കൊച്ചി: മലബാറിന്റെ ചരിത്രത്തെ ചോരയില്‍ കുതിര്‍ത്ത ഒരു പാതിരാകൊലപാതകത്തിന്റെ കഥ നോവലാവുന്നു. ഹിന്ദുധര്‍മ്മം സ്വീകരിച്ചതിന്റെ പേരില്‍ മുസ്ലിം മതഭ്രാന്തന്മാര് കുടുംബത്തോടെ കൊന്നൊടുക്കിയ രാമസിംഹന്റെ കഥ നവോത്ഥാന നായകനായ വി.ടി. ഭട്ടതിരിപ്പാടിന്റെ മകന് വി.ടി. വാസുദേവനാണ് നോവലാക്കുന്നത്.
പതിനാറ് അധ്യായങ്ങളായി രചിക്കപ്പെടുന്ന ‘നാളെ’ എന്ന നോവലിലെ മുഖ്യകഥാപാത്രം രാമസിംഹന് തന്റെ മകളെ വിവാഹം ചെയ്തുകൊടുത്ത നമ്പൂതിരിയാണെങ്കിലും, രാമസിംഹന് തന്നെയാണ് കഥാഖ്യാനത്തില്‍ നിറഞ്ഞുനില്ക്കുന്നത്.
ഇങ്ങനെയൊരു നോവലെഴുതാന്‍ തനിയ്ക്ക് പ്രേരണ ലഭിച്ചത് രാമസിംഹനില്നിന്നുതന്നെയാണെന്ന് വി.ടി. വാസുദേവന്‍ വെളിപ്പെടുത്തുന്നു. “അച്ഛനായ വി.ടിയെ കാണാന്‍ രാമസിംഹന് എത്തുമായിരുന്നു. അവരിവരും സംസാരിക്കുന്നത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. അറിയാതെ മനസ്സില്‍ കയറിക്കൂടിയ അനുഭവമായിരിക്കാം വര്‍ഷങ്ങള്‍ക്കുശേഷം ഇങ്ങനെയൊരു നോവലെഴുതാന്‍ പ്രേരണയായത്,” വി.ടി. വാസുദേവന്‍ ‘ജന്മഭൂമി’യോട് പറഞ്ഞു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് രണ്ട് ദിവസം പിന്നിട്ട 1947 ആഗസ്റ്റ് പതിനേഴിന് രാത്രിയാണ് രാമസിംഹനും കുടുംബവും കൊലചെയ്യപ്പെട്ടത്. ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഈ നരഹത്യ. ഹിന്ദുധര്‍മ്മം സ്വീകരിക്കുന്നതിന് മുമ്പ് ഉണ്യേന്‍ സാഹിബ് ആയിരുന്ന രാമസിംഹന്റെ ആദ്യഭാര്യയുടെ പിതാവ് കല്ലടി ഉണ്ണിക്കമ്മു സാഹിബ് ആയിരുന്നു കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍. കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായിരുന്ന യു. ഗോപാലമേനോന്‍ നടത്തിയ ചില കരുനീക്കങ്ങളാണ് പ്രതികളെ കേസില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചതെന്ന് പറയപ്പെടുന്നു.
വര്‍ഗീയത യഥാര്‍ത്ഥത്തില്‍ മനുഷ്യരുടെ മനസിലാണെന്നും അവിടെനിന്നാണ് ചെയ്തികളായി രൂപപ്പെടുന്നതെന്നും വിശ്വസിക്കുന്ന വി.ടി. വാസുദേവന്റെ നോവല്‍ പുറത്തിറങ്ങുന്നതോടെ കേരളത്തിന്റെ ചരിത്രത്തില്‍ ചാരംമൂടി കിടക്കുന്ന സത്യത്തിന്റെ ഒരു കനല് കത്തിജ്വലിക്കുമെന്ന് കരുതേണ്ടിയിരിക്കുന്നു. അത് നിരവധി അപ്രിയസത്യങ്ങളിലേക്കും വെളിച്ചം വീശുമെന്ന് വിശ്വസിക്കാം.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: