തിരുവനന്തപുരം: ഡിജിപി ബാലസുബ്രഹ്മണ്യത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ് ഐജി ടോമിന് തച്ചങ്കരി കത്ത് നല്കി. ഒരു ഐപിഎസ് ഉദ്യോഗസ്ഥന് തന്റെ തലവനായ ഡിജിപിക്കെതിരെ വിമര്‍ശനമുന്നയിച്ച് കത്തു നല്‍കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്. മുമ്പ് തച്ചങ്കരിക്കെതിരെ നടപടി വേണമെന്നും സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ഡിജിപി നല്കിയ റിപ്പോര്‍ട്ടാണ് തച്ചങ്കരിയെ ചൊടിപ്പിച്ചത്.
ഇപ്പോള്‍ മാര്‍ക്കറ്റ് ഫെഡ് എംഡിയായ തച്ചങ്കരി ഡിജിപിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തനിക്കെതിരെ ഡിജിപി നല്കിയ റിപ്പോര്‍ട്ട് തന്നോടുള്ള വ്യക്തി വിദ്വേഷം കൊണ്ടാണെന്നാണ് തച്ചങ്കരിയുടെ കത്തിലെ പ്രധാന ആരോപണം. തന്റെ പ്രമോഷന് പരിഗണിക്കുന്ന വേളയില്‍ ഈ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയതിനു പിന്നില്‍ പ്രമോഷന് തടയുക എന്ന വ്യക്തമായ ഉദ്ദേശ്യമുണ്ട്. ഡിജിപി തനിക്കെതിരായി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും തച്ചങ്കരി ചീഫ് സെക്രട്ടറിക്കു നല്കിയ കത്തില്‍ പറയുന്നു.
സര്‍ക്കാരിനെയും മാധ്യമങ്ങളെയും തെറ്റിധരിപ്പിക്കുന്ന ആരോപണങ്ങളുന്നയിച്ച് തന്നോട് ഡിജിപി വ്യക്തി വിദ്വേഷം തീര്‍ക്കുകയാണെന്നും ആറുപേജു വരുന്ന കത്തില്‍ ടോമിന് തച്ചങ്കരി ആരോപിക്കുന്നുണ്ട്. മൂന്ന് തവണ സര്‍വ്വീസില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെടുകയും വിജിലന്‍സ് അന്വേഷണം നേരിടുകയും ചെയ്യുന്ന തച്ചങ്കരിക്കെതിരെ പതിനെട്ടോളം ആക്ഷേപങ്ങള്‍ ഉന്നയിച്ചാണ് ഡിജിപി ബാലസുബ്രഹ്മണ്യം ചീഫ്സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഖത്തറില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ സന്ദര്‍ശനം നടത്തുകയും സംശയകരമായ പശ്ചാത്തലമുള്ളവരെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയും അവരുമായി ബന്ധപ്പെടുകയും ചെയ്തതിന്റെ പേരില്‍ തച്ചങ്കരി അന്വേഷണം നേരിട്ടിരുന്നു. അന്ന് തച്ചങ്കരിക്കെതിരെ ഖത്തറിലെ ഇന്ത്യസ്ഥാനപതി ഇന്ത്യന്‍ വിദേശകാര്യ വകുപ്പിനും ആഭ്യന്തര വകുപ്പിനും നല്കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
2003 ജനുവരിമുതല്‍ 2007 ജൂലായ് വരെയുള്ള കാലയളവില്‍ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ അന്വേഷണം നേരിടുന്നതിനു പുറമേ സര്‍ക്കാര്‍ ഭൂമി കയ്യേറിയതിന്റെ പേരില്‍ റവന്യു വകുപ്പിന്റെ അന്വേഷണവും നടക്കുന്നുണ്ട്. നിരന്തരം ആരോപണ വിധേയനാകുകയും നടപടിക്ക് വിധേയനാകുകയും ചെയ്യുന്ന ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ തുടരാന്‍ അനുവദിക്കരുതെന്നായിരുന്നു ഡിജിപിയുടെ റിപ്പോര്‍ട്ട്. നേരത്തെ തച്ചങ്കരിക്ക് എതിരായ കേസുകള്‍ അവസാനിപ്പിച്ച് താക്കീതുമാത്രം നല്കി സ്ഥാനക്കയറ്റം നല്‍കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തിയപ്പോള്‍ അതിനെതിരായായിരുന്നു ഡിജിപിയുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിനെതിരായാണ് ഇപ്പോള്‍ തച്ചങ്കരി തന്റെ ഉന്നത ഉദ്യോഗസ്ഥനെ വിമര്‍ശിച്ച് ചീഫ്സെക്രട്ടറിക്ക് കത്ത് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: