തൊടുപുഴ: മൂലമറ്റം പവര്‍ഹൗസില്‍ വീണ്ടും പൊട്ടിത്തെറി. സ്വിച്ച്യാര്‍ഡിലെ ഫീഡറിന്റെ ഭാഗമായ പൊട്ടന്‍ഷ്യല്‍ ട്രാന്‍സ്ഫോര്‍മറാണ് ഇന്നലെ വൈകിട്ട് 5.20 ഓടെ പൊട്ടിത്തെറിച്ചത്. തീപിടിത്തമാണ് കാരണം. പൊട്ടിത്തെറിയെ തുടര്‍ന്ന് ആറു ജനറേറ്റകളുടെയും പ്രവര്‍ത്തനം താല്‍ക്കാലികമായി നിലച്ചു. നാലാം നമ്പര്‍ ജനറേറ്ററിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചു. കുറച്ചു നേരത്തേക്ക് കേരളമാകെ വൈദ്യുതി സ്തംഭിച്ച് ഇരുട്ടിലായി.
ആവര്‍ത്തിച്ചുണ്ടാകുന്ന ഇത്തരം ഗുരുതരമായ തകരാറുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വേണ്ടത്ര ഗൗരവത്തില്‍ പഠനം നടത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞയാഴ്ചയുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് അടിയന്തര മുന്‍കരുതല്‍ നടപടിയെടുക്കുമെന്നു വൈദ്യുതി വകുപ്പു മന്ത്രി പറഞ്ഞിട്ടും തുടര്‍നപടികള്‍ ഉണ്ടായിരുന്നില്ല.
ഇന്നലെ ഒന്നരമണിക്കൂര്‍ നേരം എല്ലാ ജനറേറ്ററുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവച്ചു. പരിശോധനയില്‍ നാലാം നമ്പര്‍ ജനറേറ്ററിന്റെ ഭാഗമായ സ്വിച്ച് യാര്‍ഡിലുള്ള കറന്റ് ട്രാന്‍സ്ഫോര്‍മറിനും പോര്‍ട്ട് ഹെഡിനും കേടുപാടുകള്‍ കണ്ടെത്തി. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ നാലാം നമ്പര്‍ ജനറേറ്ററിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കൂ.
തൃശൂര്‍ മാടക്കത്തറയിലെ 220 കെ വി സബ്റ്റേഷനില് വൈദ്യുതിയെത്തിക്കുന്ന ഫീഡറിന്റെ പൊട്ടന്‍ഷ്യല്‍ ട്രാന്‍സ്ഫോര്‍മറാണ് ഇന്നലെ പൊട്ടിത്തെറിച്ചത്. ഉപയോഗത്തിലില്ലാതിരുന്ന ഫീഡര്‍ ചാര്‍ജ് ചെയ്തിടുകയാണ് പതിവ്. നിലവില്‍ രണ്ട് ജനറേറ്ററുകള്‍ പ്രവര്‍ത്തനക്ഷമമല്ലാതായതോടെ പവര്‍ഹൗസില്‍ ഇപ്പോള്‍ ആകെ നാലു ജനറേറ്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞദിവസം അഞ്ചാം നമ്പര്‍ ജനറേറ്ററില്‍ നിന്നും സ്വിച്ച്യാര്ഡിലേക്ക് എത്തുന്ന സര്‍ക്യൂട്ട് ബ്രേക്കര്‍ പൊട്ടിത്തെറിച്ച സംഭവവുമുണ്ടായിരുന്നു. അന്ന് രണ്ടു വനിതാ എഞ്ചിനിയര്‍മാര്‍ക്ക് പൊള്ളലേറ്റിരുന്നു. ഇതോടെയാണ് അഞ്ചാം നമ്പര്‍ ജനറേറ്റര്‍ തകരാറിലായത്.
എന്നാല്‍ മൂലമറ്റം പവര്‍ ഹൗസിലെ തകരാറിനെ തുടര്‍ന്ന് കുടുതല്‍ വൈദ്യുതി നിയന്ത്രണമുണ്ടാകില്ലന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. സ്വിച്ച് യാര്‍ഡിലെ ട്രാന്‍സ്ഫോമറിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തെ തുടര്‍ന്ന് പവര്‍ഹൗസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഇതുകാരണം ഇടുക്കിയില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം നിലച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകിട്ട് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. എട്ട് മണിയോടെ എല്ലാ ജനറേറ്ററുകളുടെയും പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലായി. അതിനാല്‍ കൂടുതല്‍ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: