സച്ചിന് രമേശ് ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റ് കളി മതിയാക്കുന്നതുകൊണ്ട് ലോകം അവസാനിക്കുമോ. അവസാനിക്കുമെങ്കില്‍ വാംഖഡെയില്‍ അതുണ്ടാകണമായിരുന്നു. കാരണം സച്ചിന് കളി മതിയാക്കി. ലോകമെമ്പാടുമുള്ള കായികമാധ്യമങ്ങളും കളിയെഴുത്തുകാരും അതിന് ശേഷമുണ്ടായേക്കാവുന്ന ശൂന്യതയെക്കുറിച്ച് എഴുതിയും പറഞ്ഞും കഴിഞ്ഞ ഒരുമാസക്കാലമായി കാലക്ഷേപം കഴിക്കുകയാണ്. അവരുടെ ചരിത്രപുസ്തകം ക്രിക്കറ്റ് കാലത്തെ രണ്ടായി പിരിച്ചുകഴിഞ്ഞു. സച്ചിന് മുമ്പും സച്ചിന് ശേഷവും എന്ന് രണ്ട് കാലം. അതിനിടയില്‍ സച്ചിന് നിറഞ്ഞ ഇരുപത്തിനാല് വര്‍ഷത്തിന് സച്ചിന്മയം എന്ന് വിശേഷണം.
ഈ സച്ചിന്മയ കാലഘട്ടത്തിലാണ് ഇന്ത്യക്കാരെക്കൊണ്ട് കോളക്കമ്പനിക്കാര്‍ തിന്നാനും കുടിക്കാനും ഉറങ്ങാനും എന്തിന് ശ്വസിക്കാനും ക്രിക്കറ്റ് കൂടിയേ തീരൂ എന്ന് ഏറ്റുപാടിച്ചത്. യുദ്ധകാലത്തും രാജ്യം ടെലിവിഷന്‍ തുറന്ന് പിടിച്ച് ക്രിക്കറ്റിന്റെ യുഗപ്പിറവി ആഘോഷിച്ചു. അതിശീത മലനിരകളില്‍ രാജ്യത്തിന് വേണ്ടി പോരാടി പ്രാണന്‍വെടിഞ്ഞ ധീരസൈനികന് വിക്രം ബാത്രയുടെ അവസാനത്തെ ഹൃദയത്തുടിപ്പ് പോലും ക്രിക്കറ്റിന്റെ ഇടവേളകളില്‍ പെപ്സികോളയുടെ പരസ്യവാചകമായി വിറ്റഴിക്കപ്പെട്ടു. പാക് ശത്രുനിരയുടെ ബങ്കറുകള്‍ തകര്‍ത്ത ശേഷം തന്റെ കമാന്‍ഡര്‍ക്ക് ബാത്ര അയച്ച അക്ഷരകുറിമാനമായിരുന്നു ‘ദില്‍ മാംഗേ ഹേ മോര്’ എന്ന പരസ്യവാചകം. വാതുവെച്ചും ഒത്തുകളിച്ചും ഇത് വെറും കളിയല്ല, കോടികളുടെ കച്ചവടമാണെന്ന് താരങ്ങള്‍തന്നെ തെളിയിച്ചിട്ടും ആരാധകര്‍ ക്രിക്കറ്റാണ് മതമെന്ന് വാഴ്ത്തിപ്പാടി. അത്തരക്കാര്‍ക്ക് സച്ചിന് ദൈവമായി. അതുകൊണ്ടാണ് ദൈവം പാഡഴിക്കുന്നു, ക്രീസിലെ ദൈവം പടിയിറങ്ങുന്നു എന്നൊക്കെ വായിക്കാനും കേള്‍ക്കാനും നമ്മള് വിധിക്കപ്പെടുന്നത്.
സച്ചിന് വാംഖഡെയില്‍ കളി അവസാനിപ്പിക്കുമ്പോള്‍ നാല്പതാണ് പ്രായം. പതിനേഴിലെത്തുംമുമ്പ് 1989ല്‍ രാജ്സിംഗ് ദുംഗാര്‍പൂര്‍ സെലക്ഷന്‍കമ്മിറ്റി ചെയര്‍മാനായിരിക്കെ ടീമിലെത്തിയതാണ് സച്ചിന്. രണ്ടരപ്പതിറ്റാണ്ടിന്റെ പടിവാതിലില്വെച്ച് പാഡഴിക്കുമ്പോള്‍ സച്ചിനൊപ്പം ചര്‍ച്ചകളില്‍ നിറയുന്നത് അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ മാത്രമല്ല. കളി പഠിപ്പിച്ച ഗുരു രമാകാന്ത് അച്രേക്കര്‍, കളിക്കാന്‍ പ്രേരിപ്പിച്ച ജ്യേഷ്ടന് അജിത് ടെണ്ടുല്‍ക്കര്‍, ഒപ്പം കളിച്ചുവളര്‍ന്ന വിനോദ് ഗണപത് കാംബ്ലി അടക്കമുള്ള കളിക്കൂട്ടുകാര്‍ തുടങ്ങി സച്ചിന് നടന്നുതീര്‍ത്ത വഴികളത്രയും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇങ്ങനെയൊന്ന് ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. കപില്‍ദേവും ഗവാസ്കറുമടക്കമുള്ള വമ്പന്മാര് വിരമിച്ചപ്പോള്‍ ഇത് സംഭവിച്ചിട്ടില്ല. അക്കാലം മാധ്യമങ്ങള്‍ക്ക് ഇതായിരുന്നില്ല പണി എന്ന് വേണമെങ്കില്‍ തര്‍ക്കുത്തരം നല്‍കാം. എന്നാല്‍ ഒന്നുണ്ട്. അന്ന് ക്രിക്കറ്റ് കളിയില്‍നിന്ന് കച്ചവടത്തിലേക്ക് കടക്കുന്നതിന്റെ പ്രാരംഭദശയില്‍ മാത്രമായിരുന്നു. ഈ പകിട്ട് അന്നുണ്ടായിരുന്നുമില്ല. ആരും ഇതൊരു മതമാണെന്ന് വ്യാഖ്യാനങ്ങള്‍ ചമച്ചിരുന്നില്ല. ഇതെല്ലാം പിന്നീട്, ഈ സച്ചിന്മയ കാലത്താണ് സംഭവിച്ചത്.
വാഴ്ത്തപ്പെട്ടവനായി ക്രിക്കറ്റ് ലോകത്ത് സച്ചിന് നിറഞ്ഞുനില്‍ക്കുമ്പോഴും ചര്‍ച്ചചെയ്യപ്പെടാതെ പോകുന്ന കുറേയേറെ വസ്തുതകള്‍ ബാക്കിയാണ്. മറാത്താ നോവലിസ്റ്റും കവിയുമായ രമേശ് ടെണ്ടുല്‍ക്കറിന്റെ മകന് ശാരദാശ്രം സ്കൂള്‍ കോമ്പൗണ്ടില്‍ നിന്ന് ലോകത്തിന്റെ ഉയരങ്ങളിലേക്ക് നടന്നുകയറിയ ഈ കാലഘട്ടം പ്രതിച്ഛായാനിര്‍മിതിയില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഒരു വലിയ പാഠമാണ്. മറ്റാരു പറഞ്ഞില്ലെങ്കിലും സച്ചിന് സ്വന്തം കുറവുകളെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. തനിക്കാവാത്ത, ചെയ്യാനാവുമെന്ന് ആത്മവിശ്വാസമില്ലാത്ത ഒന്ന് ഏറ്റെടുക്കാതിരിക്കാനുള്ള ബൗദ്ധികമായ ആര്‍ജവം കാട്ടിയതുകൊണ്ടാണ് 1989 മുതല്‍ 2013വരെ അദ്ദേഹം ടീമിന്റെ അവിഭാജ്യഘടകമായിത്തീര്‍ന്നത്. രണ്ടുതവണ ഏറ്റെടുത്ത് പരാജയപ്പെട്ട നായകപദവിയില്‍ നിന്ന് പിന്നീട് സച്ചിന് വിനയപൂര്‍വം ഒഴിഞ്ഞുനിന്നത് അത് തന്റെ കരിയറിനെയും ഇമേജിനെയു പാടേ തകര്‍ത്തുകളയും എന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടായിരുന്നു. ക്യാപ്ടനെന്ന നിലയില്‍ മികച്ച നേട്ടങ്ങള്‍ ഏറെയുണ്ടായിരുന്നിട്ടും കപില്‍ദേവ് മുതല്‍ രാഹുല്‍ദ്രാവിഡ് വരെയുള്ളവര്‍ കേട്ട പഴികള്‍ സച്ചിന് ഒരു പാഠമായിരുന്നു. പിന്നെയും പിന്നെയും തന്നെ തേടിവന്ന നായക പദവിയെ സച്ചിന് വല്ലാതെ ഭയപ്പെടുകയും മറ്റൊരാളെ ചൂണ്ടിക്കാണിച്ച് രക്ഷപ്പെടുകയും ചെയ്തു എന്നതാണ് വാസ്തവം. അനില്‍കുംബ്ലെയും പിന്നീട് മഹേന്ദ്രസിംഗ് ധോണിയുമൊക്കെ സച്ചിന് ഭയന്ന് വേണ്ടെന്ന് വെച്ച ആ മുള്‍ക്കീരീടം പൊന്കിരീടമാക്കിയവരാണെന്നോര്ക്കണം.
സച്ചിന്മയകാലഘട്ടത്തില്ത്തന്നെയാണ് ബ്രയാന്‍ലാറ എന്ന അത്ഭുതതാരം വെസ്റ്റിന്‍ഡീസില്‍ നിന്ന് ലോകത്തോളം ഉയര്‍ന്നത്. സച്ചിനൊപ്പം തുടങ്ങുകയും പ്രതിഭയില്‍ ഒരുപടികൂടി മുന്നില്‍നില്‍ക്കുകയും ചെയ്ത വിനോദ് കാംബ്ലിയുടെ ഉദയാസ്തമയവും ഇതേ കാലത്തായിരുന്നു. ദൗര്‍ഭാഗ്യകരമായ ഒട്ടേറെ കാരണങ്ങള്‍ കൊണ്ട് കാംബ്ലിയുടെ ജീവിതം കളിക്കളത്തില്‍ വേഗം അവസാനിച്ചുവെങ്കിലും അദ്ദേഹത്തിന്റെ അതേ ഫുട്വര്‍ക്ക് ചാരുത ചാര്‍ത്തിയ ഇന്നിംഗ്സുകളുമായി ലാറ ഏറെക്കാലം സച്ചിനെ അതിശയിക്കുകയും വിഭ്രമിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കാലം സച്ചിന്മയമായിരുന്നുവെങ്കിലും താരതമ്യങ്ങളില്‍ എന്നും ഒരുപടി മുന്നില്‍ ലാറ നിന്നു. ലാറയ്ക്കൊപ്പം ഉയരുന്നതില്‍ ടീം വെസ്റ്റിന്‍ഡീസ് പരാജയപ്പെട്ടതിനാല്‍ അദ്ദേഹത്തെ വിജയി എന്നു വിളിക്കാന്‍ കളിയെഴുത്തുകാര്‍ മടിച്ചു. അതേസമയം സച്ചിന്റെ ടീം വിജയിച്ചതിന് പിന്നില്‍ സമര്‍ത്ഥനായ നായകനും വാലറ്റത്തിന് വരെ പ്രേരണയായി മാറുന്ന മധ്യനിരയും സ്പിന്നും പേസും ഒത്തിണങ്ങിയ ഒരു ബൗളിംഗ് നിരയും ഉണ്ടായിരുന്നുവെന്ന് പറയാന്‍ അവര്‍ മടിച്ചു. ഈ രണ്ട് ഗണത്തിലും സച്ചിന് ഉള്‍പ്പെടുന്നില്ല എന്നത് ഒരു പോരായ്മയായി അവര്‍ കണ്ടതേയില്ല.
സച്ചിന്റെ മികച്ച ഇന്നിംഗ്സുകളിലെല്ലാം പങ്കാളികള്‍ ആദ്യ അഞ്ച് ബാറ്റ്സ്മാന്‍മാരായിരുന്നുവെന്ന് കണക്കുകള്‍ പറയും. അതേസമയം വി.വി.എസ്. ലക്ഷ്മണ്, രാഹുല്‍ദ്രാവിഡ്, അജയ് ജഡേജ തുടങ്ങി മഹേന്ദ്രസിംഗ് ധോണി വരെയുള്ളവര്‍ വാലറ്റത്തോടൊപ്പം നിന്ന് വിജയത്തിലേക്ക് കത്തിക്കയറിയവരാണ്.
രണ്ടരപ്പതിറ്റാണ്ടിന്റെ വിഖ്യാതമായ ക്രിക്കറ്റ് യുഗം അവസാനിക്കുമ്പോള്‍ സച്ചിന് കീഴടക്കാന്‍ അധികം കൊടുമുടികളില്ലതന്നെ. ടെസ്റ്റില്‍ ലാറ അടിച്ചുകൂട്ടിയ നാനൂറ് എന്ന കടമ്പ മാറ്റമില്ലാതെ നില്ക്കും. വീരേണ്ടര്‍ സെവാഗെന്ന ഇന്ത്യാക്കാരന്റെ ട്രിപ്പിള്‍സെഞ്ച്വറി എന്ന നേട്ടവും ബാക്കി നില്ക്കും. അത്ഭുതകരമായ ഒരു ക്രിക്കറ്റ് ജീവിതത്തോട് വിടപറയുമ്പാഴും ചരിത്രകാരന്മാര് ടെസ്റ്റ്ില്‍ സച്ചിന് മുന്നില്‍ ഡോണ്‍ ബ്രാഡ്മാനെയും ഏകദിനത്തില്‍ വിവ് റിച്ചാര്‍ഡ്സിനെയും പ്രതിഷ്ഠിക്കുന്നതിന് പിന്നില്‍ മാറ്റമില്ലാതെ തുടരുന്ന ഇതേ വസ്തുതകളാവും.
പുട്ടപര്‍ത്തിയിലെ പ്രശാന്തിനിലയത്തില്‍ ശ്രീസത്യസായിബാബ പകര്‍ന്ന നിത്യശാന്തതയുടെ ആത്മബലമുണ്ട് പടിയിറങ്ങുമ്പോള്‍ സച്ചിന് കൂട്ട്. അതുകൊണ്ടാണ് ഇത് തന്റെ ആദ്യ പടിയിറക്കമല്ല എന്ന് അദ്ദേഹം കുറിക്കുന്നത്. ജീവിതത്തില്‍ പലപ്പോഴും പുറകോട്ടിറങ്ങിയിട്ടുണ്ട്. അതിവേഗക്രിക്കറ്റിന്റെ കാലത്ത് അതിന്റെ ഭാഗമാകാതെ മാറിനിന്നത് അത്തരമൊരു പിന്മാറ്റമായിരുന്നു. വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാനുള്ള പരിശ്രമങ്ങള്‍ പലപ്പോഴും ഉണ്ടായപ്പോഴും അത് തനിക്കിണങ്ങുന്നതല്ല എന്ന തിരിച്ചറിവുണ്ട് സച്ചിന്. അതുകൊണ്ടാണ് ക്രിക്കറ്റില്‍ സച്ചിന് മാത്രമായി ഒരു കാലം അടയാളപ്പെടുത്തപ്പെടുന്നത്, അത് ശരിയായാലും തെറ്റായാലും.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: