അടുത്തവര്‍ഷം ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിലേക്ക് ബല്‍ജിയം, സ്വിറ്റ്സര്‍ലന്റ്, മുന്‍ ചാമ്പ്യന്മാരായ ജര്‍മ്മനി എന്നീ ടീമുകള്‍ യോഗ്യത നേടി. ഇതോടെ ആതിഥേയ ബ്രസീലടക്കം 14 ടീമുകള്‍ ലോകകപ്പിന് യോഗ്യത നേടിക്കഴിഞ്ഞു. അതേസമയം നിലവിലെ ലോകചാമ്പ്യന്മാരായ സ്പെയിന്, മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ്, കരുത്തരായ ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, റഷ്യ, ഉക്രെയിന്, ഗ്രീസ് തുടങ്ങിയ ടീമുകള്‍ക്ക് യോഗ്യത ഉറപ്പാക്കണമെങ്കില്‍ ചൊവ്വാഴ്ച നടക്കുന്ന മത്സരങ്ങള്‍ കഴിയുന്നതുവരെ കാത്തിരിക്കണം.
ഇന്നലെ നടന്ന മത്സരങ്ങളില്‍ ജര്‍മ്മനി മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അയര്‍ലന്റ് റിപ്പബ്ലിക്കിനെയും ബല്‍ജിയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ക്രൊയേഷ്യയെയും സ്വിറ്റ്സര്‍ലന്റ് ഇതേ സ്കോറിന് അല്‍ബേനിയയെയും കീഴടക്കിയാണ് ബ്രസീലിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കിയത്.
അതേസമയം ഇംഗ്ലണ്ട്, സ്പെയിന്, റഷ്യ എന്നീ ടീമുകള്‍ക്ക് 15ന് നടക്കുന്ന അവസാന യോഗ്യതാ പോരാട്ടത്തില്‍ ഒരു സമനില മാത്രം മതി ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കാന്‍. എന്നാല്‍ പോര്‍ച്ചുഗല്‍, ഗ്രീസ്, ഫ്രാന്‍സ് എന്നീ ടീമുകള്‍ക്ക് അവസാന മത്സരത്തില്‍ വിജയം കൊണ്ടുമാത്രം യോഗ്യത നേടാന്‍ കഴിയില്ല. അതത് ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളുടെ ഫലവും ആശ്രയിച്ചാണ് അവരുടെ മുന്നേറ്റം നടക്കുക.
ഗ്രൂപ്പ് എയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ബല്‍ജിയം എവര്ട്ടണ് സൂപ്പര്‍ താരം റൊമേലു ലുകാകു നേടിയ ഇരട്ട ഗോളുകളുടെ കരുത്തില്‍ ക്രൊയേഷ്യയെ പരാജയപ്പെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ലോകകപ്പ് ബര്‍ത്ത് കരസ്ഥമാക്കിയത്. 2002നുശേഷം ആദ്യമായാണ് ബല്‍ജിയം ലോകകപ്പിന് യോഗ്യത നേടുന്നത്.
ഗ്രൂപ്പ് ബിയില്‍ നേരത്തെ തന്നെ യോഗ്യത നേടിയ മുന്‍ ചാമ്പ്യന്മാരായ ഇറ്റലി ഡന്മാര്‍ക്കിനോട് സമനിലയില്‍ പിരിഞ്ഞു. ഇറ്റലിക്ക് വേണ്ടി ഓസ്വാള്ഡോയും അക്വിലാനിയും ഗോള്‍ നേടിയപ്പോള്‍ ഡെന്മാര്ക്കിന്റെ രണ്ട് ഗോളുകളും നേടിയത് നിക്കോളാസ് ബെന്ട്ട്നറാണ്.
ഗ്രൂപ്പ് സിയില്‍ മുന്‍ ലോകചാമ്പ്യന്മാരായ ജര്‍മ്മനി മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അയര്‍ലന്റ് റിപ്പബ്ലിക്കിനെ തകര്‍ത്തുവിട്ടത്. 12-ാം മനിറ്റില്‍ സമി ഖദീരെ, 58-ാം മിനിറ്റില്‍ ആന്ദ്രെ ഷെര്‍ലെ, ഇഞ്ച്വറി സമയത്ത് പ്ലേമേക്കര്‍ മെസ്യൂട്ട് ഓസില്‍ എന്നിവര്‍ നേടിയ ഗോളുകളുടെ കരുത്തിലാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തില്‍ സ്വീഡന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആസ്ട്രിയയെ പരാജയപ്പെടുത്തി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി.
ഗ്രൂപ്പ് ഡിയില്‍ നേരത്തെ തന്നെ യോഗ്യത നേടിയ കരുത്തരായ നെതര്‍ലന്റ്സ് ഗംഭീര വിജയം കരസ്ഥമാക്കി. ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്ക് അവര്‍ കരുത്തരായ ഹംഗറിയെ തകര്‍ത്തു. നെതര്‍ലന്റ്സിന് വേണ്ടി സൂപ്പര്‍ സ്ട്രൈക്കര്‍ റോബിന് വാന്‍ പെഴ്സി ഹാട്രിക്ക് നേടി. മറ്റ് മത്സരങ്ങളില്‍ തുര്‍ക്കി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എസ്റ്റോണിയയെയും റുമാനിയ 4-0ന് അന്‍ഡോറയെയും പരാജയപ്പെടുത്തി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി.
ഗ്രൂപ്പ് ഇയില്‍ സ്വിറ്റ്സര്‍ലന്റ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അല്‍ബേനിയയെ പരാജയപ്പെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കിയത്. തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് ബര്‍ത്താണ് സ്വിസ് ടീം സ്വന്തമാക്കിയത്. മറ്റ് മത്സരങ്ങളില്‍ ഐസ്ലന്റ് 2-0ന് സൈപ്രസിനെയും സ്ലോവേനിയ 3-0ന് നോര്‍വെയെയും പരാജയപ്പെടുത്തി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി.
ഗ്രൂപ്പ് എഫില്‍ പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണ്. ഇന്നലെ നടന്ന ഒമ്പതാം റൗണ്ട് മത്സരത്തില്‍ റഷ്യ മറുപടിയില്ലാത്ത 4 ഗോളുകള്‍ക്ക് ലക്സംബര്‍ഗിനെ പരാജപ്പെടുത്തിയപ്പോള്‍ പോര്‍ച്ചുഗലിനെ ഇസ്രയേല്‍ 1-1ന് സമനിലയില്‍ തളച്ചു. റിക്കാര്‍ഡോ കോസ്റ്റയിലൂടെ 28-ാം മിനിറ്റില്‍ ലീഡ് നേടിയ പോര്‍ച്ചുഗലിനെ 85-ാം മിനിട്ടില്‍ ബെന്‍ ബസാറ്റിന്റെ ഗോളിലൂടെയാണ് ഇസ്രയേല്‍ സമനിലയില്‍ തളച്ചത്. 9 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി റഷ്യയാണ് മുന്നില്‍. രണ്ടാംസ്ഥാനത്തുള്ള പോര്‍ച്ചുഗലിന് 18 പോയിന്റുണ്ട്. അവസാന റൗണ്ട് മത്സരത്തില്‍ റഷ്യക്ക് അസര്‍ബെയ്ജാനാണ് എതിരാളികള്‍. ഈ മത്സരത്തില്‍ സമനില മാത്രം മതി അവര്‍ക്ക് നേരിട്ട് യോഗ്യത നേടാന്‍. മറിച്ച് പോര്‍ച്ചുഗലിന് ലക്സംബര്‍ഗിനെതിരായ മത്സരം വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രം പോരാ റഷ്യ പരാജയപ്പെടുകയും വേണം.
ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരങ്ങളില്‍ ബോസ്നിയ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ലിച്ചന്‍സ്റ്റിന്‍ പരാജയപ്പെടുത്തിയപ്പോള്‍ ഗ്രീസ് 1-0ന് സ്ലോവാക്യയെ കീഴടക്കി. 9 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബോസ്നിയക്കും ഗ്രീസിനും 22 പോയിന്റുകളാണുള്ളത്. എന്നാല്‍ ഗോള്‍ ആവറേജില്‍ ഗ്രീസിനേക്കാള്‍ ഏറെ മുന്നില്‍ നില്ക്കുന്ന ബോസ്നിയയാണ് ഗ്രൂപ്പില്‍ ഒന്നാമത്. അവസാന മത്സരത്തില്‍ ഗ്രീസ് ലിച്ചന്‍സ്റ്റീനെയും ബോസ്നിയ ലിത്വാനിയയെയും നേരിടും. ഈ രണ്ട് മത്സരങ്ങളും സമനിലയില്‍ കലാശിച്ചാല്‍ ബോസ്നിയ ടിക്കറ്റ് സ്വന്തമാക്കും.
ഗ്രൂപ്പ് എച്ചില് ഇംഗ്ലണ്ട് തകര്‍പ്പന്‍ വിജയവുമായി യോഗ്യതക്ക് അടുത്താണ്. ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് മോണ്ടെനെഗ്രോയെ പരാജയപ്പെടുത്തി. യോഗ്യതാ റൗണ്ടിലെ നിറം മങ്ങിയ പ്രകടനങ്ങള്‍ക്കൊടുവില്‍ ശക്തമായ തിരിച്ചുവരവാണ് ഇംഗ്ലണ്ട് നടത്തിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയുടെ മൂന്നാം മിനിറ്റില്‍ വെയ്ന്‍ റൂണിയിലൂടെയാണ് ഇംഗ്ലണ്ട് ആദ്യഗോള്‍ നേടിയത്. 62-ാം മിനിറ്റില്‍ ബ്രാങ്കോ ബോസ്കോവിക്കിന്റെ സെല്‍ഫ് ഗോള്‍ ഇംഗ്ലണ്ടിന്റെ ലീഡുയര്‍ത്തി. പിന്നീട് 78-ാം മിനിറ്റില്‍ അരങ്ങേറ്റക്കാരന്‍ ആന്‍ഡോസ് ടൗസെന്റും ഇഞ്ച്വറി സമയത്ത് ലഭിച്ച പെനാല്‍റ്റിയിലൂടെ ഡാനിയേല്‍ സ്റ്ററിഡ്ജും ഇംഗ്ലണ്ടിനായി ഗോള്‍ നേടി. 71-ാം മിനിറ്റില്‍ ഡാംജനോവിക്ക് മോണ്ടിനെഗ്രോയുടെ ആശ്വാസ ഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ ഉക്രെയിന് ഏകപക്ഷീയമായ ഒരു ഗോളിന് പോളണ്ടിനെ പരാജയപ്പെടുത്തിയതോടെയാണ് ഗ്രൂപ്പ് പോരാട്ടം ഫോട്ടോഫിനിഷിംഗിലേക്ക് നീണ്ടത്. ജയിച്ചെങ്കിലും ചൊവ്വാഴ്ച പോളണ്ടിനെതിരെ നടക്കുന്ന മത്സരം ജയിച്ചാല്‍ മാത്രമേ ഇംഗ്ലണ്ട് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടൂ. അതേസമയം ഇംഗ്ലണ്ട് സമനിലയില്‍ പിരിയുകയോ ഉക്രെയിന് ജയിക്കുകയോ ചെയ്താല്‍ ലോകകപ്പിലേക്ക് മാര്‍ച്ച് ചെയ്യുക ഉക്രെയിനായിരിക്കും. ഉക്രെയിന് അവസാന മത്സരത്തില്‍ സാന്‍ മരിനോയാണ് എതിരാളികള്‍.
ഗ്രൂപ്പ് ഐയില്‍ നിലവിലെ ലോകചാമ്പ്യന്മാരായ സ്പെയിന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബലാറസിനെ പരാജയപ്പെടുത്തി. സ്പെയിനിന് വേണ്ടി സാവിയും നെഗ്രഡോയും ഗോളുകള്‍ നേടി. 89-ാം മിനിറ്റില്‍ സെര്‍ജി കോര്ണിലെങ്കോയാണ് ബലാറസിന്റെ ആശ്വാസഗോള്‍ നേടിയത്.
ജോര്‍ജിയക്കെതിരെ നടക്കുന്ന അവസാന മത്സരത്തില്‍ സമനില നേടിയാല്‍ ചെമ്പടക്ക് ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കാം. ചൊവ്വാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ ഫ്രാന്‍സ് ഫിന്‍ലാന്റുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: