തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഇന്നലെ താല്‍ച്ചറില്‍ നിന്ന് 149 മെഗാവാട്ട് ലഭിച്ചത് ഇന്ന് 180 മെഗാവാട്ടായി വര്‍ധിച്ചിട്ടുണ്ട്. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കുന്നതിനുള്ള കോറിഡോറും കെഎസ്ഇബിക്ക് ലഭിച്ചു. ഈ സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയത്.
ഇന്ന് അവധി ദിവസം ആയതിനാല്‍ ഉപയോഗം 50 ദശലക്ഷം യൂണിറ്റില്‍ താഴെ ആയിരിക്കുമെന്നതും നിയന്ത്രണം ഒഴിവാക്കാനുള്ള തീരുമാനത്തിന് കാരണമായി. നാളെ സ്ഥിതി അവലോകനം ചെയ്ത ശേഷം നിയന്ത്രണത്തിന്റെ കാര്യം തീരുമാനിക്കും. താല്‍ച്ചര്‍ നിലയത്തിലെ പ്രതിസന്ധിയെ തുടര്‍ന്നാണ് വെള്ളിയാഴ്ച മുതല്‍ വൈകുന്നേരം അര മണിക്കൂര്‍ വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ദിനംപ്രതി 420 മെഗാവാട്ട് വൈദ്യുതിയാണ് താല്‍ച്ചറില്‍ നിന്ന് കേരളത്തിന് ലഭിക്കേണ്ടത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ 75 മുതല്‍ 150 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ലഭിച്ചത്. താല്‍ച്ചറിലെ വൈദ്യുതി നിലയത്തില്‍ ഉണ്ടായ യന്ത്രതകരാറും കല്‍ക്കരിയുടെ ലഭ്യത കുറവുമാണ് വൈദ്യുതി ഉല്‍പ്പാദനത്തില്‍ കുറവുണ്ടാകാന്‍ കാരണം.
വൈദ്യുതി ഉപഭോഗം കൂടുതലായ പീക്ക് സമയത്തായിരുന്നു വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. താല്‍ച്ചറില്‍ നിന്നല്ലാതെ മറ്റുള്ള വൈദ്യുതി നിലയങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ കേരളത്തിന് ലൈന്‍ ഇല്ലാത്തതിനാല്‍ അതിനും സാധിച്ചിരുന്നില്ല. ഈ സാഹചര്യങ്ങളിലാണ് സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിലും വെവ്വേറെ സമയങ്ങളില്‍ അര മണിക്കൂര്‍ വീതം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.
എന്നാല്‍ ഇന്ന് ഞായറാഴ്ച്ച ആയതിനാല്‍ വൈദ്യുതി ഉപയോഗം കുറഞ്ഞതും താല്‍ച്ചര്‍, ആന്ധ്ര തുടങ്ങിയ കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ നിന്ന് വിഹിതം വര്‍ധിച്ചതിനാലുമാണ് ഇന്ന് വൈദ്യുതി നിയന്ത്രണം കെഎസ്ഇബി വേണ്ടെന്ന് വെയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: