ഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു വിധേയമായി റിപ്പോര്‍ട്ടുകളില്‍ കടുപ്പം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന നിരവധി ഉദ്യോഗസ്ഥര്‍ കേരളാ വിജിലന്‍സിലുണ്ട്. ഭരിക്കുന്ന കക്ഷിക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ ജയിച്ചുവരാനുള്ള സാധ്യതയില്ലാത്ത പക്ഷം, അടുത്ത ഭരണകക്ഷിയായ ഇന്നത്തെ പ്രതിപക്ഷത്തിന്റെ (അതിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ)താല്‍പ്പര്യം കൂടി സംരക്ഷിക്കുന്നതിനും വിജിലന്‍സിലെ മിടുക്കന്മാര് ശ്രമിക്കും.
നമ്മുടെ വിജിലന്‍സ് ശരിയായിരുന്നുവെങ്കില്‍ വിജിലന്‍സിനെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഭയപ്പെടുമായിരുന്നു. ഇന്ന് സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ വിജിലന്‍സ് നടത്തുന്ന പരിശോധന ഒരു ചടങ്ങു മാത്രമാണ്. ഉന്നത രാഷ്ട്രീയക്കാരുമായി ബന്ധമുള്ള തങ്ങളെ വിജിലന്സണ്നും ചെയ്യാന്‍ പോകുന്നില്ലായെന്നുറപ്പുള്ളതിനാല്, വലിയ ഉദ്യോഗസ്ഥര്‍ വിജിലന്‍സിനെ ഭയപ്പെടുന്നില്ല. ചെറിയ കുറ്റങ്ങള്‍ ചെയ്യുന്ന ചെറിയ ഉദ്യോഗസ്ഥരുടെ പടം മാത്രമേ, അഴിമതിക്കാരെന്ന പേരില്‍ പത്രങ്ങളില്‍ വരികയുള്ളൂ.
വിജിലന്‍സ് ഡിപ്പാര്‍ട്ടുമെന്റിന്റെ അസ്തിത്വത്തിനു പോലും ഗുരുതരമായ അപചയം സംഭവിച്ചിട്ടുണ്ട്. ലോക്കല്‍ പോലീസില്‍ പ്രവര്‍ത്തിക്കവെ അഴിമതിയുടെ പേരില്‍ നടപടിക്കുവിധേയരായിട്ടുള്ള പോലീസുകാരും ഉദ്യോഗസ്ഥരും വിജിലന്‍സിലുണ്ട്. അടുത്തിടെ എറണാകുളത്തെ ബസ്സില്‍ കയറിയ ഒരു യുവതിയെ കയറിപ്പിടിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്തത് കുറ്റാന്വേഷണ വിഭാഗത്തില്‍പ്പെടുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെയാണ്.
വിജിലന്‍സ് ഡിപ്പാര്‍ട്ടുമെന്റ് എന്നപേരിലാണ് അറിയപ്പെടുന്നതെങ്കിലും ഈ ഡിപ്പാര്‍ട്ടുമെന്റിലേക്ക് പ്രത്യേക നിയമനം നടത്തുന്നില്ല. പോലീസ് ഡിപ്പാര്‍ട്ടുമെന്റിലേക്ക് തെരഞ്ഞെടുക്കുന്ന ഉദ്യോഗസ്ഥരെ തന്നെയാണ് മാറ്റിയും മറിച്ചും വിജിലന്സിലേക്കിടുന്നതും. ഇവരില്‍ സത്യസന്ധന്മാരുടെ എണ്ണം വളരെ കുറവാണ്. ലോക്കല്‍ പോലീസില്‍ പ്രവര്‍ത്തിക്കവെ പേരുദോഷം ഉണ്ടാക്കിയവരാണ് ഏറെ. ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ വിജിലന്സിലേക്കയക്കപ്പെടുന്നവരുമുണ്ട്. ചില പോലീസുകാരെ സംബന്ധിച്ചിടത്തോളം വിജിലന്‍സ് ഒരു ഇടക്കാല സുഖവാസ കേന്ദ്രമാണ്.
ഈ സുഖവാസകേന്ദ്രത്തില്‍ കൂടുതല്‍ കാലം തുടര്‍ന്നുപോകുന്നതിന് ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ കരുണ ആവശ്യമാണ്. അതിനാല്‍ വിജിലന്‍സ് ഉദ്യോഗസ്ഥരില്‍ പലരും ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് റിപ്പോര്‍ട്ടില്‍ മായം കലര്‍ത്തുന്നു. അതുകൊണ്ട് യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ല. അഥവാ ശിക്ഷിച്ചാല്‍ തന്നെയും ശിക്ഷ ഇത്രയ്ക്കിത്രയ്ക്കേ ഉണ്ടാകുകയുള്ളൂവെന്നും അറിയാം. അതുകൊണ്ടു വിജിലന്‍സിനെ ആരും അത്രയ്ക്കങ്ങോട്ട് ഭയപ്പെടുന്നില്ല. ഇതാണ് സത്യം.
വിജിലന്‍സ് ഡിപ്പാര്‍ട്ടുമെന്റിന് സംഭവിച്ചിരിക്കുന്ന ഈ അപചയം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല; വര്‍ഷങ്ങള്‍ ഒരുപാടായി. ഈ അപചയത്തെ സംബന്ധിച്ചു ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും നല്ല ബോധ്യമുണ്ട്. പക്ഷേ ഇരുകൂട്ടരും അതു കണ്ടില്ലെന്ന് നടിക്കുകയാണ്. തങ്ങളുടെ പാര്ട്ടിക്കാര് നടത്തുന്ന അഴിമതി മറച്ചുവെയ്ക്കുന്നതിനും തങ്ങളുടെ പാര്ട്ടിക്കാര് അഴിമതി നടത്തിയെന്ന് ആരോപിക്കുന്ന എതിര്‍കക്ഷിക്കാരുടെ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി പരസ്പ്പരം വായടപ്പിക്കുന്നതിനും വേണ്ടി മാറി മാറി അധികാരത്തില്‍ വരുന്ന ഇരുകൂട്ടരും വിജിലന്‍സിനെ ദുരുപയോഗപ്പെടുത്തിയിട്ടുമുണ്ട്.
തങ്ങള്‍ പരിശോധനയ്ക്ക് ചെല്ലുന്ന ഓഫീസുകളിലെ മേലുദ്യോഗസ്ഥരെ വിളിച്ചു തങ്ങള്‍ പരിശോധനക്കെത്തുന്ന വിവരം മുന്‍കൂട്ടി അറിയിക്കുന്ന ചില വിജിലന്‍സ് ഓഫീസര്‍മാരുണ്ട്. അതുകൊണ്ടു പരിശോധനാ ദിവസം അവര്‍ക്ക് ആ ഓഫീസുകളില്‍ നിന്ന് ഒന്നും കിട്ടുകയില്ല. മാറ്റേണ്ടതെല്ലാം മുന്‍കൂട്ടി മാറ്റിയിട്ടുണ്ടാകും. രാഷ്ട്രീയ സ്വാധീനമില്ലാത്ത ചെറിയ തെറ്റുകള്‍ ചെയ്യുന്ന സാധാണക്കാരായ ഉദ്യോഗസ്ഥരെ പിടികൂടി ഫോട്ടോയെടുത്ത് പത്രത്തില്‍ കൊടുക്കുന്ന പണിയാണിപ്പോള്‍ വിജിലന്‍സ് ചെയ്യുന്നത്. വമ്പന്‍ സ്രാവുകളെ ഇവര്‍ ഒന്നും ചെയ്തിട്ടില്ല.
വിജിലന്‍സ് ഡിപ്പാര്‍ട്ടുമെന്റിലേക്ക് തനതായ റിക്രൂട്ട് മെന്റ് നടത്തുക, അഴിമതിക്കാരായ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ശിക്ഷ നല്‍കുന്നതിനായി നിയമനിര്‍മാണം നടത്തുക, കക്ഷി രാഷ്ട്രീയത്തിന് വിധേയമായി പ്രവര്‍ത്തിക്കുന്ന മന്ത്രിയ്ക്ക് വിജിലന്‍സിന്റെ ചുമതല നല്‍കുന്നതിന് പകരം വിജിലന്‍സ് ഡിപ്പാര്‍ട്ടുമെന്റിന്റെ ചുമതല ഒരു ഹൈക്കോടതി ജഡ്ജിക്ക് നല്‍കുക. വിജിലന്‍സിനെ സുതാര്യമാക്കാന്‍ ഈ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാവുന്നതാണ്.
സരിതാ നായരേയും ശാലുമേനോനേയും ഒക്കെ വളര്‍ത്തിക്കൊണ്ടുവരുന്ന മന്ത്രിമാരുടെയും മന്ത്രിമാരാകാന്‍ വെയിറ്റ് ചെയ്യുന്ന ആളുകളുടേയും കൈയില്‍ വിജിലന്‍സിന്റെ ഭാവി ഇനിയും ഏല്പ്പിക്കുകയാണെങ്കില് ആ ഡിപ്പാര്ട്ടുമെന്റില് നിന്ന് നമുക്കൊന്നും പ്രതീക്ഷിക്കാനില്ല.
എസ്.ജെ.റാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: