മിത്രകായ മായാ യത്വം ത്യജ്യസേ ചിരബാന്ധവഃ
ത്വയൈവാത്മന്യുപാനീതാ സാത്മജ്ഞാനവശാത്ക്ഷതിഃ
വസിഷ്ഠന് തുടര്‍ന്നു: ഒരിക്കല്‍ വീതഹവ്യനു തന്റെ ദേഹം ഉപേക്ഷിക്കാനും ഇനിയൊരിക്കലും ജനനം ഉണ്ടാകാതിരിക്കാനും ആഗ്രഹം തോന്നി. സഹ്യപര്‍വതത്തിലുള്ള ഒരു ഗുഹയില്‍ പത്മാസനസ്ഥനായിരുന്ന് അദ്ദേഹമിങ്ങനെ മനനം ചെയ്തു: ആകര്‍ഷണങ്ങളെ, നിങ്ങളുടെ ആകര്‍ഷണസ്വഭാവം നിര്‍ത്തിയാലും. വെറുപ്പുകളെ നിങ്ങള്‍ വെറുക്കല്‍ എല്ലാം അവസാനിപ്പിക്കൂ. നിങ്ങള്‍ ഏറെക്കാലം എന്നെ കളിപ്പിച്ചുവല്ലോ. ഇനി നിങ്ങള്ക്കതിനാകില്ല.
സുഖങ്ങളെ, നിങ്ങള്‍ക്ക് നമോവാകം. ഇത്രയും കാലം നിങ്ങള്‍ ‘എന്നെ’ ‘സംരക്ഷിച്ചു’. ആത്മാവിനെ മറക്കാന്‍പോലും നിങ്ങളാണ് കാരണക്കാരന്‍. ദുഃഖങ്ങളെ, നിങ്ങള്‍ക്കു നമസ്കാരം. എന്റെ ആത്മാന്വേഷണത്തിനു നീയാണ് വഴിമരുന്നിട്ടത്. നിന്റെ കൃപയാലാണ് എനിക്ക് ആത്മജ്ഞാനം പ്രാപിക്കാനായത്. നീയാണ് പ്രകാശവും വഴികാട്ടിയും.
ശരീരമേ, സുഹൃത്തേ, ആത്മജ്ഞാനത്തിന്റെ ശാശ്വത സവിധമണയാന്‍ എന്നെ അനുവദിക്കൂ. അതാണ് പ്രകൃതി നിയമം. എല്ലാവരും ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ ഈ ദേഹം ഉപേക്ഷിക്കുക തന്നെ വേണം. ‘ദേഹമേ, നീയുമായി ഈ ബന്ധത്തിലായിട്ട് ഏറെക്കാലമായി; ഞാനിതാ നിന്നെയിപ്പോള്‍ ഉപേക്ഷിക്കുന്നു. എത്ര വിസ്മയകരമെന്നു നോക്കൂ. ഈ വേര്‍പിരിയലിന് കാരണമായ ആത്മസാക്ഷാത്കാരത്തിന്റെ പാതയിലേക്ക് നീയാണ് എന്നെ നയിച്ചത്.’ എനിക്ക് ആത്മജ്ഞാനമുദിക്കാനായി നീ സ്വയം നശിച്ചു.!
ആസക്തികളേ, എനിക്ക് വിട തരൂ. നിങ്ങള്‍ ഇനി ഒറ്റയ്ക്കാണ്. കാരണം എന്നില്‍ പരമശാന്തി ഉണര്‍ന്നിരിക്കുന്നു. അല്ലയോ കാമമേ, നിന്നെ അകറ്റാനായി നിന്റെ ശത്രുവായ അനാസക്തിയുമായി ഞാന്‍ സൗഹൃദത്തിലായി. എന്നോടു ക്ഷമിക്കുമല്ലോ. ഞാന്‍ സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുകയാണ്. അനുഗ്രഹിച്ചാലും. അല്ലയോ പുണ്യമേ, നിനക്ക് നമോവാകം. നീയാണെന്നെ നരകത്തില്‍ നിന്നും രക്ഷിച്ചു സ്വര്‍ഗത്തിലേക്ക് നയിച്ചത്. പാപമേ, ശിക്ഷകള്‍ക്കും വേദനകള്‍ക്കും കാരണമായ നിനക്കും നമസ്കാരം. ഇപ്പോഴും എനിക്ക് കൃത്യമായി ദൃശ്യമല്ലാത്ത ഭ്രമങ്ങളേ, നിങ്ങള്‍ക്കും നന്ദി. ധ്യാനസമാധികള്‍ക്ക് ഒത്താശ ചെയ്യുന്ന ഈ ഗുഹയ്ക്കും എന്റെ കൂപ്പുകൈ. ഇഹലോകവാഴ്വിന്റെ വേദനകളില്‍ നീയാണെനിക്ക് സുരക്ഷിതമായ ഒരിടം തന്നത്. പാമ്പ് മുതലായ ജീവികളില്‍ നിന്നുമെന്നെ കാത്തുസൂക്ഷിച്ചും കുണ്ടുകുഴികളില്‍ ചാടാതെ കാത്തും സഹായിച്ച ദണ്ഡിനും എന്റെ നമസ്കാരം.
ശരീരമേ, നിന്നെ സംയോജിപ്പിച്ചുണ്ടാക്കിയ പഞ്ചഭൂതങ്ങളിലേക്ക് തിരിച്ചുപോയി ലയിച്ചാലും. സ്നാനാദി അനുഷ്ഠാനങ്ങള്‍ക്ക് നമസ്കാരം. ലോകത്തിലെ എല്ലാ പരിശ്രമങ്ങള്‍ക്കും നമസ്കാരം. എന്റെ കൂടെപ്പിറന്ന പ്രാണനു നമസ്കാരം. ഞാന്‍ എന്തൊക്കെ ചെയ്തുവോ അതെല്ലാം നിന്റെ ചൈതന്യത്താലാണ് സാധ്യമായത്. ദയവായി നിന്റെ ഉറവിടത്തിലേക്ക് തിരിച്ചുപോയാലും. ഞാനിതാ പരബ്രഹ്മത്തിലേക്ക്, അനന്താവബോധത്തിലേക്ക്, വിലയിക്കാന്‍ പോകുന്നു. ഈ ലോകത്ത് ഒത്തുചേര്‍ന്നുണ്ടായ വസ്തുക്കളെല്ലാം അതാതിന്റെ ഘടകങ്ങളിലേക്ക് തിരിച്ചു പോകുകതന്നെ വേണം. അതാണ് പ്രകൃതിനിയമം.
ഇന്ദ്രിയങ്ങളേ, നിങ്ങളുടെ മൂലഘടകങ്ങളിലേക്ക് മടങ്ങിയാലും. ഞാനിനി ആത്മാവിന്റെ പ്രഭാവത്താല്‍, ആത്മാവില്‍ത്തന്നെ ഓംകാരനാദത്തോടെ അലിഞ്ഞു ചേരാന്‍ പോകുന്നു. എണ്ണയില്ലാതെ കത്തുന്ന ദീപനാളമെന്നപോലെയാണത്. ഞാന്‍ ലോകത്തിന്റെ എല്ലാ കര്‍മ്മബന്ധങ്ങളില്‍ നിന്നും സ്വതന്ത്രനാണ്. ധാരണകള്‍ക്കും അറിവുകള്‍ക്കും അനുഭവങ്ങള്‍ക്കും അതീതനാണ് ഞാന്‍. ഓംകാരത്തിന്റെ അനുരണനം സൂചിപ്പിക്കുന്ന പരമപ്രശാന്തിയാല്‍ ഇപ്പോള്‍ എന്റെ ഹൃദയം മുഖരിതമാണ്. എല്ലാ ഭ്രമങ്ങളും തെറ്റിദ്ധാരണകളും എന്നില്‍ ഇല്ലാതായിരിക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: