ന്യൂദല്‍ഹി: ഡാറ്റാസെന്റര്‍ കേസില്‍ നേരിട്ടു സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന കോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ വൈകിയതിന് അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയെ സുപ്രീംകോടതി വിമര്‍ശിച്ചു. കോടതി ആവശ്യപ്പെട്ടിട്ടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകിയതിനാണ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു എ.ജിയെ വിമര്‍ശിച്ചത്.
ഇന്നലെ കോടതി നടപടികള്‍ ആരംഭിക്കുന്നതു വരെ സത്യവാങ്മൂലം സമര്‍പ്പിക്കാതിരുന്ന എ.ജി, സംസ്ഥാന സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഹാജരായ അഡ്വ.കെ.കെ.വേണുഗോപാല്‍ മുഖേനയാണ് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്. ഇതേതുടര്‍ന്നാണ് എ.ജിയുടെ പ്രവൃത്തിക്കെതിരെ കോടതി പ്രതികരിച്ചത്. എ.ജിക്കു വേണമെങ്കില്‍ നേരത്തെ തന്നെ സത്യവാങ്മൂലം സമര്പ്പിക്കാമായിരുന്നെന്നും ഇതു കക്ഷികള്‍ക്ക് മുമ്പുതന്നെ കൈമാറേണ്ടതായിരുന്നെന്നും കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എ.ജിയെ അനുവദിച്ചുകൊണ്ട് കേസ് പരിഗണിക്കുന്നത് കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി.
ഡാറ്റാ സെന്റര്‍ കൈമാറ്റക്കേസ് സിബിഐക്ക് കൈമാറിയെന്ന് ഹൈക്കോടതിയെ അറിയിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് അഡ്വക്കേറ്റ് ജനറല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. സിബിഐ അന്വേഷണം സംബന്ധിച്ച നിര്‍ദ്ദേശം ഫോണിലൂടെയാണ് മുഖ്യമന്ത്രി തനിക്കു കൈമാറിയത്. ഇക്കാര്യത്തില്‍ തനിക്കുവീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നും കെ.പി ദണ്ഡപാണി വ്യക്തമാക്കി.
സിബിഐ അന്വേഷണം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിറങ്ങുംമുമ്പ് സിബിഐ അന്വേഷണം നടത്താന്‍ തീരുമാനിച്ചതായി ഹൈക്കോടതിയെ അറിയിച്ച സാഹചര്യം വ്യക്തമാക്കാന്‍ സുപ്രീംകോടതി എജിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതിയില്‍ എ.ജി വ്യക്തിപരമായി സത്യവാങ്മൂലം സമര്‍പ്പിക്കുന്നത് അനാവശ്യ കീഴ്വഴക്കങ്ങള്ക്കിടയാക്കുമെന്ന് പറഞ്ഞ് സത്യവാങ്മൂലം നല്‍കാതെ നിലപാടെടുക്കുകയായിരുന്നു അഡ്വക്കേറ്റ് ജനറല്‍. എന്നാലിത് കോടതിയുടെ കടുത്ത പ്രതികരണത്തിനു കാരണമാകുമെന്ന് കണ്ടാണ് ഇന്നലെ എജി സത്യവാങ്മൂലം നല്‍കിയത്.
കേസില്‍ ഇതുവരെ കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന് വി.ഗിരിക്കു പകരം അഡ്വ കെ.കെ.വേണുഗോപാലിനോട് കോടതിയില്‍ ഹാജരാകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഗിരി കേസില്‍നിന്നും ഒഴിയുകയായിരുന്നു. സിബിഐ അന്വേഷണം ഇല്ലെന്ന് കോടതിയില്‍ അറിയിച്ച് നേരത്തെ അറ്റോര്‍ണി ജനറല്‍ വഹന്‍വതിയും വിമര്‍ശനമേറ്റുവാങ്ങിയിരുന്നു.
ഡാറ്റാ സെന്റര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച മുഴുവന്‍ നടപടിക്രമങ്ങളിലും സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഡാറ്റാ സെന്റര്‍ കേസിലെ സിബിഐ അന്വേഷണത്തിനെതിരെ ടി.ജി. നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി സര്‍ക്കാര്‍ വാദം കേള്‍ക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: