“ഭൂരഹിത കേരളം” എന്ന പദ്ധതി ഒരു സ്വപ്ന പദ്ധതിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും വിശേഷിപ്പിക്കുമ്പോള്‍ എനിക്ക് തോന്നുന്നത് അത് ദിവാസ്വപ്ന പദ്ധതിയാണെന്നാണ്. അതിന് കാരണം കേരളത്തിലെ ഭൂമിയുടെ ലഭ്യതയില്ലായ്മയാണ്. റോഡ് വികസിപ്പിക്കാന്‍ പോലും ഭൂമി ഏറ്റെടുക്കാന്‍ സാധിക്കാത്ത കേരളത്തിലെ നാഷണല്‍ ഹൈവേ വെറും 30 മീറ്ററായി ചുരുക്കാന്‍ റോഡ് വികസനസമിതി നിര്‍ബന്ധിതമാകുന്നത് അതിനാലാണ്. ഇത്തരം റോഡിനെ ഹൈവേ എന്ന് വിളിക്കുന്നതിന് പകരം വെറും പാത എന്ന് വിളിക്കുന്നതല്ലേ ഔചിത്യം എന്ന ചോദ്യവും ഉയരുകയുണ്ടായി. ബാക്കി എല്ലാ സംസ്ഥാനങ്ങളിലും ഹൈവേയുടെ വീതി 60 മീറ്ററാണല്ലോ. റോഡ് കയ്യേറിയ ഒരു പെട്ടിക്കട പോലും പൊളിച്ചുമാറ്റാന്‍ സാധിക്കാത്ത സര്‍ക്കാരാണ് ഭൂരഹിത കേരളം പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ദിവാസ്വപ്നങ്ങള്‍ കാണുന്നവര്‍ക്ക് മനോഹരങ്ങളായിരിക്കാം. കേള്‍ക്കുന്നവര്‍ അതിന്റെ അസംഭാവ്യത തിരിച്ചറിയുന്നു.
പണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വന്നതുതന്നെ “നിങ്ങളു കൊയ്യും വയലെല്ലാം നിങ്ങളുടേതാകും പൈങ്കിളിയേ” എന്ന ഉദ്ഘോഷത്തോടെയാണല്ലൊ. എന്നിട്ട് ഭൂപരിഷ്കരണ ബില്‍ യാഥാര്‍ത്ഥ്യമായപ്പോള്‍ ഭൂമി ലഭിച്ചത് മണ്ണില്‍ പണിയെടുക്കുന്ന പണിക്കാര്ക്കായിരുന്നില്ല- പാട്ടക്കാര്ക്കായിരുന്നു. ഞങ്ങളുടെയെല്ലാം പാട്ടഭൂമി ഈ വിധം നഷ്ടപ്പെട്ടപ്പോള്‍ പണിക്കാരായിരുന്ന പൈങ്കിളിക്കും കുറുമ്പനും മാക്കോതയ്ക്കും മാത്തുവിനും കൊച്ചുകുറുമ്പനും ഒന്നും ഒരു തുണ്ട് ഭൂമി പോലും ലഭിച്ചില്ല. ഞങ്ങള്‍ കുടുംബക്കാര് അവര്‍ താമസിച്ചിരുന്ന ‘മാടങ്ങള്‍’ എന്ന് അന്ന് വിളിച്ചിരുന്നതിനോട് ചേര്‍ന്ന് അഞ്ച് സെന്റ് സ്വയം നല്‍കുകയായിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നു.
ഈ ദിവാസ്വപ്ന പദ്ധതിയിലും ഭൂമി ഇടനിലക്കാര്‍ തട്ടിയെടുക്കാനാണ് സാധ്യത. ആദിവാസികള്‍ക്ക് സര്‍ക്കാര്‍ എത്രയോ നാളുകളായി ഭൂമി നല്കുന്നു. ഞാന്‍ കോട്ടയത്ത് ജോലിചെയ്യുന്ന സമയത്ത് കണ്ടുമുട്ടിയ ആദിവാസികള്‍ പറഞ്ഞത് അവര്‍ക്ക് എന്നുപറഞ്ഞ് നല്കിയ ഭൂമിയുടെ യഥാര്‍ത്ഥ ഉടമസ്ഥത ഇടനിലക്കാരനാണ് നല്‍കിയതെന്നാണ്. അക്ഷരാഭ്യാസമോ വിദ്യാഭ്യാസമോ ഇല്ലാത്ത അവര്‍ എന്നും കബളിപ്പിക്കപ്പെടുന്നു. അട്ടപ്പാടിയിലും സ്ഥിതി വ്യത്യസ്തമല്ലല്ലോ. അട്ടപ്പാടിയില്‍ ഗര്‍ഭഛിദ്രം ഉണ്ടാകുന്നത് സ്ത്രീകളുടെ മദ്യപാനം മൂലമാണെന്ന് കണ്ടെത്തിയ സര്‍ക്കാര്‍ മേധാവികളാണിവിടെ. ഇന്ന് ഇത്ര ഘോരഘോരം കാലവര്ഷമുണ്ടായിട്ടും അട്ടപ്പാടിയിലെ ആദിവാസികള്‍ കുടിക്കാന്‍ ദാഹജലമില്ലാതെ വലയുന്നു. അവരുടെ പ്രാഥമികാവശ്യങ്ങള്‍ പോലും പരിഹരിക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ അവര്‍ക്ക് ഭൂമി നല്‍കുമെന്ന് വിശ്വസിക്കുക പ്രയാസം. അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍ ദൃശ്യമാധ്യമങ്ങളില്‍ക്കൂടി കാണുമ്പോള്‍ ക്യാമറയുടെ അകമ്പടിയോടെ അവരെ സന്ദര്‍ശിക്കുന്നതാണ് കേരള രാഷ്ട്രീയപരിഹാരം!
കേരളത്തില്‍ ആകെ 243928 ഭൂരഹിത കുടുംബങ്ങളുണ്ടെന്നാണ് കണക്ക്. ഇതില്‍ ഒരുലക്ഷം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ മൂന്ന് സെന്റ് ഭൂമി വീതം സ്വന്തമായി നല്‍കുന്നതത്രെ. ഇതിനുള്ള ഭൂമി കണ്ടെത്തിക്കഴിഞ്ഞെന്നും 2015 ആകുമ്പോഴേക്കും മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുമെന്നുമാണ് സര്‍ക്കാര്‍ വാഗ്ദാനം. അങ്ങനെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകാനാണ് ലക്ഷ്യം. ലക്ഷ്യം മഹനീയംതന്നെ. ആദ്യഘട്ടത്തില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ഭൂരഹിതര്‍ക്കാണ് ഭൂമി നല്‍കുക. അങ്ങനെ ആദ്യം ഭൂമി ലഭിച്ച ആറുപേരില്‍ ഒരാള്‍ക്ക് ഭൂമി കിട്ടിയതുകൊണ്ടെന്ത് കാര്യം, വീടില്ലാതെ, എന്ന് ചോദിച്ചപ്പോള്‍ ആ ആറ് ഭാഗ്യശാലികള്‍ക്കും സര്‍ക്കാര്‍ വീടും വാഗ്ദാനം ചെയ്തിരിക്കുന്നു.
എന്നാല്‍ ഇപ്പോള്‍തന്നെ ഏറ്റവുമധികം അപേക്ഷകരുള്ള പശ്ചിമകൊച്ചിയില്‍നിന്നും ആര്‍ക്കും ഭൂമി ലഭിച്ചില്ല എന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ജാതി-മത ഭേദമില്ലാതെ ഭൂമി വിതരണം എന്നാണ് വ്യവസ്ഥ. എറണാകുളം ജില്ലയിലെ 1475 കുടുംബങ്ങള്‍ക്ക് ഭൂമി ലഭിച്ചപ്പോഴാണ് പശ്ചിമകൊച്ചി അവഗണിക്കപ്പെട്ടത്. ജില്ലയില്‍ 43,000 അപേക്ഷകരില്‍ 1325 പേര് പശ്ചിമകൊച്ചിക്കാരാണ്. സംസ്ഥാനത്തെ ഏറ്റവുമധികം ഭൂരഹിതരുള്ള ഏഴ് വില്ലേജുകളില്‍ മൂന്നെണ്ണം ഫോര്‍ട്ടുകൊച്ചിയിലും മട്ടാഞ്ചേരിയിലും പള്ളുരുത്തിയിലുമാണ്. ഉദ്യോഗസ്ഥ ലോബിയുടെ ഇടപെടലാണ് അവഗണനക്ക് കാരണമെന്ന് വിശദീകരണവും ഉയരുന്നു.
കേരളം ഏറ്റവുമധികം ക്ഷാമം നേരിടുന്ന സംസ്ഥാനം മാത്രമല്ല അത്രതന്നെ ഭൂരഹിതരുമുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്കുന്ന വാഗ്ദാനങ്ങള്‍ക്ക് എത്രമാത്രം വിലയുണ്ട്. സര്‍ക്കാരുകള്‍ കാിലകാലങ്ങളായി ജനങ്ങള്‍ക്ക് നല്കുന്ന വാഗ്ദാനങ്ങള്‍ കൂട്ടിവെച്ചാല്‍ താജ്മഹലിനെപ്പോലെ കേരളത്തില്‍ ഒരു “വാഗ്ദാനമഹല്” ഉയര്‍ത്താം. അട്ടപ്പാടിയിലെയും മറ്റും ആദിവാസികളുടെ കാര്യത്തില്‍ മാത്രമല്ല, ചെങ്ങറയിലെ ഭൂസമരക്കാര്‍ക്കും മൂലമ്പിള്ളിയില്‍നിന്നും എല്‍എന്‍ജി ടെര്‍മിലിന് വേണ്ടി ഒഴിവാക്കപ്പെട്ടവര്‍ക്കും മറ്റ് അനേകം വികസന പദ്ധതികള്‍ക്ക് സ്ഥലം നഷ്ടമായവര്‍ക്കും ഇന്നും പകരം ഭൂമി ലഭ്യമായിട്ടില്ല. അതേസമയം അനധികൃതമായി കയ്യേറിയ പാടം നികത്തിയും കുന്നുകള്‍ ഇടിച്ചും ഭൂമാഫിയ സ്വന്തമാക്കുന്നത് ഏക്കറുകണക്കിന് സ്ഥലമാണ്. അതിന് സര്‍ക്കാര്‍-ഉദ്യോഗസ്ഥ ഒത്താശയുമുണ്ട്. ഭൂരഹിതരില്ലാത്ത കേരളം സ്വപ്നം കാണുന്ന അധികാരികള്‍ക്ക് കേരളം ചേരിവിമുക്തമാക്കാന്‍ പോലും സാധിച്ചിട്ടില്ല.
കലുങ്കുകള്‍ക്കും പാലങ്ങള്ക്കുമിടയിലും ഓടകളുടെ പാര്‍ശ്വങ്ങളിലും റെയില്‍വേട്രാക്കിന്റെ വശങ്ങളിലും കൂര കെട്ടി പ്ലാസ്റ്റിക് കൊണ്ട് മറച്ച് എത്രയോ കുടുംബങ്ങള്‍ ഇന്നും ജീവിക്കുന്നു. ഇവര്‍ക്കാര്‍ക്കും ഭൂമിക്കാവകാശമില്ലേ? അക്ഷരാഭ്യാസം പോലുമില്ലാത്ത ഇവര്‍ക്ക് തങ്ങളുടെ സ്ഥിതി ബോധ്യപ്പെടുത്താന്‍ പോലും കഴിവില്ല.
കേരളത്തിലെ ചേരിവികസനം രൂക്ഷമാക്കുന്നത് അന്യസംസ്ഥാനക്കാര്‍ കൂടിയാണ്. വെള്ളക്കോളര്‍ പണിയില്‍ മാത്രം വിശ്വസിക്കുന്ന മലയാളികള്‍ അന്യസംസ്ഥാനങ്ങളിലേക്കും മറുനാട്ടിലും പണിതേടി പോകുമ്പോള്‍ കേരളത്തിലെ കൂലി-കെട്ടിടനിര്‍മ്മാണ-കൃഷിമേഖല ഇന്ന് തീര്‍ത്തും അന്യസംസ്ഥാനത്തൊഴിലാളികളെ ആശ്രയിക്കുന്നു. ഇവരും താമസിക്കുന്നത് പ്ലാസ്റ്റിക് കൊണ്ട് മറച്ച കൂരകളിലാണ്. എറണാകുളത്തെ മണപ്പാട്ടി പറമ്പ് തീര്‍ത്തും ഭവനരഹിതരെക്കൊണ്ട് നിറഞ്ഞിരുന്നു. മെട്രോക്ക് വേണ്ടി അവരെ മാറ്റിയത് എവിടേക്കാണോ എന്തോ? തെരുവുകുട്ടികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായതും അധികവും ഭിക്ഷാടനമാഫിയ അന്യസംസ്ഥാനങ്ങളില്‍നിന്ന് തട്ടിക്കൊണ്ടുവരുന്ന കുട്ടികള്‍ വന്നതിനാലാണ്. അവരില്‍ അധികം പേര്‍ക്കും ജനസേവ ശിശുഭവന് അഭയം നല്കിയപ്പോള് തെരുവ് ഭിക്ഷാടകര്‍ അപ്രത്യക്ഷമായി. ഇപ്പോള്‍ വൈറ്റില പോലുള്ള ജംഗ്ഷനുകളില്‍ ട്രാഫിക് കുരുക്കില്പ്പെടുന്ന വാഹനങ്ങളിലുള്ളവരുടെ മുമ്പില്‍ കൈനീട്ടുന്നത് കൈക്കുഞ്ഞുമായുള്ള അമ്മമാരും കൂനി തുടങ്ങിയ വൃദ്ധകളുമാണ്.
ഇതെല്ലാം സമകാലിക സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളാണ്. മണിമാളികകളില്‍ വിരാജിക്കുന്ന, പോലീസ് എസ്കോര്‍ട്ടോടെ ചീറിപ്പായുന്ന കാറുകളിലിരിക്കുന്ന മന്ത്രിസമൂഹത്തിന് പരിചിതമല്ലാത്ത കാഴ്ചകളും യാഥാര്‍ത്ഥ്യങ്ങളുമാണ് ഇതെല്ലാം. ഇതെല്ലാം നിലനില്‍ക്കെ എങ്ങനെ ഭൂരഹിത കേരളം?
ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത് ഒരുലക്ഷം പേര്‍ക്ക് ഭൂമി കണ്ടെത്തിക്കഴിഞ്ഞുവെന്നും ഇനിയും ഒന്നരലക്ഷം ഭൂരഹിതര്‍ക്കുകൂടി ഭൂമി കണ്ടെത്തി കൊടുക്കുക എന്നത് ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്നമാണെന്നുമാണ്. ഹാരിസണ്‍ കമ്പനി 70,000 ഏക്കര്‍ ഭൂമി സ്വന്തമാക്കി കയ്യടക്കിവച്ചിരിക്കുമ്പോഴാണ് മൂന്ന്സെന്റിനുവേണ്ടി സര്‍ക്കാര്‍ അലയുന്നത് എന്നുകൂടി ഓര്‍ക്കേണ്ടതാണ്.
ഭൂമിക്കുവേണ്ടിയുള്ള എത്രയെത്ര സമരങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. മിച്ചഭൂമി സമരം, മുത്തങ്ങ സമരം, ചെങ്ങറ സമരം, മൂലമ്പിള്ളിസമരം. ഭൂമിയില്ലാത്തവര്‍ക്കും ഭൂമി എന്ന പദ്ധതി അന്ന് പ്രഖ്യാപിക്കപ്പെട്ടു. പക്ഷെ ചെങ്ങറ സമരക്കാര്‍ക്ക് പലര്‍ക്കും വാസയോഗ്യമല്ലാത്ത, ആനശല്യമുള്ള, പാറക്കെട്ടുകളായ ഭൂമിയാണ് ലഭിച്ചതെന്ന പേരില്‍ അവരില്‍ പലരും ചെങ്ങറയിലേക്ക് മടങ്ങിവന്നു. മൂലമ്പിള്ളിക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ‘അതിവേഗം ബഹുദൂരം’ പദ്ധതിയില്‍ കുറച്ചൊക്കെ പരിഗണന കിട്ടിയെങ്കിലും വളരെ പേര് ഇനിയും വഴിയാധാരമാണ്.
റെയില്‍പ്പാത ഇരട്ടിപ്പിക്കാന്‍ പോലും സ്ഥലലഭ്യതയില്ലാത്ത കേരളത്തിന്റെ വികസനം വഴിമുട്ടി നില്‍ക്കുകയാണ്. പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെ നീളുന്ന പ്രധാന റെയില്‍വേലൈനില്‍ പാത ഇരട്ടിപ്പിക്കല്‍ പ്രഹേളികയായി തുടരുന്നു. കേരളത്തിന്റെ വികസനത്തിന്റെ പ്രധാന തടസം ഭൂമി ലഭ്യതയാണ്. ഓരോ പദ്ധതി വരുമ്പോഴും അതില്‍ എത്രപേര്‍ക്ക് ജോലി ലഭിക്കുമെന്ന സാധ്യതയില്‍ ആഹ്ലാദിക്കുന്ന മലയാളി മനസ്സ് സ്ഥലം വിട്ടുകൊടുക്കേണ്ടിവരുമ്പോള്‍ പ്രതിഷേധിക്കുന്നു. മലയാളിക്ക് മണ്ണിനോടുള്ള അമിതസ്നേഹം മാത്രമല്ല, മണ്ണില്ലാത്തതും ഇതിന് കാരണമാണ്. ഉപഭോഗ സംസ്കാരത്തിന്റെ ചുഴിയില്‍പ്പെട്ട മലയാളി പണത്തിനുള്ള ആര്‍ത്തിയില്‍ നിലം നികത്താനും കുന്നിടിക്കാനും കൂട്ടുനില്‍ക്കുമ്പോള്‍ ജലദൗര്‍ലഭ്യവും കാലാവസ്ഥാ വ്യതിയാനവും അവരെ ഭാവിയില്‍ വേട്ടയാടുമെന്ന ബോധം പോലും നഷ്ടപ്പെടുന്നു. ഇന്ന് നിബിഢവനങ്ങള്‍ വൃക്ഷശൂന്യമാകുന്നതും നദികള്‍ നീര്ച്ചാലുകളാകുന്നതും ഇടുക്കി പോലുള്ള നദികളുടെ ഉത്ഭവസ്ഥാനത്തുപോലും ജലലഭ്യത കുറയുന്നതും എല്ലാം മുന്നറിയിപ്പുകള്‍ തന്നെയാണ്.
സര്‍ക്കാര്‍ തന്റേടം കാണിക്കേണ്ടത് അനധികൃതമായി ഭൂമി കൈവശം വച്ചിട്ടുള്ള സ്വയം പ്രഖ്യാപിത ബിഷപ്പ് യോഹന്നാനെപ്പോലുള്ളവരുടെ കയ്യില്‍നിന്നും അധികഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനാണ്. മിച്ചഭൂമി കയ്യേറ്റം അവസാനിപ്പിച്ച് അതും ഭൂരഹിതര്‍ക്ക് ലഭ്യമാക്കണം.
e-mail: [email protected]
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: