കൊച്ചി മെട്രോ പദ്ധതി പരിസ്ഥിതി സൗഹൃദമായി നടപ്പാക്കുമെന്ന് ഡിഎംആര്‍സി 2006 ല്‍ നടത്തിയ പരിസ്ഥിതി ആഘാതപഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഇതിനായി ഒട്ടനവധി പരിസ്ഥിതി സൗഹൃദവും സുസ്ഥിര വികസനപരവുമായ പദ്ധതികള്‍ ഇഐഎയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഈ റിപ്പോര്‍ട്ട് ഉപയോഗിച്ചാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍നിന്നും കേന്ദ്രമന്ത്രി സഭയില്‍നിന്നും കൊച്ചി മെട്രോ പദ്ധതിയ്ക്കായി കേരള സര്‍ക്കാര്‍ അനുമതി നേടിയെടുത്തത്. എന്നാല്‍ 2013 ഒക്ടോബര്‍ 31 ന് കൊച്ചിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ മെട്രോ റെയില്‍ പദ്ധതിക്കാവശ്യമായ മണല്‍ പെരിയാറ്റില്നിന്നും ഭാരതപ്പുഴയില്‍നിന്നും വാരിയെടുക്കുകയെന്ന ധാരണയിലാണ് എത്തിയിരിക്കുന്നത്. നാല് ലക്ഷം ക്യുബിക് മീറ്റര്‍ മണലാണ് മെട്രോ നിര്‍മാണത്തിന് ആവശ്യമായി വരുന്നത്. ഈ ആവശ്യം അടുത്ത മന്ത്രിസഭയില്‍ വച്ച് അംഗീകരിപ്പിച്ച് സുപ്രീംകോടതിയുടേയും നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലിന്റെയും ഹൈക്കോടതിയുടേയും നിലവിലുള്ള മണല്‍വാരല്‍ വിലക്ക് സംബന്ധിച്ച വിധികള്‍ മറികടക്കുന്നതിനുമുള്ള ശ്രമമാണ് നടന്നുവരുന്നത്. അതായത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നാല്‍ രാജ്യത്തെ നിലവിലുള്ള നിയമങ്ങളും കോടതി വിധികളും പരിസ്ഥിതി വിഷയങ്ങളില്‍ മറികടക്കാനാവും എന്ന തെറ്റായ ഒരു സന്ദേശമാണ് ഈ തീരുമാനത്തിലൂടെ യുഡിഎഫ് സര്‍ക്കാര്‍ നല്‍കുന്നത്. രാഷ്ട്രീയമായി നിയമങ്ങളെ നേരിടുക, അട്ടിമറിയ്ക്കുക എന്നത് തന്നെയാണീ ലക്ഷ്യം. കൊച്ചി മെട്രോ കൊച്ചിയിലെ വായു മലിനീകരണത്തിനും ഗതാഗതക്കുരുക്കിനും പരിഹാരമാണെന്ന് എല്ലാവരും വിശ്വസിക്കുന്നു. എന്നാല്‍ അത് നടപ്പിലാക്കുവാന്‍ മറ്റൊരു പരിസ്ഥിതി പ്രശ്നമാണ് സര്‍ക്കാര്‍ നേതൃത്വത്തില്‍ സൃഷ്ടിക്കാനൊരുങ്ങുന്നത്.
ഭാരതപ്പുഴയും പെരിയാറും കേരളത്തിലെ ഏറ്റവും നീളം കൂടിയ നദികളാണ്. ഈ രണ്ടു നദികളും രൂക്ഷമായ മണല്‍ വാരല്‍ മൂലമുള്ള നാശം നേരിടുന്ന പ്രധാന നദികളുമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക, വ്യാവസായിക, കാര്‍ഷിക സാംസ്കാരിക മണ്ഡലങ്ങളിലും കുടിവെള്ളം, വൈദ്യുതി എന്നിവയുടെ വിതരണത്തിലും ഈ രണ്ടു നദികളും കഴിഞ്ഞേ മറ്റു നദികള്‍ക്ക് സ്ഥാനമുള്ളൂ. നമ്മുടെ ഡാമുകളില്‍ പലതും പണിതീര്‍ത്തിരിക്കുന്നത് എം.സാന്റ് ഉപയോഗിച്ചാണ്. കേരളത്തിന് പുറത്തുനിന്നും വിദേശത്തുനിന്നും കേരളത്തില്‍ ലഭ്യമായ വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് മണല്‍ ലഭിക്കുമെന്ന സ്ഥിതി ഉണ്ടായിട്ടും നമ്മുടെ സംസ്ഥാനത്തിന്റെ ജീവനാഡികളായ പെരിയാറിനേയും ഭാരതപ്പുഴയേയും മണലിന് വേണ്ടി ഖാനനം ചെയ്യാന്‍ ഒരുങ്ങുന്നത് അശാസ്ത്രീയവും ജനവിരുദ്ധവും നിയമങ്ങളെ നോക്കുകുത്തിയുമാക്കുന്ന നയമാണ്. കോടതി വിധികള്‍ക്ക് പുല്ലുവില പോലും നല്‍കാത്ത കേരള സര്‍ക്കാരിന്റെ നടപടിയായിട്ടേ ഈ നീക്കത്തെ കാണാനാകൂ. സംസ്ഥാനത്ത് 2001 ല്‍ നദീതീര സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണവും നിയമം കേരള നിയമസഭ പാസ്സാക്കിയിട്ടുണ്ട്. നദീ സംരക്ഷണവും കുടിവെള്ള ലഭ്യതയും ഉറപ്പാക്കിയെന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം. മെട്രോ പദ്ധതിക്കായി നാല് ലക്ഷം ക്യുബിക് മീറ്റര്‍ മണല്‍ ശേഖരിക്കുവാന്‍ ഈ രണ്ട് പ്രധാനപ്പെട്ട നദികളും കുഴിച്ചില്ലാതാക്കുന്നതോടെ പെരിയാറിന്റേയും ഭാരതപ്പുഴയുടേയും മരണം ഉറപ്പാകും.
നഗരവല്‍ക്കരണത്തിന്റെ പേരില്‍ ഗ്രാമങ്ങളിലെ നദികളെ നശിപ്പിച്ചില്ലാതാക്കുന്നത് ഒരു സംസ്കാരമുള്ള തലമുറയ്ക്ക് യോജിച്ചതല്ല. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഏതാനും ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് എന്തെങ്കിലും തീരുമാനമെടുത്താല്‍ കോടതി ഉത്തരവും നിയമ വ്യവസ്ഥയും അട്ടിമറിക്കാനാകുമോ എന്നതാണ് പ്രധാന ചോദ്യം? കാര്യങ്ങള്‍ ഇത്രയും എളുപ്പമാണെങ്കില്‍ സംസ്ഥാനത്ത് ഏത് നിയമത്തിലും കോടതിവിധികളിലും ഇളവുകളും ആനുകൂല്യങ്ങളും നേടണമെങ്കില്‍ 2013 ഒക്ടോബര്‍ 31 ലെ പോലെ ആവശ്യക്കാരുടെ യോഗം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് ധാരണയാക്കി പ്രശ്നം മന്ത്രിസഭയ്ക്ക് വിട്ടാല്‍ മതിയല്ലോ. എല്ലാം എന്തെളുപ്പം? ഭരിക്കുന്ന പാര്‍ട്ടിയ്ക്ക് എന്തും ചെയ്യാനുമുള്ള ഒരു ലൈസന്‍സായി മാത്രമേ ഇത്തരം സംഭവങ്ങളെ കാണാനാകൂ. ഇത് മന്ത്രിമാര്‍ എടുക്കുന്ന സത്യപ്രതിജ്ഞയുടെ ലംഘനമല്ലേ? മെട്രോ റെയില്‍ പദ്ധതി അനിവാര്യമാണ്. എന്നാല്‍ ഈ പദ്ധതിക്കായി സംസ്ഥാനത്തിന്റെ കുടിവെള്ള സ്രോതസ്സുകളായ നദികളെ മണലെടുത്ത് കുഴിച്ച് നശിപ്പിക്കുന്നത് ശാസ്ത്രീയമല്ല.
നാല് ലക്ഷം ക്യുബിക് മീറ്റര്‍ മണല്‍ പെരിയാറില്‍നിന്നും ഭാരതപ്പുഴയില്‍നിന്നും കുഴിച്ചെടുത്താല്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉടലെടുക്കുകയില്ലേ എന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഗതാഗത മന്ത്രി ആര്യാടന് മുഹമ്മദ് പറയുന്നത് ഇതില്‍ കൂടുതല്‍ മണല്‍ ഇവിടങ്ങളില്‍നിന്നും അനധികൃതമായി കടത്തുന്നില്ലേ എന്നാണ്. അതായത് ഇത് സര്‍ക്കാരിന് അറിയാമായിരുന്നിട്ടും നടപടി സ്വീകരിക്കാതെ മറ്റുള്ളവര്‍ അനധികൃതമായി കടത്തുന്നതുപോലെ സര്‍ക്കാരിനും കടത്താനാകും എന്നതരത്തിലുള്ള ഉത്തരമായി പോയി ഇത്. നിയമലംഘനങ്ങള്‍ക്ക് നേരെ കണ്ണടക്കുന്നത് ന്യായീകരിക്കുകയാണ് സത്യത്തില്‍ ഗതാഗത വകുപ്പ് മന്ത്രി ചെയ്തത്. പുഴകളിലെ അനധികൃത മണല്‍വാരല്‍ തടയുന്നതിനായി നദീസംരക്ഷണ സേനയ്ക്ക് രൂപം നല്‍കണമെന്ന കേരള നദീസംരക്ഷണ സമിതിപോലുള്ള സംഘടനകളുടെ ആവശ്യത്തിന് നേരെ മുഖം തിരിഞ്ഞു നില്ക്കുന്ന സര്‍ക്കാര്‍ നടപടിയുടെ കാപട്യം മറനീക്കി പുറത്തുവരികയാണ്. 2013 ജൂണ്‍ 24 ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് (നം.എല്‍.11011/47/2011 ഐ.എ.കക (എം)) സുപ്രീംകോടതിയുടെ 18/5/2012 ലെ അനിയന്ത്രിതമായ ഖാനത്തിനെതിരെയുള്ള വിധിന്യായത്തന്റെ ചുവടുപിടിച്ചായിരുന്നു. എന്നാല്‍ തുടര്‍ന്നും ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ അനിയന്ത്രിതമായ ഖാനനത്തിനെതിരെ 2013 ഒക്ടോബര്‍ ഏഴിന് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിറക്കിയിട്ടുണ്ട്. നമ്മുടെ രാജ്യത്ത് ഏതുതരം ഖാനനം നടത്തണമെങ്കിലും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചതും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് മാനിച്ചും സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചതുമായ കമ്മറ്റിയുടെ പരിസ്ഥിതി ക്ലിയറന്‍സ് അത്യന്താപേക്ഷിതമാണെന്നാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിരിക്കുന്നത്.
ഖാനനപ്രദേശം അഞ്ച് ഹെക്ടറിന് താഴെയായാലും മുകളിലായാലും പരിസ്ഥിതി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കയാണ്. ഇതുകൂടാതെ ഭാരതത്തിലെ നദികളായ യമുന, ഗംഗ, ചംബല്‍, ഗോമതി, രേവതി തുടങ്ങിയ നദികളിലെ രൂക്ഷമായ മണല്‍വാരലുമായി ബന്ധപ്പെട്ട കേസില്‍ (17/2013) ദേശീയഹരിത ട്രിബ്യൂണല്‍ 2013 ആഗസ്റ്റ് 5-ാം തീയതി ഒരു ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇതുപ്രകാരം ഭാരതത്തിലെ ഒരു നദിയില്‍നിന്നും വ്യക്തികളോ കമ്പനികളോ ഏതെങ്കിലും അതോറിറ്റിയോ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതി അനുമതിയില്ലാതെ യാതൊരു കാരണവശാലും മണല്‍നീക്കം ചെയ്യാന്‍ പാടില്ലെന്നാണ് ഉത്തരവ് അനുശാസിക്കുന്നത്. ഈ സാഹചര്യം മറികടക്കുവാന്‍ സംസ്ഥാന പരിസ്ഥിതി വകുപ്പ് സംസ്ഥാനത്തെ ഏതാനും കോളേജ് വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് ചില നദികളില്‍ പരിസ്ഥിതി ആഘാതപഠനവും മണല്‍ ഓഡിറ്റിംഗും നടത്തിവച്ചിരിക്കുകയാണ്. സര്‍ക്കാര്‍ മണല്വാരുവാന് ആധാരമാക്കുന്നത് ഇത്തരം അശാസ്ത്രീയവും വികലവുമായ പഠനങ്ങളെയാണ്. നിയമത്തെ അട്ടിമറിക്കുവാന്‍ സര്‍ക്കാര്‍ തന്നെ ലൊട്ടുലൊടുക്ക് വിദ്യകള്‍ പ്രയോഗിക്കുന്നത് ലജ്ജാകരവും ജനവിരുദ്ധവുമാണ്. ഓരോ വര്‍ഷവും മണല്‍വാരുന്ന നദികളിലെ കടവുകളില്‍ കാലവര്‍ഷക്കാലത്ത് ഒഴുകിയെത്തുന്ന മണലിന്റെ അളവും ഓരോ വര്‍ഷവും വാരാനനുവദിക്കാവുന്ന മണലിന്റെ അളവും കടവുകളുടെ എണ്ണവും ശാസ്ത്രീയമായ പഠനം നടത്തി തീരുമാനിക്കണമെന്ന് കേരള ഹൈക്കോടതി തന്നെ വിധിച്ചിട്ടുണ്ട്. ഇതുകൂടാതെ ഓരോ വര്‍ഷവും കടവുകള്‍ മാറി മാറി നല്‍കണമെന്നും മണല്‍വാരല്‍ വഴി നദിയെ നശിപ്പിക്കരുതെന്നും പുഴയുടെ അടിത്തട്ട് പൊളിച്ച് മണല്‍ വാരരുതെന്നും യന്ത്രസാമഗ്രികള്‍ മണല്‍ വാരുവാന്‍ ഉപയോഗിക്കരുതെന്നും പുഴയുടെ മധ്യഭാഗത്തുനിന്നും മാത്രമേ മണലെടുക്കാവൂ എന്നും രാത്രി കാലങ്ങളില്‍ മണല്വാരരുതെന്നും തുടങ്ങി പുഴ സംരക്ഷണത്തിനായി ഒട്ടനവധി നിയമങ്ങള്‍ 2001 ലെ നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണ നിയമത്തില്‍ അനുശാസിക്കുന്നുണ്ട്.
കൊച്ചി മെട്രോയ്ക്കായി പെരിയാറില്‍ നിന്നും ഭാരതപ്പുഴയില്‍നിന്നും ലക്ഷക്കണക്കിന് ഘനയടി മണലെടുക്കണമെങ്കില് നിലവിലുള്ള നിയമങ്ങളും കോടതിവിധികളും അട്ടിമറിക്കുകയേ തരമുള്ളൂ. അതിനാലാണ് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തോടെ മെട്രോ നിര്‍മാണത്തിനുള്ള മണലെടുപ്പ് തീരുമാനിക്കുകയെന്ന ധാരണ ഉണ്ടായിരിക്കുന്നത്. നിയമത്തില്‍ കുടുങ്ങുമ്പോഴും ഓഡിറ്റ് ഒബ്ജക്ഷന് വരുമ്പോഴും മൊത്തം കേരള മന്ത്രിസഭ ഉത്തരവാദിയായി മാറുമല്ലോ. കോടതിയലക്ഷ്യം നേരിടുന്നത് മൊത്തം മന്ത്രിസഭയും ഉദ്യോഗസ്ഥ വൃന്ദമാകുമ്പോള് വലിയ നടപടികളൊന്നും ഹൈക്കോടതി, സുപ്രീംകോടതി, ദേശീയഹരിത ട്രിബ്യൂണല്‍ എന്നീ നിയമ സംവിധാനങ്ങളില്‍ നിന്ന് ഉണ്ടാകില്ലെന്ന വിശ്വാസത്തിലായിരിക്കാം പുഴമണല്‍ ഖാനന നിയന്ത്രണ നിയമ അട്ടിമറിയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിസഭയും തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ഭാരതപ്പുഴയും പെരിയാറും രൂക്ഷമായ മണല്‍വാരല്‍മൂലം നാശോന്മുഖമാണ്. മണലെടുത്ത് ഭൂഗര്‍ഭ ജലവിതാനം കൂടുതല്‍ താഴോട്ട് പോയതിനാല്‍ വേനലിന് മുമ്പ് കിണറുകളിലെ വെള്ളം വറ്റുന്നത് ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. പുഴയുടെ അടിത്തട്ട് മണല്‍വാരി സമുദ്രനിരപ്പിന് താഴെ ആയതിനാലും പുഴയിലെ ഒഴുക്ക് കുറഞ്ഞതിനാലും കടലില്‍നിന്നും കായലില്‍നിന്നും വേലിയേറ്റ സമയത്ത് കൂടുതല്‍ അകത്തോട്ട് ഉപ്പുവെള്ളം കയറുന്ന സ്ഥിതിവിശേഷമുണ്ട്. കുടിവെള്ളം പമ്പ് ചെയ്യുന്നിടം വരെ ഉപ്പുവെള്ളം കയറുമ്പോള്‍ കുടിവെള്ളം ഉപ്പുമയമാകുന്നത് പെരിയാറിലും ഭാരതപ്പുഴയിലും പതിവായിരിക്കുന്നു.
പുഴയുടെ അടിത്തട്ടിലെ മണലൊഴിയുമ്പോള് പുഴയുടെ സ്വയം ശുദ്ധീകരണ ശക്തിയാണ് ഇല്ലാതാവുന്നത്. ക്രമാതീതമായ മണല്‍വാരല്‍ ഇരുതീരങ്ങളും ഇടിയുന്നതിനും പുഴ തീരത്തുള്ളവരുടെ പുരയിടം നഷ്ടമാകുന്നതിനും ഇടവരുത്തുന്നു. പുഴകളുടെ ചില സ്ഥലങ്ങളില്‍ മണല്‍വാരി പുഴ കുഴിച്ച് കുഴിച്ച് ഭൂഗര്‍ഭജലം സൂര്യതാപമേല്‍ക്കുന്ന രീതിയിലാണെത്തിയിരിക്കുന്നത്. മണലൊഴിയുമ്പോള് പുഴയുടെ അടിത്തട്ടില്‍ ഊറിയടിയുന്ന ചെളിമൂലം ശുദ്ധജല പമ്പിംഗും കുടിവെള്ള ശുദ്ധീകരണവും തടസ്സപ്പെടുകയാണ്. കലങ്ങിയ വെള്ളം വ്യവസായങ്ങള്‍ക്കും കുടിവെള്ളത്തിനും കൃഷിയ്ക്കും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തുന്നു. പെരിയാറിലും ഭാരതപ്പുഴയിലും മണലെടുത്തതുമൂലം പാലങ്ങളുടെ തൂണുകള്‍ അപകടാവസ്ഥയിലാണ്. മണലെടുത്ത് ചളി ഊറിയ നദികള്‍ വഴിയുള്ള ഭൂഗര്‍ഭ റീചാര്‍ജിംഗ് നിലച്ച മട്ടാണ്. മത്സ്യപ്രജനനത്തിനും ജലജീവികളുടെ നിലനില്‍പ്പിനും മണല്‍വാരല്‍ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് മെട്രോ റെയിലിനായി മണല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സിമന്റ്, കമ്പി എന്നിവയെപ്പോലെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിക്കണം. പെരിയാറിനേയും ഭാരതപ്പുഴയേയും മണല്‍വാരി ഇനിയം നശിപ്പിക്കരുതേ.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: