കൊല്ലം ജില്ലയില്‍പ്പെട്ട പുത്തൂരില്‍ നെയ്ത്തുകാരുടെ സാധാരണ കുടുംബത്തില്‍ ജനിച്ച ആര്.ശങ്കറിന് വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവുമൊക്കെ നടത്താന്‍ വളരെ ബുദ്ധിമുട്ടേണ്ടി വന്നു. അന്ന് പുത്തൂരില്‍ നിന്നും കൊട്ടാരക്കര ഹൈസ്കൂളിലേക്ക് മുണ്ടും ജുബ്ബയും ധരിച്ചു നടന്നു വരുന്ന ശങ്കറിന്റെ രൂപം കൊട്ടാരക്കരയിലെ അഭിഭാഷകനായിരുന്ന എസ്. കൃഷ്ണപിളള എന്നോട് പലപ്പോഴും പറയുമായിരുന്നു. അതിബുദ്ധിമാനായ ഈ വിദ്യാര്‍ത്ഥി ഐ.സി.എസ്. എഴുത്തുപരീക്ഷയില്‍ വിജയിച്ചപ്പോള്‍ ഐ.സി.എസുകാരനായതായി നാട്ടുകാര്‍ കൊണ്ടാടി. ഏതായാലും ഐ.സി.എസ്. കിട്ടിയില്ല. കുറേകാലം ശിവഗിരി ഹൈസ്കൂളില്‍ പ്രഥമ അധ്യാപകനായി പിന്നീട് പൊതു പ്രവര്‍ത്തനത്തിലേക്കും കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലേക്കും എടുത്തുചാടി. അക്കാലത്ത് കെ.പി.സി.സി. സെക്രട്ടറിയായിരുന്ന കെ.സി.ജോര്‍ജ്ജ് (പിന്നെ കമ്മ്യൂണിസ്റ്റ് നേതാവ്) കൊല്ലത്ത് നിന്നും വന്ന ആ പ്രസരിപ്പുളള കോണ്‍ഗ്രസ്സ് യുവാവിനെ തന്റെ ജീവിതക്കഥയില്‍ അനുസ്മരിക്കുന്നു. കോണ്‍ഗ്രസ്സുകാരനായ ആര്. ശങ്കറിനെ എസ്.എന്‍.ഡി.പി. യോഗത്തിന്റെ തലപത്ത് പ്രതിഷ്ഠിക്കണമെന്ന് എ.പി. ഉദയഭാനുവും അന്ന് കോണ്‍ഗ്രസ്സുകാരനായിരുന്ന എം.എന്‍. ഗോവിന്ദന് നായരും മറ്റും ചേര്‍ന്ന് ഒരു പദ്ധതി തയ്യാറാക്കുകയും അങ്ങിനെ ശങ്കറിനെ എസ്.എന്‍.ഡി.പി. യോഗം സെക്രട്ടറി സ്ഥാനത്ത് കൊണ്ടു വരികയും ചെയ്തുവെന്നാണ് കഥ.
ശങ്കര്‍ എസ്.എന്‍.ഡി.പി. സെക്രട്ടറി സ്ഥാനത്ത് വരുമ്പോള്‍ യോഗത്തിന് പറയത്തക്ക ആസ്ഥികളൊന്നുമില്ലായിരുന്നു. ഗുരുദേവന് ലഭിച്ച വലിയ സ്വത്തുക്കളെല്ലാം ശിവഗിരി സന്യാസ സംഘത്തിന്റെ ഉടമസ്ഥയിലായിരുന്നു. അങ്ങിനെ എസ്.എന്‍.ഡി.പി. യോഗത്തിന് ഒന്നുമില്ലായ്മയില്‍ നിന്നും തന്നെ തുടങ്ങേടിവന്നു. പിടിയരിയും വാതിലുകള്‍ തോറുമുളള പിരിവുകളും വാങ്ങി അദ്ദേഹം എസ്.എന്‍.ഡി.പി. യോഗത്തിന്റെ കീഴില്‍ വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി. എസ്.എന്‍.ഡി.പി. യോഗത്തിന്റെ പ്രവര്‍ത്തന ആസ്ഥാനം കൊല്ലമായി. കൊല്ലം എസ്.എന്‍. കോളേജിന്റെ സ്ഥാപനത്തെപ്പറ്റി വയോധികനായ സര്‍വ്വേയര്‍ വേലുപിളള പറഞ്ഞ കഥ ഞാന്‍ ഇവിടെ ഓര്‍മ്മിക്കട്ടെ- ?സാറിനറിയാമോ ഒരു നിലാവുളള രാത്രിയില്‍ ഞാനും ശങ്കറദ്ദേഹവും കൂടിയാണ് കൊല്ലം പീരങ്കി മൈതാനത്തിന്റെ ഒരറ്റത്ത് ഇരുപത്തഞ്ചു ഏക്കര്‍ സ്ഥലം അളന്നു തിരിച്ചത്. ശങ്കറദ്ദേഹമാണ് ചങ്ങല പിടിച്ചത് – കാര്യം പരസ്യമായാല്‍ ഒരുപാട് എതിര്‍പ്പുകള്‍ വരും?. ശങ്കര്‍ പ്ലാനും കൊണ്ട് ഭക്തി വിലാസത്തിലേക്ക് – ദിവാന് സര്. സി.പി. രാമസ്വാമി അയ്യരുടെ അംഗീകാരം തേടി. അങ്ങിനെ ഒരു കാലത്ത് കേരളത്തിലെ ഏറ്റവും വലിയ കലാശാലയായ എസ്.എന്‍. കോളേജ് ഉയര്‍ന്നു വന്നു. എസ്.എന്‍. കോളേജുകളുടെ ഭരണത്തിന് അദ്ദേഹം എസ്. എന്‍. ട്രസ്റ്റും രൂപീകരിച്ചു. അങ്ങിനെ ശങ്കര്‍ എസ്. എന്‍. ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് പടിയിറങ്ങി. മുഖ്യമന്ത്രിയാകുമ്പോള്‍ ട്രസ്റ്റിനു പതിനെട്ട് കോളേജുകള്‍ കേരളത്തിലുണ്ട്. എല്ലാം മികച്ച വിദ്യാഭ്യാസ നിലവാരം പുലര്‍ത്തുന്നവ. പക്ഷെ ആ വിദ്യാലയങ്ങളുടെ വികസനം ഇന്നും ഏറെക്കുറേ അവിടെത്തന്നെ നില്ക്കുന്നു.
എസ്.എന്‍. കോളേജുകളില്‍ പഠിപ്പിക്കുവാന്‍ കൂടുതല്‍ ശബളം കൊടുത്ത് അന്യദേശങ്ങളില്‍ നിന്നുപോലും വിദഗ്ധരെ വരുത്തുവാന്‍ അദ്ദേഹം താല്പര്യം കാണിച്ചു. അങ്ങിനെ കൊല്ലം എസ്.എന്‍. കോളേജില്‍ അതിപ്രശസ്തരായ അധ്യാപകര്‍ വന്നു ചേര്‍ന്നു. രാമയ്യര്, മാത്യൂ തരകന്, ഷേക്സ്പിയര് വേലായുധന് നായര്‍, ബാലകൃഷ്ണന് നായര്‍ ഇങ്ങിനെ പോകുന്ന പട്ടിക. മലയാള കവിയും പണ്ഢിതനുമായ പുതുശ്ശേരി രാമചന്ദ്രന് പറയുന്നതിങ്ങിനെ – എസ്.എന്‍. കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് ചായ്വുളള തന്നോട് ശങ്കറിന് വിദ്വേഷമായിരുന്നു. പക്ഷെ ഞാന്‍ കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും എം.എ പരീക്ഷ ഉന്നത നിലവാരത്തില്‍ ജയിച്ചു എന്നറിഞ്ഞ ശങ്കര്‍ തന്നെ അപേക്ഷിക്കാതെ തന്നെ എസ്.എന്‍.കോളേജില്‍ അധ്യാപകനായി നിയമിച്ചുകൊണ്ടുളള നിയമ ഉത്തരവാണ് അയച്ചു തന്നു. സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നില്ക്കുന്ന സമൂഹത്തിന് ഉയര്‍ച്ച ഉണ്ടാകണമെങ്കില്‍ അവര്‍ക്ക് ജാതിമത ഭേദം നോക്കാതെ ബുദ്ധിമാന്മാരും പ്രാപ്തരുമായ അധ്യാപകരുടെ ശിക്ഷണം ലഭിക്കുണമെന്നുളള തന്റെ വീക്ഷണത്തില്‍ അദ്ദേഹം എക്കാലവും ഉറച്ചുനിന്നു. ഒരു ജാതി നേതാവായി മുദ്രകുത്തപ്പെട്ട അദ്ദേഹത്തിന്റെ വിശാല മനസ്സിനെപ്പറ്റി കൊട്ടാരക്കരയിലെ ചില അഭിഭാഷക സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞത്. ഞാന്‍ ഓര്‍ക്കുന്നു. ?കോളേജ് വിദ്യാഭ്യാസത്തിന് ഞങ്ങളുടെ കോളേജ് എസ്.എന്‍. കോളേജാണ്. എന്താവശ്യമുണ്ടെങ്കിലും ഞങ്ങള്‍ ആര്. ശങ്കറിനോട് പറഞ്ഞാല്‍ ആ പ്രശ്നത്തിനുടനെ പരിഹാരമായിയെന്ന്.
കോണ്‍ഗ്രസ്സിലെ ശങ്കറിന്റെ മുന്നോട്ടുളള പ്രയാണത്തിന് അദ്ദേഹത്തിന് സര്. സി.പിയുമായുണ്ടായിരുന്ന സുഹൃത്ത് ബന്ധം കുറച്ചുക്കാലം മങ്ങലേല്‍പ്പിച്ചു എന്നു പറയാതെ വയ്യ. എങ്കിലും അദ്ദേഹം കോണ്‍ഗ്രസ്സില്‍ തന്നെ ഉറച്ചുനിന്നു. അപ്പോഴാണ് 1950 ല്‍ വിമോചന സമരം പൊട്ടിപ്പുറപ്പെട്ടത്. സമുദായത്തില്‍ ബഹുഭൂരിപക്ഷമാളുകളും ഇടതുപക്ഷത്ത് നിലയുറപ്പിച്ചപ്പോഴും അദ്ദേഹം കോണ്‍ഗ്രസ്സില്‍ പാറപോലെയുറച്ചുനിന്നു. അദ്ദേഹത്തിന്റെ നിലപാട് സ്വസമുദായ താല്‍പര്യങ്ങള്‍ക്കുതന്നെ വിരുദ്ധമാണെന്നുളള കുപ്രചരണവും അഴിച്ചുവിട്ടു. പല എസ്.എന്‍.ഡി.പി. നേതാക്കളും അവരുടെ അഭിപ്രായങ്ങളില്‍ ചാഞ്ചാട്ടം നടത്തി. പക്ഷെ വിമോചന സമരത്തിന് അദ്ദേഹം അചഞ്ചലമായ നേതൃത്വം നല്‍കുകയും സമരനേതാവായ മന്നത്ത് പത്മനാഭനുമൊത്ത് ആ യുദ്ധ മുന്നണിയില്‍ പടനയിക്കുകയും ചെയ്തു. 1960 ലെ തിരഞ്ഞെടുപ്പില്‍ ജനാധിപത്യ ഐക്യം പട്ടത്തിന്റെ നേത്യത്വത്തില്‍ അധികാരത്തില്‍ വന്നു. ശങ്കര്‍ വിദ്യാഭ്യാസ മന്ത്രിയായി. ആ മന്ത്രിസഭ രണ്ടുകൊല്ലം ഭരിച്ചു. 1962 ല്‍ പട്ടം ആന്ധ്ര ഗവര്‍ണറായി പോയപ്പോള്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി നേതാവായിരുന്ന ശങ്കര്‍ മുഖ്യമന്ത്രിയായി. അതിസമര്‍ത്ഥനായ അക്കാലത്തെ പ്രതിപക്ഷ നേതാവ് പി.റ്റി. ചാക്കോ ആഭ്യന്തരമന്ത്രിയും. ശങ്കറിന്റെ ഭരണക്കാലത്താണ് കേരളത്തില്‍ ആദ്യമായി അശരണര്‍ക്കും അനാഥര്‍ക്കും പെന്ഷന് ഏര്‍പ്പെടുത്തിയത്. ഈ നടപടി പിന്നെ ഭാരതത്തിന് ആകെ മാതൃകയാകുകയും ചെയ്തു. ബിസ്മാര്‍ക്ക്, കമ്മ്യൂണിസ്റ്റുകാരെ ചെറുക്കുവാനായി ജര്‍മ്മനിയില്‍ സോഷ്യല്‍ സെക്യൂരിറ്റി സ്കീം കൊണ്ടു വന്നുവെന്നു പറയുന്നു. എന്നാല്‍ ഇവിടെ അഗതികള്‍ക്ക് സഹായമായി പ്രതിമാസം അഞ്ചുരൂപ (അന്ന് അതൊരു നല്ല തുകയാണ്) പെന്ഷന് ഏര്‍പ്പെടുത്തി. ഏതായാലും രണ്ടു വര്‍ഷത്തിലധികം അധികാരത്തിലിരുന്ന ശങ്കര്‍ മന്ത്രിസഭ. കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കുളളിലെ ഭിന്നിപ്പ് കാരണം 1964-ല്‍ വീണു. വ്യക്തി വൈരാഗ്യവും ജാതിഭ്രാന്തും ഇതിനുകാരണമായി എന്ന് വിശ്വസിക്കുന്നവര്‍ വളരെയാണ്. ഏതായാലും അരുപത്തിനാലിലെ അട്ടിമറിയ്ക്കുശേഷം ആര്. ശങ്കര്‍ രാഷ്ട്രീയത്തില്‍ സജീവമായില്ല പിന്നെ. എസ്.എന്‍. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചു പോകുകയാണുണ്ടായത്.
എന്നാലും ഏതാനും വര്‍ഷത്തിനുശേഷം ഇന്ദിരാഗാന്ധിയുടെ ഭരണക്കാലത്ത് ശങ്കര്‍ പാര്‍ലമെന്റിലേക്കും മത്സരിക്കുവാനുളള നിര്‍ദേശം ദല്‍ഹിയില്‍ നിന്നു വന്നു. ചിറയിന്‍കീഴ് മണ്ഢലത്തില്‍ നിന്നും അദ്ദേഹം മത്സരിച്ചു. ഏതോ കോടീശ്വരന് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഒരു നിലവിളക്ക് അദ്ദേഹത്തിന് സമ്മാനിച്ചുവെന്ന് എതിരാളികള്‍ കളളപ്രചരണം നടത്തി. ഏതായാലും ഭരണഘടനാ അസംബ്ലിയില്‍ അംഗമായിരുന്ന ആര്. ശങ്കര്‍ തിരുകൊച്ചി മേഖലയില്‍ നിന്ന് പിന്നീടൊരിയ്ക്കലും തിരഞ്ഞെടുപ്പില്‍ വിജയിച്ചില്ല. അദ്ദേഹം മുഖ്യമന്ത്രിയായപ്പോള്‍ കണ്ണൂരില്‍ നിന്നുളള എം. എല്‍.എ ആയിരുന്നു. ചിറയിന്‍കീഴിലും തോറ്റു.
അദ്ദേഹത്തിന്റെ സംഘടനാ പാടവത്തിന്റെ മികച്ച ഉദാഹരണമാണ് 1953 ല്‍ കൊല്ലത്തുവെച്ച് നടന്ന എസ്.എന്‍.ഡി.പി. യോഗം കനകജൂബിലി. കൊല്ലം പീരങ്കി മൈതാനം മുഴുവന്‍ അലങ്കരിച്ച പന്തലുകൊണ്ടു നിറഞ്ഞു. ഭാരതത്തിലെ പ്രധാന കലാകാരന്മാര് അണിനിരന്ന, അതുപോലെ ഇത്ര ഭംഗിയായും വിപുലമായി ആഘോഷിക്കപ്പെട്ട ഒരു പരിപാടി കേരളത്തില്‍ ഇതുവരെ നടന്നിട്ടില്ലയെന്നുതന്നെ പറയാം.
ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ ശങ്കര്‍ പ്രകടിപ്പിച്ച വിട്ടുവീഴ്ചയില്ലാത്ത മനോഭാവം ശരിയാണോ എന്ന് ചോദിക്കുന്നവര്‍ പലരുമുണ്ടാകാം. ഒരു പക്ഷെ ഒരു നിസ്സാരമായ ഒത്തുതീര്‍പ്പിന് വിധേയനായിരുന്നെങ്കില്‍ അറുപത്തിനാലിലെ കോണ്‍ഗ്രസ്സിലെ പിളര്‍പ്പും ശങ്കറിന്റെ സ്ഥാനത്യാഗവും ഒഴിവാക്കുമായിരുന്നുവെന്ന് വാദിക്കുന്നവരുമുണ്ട്. അറുപത്തിനാലിലെ ആ നിര്‍ണ്ണായക ദിനത്തില്‍ സി. ആര് കേശവന് വൈദ്യരുടെ കാര്‍ ഒരു ഒത്തുതീര്‍പ്പു സന്ദേശവുമായി ക്ലിപ് ഹൗസിനും എം.ജി. കോളേജ് ഗസ്റ്റ് ഹൗസിനും ഇടയില്‍ നിരന്തരം ഓടിക്കൊണ്ടിരുന്നു. അവസാനം ഒരു ഒത്തുതീര്‍പ്പു ചര്‍ച്ചക്ക് ഹിന്ദു മണ്ഡലത്തിലെ തന്റെ പഴയ സുഹൃത്തായ മന്നത്ത് പത്മനാഭനെ ഒന്ന് കാണുവാനായിപോലും ശങ്കര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്സിലെ കുറേപ്പേര് ശങ്കറിനെതിരെ വോട്ടു ചെയ്യുകയും അങ്ങിനെ ശങ്കര്‍ മന്ത്രിസഭ നിലം പതിയ്ക്കുകയും ചെയ്തു. അന്ന് പിരിഞ്ഞു പോയവര്‍ നേരെ പോയി കേരള കോണ്‍ഗ്രസ്സ് എന്ന സംഘനട കെ.എം. ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചു.
വിമോചന സമരക്കാലത്ത് മന്നത്ത് പത്മനാഭന് ആര്. ശങ്കര്‍, പി.റ്റി. ചാക്കോ സഖ്യം ഒരു പോറലുമില്ലാതെ മുന്നോട്ടു പോയപ്പോള്‍ കോണ്‍ഗ്രസ്സ് സഖ്യം വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നു. പിന്നെ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന് എവിടെ പിഴവ് സംഭവിച്ചുവെന്ന് വെളിയിലുളളവര്‍ക്ക് പറയുവാന്‍ കഴിയില്ല. ഏതായാലും പീച്ചി സംഭവത്തില്‍ ഒറ്റപ്പെട്ടുപ്പോയ പി.റ്റി. ചാക്കോയെ താങ്ങി നിര്‍ത്തുന്നതിനുപകരം അദ്ദേഹത്തിന്റെ അവിശ്വാസം രേഖപ്പെടുത്തിയ ശങ്കറിന്റെ നടപടി ബുദ്ധി പൂര്‍വ്വമായിരുന്നില്ല എന്ന് കരുതുന്നവരുണ്ട്. ഈ ലേഖകനും അക്കൂട്ടത്തില്‍പ്പെടുന്നു. കോണ്‍ഗ്രസ്സിന്റെ നട്ടെല്ലായിരുന്ന ക്രിസ്ത്യന്‍ വിഭാഗം കോണ്‍ഗ്രസ്സില്‍ നിന്ന് മാറിപ്പോകുകയില്ലായിരുന്നു. തന്നെക്കാള്‍ വന്ദ്യവയോധികനും ഹിന്ദുമണ്ഡലത്തിലെ തന്റെ പഴയ സമര സുഹൃത്തും കൂടെയായിരുന്ന മന്നത്ത് പത്മനാഭനുമായി ഒരു ഒത്തുതീര്‍പ്പിനു അദ്ദേഹം തയ്യാറാകാത്തത് ശരിയായ നടപടിയായി തോന്നുന്നില്ല.
ചിറയിന്‍കീഴ് നിയോജക മണ്ഡലത്തില്‍ നിന്നും അദ്ദേഹം പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോള്‍ കേന്ദ്രമന്ത്രിസഭയില്‍ ഒരു ഉന്നത മന്ത്രി സ്ഥാനം – (റെയില്‍വെ മന്ത്രിസ്ഥാനം) ഉറപ്പായിരുന്നുവെന്ന് കേട്ടിരുന്നു. എന്നാല്‍ അതുകൊണ്ടുമാത്രം തന്നെ അദ്ദേഹത്തെ തോല്പിക്കുവാന് ഇടതുപക്ഷത്തിനും സാമുദായ ശക്തികള്‍ക്കും ഉത്സാഹം കൂടിയതേയുളളൂ. ഏതായാലും തിരഞ്ഞെടുപ്പില്‍ അദ്ദേഹം തോറ്റു. ആ തിരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിച്ചിരുന്നെങ്കില്‍ കേരളത്തിന്റെ ഭൂപടത്തില്‍ വിലങ്ങനേയും തലങ്ങനേയും പല റെയില്‍വെ ലൈനുകള്‍ വരുമായിരുന്നു. അതിനുളള ആത്മാര്‍ത്ഥയും തന്റേടവും ആര്‍ജ്ജവവും ഉളള ആളായിരുന്നു ആര്. ശങ്കര്‍. പക്ഷെ കേരളത്തിന്റെ ഭാഗ്യദോഷമെന്നുപറയട്ടെ അദ്ദേഹത്തിനെ തോല്പിച്ചിട്ടേ കേരളം ഉറങ്ങുകയുളളൂവെന്ന സ്ഥിതിയായിരുന്നു. നമുക്ക് റെയില്‍വെ ലൈനും വേണ്ട ഒന്നും വേണ്ട ആര്. ശങ്കറിനെ തോല്പിച്ചാല് മതി. അന്ന് അദ്ദേഹത്തിനെ തോല്പിച്ചവര് തന്നെ പില്ക്കാലത്ത് ഈ നഷ്ടമോര്‍ത്ത് വിലപിക്കുന്നത് കേള്‍ക്കാനിടയായി. അറുപത്തിനാലില്‍ ശങ്കര്‍ മന്ത്രിസഭ മറിയുമ്പോള്‍ അന്ന് വ്യവസായ മന്ത്രിയായിരുന്ന കെ.എ. ദാമോദരമേനോന്‍ പറഞ്ഞ വാക്കുകള്‍ ഉദ്ധരിക്കട്ടെ – ?കഷ്ടമായിപോയി കേരളം പല പല വ്യവസായങ്ങളുടെയും തുടക്കമിടുകയായിരുന്നു?. ആ പദ്ധതികളെല്ലാം പിന്നെ മാഞ്ഞുപോയി.
എന്‍. ഹരിദാസ് (റിട്ട.ജില്ലാജഡ്ജിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: