒരു വലിയ കൂട്ടം ചുറ്റിനുമുണ്ട്. ചിലര്‍ പരസ്പരം പറയുന്നതു കേട്ടു, “ലോകപ്രസിദ്ധയായ ആശ്ലേഷിക്കുന്ന ഗുരുവാണത്” വേറെ ചിലര്‍ പറഞ്ഞു, “ആ ആശ്ലേഷത്തിന്റെ സ്നേഹസ്പര്‍ശം അനുഭവിക്കാന്‍ എനിക്കാഗ്രഹമുണ്ട്” അടുത്ത നിമിഷം, അസ്തമയസൂര്യന്റെ വര്‍ണ്ണാഭയില്‍, ഗോള്‍ഡ്കോസ്റ്റിലെ ആ സമുദ്രതീരം മറ്റൊരു ദര്ശനവേദിയായി. ഇതൊരു പുതിയ സംഭവമല്ല. യാത്രാവേളകളില്‍ ലോകത്തിലെ പല വിമാനത്താവളങ്ങളും ആകാശത്തുയര്‍ന്നു പറക്കുന്ന വിമാനത്തിനകവും റോഡരികുകളും പാര്‍ക്കുകളും ഒക്കെ അമ്മയ്ക്കു ദര്ശനവേദികളായിട്ടുണ്ട്. ഭജനയും സത്സംഗവും ചോദ്യോത്തരവും ധ്യാനവും എല്ലാം അത്തരമിടങ്ങളില്വച്ചു നടക്കുന്നത് ഒരപൂര്‍വ്വ സംഭവമല്ല.
കടല്‍ജലത്തില്‍ നിന്നുകൊണ്ടുള്ള ദര്‍ശനം കഴിഞ്ഞു. അനുപമമായ സ്നേഹത്തിന്റെ മാസ്മരശക്തിയില്‍ മതിമറന്നുനിന്നവരെ നോക്കി അമ്മ പറഞ്ഞു, “മക്കളെ കണ്ടതില്‍ അമ്മയ്ക്കു സന്തോഷമുണ്ട്.” മനോഹരമായൊരു പുഞ്ചിരി അവര്‍ക്കു സമ്മാനിച്ച് അമ്മ മെല്ലെ കരയിലേക്കു നടക്കാന്‍ തുടങ്ങുകയായിരുന്നു.
പെട്ടെന്നാണ് ഒരാശയം എന്റെ മനസ്സിലുദിച്ചത്. സ്വാഭാവികവും ശക്തവുമായൊരു ഉള്‍വിളി. ‘ഈ സമുദ്രജലത്തില്‍ ഇത്രയും സമയം അമ്മ നിന്ന ഈ സ്ഥാനം, ആ പാദസ്പര്‍ശമേറ്റ ഇവിടുത്തെ ഈ മണ്ണ്, പരമപവിത്രമല്ലേ?’ അമ്മ മുന്നോട്ടു നടക്കാന്‍ തുടങ്ങുന്നതിനു മുന്‍പ്, ഞാന്‍ പെട്ടെന്നു കുനിഞ്ഞ് ആ പാദങ്ങള്‍ക്കടിയില്‍നിന്നും ഒരുപിടി മണ്ണു കൈക്കുള്ളിലാക്കി. അമ്മ കരയിലേക്കു നടന്നു നീങ്ങി. കൈക്കു മ്പിളിനുള്ളില്വച്ചു ഞാനാമണ്ണിനെ ആദരവോടെ നമിച്ചു. കടല്ക്കരയിലെ പൂഴിമണലിലൂടെ ഭക്തന്മാരുമൊത്തു മന്ദംമന്ദം നടന്നുപോകുന്ന അമ്മയുടെ രൂപം ഞാന്‍ നോക്കിനിന്നു. അടുത്തനിമിഷം അമ്മ തിരിഞ്ഞുനിന്നു. എന്നിട്ടെന്നോടായി ഇങ്ങനെ പറഞ്ഞു, “അമ്മ നിന്ന സ്ഥലത്തു നിന്നെടുത്ത ഒരുപിടി മണ്ണിനോടു മോനെത്രമാത്രം പ്രേമവും ആദരവുമാണു കാണിക്കുന്നത്. പക്ഷേ, എന്റെ മോന് ഒരു കാര്യം മറന്നു. ഈ ഭൂമണ്ഡലത്തിലെ ഓരോ തരി മണലിലും അമ്മയുടെ കാലടിപ്പാടുകളുണ്ട്. അതില്‍ ഓരോന്നിലും അമ്മ ചവുട്ടിനടന്നിട്ടുണ്ട്. അതുകൊണ്ട് ഈ ലോകത്തിലെ ചെറുതും വലുതുമായ എല്ലാത്തിനോടും ഓരോ അണു വിനോടും ഈ ഒരുപിടി മണ്ണിനോടു കാണിക്കുന്ന പ്രേമവും ആദരവും വളര്‍ത്താന്‍ എന്റെ മോന് ശ്രമിക്കണം.”
സ്വതസിദ്ധമായ പ്രേമവും മാതൃവാത്സല്യവും തുളുമ്പിനിന്ന വാക്കുകള്‍. പക്ഷേ അതെന്റെ മനസ്സിന്റെ മനസ്സും കടന്ന്, ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങി. എങ്കിലും ശ്രുതിവാക്യങ്ങള്‍ക്കു സമാനമായ ആ മഹദ്വചനത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും പൂര്‍ണ്ണമായി ഗ്രഹിക്കാന്‍ കഴിഞ്ഞെന്നു ഞാന്‍ അവകാശ പ്പെടില്ല. അതിന് അമ്മയോളമെത്തണം. പക്ഷേ, ആ വാക്കുകളിലൂടെ അമ്മ പ്രസരണം ചെയ്ത ശക്തിയില്‍ എന്റെ മനസ്സും ചിന്തകളും നിശ്ശബ്ദമായിപ്പോയി. ആ ലയനാവസ്ഥയില്, ‘ഹിരണ്മയപാത്രംകൊണ്ടു മൂടിവച്ചിരിക്കുന്ന’ സത്യത്തിന്റെ ‘സഹസ്ര പാദങ്ങളും ശിരസ്സുകളും’ ഒരു നിമിഷനേരത്തേക്ക് അമ്മ എനിക്കു കാട്ടിത്തന്നു.
പ്രപഞ്ചസത്യത്തിന്റെ ചെപ്പു ചെറുതായൊന്നു തുറന്നുകാട്ടിയിട്ട്, ഒന്നുമറിയാത്തൊരു പിഞ്ചുകുഞ്ഞിനെപ്പോലെ ഭക്തന്മാര്ക്കൊപ്പം ചിരിച്ചും കളിച്ചും നടന്നുപോകുന്ന ആ മഹാവിസ്മയത്തെ ആശ്ചര്യസ്തബ്ധനായി ഞാന്‍ നോക്കിനിന്നു. മനസ്സാല്‍ പ്രണാമങ്ങളര്‍പ്പിച്ചു.
“മോന്… എന്താ അവിടെത്തന്നെ നില്‍ക്കുന്നത്? വേഗം വാ…” അമ്മ വിളിച്ചു. അതെ, അമ്മയുടെ വിളികേള്‍ക്കണം. അമ്മയോടൊപ്പംതന്നെ നടക്കണം. അമ്മയെ്ക്കാപ്പമെത്താന് ശ്രമിക്കുകയും വേണം. മക്കളെ യെല്ലാം അമ്മയോളം വളര്‍ത്തി വലുതാക്കണം. അതാണീ വിശ്വമാതൃസ്വരൂപിണിയുടെ ഏകലക്ഷ്യം.
അമ്മ വിളിക്കുന്നതു കേട്ടതും പിന്നെ അമാന്തിച്ചില്ല. ഞാന്‍ വേഗമോടി അമ്മയോടൊപ്പമെത്തി. പക്ഷേ, ആ ചിദാകാശ പരപ്പിലെത്താന്‍ ഇനിയും ദൂരമേറെയുണ്ട്. ഓം അമൃതേശ്വര്യൈ നമഃ
സ്വാമി അമൃതസ്വരൂപാനന്ദ പുരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: