കെ. കരുണാകരന്റെ ജീവചരിത്രകാരനായ പ്രശസ്ത പത്രപ്രവര്ത്തകന് കെ. ഗോവിന്ദന്‍കുട്ടിയോട് ഒരിയ്ക്കല്‍ ഇങ്ങനെയൊരു പുസ്തകം എഴുതാനുണ്ടായ കാരണമെന്താണെന്ന് ചോദിച്ചപ്പോള്‍ “വിന്ധ്യനിപ്പുറം നേതാവുണ്ടെന്ന് കാണിക്കാന്‍” എന്നായിരുന്നു മറുപടി. രസകരവും അതേസമയം ഗൗരവപൂര്ണവുമായിരുന്നു ‘കെജികെ’യുടെ ഈ പ്രതികരണം. കരുണാകരന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയൊരളവോളം ഇത് ശരിയുമായിരുന്നു. എന്നാല്‍ വിന്ധ്യാ പര്വ്വതത്തിനിപ്പുറം നേതാക്കളില്ലെന്ന മനോഭാവം ഒട്ടും പ്രസക്തമല്ലാത്ത ഒരു സംഘടനയാണ് ആര്‍എസ്എസ്. വിന്ധ്യനപ്പുറത്തേക്ക് വളര്‍ന്ന് ആര്‍എസ്എസിന്റെ ദേശീയ നേതൃനിരയിലെത്തിയ നിരവധി മലയാളികളുണ്ടെന്നത് ചിലപ്പോഴെങ്കിലും തിരിച്ചറിയപ്പെടാതെ പോകുന്ന ഒരു കാര്യമാണ്. ഉത്തരേന്ത്യന്‍ കണ്ണിലൂടെ ആര്‍എസ്എസിനെ വീക്ഷിക്കുന്നവര്‍ക്കാണ് അധികവും ഇങ്ങനെ സംഭവിക്കാറുള്ളത്.
സര്‍സംഘചാലക്, സര്‍കാര്യവാഹ് (ജനറല്‍ സെക്രട്ടറി), സഹസര്‍കാര്യവാഹ് (ജോ. ജനറല്‍ സെക്രട്ടറി), ശാരീരിക് ശിക്ഷണ്‍ പ്രമുഖ്, ബൗദ്ധിക് പ്രമുഖ്, വ്യവസ്ഥാ പ്രമുഖ്, സേവാപ്രമുഖ്, സമ്പര്‍ക്ക പ്രമുഖ്, പ്രചാര്‍ പ്രമുഖ്, അഖിലഭാരതീയ കാര്യകാരി അംഗങ്ങള്‍ എന്നിങ്ങനെയാണ് ആര്‍എസ്എസിന്റെ ദേശീയ നേതൃനിര. ഇപ്പോള്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് പദവി വഹിയ്ക്കുന്നവരില് ഒരാള്‍ മലയാളിയായ കെ.സി. കണ്ണനാണ്. ഇതിനുമുമ്പ് അഖിലഭാരതീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു മലയാളിയാണ് വാക്കും എഴുത്തും ഒരുപോലെ വഴങ്ങുന്ന അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍. അഖിലഭാരതീയ കാര്യകാരി (ദേശീയ നിര്‍വാഹകസമിതി) അംഗമായ എസ്. സേതുമാധവന് കേരളത്തിലെ ആദ്യകാല ആര്‍എസ്എസ് പ്രചാരകന്മാരിലൊരാളും പ്രാന്തപ്രചാരക് (സംസ്ഥാന ഓര്‍ഗനൈസര്‍) ആയി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ളയാളുമാണ്. ധര്‍മജാഗരണ്‍ വിഭാഗത്തില്‍ വരുന്ന സംഘടനകളുടെ ദേശീയ തലത്തിലുള്ള പ്രഭാരി (മാര്‍ഗദര്‍ശി)കൂടിയാണ് അദ്ദേഹം. സീമാ ജാഗരണ്‍ മഞ്ചിന്റെ സഹസംയോജകായ എ. ഗോപാലകൃഷ്ണനാണ് ആര്‍എസ്എസിന്റെ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു മലയാളി. പി.ആര്. ശശിധരന് പ്രാന്തപ്രചാരക് ആവുന്നതുവരെ ആ സ്ഥാനത്ത് പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തുണ്ട് ഉജ്വല പ്രഭാഷകന്‍കൂടിയായ ഇദ്ദേഹത്തിന്.
അടുത്തറിയാത്തവര്‍ ആര്‍എസ്എസിനെ ഒരു ഉത്തരേന്ത്യന്‍ പ്രസ്ഥാനമായി തെറ്റിദ്ധരിച്ചിരുന്ന കാലത്തും ദേശീയ നേതൃനിരയിലേക്ക് കേരളം സംഭാവന ചെയ്ത പ്രതിഭാശാലിയാണ് ഇപ്പോഴത്തെ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്. ഭാരതീയ ജനസംഘത്തിന്റെ സെക്രട്ടറിയും വൈസ് പ്രസിഡന്റുമൊക്കെയായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം അടിയന്തരാവസ്ഥക്കുശേഷം ദല്‍ഹിയിലെ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. ശ്രീനാരായണഗുരുദേവനെക്കുറിച്ച് തങ്ങള്‍ ആദ്യമായി കേട്ടത് ആര്‍എസ്എസ് ശാഖകളിലൂടെയാണെന്ന് ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനിയും ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോദിയും ശിവഗിരിയിലെത്തി അനുസ്മരിച്ചിട്ടുണ്ട്. എന്നാല്‍ ശ്രീനാരായണഗുരുദേവന്‍ എന്ന മഹാപുരുഷന്റെ ജീവിതത്തെക്കുറിച്ച് ഉത്തരഭാരതത്തിലുള്ളവര്ക്ക് അടുത്തറിയാനായത് ‘ശ്രീനാരായണഗുരുദേവന്‍, നവോത്ഥാനത്തിന്റെ പ്രവാചകന്’ എന്ന പി. പരമേശ്വരന്റെ പുസ്തകത്തിലൂടെയാണ്. ശ്രീരാമകൃഷ്ണ മഠത്തിന്റെ അധ്യക്ഷനും ദാര്‍ശനികനുമായിരുന്ന സ്വാമി രംഗനാഥാനന്ദയാണ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ ഈ പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്. ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ട ‘വിവേകാനന്ദനും കാറല്‍ മാര്‍ക്സും’ എന്ന പി. പരമേശ്വരന്റെ പുസ്തകം കേരളത്തിനകത്തും പുറത്തും ആര്‍എസ്എസ് മുന്നോട്ടുകൊണ്ടുപോകുന്ന ആശയസമരത്തിന്റെ നാഴികക്കല്ലുകളിലൊന്നാണ്. ഇപ്പോള്‍ കന്യാകുമാരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിവേകാനന്ദ കേന്ദ്രത്തിന്റെ അധ്യക്ഷനെന്ന നിലയ്ക്കും ഹൈന്ദവ-ദേശീയ പ്രസ്ഥാനങ്ങളുടെ നേതൃനിരയില്‍ അത്യുന്നത സ്ഥാനമാണ് കവിതയില്‍ വയലാര്‍ രാമവര്മ്മയെയും കാര്യവിചാരത്തില്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിനെയും അതിശയിച്ചിട്ടുള്ള പി. പരമേശ്വരന് അലങ്കരിക്കുന്നത്.
ആര്‍എസ്എസിന്റെ അഖിലഭാരതീയ നേതൃനിരയില്‍ ഒരാളായിരുന്നുകൊണ്ട് സംഘടനാതലത്തിലും ആശയതലത്തിലും കനത്ത സംഭാവനകള്‍ നല്കിയ മലയാളിയാണ് ഹരിയേട്ടന് എന്ന് സ്നേഹപൂര്‍വം വിളിക്കപ്പെടുന്ന ആര്. ഹരി. കേരളത്തിന്റെ പ്രാന്തപ്രചാരകനായിരുന്ന അദ്ദേഹം അഖിലഭാരതീയ സഹബൗദ്ധിക് പ്രമുഖ് ആയും ബൗദ്ധിക് പ്രമുഖായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. രണ്ടാം സര്‍സംഘചാലകായിരുന്ന ഗുരുജി ഗോള്‍വല്‍ക്കറുടെ വിചാരധാരകള്‍ സമാഹരിച്ച ‘ഗുരുജി സാഹിത്യ സര്‍വ്വസ്വം’ എന്ന ബ്രഹദ് ഗ്രന്ഥപരമ്പരക്ക് പിന്നില്‍ ഹരിയേട്ടന്റെ ശേഷിയും മനീഷയുമാണുള്ളത്. ഗുരുജിയുടെ മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ആധികാരികമായ ജീവചരിത്രവും ഹരിയേട്ടന്റെ മഷിയുണങ്ങാത്ത പൊന്പേനയില്നിന്ന് പിറവിയെടുത്തിട്ടുണ്ട്. മറ്റനവധി വിശിഷ്ടമായ ഗ്രന്ഥങ്ങള്‍ക്കൊപ്പം കേരളത്തെയും മലയാളികളെയും മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്ന ‘അപ്നാ കേരള്’ എന്ന പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്. ‘സംഘസാഹിത്യ’ത്തിലെ ഈടുവെപ്പുകളാണ് ഹരിയേട്ടന്റെ പല രചനകളും.
കേരളത്തിലെ ആര്‍എസ്എസിന്റെ ആദ്യപഥികരിലൊരാളും ആദ്യ ആര്‍എസ്എസ് പ്രചാരകന്മാരില് ഒരാളുമായ ആര്. വേണുഗോപാല്‍ ബിഎംഎസ് എന്ന സംഘടനയിലൂടെ തൊഴിലാളികളുടെ ‘ദത്തുപുത്ര’നായി മാറിയ ഒരാളാണ്. ആര്‍എസ്എസ് ഭാരതത്തിനും ലോകത്തിനും സംഭാവന ചെയ്ത ചിന്തകനും ദാര്‍ശനികനും അതുല്യ സംഘാടകനുമായിരുന്ന ദത്തോപാന്ത് ഠേംഗ്ഡിയുടെ മാര്‍ഗദര്‍ശനത്തിലൂടെ ബിഎംഎസിന്റെ വര്‍ക്കിംഗ് പ്രസിഡന്റ്വരെയെത്തിയ വേണുവേട്ടന് ഐഎല്‍ഒ (ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്ഗനൈസേഷന്)യില്‍വരെ ഒരര്‍ത്ഥത്തില്‍ ആര്‍എസ്എസിന്റെ ശബ്ദം ആദ്യമെത്തിച്ചയാളാണ്.
ആര്‍എസ്എസിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരത്തെത്തിയ മലയാളിയാണ് അഡ്വ. സി.കെ. സജിനാരായണന്‍. ബിഎംഎസിന്റെ ദേശീയ പ്രസിഡന്റായ അദ്ദേഹം ഐഎല്‍ഒ ഉള്‍പ്പെടെയുള്ള രാജ്യാന്തര വേദികളില്‍ സംഘടനയെ പ്രതിനിധീകരിക്കുകയുണ്ടായി. നിയമജ്ഞനും ചിന്തകനും എഴുത്തുകാരനുമായ സജിനാരായണന്‍ ‘വനിതാ വിമോചനവും ഹിന്ദുസ്ത്രീത്വവും’ എന്നതുള്‍പ്പെടെ ഈടുറ്റ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.
എ. ജയകുമാറാണ് ആര്‍എസ്എസിലൂടെ ദേശീയ നേതൃനിരയിലെത്തിയ മറ്റൊരു മലയാളി. എബിവിപിയുടെയും സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെയും നേതൃത്വം വഹിച്ചിട്ടുള്ള ജയകുമാര്‍ ഇപ്പോള്‍ അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന് ഭാരതിയുടെ സെക്രട്ടറി ജനറലാണ്. മികച്ച സംഘാടകനായി അറിയപ്പെടുന്ന അദ്ദേഹത്തിന് വിവിധ മേഖലകളിലെ പ്രഗല്ഭരുമായി വളരെയടുത്ത ബന്ധമാണുള്ളത്.
ഭാരതത്തിനകത്തും പുറത്തും സംസ്കൃത ഭാഷയുടെ പ്രചാരത്തിനായി പ്രവര്‍ത്തിക്കുന്ന പി. നന്ദകുമാര്‍ ആര്‍എസ്എസിലൂടെ ദേശീയ സംഘടനാ തലത്തിലെത്തിയ മലയാളിയാണ്. പൗരാണിക മഹിമയോടെ ആധുനികകാലത്തേക്കുള്ള സംസ്കൃതത്തിന്റെ മടങ്ങിവരവില്‍ ‘സംസ്കൃതഭാരതി’യുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ നന്ദകുമാര്‍ വലിയ പങ്കാണ് വഹിക്കുന്നത്.
രാഷ്ട്രീയ രംഗത്ത് വിന്ധ്യനിപ്പുറം കേരളത്തിന് നേതാവുണ്ടെന്ന് തെളിയിച്ചവരില്‍ ഒരാളാണ് ജനസംഘത്തിലൂടെയും ബിജെപിയിലൂടെയും ദേശീയ നേതൃനിരയിലേക്കുയര്‍ന്ന, അടല്‍ബിഹാരി വാജ്പേയിയുടെ മന്ത്രിസഭയില്‍ നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്ത മലയാളികളുടെ രാജേട്ടന്.
ഐക്യകേരളത്തിന്റെ ആറ് പതിറ്റാണ്ടിലേറെക്കാലത്തെ ചരിത്രത്തില്‍ ആദര്‍ശരാഷ്ട്രീയത്തിന്റെ പ്രതീകമാണ് ഒ. രാജഗോപാല്‍. ഇപ്പോള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പദവിയിലിരിക്കുന്ന വി. മുരളീധരനും സജീവമായ ഒരു ആര്‍എസ്എസ് ഭൂതകാലമുണ്ട്. ആര്‍എസ്എസ് പ്രചാരകനായിരുന്ന അദ്ദേഹം പില്ക്കാലത്ത് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എബിവിപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായും നെഹ്റു യുവകേന്ദ്രയുടെ ഡയറക്ടര്‍ ജനറലായും പ്രവര്‍ത്തിച്ചു. ബിജെപി ദേശീയ സെക്രട്ടറിയായി പി.കെ. കൃഷ്ണദാസും പാര്‍ട്ടി നിര്‍വാഹകസമിതിയംഗങ്ങളായ സി.കെ. പത്മനാഭന്, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ശോഭാ സുരേന്ദ്രന് എന്നിവരും കേരളത്തിലെ ‘സംഘ കുടുംബ’ത്തില്‍നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് സജീവമായവരാണ്.
ജന്മംകൊണ്ട് അല്ലെങ്കിലും കര്‍മംകൊണ്ട് തികഞ്ഞ മലയാളിയായി മാറിയ സ്വര്‍ഗീയ ഭാസ്കര്‍റാവുവിനെ മാറ്റിനിര്‍ത്തി ആര്‍എസ്എസ് നേതൃനിരയിലെ മലയാളി പങ്കാളിത്തത്തെക്കുറിച്ച് പറയാനാവില്ല. പ്രാന്തപ്രചാരകനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹമാണ് ഇന്ന് കാണുന്ന രൂപത്തില്‍ വളര്‍ത്തിയെടുത്ത് അവഗണിക്കപ്പെട്ട കോടിക്കണക്കിന് വരുന്ന വനവാസി ജനതയുടെ ഭാഗധേയം നിര്‍ണയിക്കാന്‍ കഴിയുന്ന വിധം ‘വനവാസി കല്യാണ്‍ ആശ്രമം’ എന്ന സംഘടനയെ കരുത്തുറ്റതാക്കി മാറ്റിയത്.
ഇവരിലൂടെ അതിരുകള്‍ തട്ടിമാറ്റി കേരളം വളരുകയായിരുന്നു, ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ‘പശ്ചിമഘട്ടങ്ങളെ കീറിയും കടന്നും ചെന്നന്യമാം ദേശങ്ങളില്‍’ എന്ന് കവി പാടിയതിന് ഇവിടെ ഒരു ചെറിയ/വലിയ തിരുത്തുണ്ട്. ചെന്നെത്തിയ ദേശങ്ങളൊന്നും ഇവര്‍ക്ക് അന്യമായിരുന്നില്ല. എവിടെയും സ്വന്തമായിരുന്നു.
(തുടരും)
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: