പലരും സംശയിച്ചു, ചിലര്‍ ബെറ്റുവെച്ചു, ഒട്ടേറെ പേര് പ്രാര്‍ത്ഥിച്ചു. പക്ഷേ, ഒടുവില്‍ അതു സംഭവിച്ചു, സ്വയം വെളിപ്പെട്ടു- ഇനി ദൈവം കളിക്കാനിറങ്ങില്ല. കാലില്‍ പാഡണിഞ്ഞ്, കയ്യില്‍ ഗ്ലൗസ് ധരിച്ച, ശിരസ്സില്‍ ഹെല്‍മറ്റു ചൂടി, കൈകളില്‍ ബാറ്റും പേറി ക്രിക്കറ്റു ദൈവം കളിക്കളത്തിലിറങ്ങില്ല. ഇനി കരുത്തുറ്റ കവര്‍ ഡ്രൈവുകളും സ്ക്വയര്‍ കട്ടുകളും സ്ക്വയര്‍ ഡ്രൈവുകളും കാണാന്‍ നമുക്ക് ഭാഗ്യമുണ്ടാവില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയ ഇന്ത്യ, ലോകക്രിക്കറ്റിന് സമ്മാനിച്ച സച്ചിന് ടെണ്ടുല്‍ക്കര്‍ അങ്ങനെ ഇന്നലെ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഏറെ നാളായി ഇതെക്കുറിച്ചായിരുന്നു കമന്ററികള്‍ മുഴുവന്‍. അങ്ങനെ ഒരു ഫുള്‍ റിട്ടയര്‍മെന്റ്…… വെസ്റ്റിന്‍ഡീസിനെതിരെ നവംബര്‍ 14ന് മുംബൈയിലാണ് അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ള സച്ചിന്റെ ഇരുന്നൂറാം ടെസ്റ്റ് അരങ്ങേറുന്നത്.
ഇന്നലത്തെ ദിനവും രാവും ക്രിക്കറ്റിനെ സ്നേഹിച്ച കടുത്തആരാധകസമൂഹത്തിന് ഊണും ഉറക്കവും തെറ്റിയിട്ടുണ്ടാവും. പലര്‍ക്കും വലിയ നഷ്ടവും നിരാശയുമുണ്ടാക്കി. അറിയാം, വിടവാങ്ങള്‍ അനിവാര്യമാണെന്ന്, പക്ഷേ, സമയം? ആ ചോദ്യം മാത്രമാണ് അവശേഷിച്ചിരുന്നത്. അത് സച്ചിന് തന്നെ ലോകത്തെ അറിയിച്ചിരിക്കുന്നു. പല ബൗളര്‍മാര്‍ക്കും ഇനി ആശ്വസിക്കാം, അവരുടെ കരുത്തിനെയും കൗശലത്തേയും കടമ്പ കടത്തുന്ന കളിയിലെ കലാകാരന് നവംബര്‍ 18ന് ശേഷം ബാറ്റുമായി ക്രീസിലുണ്ടാവില്ല.
മാന്യന്മാരുടെ കളി എന്ന ക്രിക്കറ്റു വിശേഷണത്തിന്റെ പര്യായമായ താരമാണ് സച്ചിന്. കൂട്ടുകളിക്കാരോടും എതിര് ടീമംഗങ്ങളോടും സച്ചിന്റെ ബഹുമാനം ആര്‍ക്കും എന്നും മാതൃകയാണ്. സച്ചിനെ അനുകരിക്കാന്‍ എല്ലാ കളിക്കാരും തയ്യാറായിരുന്നെങ്കില്‍ ഒരുപക്ഷേ അമ്പയറന്മാര്‍ ഈ കളിയില്‍ അപ്രസക്തരായേനെ.
ക്രിക്കറ്റിലെ യുവതാരങ്ങള്‍ പലപ്പോഴും കളിക്കളത്തില്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുമ്പോഴും വിവാദങ്ങളില്‍ നിറയുമ്പോഴും കരിയര്‍ തുടങ്ങിയ അന്നുതൊട്ട് ഇന്നോളം ഒരു വിവാദത്തിലും പെടാതെ മാന്യത കാത്തുസൂക്ഷിച്ച അപൂര്‍വ പ്രതിഭയാണ് സച്ചിന്. പ്രകോപനങ്ങളെ സ്വതസിദ്ധമായ പുഞ്ചിരി കൊണ്ടു തോല്‍പ്പിച്ചൂ സച്ചിന്. ബാറ്റുകൊണ്ടു പന്തു പായിച്ചായിരുന്നു എന്നും കളിക്കളത്തിലെ മറുപടി. ഒരിക്കല്‍ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ ബ്രറ്റ് ലീയുടെ പന്ത് ഹെല്‍മറ്റില്‍ തട്ടിത്തെറിച്ചപ്പോള്പോലും പ്രകോപിതനാവാതെ ലീയെ തോളില്‍തട്ടി ആശ്വസിപ്പിച്ച സച്ചിനെ ആരു മറക്കും.
1989 ഡിസംബര്‍ 18ന് പാക്കിസ്ഥാനെതിരെയായിരുന്നു സച്ചിന് എന്ന എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരത്തിന്റെ അരങ്ങേറ്റം. സച്ചിന്റെ ബാറ്റിന് ചൂടറിയാത്ത ബൗളര്‍മാരില്ല. ഏതു പന്തും അനായാസം ബൗണ്ടറിയിലേക്ക് പായിക്കാന്‍ സച്ചിനോളം മികവ് മറ്റാര്‍ക്കുമില്ല. മികച്ച ബൗളറുടെ മികച്ച പന്തും ലൈനര്‍മാര്‍ ബൗണ്ടറികളില്‍നിന്നു പെറുക്കി. സച്ചിന്റെ അടിയുടെ ചൂട് ഗ്യാലറിയിലിരുന്ന കാണികള്‍ പലപ്പോഴും പന്തുതൊട്ടറിഞ്ഞു. ന്യൂനതകള്‍ ചൂണ്ടിക്കാട്ടാനില്ലാത്ത ബാറ്റിങ് ശൈലിക്കുടമയാണ് സച്ചിന്. വിക്കറ്റിന്റെ എല്ലാ ഭാഗത്തേക്കും ഒരേ പോലെ ഷോട്ടുകള്‍ പായിക്കാനുള്ള വൈഭവം സച്ചിന് മാത്രമാണുണ്ടായിരുന്നത്. സാഹചര്യത്തിനനുസരിച്ച് കേളീശൈലിമാറ്റിയെടുക്കുന്നതിലും സച്ചിന് അതുല്യനാണ്. ലോകത്ത് ഏത് പിച്ചിലും ഒരേ പോലെ റണ്‍സ് ഒഴുക്കിയ താരവും സച്ചിന് തന്നെയാണ്. കൂടാതെ സാക്ഷാല്‍ ഡൊണാള്‍ഡ് ബ്രാഡ്മാനോട് ഉപമിക്കപ്പെട്ട ഒരേയൊരു താരവും സച്ചിന് മാത്രം.
ടെസ്റ്റിലും ഏകദിനത്തിലും സച്ചിന് ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയതും കംഗാരുക്കള്ക്കെതിരെയാണ്. ടെസ്റ്റില്‍ 11ഉം ഏകദിനത്തില്‍ 9ഉം സെഞ്ച്വറികളാണ് സച്ചിന് ഓസ്ട്രേലിയക്കെതിരെ നേടിയത്. ശ്രീലങ്കക്കെതിരെ ടെസ്റ്റില്‍ 9ഉം ഏകദിനത്തില്‍ 8 സെഞ്ച്വറികളും സച്ചിന് നേടിയിട്ടുണ്ട്. ടെസ്റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കെതിരെയും സെഞ്ച്വറി നേടിയ ചരിത്രവും സച്ചിന് സ്വന്തമാണ്.
ടെസ്റ്റ് ക്രിക്കറ്റില്‍ 198 മാച്ചുകളില്‍ 53.86 ശരാശരിയോടെ 15,837 റണ്‍സ്. ഇതില്‍ 51 സെഞ്ച്വറികളും 67 അര്‍ദ്ധ സെഞ്ച്വറികളും. ഏകദിന മത്സരങ്ങളില്‍ 463 മാച്ചുകളില്‍ നിന്നായി 44.83 ശരാശരിയോടെ 18426 റണ്‍സും. 86.23 ആണ് സ്ട്രൈക്ക് റേറ്റ്. ഏകദിന മത്സരങ്ങളില്‍ 49 സെഞ്ച്വറികളും 96 അര്‍ദ്ധ സെഞ്ച്വറികളും.ഏകദിന ചരിത്രത്തില്‍ ആദ്യമായി ഇരട്ട സെഞ്ച്വറി-ഇനി ആരെങ്കിലുമുണ്ടാവുമോ ഈ റെക്കാര്ഡെല്ലാം തകര്‍ക്കാന്‍.
ബൗള്‍ ചെയ്യുന്ന ഈ ബാറ്റ്സ്മാന് 198 മത്സരങ്ങളില്‍ നിന്ന് 45 വിക്കറ്റുകളും ഏകദിനത്തില്‍ 463 മാച്ചുകളില്‍ നിന്ന് 154 വിക്കറ്റുകളും നേടി. ഏറ്റവുമൊടുവില്‍ ക്രിക്കറ്റിന്റെ ഏറ്റവും പരിഷ്ക്കരിച്ച രൂപമായ ട്വന്റി 20 മത്സരങ്ങളില്‍ 96 മത്സരങ്ങള്‍ സച്ചിന് കളിച്ചു. 32.90 റണ്‍സ് ശരാശരിയോടെ 2797 റണ്‍സും നേടി.
പക്ഷേ, ഈ ഹീറോ നായകനായപ്പോള്‍ മങ്ങിപ്പോയതും പറയണമല്ലോ. രണ്ടുതവണ ഇന്ത്യന്‍ ടീമിന്റെ നായകനായിരുന്ന സച്ചിന് പക്ഷേ ക്യാപ്റ്റന്‍സിയില്‍ ശോഭിക്കാനായില്ല. 25 ടെസ്റ്റ് മത്സരങ്ങളിലും 73 ഏകദിനങ്ങളിലുമാണ് ഇന്ത്യ സച്ചിന് കീഴില്‍ കളിക്കാനിറങ്ങിയത്. 25 ടെസ്റ്റുകളില്‍ വെറും നാലെണ്ണത്തില്‍ മാത്രമാണ് സച്ചിന് ഇന്ത്യക്ക് വിജയം നേടിക്കൊടുത്തത്. 9 എണ്ണത്തില്‍ പരാജയപ്പെട്ടപ്പോള്‍ 12 എണ്ണത്തില്‍ സമനില പിടിച്ചു. 73 ഏകദിനങ്ങളില്‍ 23 എണ്ണത്തില്‍ മാത്രമാണ് സച്ചിന് ടീമിനെ വിജയിപ്പിക്കാന്‍ കഴിഞ്ഞത്. 43 എണ്ണത്തില്‍ പരാജയം നേരിട്ടപ്പോള്‍ രണ്ടെണ്ണത്തില്‍ സമനില. ഓസ്ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പര 3-0 ന് തോറ്റതിന് പിന്നാലെ നാട്ടില്‍ ദക്ഷിണാഫ്രിക്കയോട് 2-0 നും ടെസ്റ്റ് തോറ്റതോടെ 2000 ത്തില്‍ സച്ചിന് ക്യാപ്റ്റന്റെ തൊപ്പി ഊരി.
1973 ഏപ്രില്‍ 24ന് മുംബൈയിലായിരുന്നു സച്ചിന്റെ ജനനം. ശാരദാമന്ദിരം വിദ്യാമന്ദിര്‍ സ്കൂളിന് വേണ്ടി ക്രീസിലിറങ്ങിയ സച്ചിനെ കാംബ്ലിയോടൊപ്പമുള്ള 664 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ടിലൂടെയാണ് ക്രിക്കറ്റ് ലോകം ശ്രദ്ധിച്ചത്. ഏറെ വൈകാതെ മുംബൈ രഞ്ജി ടീമിലും ഇന്ത്യന്‍ സീനിയര്‍ ടീമിലും സച്ചിന് സ്ഥാനം ഉറപ്പാക്കി. ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിച്ചശേഷം സച്ചിന് ഒരിക്കല്‍ പോലും മോശം പ്രകടനത്തിന്റെ പേരില്‍ പുറത്തിരിക്കേണ്ടിവന്നിട്ടില്ല. പരിക്കുകാരണവും സ്വയം വിശ്രമം ആവശ്യപ്പെട്ടും മാത്രമാണ് സച്ചിന് ടീമില്‍ നിന്ന് വിട്ടുനിന്നിട്ടുള്ളത്. സച്ചിന് പറഞ്ഞതിങ്ങനെ- “ക്രിക്കറ്റില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ കഴിയില്ല,” എന്ന്. അതെ, സച്ചിനെ ഓര്‍മ്മിക്കാതെ ക്രിക്കറ്റിനെ കുറിച്ചു പറയാന്‍ ആര്‍ക്കുമാവില്ല-ദൈവത്തെ മറന്നൊരു ജീവിതമോ……
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: