രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയായ സിബിഐയും അതിന്റെ തലവനും വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച കേസിലെ സ്റ്റാറ്റസ് റിപ്പോര്‍ട്ട് സിബിഐ കേന്ദ്ര നിയമമന്ത്രിയുമായി പങ്കുവച്ചത് സ്വാതന്ത്ര്യത്തെ അടിയറവയ്ക്കുമായിരുന്നു എന്ന വിമര്‍ശനം സിബിഐയ്ക്ക് നേരിടേണ്ടിവന്നിരുന്നു. അതോടൊപ്പം സിബിഐ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങുകയും ചെയ്തു. സിബിഐ ഡയറക്ടറെ നിയമിക്കുന്നത് പ്രധാനമന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ചേര്‍ന്ന കമ്മറ്റിയാണ്. രണ്ടുകൊല്ലത്തേയ്ക്കാണ് ഈ നിയമനത്തിന്റെ കാലാവധി. ഇത് തീരെ ചുരുങ്ങിയതാണെന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ബിജെപി ഉന്നയിക്കുന്ന ന്യായമായ ആവശ്യം സിബിഐ സ്വതന്ത്ര ഏജന്‍സിയാകണം എന്നാണ്. ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകണമെന്നും പ്രതിപക്ഷം നിര്‍ദ്ദേശിക്കുന്നു. സുപ്രീം കോടതി സിബിഐയെ “കൂട്ടിലടച്ച തത്ത”എന്ന് വിമര്‍ശിക്കുകയും ഈ ഏജന്‍സിയെ സ്വതന്ത്രമാക്കണം എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. സിബിഐ യജമാനന്റെ ശബ്ദമായി മാറിയെന്നും ഒട്ടേറെ യജമാനന്മാര് കൈകാര്യം ചെയ്യുന്ന കദനകഥയാണ് അന്വേഷണത്തിന്റെ കാര്യത്തില്‍ പറയാനുള്ളതെന്നും കോടതി വിമര്‍ശിച്ചത് കല്‍ക്കരിപ്പാട കേസിലെ റിപ്പോര്‍ട്ടുകള്‍ വായിച്ച് തിരുത്തിയതിനാലാണ്. പക്ഷേ, തങ്ങള്‍ ഇപ്പോഴും കൂട്ടിലടച്ച തത്ത തന്നെയാണ് എന്ന് സിബിഐ മേധാവി ഈയിടെ പ്രസ്താവിക്കുകയുണ്ടായി. കേന്ദ്ര സര്‍ക്കാരാവട്ടെ സുപ്രീംകോടതിയോടാവശ്യപ്പെടുന്നത് ദല്‍ഹി പോലീസ് ആക്ട് ഭേദഗതി ചെയ്ത് സിബിഐയെ സ്വതന്ത്രമാക്കാനാണ്. കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ സ്വയംഭരണാവകാശം സഹായകമാകുമെന്ന് സിബിഐ അവകാശപ്പെടുന്നു.
സിബിഐയുടെ കേന്ദ്ര നിയന്ത്രണം വെളിച്ചെത്തുവന്നത് കല്‍ക്കരിപ്പാട വിതരണത്തിലാണ്. സിബിഐ തന്നെ പ്രസ്താവിക്കുന്നത് ബ്യൂറോക്രസിയാണ് തങ്ങളെ നിയന്ത്രിക്കുന്നത് എന്നാണ്. സിബിഐയ്ക്ക് സ്വാതന്ത്ര്യം നല്കാന് സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരിക്കുകയാണ്. അന്വേഷണ ഏജന്‍സിയ്ക്ക് ആവശ്യത്തിലധികം അധികാരം എത്തിച്ചേരുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയ്ക്ക് സ്വയം ഭരണാധികാരം നല്കിയാല് അത് അധികാര കേന്ദ്രീകരണത്തിന് കാരണമാകുമെന്നും ഭരണപ്രതിസന്ധി സൃഷ്ടിക്കുമെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രസ്താവിച്ചു. സിബിഐയുടെ പ്രവര്‍ത്തന ശൈലിയെ ധനമന്ത്രി ചിദംബരവും പ്രധാനമന്ത്രി മന്മോഹന് സിംഗും വിമര്‍ശിച്ചതിന് പിന്നാലെയാണ് സ്വയംഭരണാവകാശം നിഷേധിച്ചിരിക്കുന്നത്. കൂടുതല്‍ അധികാരം നല്കിയാല് അനാവശ്യ കീഴ്വഴക്കം സൃഷ്ടിക്കുകയും സംവിധാനത്തെ തന്നെ തകര്‍ക്കുകയും ചെയ്യുമെന്നാണ് കേന്ദ്ര നിലപാട്. ഇപ്പോള്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വകുപ്പ് മന്ത്രിക്കാണ്. രഹസ്യാന്വേഷണ ഏജന്‍സിയായ “റോ”പോലും വകുപ്പ് മന്ത്രിയ്ക്ക് നേരിട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നില്ല എന്നിരിക്കെ സിബിഐ തീര്‍ത്തും കേന്ദ്രവിധേയമാണ്. കല്‍ക്കരിപ്പാട വിതരണവുമായി ബന്ധപ്പെട്ട കേസിലാണ് സിബിഐയുടെ വിധേയത്വം കോടതിയ്ക്ക് ബോധ്യമായതും അന്വേഷണ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ നടപടി വേണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തത്. ഈ നിര്‍ദ്ദേശം പരിഗണിച്ച ചിദംബരത്തിന്റെ അദ്ധ്യക്ഷതയിലുള്ള ഉപസമിതിയാണ് സിബിഐയെ സ്വതന്ത്ര ഏജന്സിയാക്കുന്നതിനെ കോടതിയില്‍ എതിര്‍ത്തത്.
സിബിഐയെ കേന്ദ്ര സര്‍ക്കാര്‍ കൂട്ടിലടച്ച തത്തയാക്കി മുകളിലുള്ളവര്‍ പറയുന്നത് അനുസരിക്കുന്ന ഉപകരണമാക്കി മാറ്റിയാല്‍ അതിന്റെ രഹസ്യാന്വേഷണ സ്വഭാവമെവിടെ? അതിന് സാംഗത്യം എവിടെ? അധികാരവിവാദത്തില്‍ കുടുങ്ങിക്കിടക്കുന്ന സിബിഐയുടെ തലവന്‍ ഇപ്പോള്‍ മാന്യതയുടെ സര്‍വ അതിരുകളും ലംഘിച്ചിരിക്കുകയാണ്. മാനഭംഗം തടയാന്‍ കഴിയില്ലെങ്കില്‍ അത് ആസ്വദിക്കുകയെന്ന് ഈയിടെ അദ്ദേഹം പറഞ്ഞത് വനിതാ ലോകത്തെ മാത്രമല്ല, രാജ്യത്തെ മാന്യന്മാരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്. വാതുവെയ്പ് തടയാന്‍ പറ്റിയില്ലെങ്കില്‍ അതാസ്വദിക്കുക എന്ന് പരമോന്നത അന്വേഷണ ഏജന്‍സി തലവന്‍ പറയുമ്പോള്‍ അത് ക്രിമിനവല്ക്കരണത്തെയും കൊലപാതകങ്ങളേയും ബലാത്സംഗമടക്കം വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളെയും പത്ത് മാസത്തിനുള്ളില്‍ കുട്ടികള്‍ നേരിടേണ്ടിവന്ന 500 ബലാത്സംഗങ്ങളെയുമെല്ലാം ന്യായീകരിക്കുന്നതല്ലേ? ഉപബോധമനസ്സിലുള്ള ചിന്ത വെളിപ്പെടുത്തിയ ശേഷം ഖേദം പ്രകടിപ്പിക്കുന്നതില്‍ എന്തു യുക്തി? ഇങ്ങനെ മാനസികമായി അധഃപതിച്ച ആളെ സിബിഐ തലപ്പത്തുനിന്ന് നീക്കുകയാണ് ചുമതലാബോധമുള്ള സര്‍ക്കാര്‍ ചെയ്യേണ്ടത്. കുട്ടികള്‍ക്ക് നേരെ നടക്കുന്ന ബലാത്സംഗങ്ങള്‍ പോലുള്ള ദുഷ്പ്രവണത പൊതുസമൂഹത്തിന്റെ ചിന്താവിഷയമാകണമെന്ന് മുന്‍പ് ഹൈക്കോടതി പ്രസ്താവിച്ചിട്ടുണ്ട്. സിബിഐ ഡയറക്ടര്‍ സ്ഥാനമൊഴിയണമെന്ന ആവശ്യം പരക്കെ ഉയര്‍ന്നിരിക്കുകയാണ്. കിരണ്‍ ബേദിയും സിബിഐ ഡയറക്ടറുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ചു. ഈ സാഹചര്യത്തില്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ രാജിവയ്ക്കുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: