ന്യൂദല്‍ഹി: കോടികളുടെ ആസ്തിയുള്ള മത്സരാര്‍ത്ഥികളില്‍ നിന്നും വ്യത്യസ്തയായി ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരത്തിനൊരുങ്ങുകയാണ് ഇഷ്വാരി എന്ന തമിഴ് യുവതി. നടന് വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയില്‍ നിന്നാണ് ഇഷ്വാരി മത്സരിക്കുന്നത്. ദല്‍ഹി അസംബ്ലിയില്‍ നിന്നും മത്സരിക്കുന്ന ഇവര്‍ക്ക് ആകെയുള്ള സമ്പാദ്യം 11,000 രൂപയാണ്. ഇതു തന്നെയാണ് ഇവരുടെ ആകെ സ്വത്തും. 30 കാരിയായ ഇഷ്വാരിക്ക് നാലു കുട്ടികളുണ്ട്. എന്നാല്‍ കുട്ടികള്‍ ഇവര്‍ക്കൊപ്പമല്ല താമസിക്കുന്നത്. വസീര്‍പൂരില്‍ താമസിക്കുന്ന ഇവര്‍ക്ക് കിടപ്പാടമില്ലാത്തതിനാല്‍ കുട്ടികളെ ബന്ധുക്കളുടെ വീട്ടില്‍ നിര്‍ത്തിയാണ് പഠിപ്പിക്കുന്നത്. ടാര്‍പാളിന്‍കൊണ്ട് വലിച്ചുകെട്ടിയ മറയത്താണ് ഇഷ്വാരിയുടേയും കുടുംബത്തിന്റെയും താമസം.
ചേരികളില്‍ താമസിക്കുന്നവര്‍ക്ക് വീട് നല്‍കുമെന്ന് ദല്‍ഹി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ യാഥാര്ത്ഥമായിട്ടില്ല. തമിഴര്‍ക്ക് പ്രാമുഖ്യമുള്ള വസീപൂരിലെ ജെജെ കോളനിക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ലക്ഷ്യമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഇഷ്വാര പറയുന്നു.
തമിഴ്നാട്ടില്‍ നിന്നുള്ള ഒരു പ്രാദേശിക പാര്‍ട്ടി ഇതാദ്യമായാണ് ദല്‍ഹി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. വളരെ മോശം സാഹചര്യമാണ് ദല്‍ഹി സര്‍ക്കാരിന് കീഴില്‍ ലഭിക്കുന്നത്. കൂടുതല്‍ പേരും തമിഴരാണെങ്കിലും മറ്റ് വിഭാഗങ്ങളും തങ്ങളെപ്പോലെ പലതും സഹിച്ചും, ത്യജിച്ചുമാണ് ഇവിടെ കഴിയുന്നത്. ദല്‍ഹി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ ഒന്നും യാഥാര്‍ത്ഥ്യമായില്ല. അതുകൊണ്ടു തന്നെ ഞങ്ങളുടെ പാര്‍ട്ടി അധികാരത്തില്‍ വരികയാണെങ്കില്‍ സ്വന്തമായി കിടപ്പാടം എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുമെന്ന് ഇഷ്വാരി പറയുന്നു.
കാര്‍ മെക്കാനിക്കാണ് ഇഷ്വാരിയുടെ ഭര്‍ത്താവ്. എന്നാല്‍ ഒരു ടിവി പോലും വാങ്ങാന്‍ കിട്ടുന്ന സമ്പാദ്യം കൊണ്ടാവുന്നില്ലെന്ന് ഇഷ്വാരി പറയുന്നു. ശൈത്യകാലത്ത് ഇവിടുത്തെ കുടിലില്‍ താമസിക്കുക എന്നത് ഏറെ ബുദ്ധിമുട്ടാണ് അതുകൊണ്ടു തന്നെ ഇവര്‍ അച്ഛന്റെ വീട്ടിലേക്ക് പോകും. അച്ഛന്റെ വരുമാനം അത്ര മെച്ചമല്ലെങ്കിലും അവിടെ താമസിക്കാനെ നിവര്ത്തിയുള്ളൂവെന്നാണ് ഇഷ്വാരി പറയുന്നത്. തമിഴും ഹിന്ദിയും സംസാരിക്കുന്ന ഇഷ്വാരി പാവപ്പെട്ടവര്‍ക്ക് വേണ്ടി പോരാടാന്‍ ഒരുങ്ങിയാണ് മറ്റ് സ്ഥാനാര്‍ത്ഥികളില്‍ നിന്നും വ്യത്യസ്തയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: