പാവപ്പെട്ട മനുഷ്യര്‍ക്കുവേണ്ടി പോരാട്ടം നടത്തി വിജയം വരിക്കുവാനുള്ള പ്രതീക്ഷകളും ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യവും തമ്മില്‍ പലപ്പോഴുമുള്ള സംഘര്‍ഷം ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി നേതാക്കള്‍ക്ക് ഒരു കീറാമുട്ടിയാണ്. സിപിഎമ്മിന്റെ 2012 ജനുവരി 17-20 തീയതികളില്‍ ചേര്‍ന്ന് കേന്ദ്ര കമ്മറ്റി യോഗം അംഗീകരിച്ച് പാസ്സാക്കിയ 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയത്തില്‍. 134-ാം ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്.
“പാര്‍ട്ടിയുടെ രാഷ്ട്രീയ ലൈന്‍” സിപിഐ-എമ്മിന് കോണ്‍ഗ്രസിനോടും ബിജെപിയോടും രാഷ്ട്രീയമായി സമരം ചെയ്യേണ്ടതുണ്ട്.” 135-ാം ഖണ്ഡികയില്‍ പറയുന്നത് നോക്കുക. “കോണ്‍ഗ്രസിനും ബിജെപിക്കും എതിരായി ഇടതുപക്ഷ ജനാധിപത്യ ബദല്‍ ആണ് സിപിഐ(എം) മുന്നോട്ടുവെയ്ക്കുന്നത്.”
അതായത് കോണ്‍ഗ്രസ്-ബിജെപി കക്ഷികളെ മാറ്റിനിര്‍ത്തിക്കൊണ്ട് ഒരു ജനാധിപത്യ ബദല്‍ ശക്തി സൃഷ്ടിക്കാമെന്നാണ് ലക്ഷ്യം. ഇത് ഇന്ത്യയില്‍ സാധ്യമാണോ? കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കന്മാര് ആരും തന്നെ ബുദ്ധിപരമായി പിന്നാക്കമല്ല. എന്നാല്‍ ഈ വിധം ഒരു അഭിപ്രായം പാര്‍ട്ടിയുടെ 20-ാം കോണ്‍ഗ്രസില്‍ ഉയര്‍ത്തിയത് ചിന്താശക്തിയുള്ള ജനങ്ങളെ വളരെയധികം വിഷമത്തിലാക്കി. കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് കൂട്ടുകൂടുവാന്‍ പ്രത്യയശാസ്ത്രപരമായി പറ്റിയ പാര്‍ട്ടികള്‍ ഏതുണ്ട്? ഒരിക്കല്‍ ബിജെപി ഇല്ലാത്ത, കോണ്‍ഗ്രസ് ഇല്ലാത്ത, രാഷ്ട്രീയ മൂന്നാം മുന്നണിയെന്ന സങ്കല്‍പ്പം ഉരുത്തിരിഞ്ഞിരുന്നതാണ്. 177 എംപിമാരുടെ ഒരു കൂട്ടായ്മ തന്നെ ഉണ്ടായി. അന്നാണ് ജ്യോതിബസു പ്രധാനമന്ത്രിയായി ഒരു ഭരണം ഇന്ത്യയില്‍ കൊണ്ടുവരാമെന്ന പൊതുവായ അഭിപ്രായം ഉയര്‍ന്നത്. എന്നാല്‍ സിപിഎം അതിനെ എതിര്‍ക്കുകയായിരുന്നു. “ചരിത്രപരമായ വിഡ്ഢിത്തം” എന്നാണ് ഈ തീരുമാനത്തെ ബസു കുറ്റപ്പെടുത്തിയതും. സിപിഎമ്മിന് ഇന്ത്യന്‍ പ്രധാനമന്ത്രി പദം ലഭിക്കുകയെന്ന അസുലഭ മുഹൂര്‍ത്തമാണ് പാര്‍ട്ടി തട്ടിത്തെറിപ്പിച്ചത്. മൂന്നാം മുന്നണിയെന്ന കൂട്ടായ്മ അതോടെ തകരുകയായി. ദേവഗൗഡയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സീതാറാം കേസരിയുടെ പിന്തുണയോടെ അധികാരത്തില്‍ വന്ന സര്‍ക്കാരിനെ സഹായിക്കുവാനും സിപിഎം തയ്യാറായില്ല.
അധികാരത്തില്‍ വരാതെ പാവപ്പെട്ടവര്‍ക്ക് വേണ്ടി എന്ത് ചെയ്യാനാണ്? പാവങ്ങളെ കൂട്ടുക്കുരുതി നടത്തി വിപ്ലവം പാടി നടന്ന് നേതാക്കന്മാര്ക്ക് സുഖമായി ജിവിക്കാമെന്നല്ലാതെ എന്തു നേട്ടമാണ് ഉണ്ടാവുക? ഇന്ത്യയിലെ ഏറ്റവും ജനപിന്തുണയുള്ള രണ്ട് കക്ഷികളാണ് കോണ്‍ഗ്രസും ബിജെപിയും. ഇവരെ മാറ്റി നിര്‍ത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് രാഷ്ട്രീയ കൂട്ടായ്മ ഉണ്ടാക്കി ഭരണം നിലനിര്‍ത്തുവാന്‍ സാധിക്കുമോ? സിപിഐ,സിപിഎം, ആര്‍എസ്പി, ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നീ കക്ഷികള്‍ക്ക് ഇന്ന് വെറും 24 സീറ്റുകള്‍ മാത്രമാണ് ഉള്ളത്. ബംഗാളില്‍നിന്നും ഇനി ഒരു സീറ്റും പ്രതീക്ഷിക്കുവാനും പറ്റില്ലല്ലോ. 34 വര്‍ഷം ബംഗാളില്‍ സിപിഎം ഏകാധിപത്യ ഭരണം നടത്തി. പാര്‍ട്ടി സഖാക്കള്‍ ധനികരായി. വലിയ പ്രഭുക്കന്മാരായി. ടാറ്റാ-ബിര്‍ളാ തുടങ്ങിയ വമ്പന്‍ മുതലാളിമാരുടെ സമ്പത്ത് വര്‍ധിപ്പിക്കുവാന്‍ ബംഗാളിലെ ഗ്രാമവാസികളെ കുടിയിറക്കി. വേട്ടയാടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ബംഗാള്‍ ജനത ഒറ്റക്കെട്ടായി നേരിട്ടു. പാര്‍ട്ടി സഖാക്കള്‍ പകല്‍ തലയില്‍ മുണ്ടിട്ടാണ് സഞ്ചാരം. പാവപ്പെട്ട ഗ്രാമീണര്‍ കണ്ടാല്‍ കൂട്ടമായി വന്ന് ഈ നേതാക്കന്മാരെ ആക്രമിക്കുന്നു. പാവപ്പെട്ടവര്‍ക്ക് വേണ്ടി മുതലക്കണ്ണീര് വാര്‍ക്കുന്ന കപട തന്ത്രം ബംഗാളില്‍ തകര്‍ന്നു. തദ്ദേശ സ്വയംഭരണ സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പിലും ജനം സിപിഎം പാര്‍ട്ടിയെ തറപറ്റിക്കുകയായിരുന്നു. കെട്ടിവെച്ച കാശു പോലും ലഭിക്കാത്ത വിധം 25 മന്ത്രിമാര്‍ ദയനീയമായി പരാജയപ്പെടുകയെന്നതില്നിന്നും ഈ സഖാക്കള്‍ ചെയ്തു കൂട്ടിയ ജനദ്രോഹം എത്രമാത്രം ഭീകരമായിരുന്നുവെന്ന് പഠിക്കുക. പക്ഷേ, പാര്‍ട്ടി ഈ സംഭവം ചര്‍ച്ച പോലും ചെയ്യാതെ വീണ്ടും ബംഗാളിലെ സിപിഎം ഭരണക്കാരെ പുകഴ്ത്തുകയാണ്. ഇത്തരം ഒരു ദയനീയമായ അവസ്ഥയില്‍ പാര്‍ട്ടിയുടെ 20-ാം കോണ്‍ഗ്രസ് പ്രമേയത്തില്‍ പറയുംവിധം കോണ്‍ഗ്രസ്-ബിജെപി പാര്‍ട്ടികളെ അകറ്റിനിര്‍ത്തി മറ്റു പാര്‍ട്ടികളുമായും സഖ്യം ഉണ്ടാക്കാം എന്നത് അതിരുകടന്ന മോഹമോ വിഭ്രാന്തിയോ ആണ്.
കേന്ദ്രത്തിലെ മുഖ്യപ്രതിപക്ഷമായി നിലകൊള്ളുന്ന ബിജെപി സഖ്യത്തില്‍ നാല് കക്ഷികള്‍ മാത്രം. അവര്‍ക്ക് ആകെ 150 എംപിമാരും. കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ഇല്ല. 271 എംപിമാര്‍ ഉണ്ടെങ്കിലെ കേവല ഭൂരിപക്ഷം തികയൂ. എന്നാല്‍ കോണ്‍ഗ്രസും ഏഴ് സഖ്യ കക്ഷികളും ചേര്‍ന്ന് 225 എംപിമാര്‍ മാത്രമാണ് നിലവില്‍ ഭരണം നടത്തുന്നത്. 545 എംപിമാരില്‍ 540 പേരാണ് ഉള്ളത്. അഞ്ച് സ്ഥാനങ്ങള്‍ ഒഴിഞ്ഞു കിടക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം എട്ട് പാര്‍ട്ടികളും സ്വതന്ത്രന്മാരും കൂടി 67 എംപിമാര്‍ ഒരു ഭാഗത്ത് നില്ക്കുന്നു. ഉത്തര്‍പ്രദേശിലെ മുലായംസിംഗിന്റെ സമാജ്വാദി പാര്‍ട്ടിയ്ക്ക് 22 മായാവതിയുടെ ബിഎസ്പിക്ക് 21 ഉം ആര്‍ജെഡി, സ്വതന്ത്രര്‍ ഉള്‍പ്പെടെ ആകെ 51 പേര് പ്രത്യേകം ഗ്രൂപ്പാണ്. ഇവര്‍ യുപിഎ സര്‍ക്കാരിനെ ആപത്ഘട്ടത്തില്‍ പിന്തുണക്കും. പകരം ഈ പാര്‍ട്ടി നേതാക്കന്മാരുടെ പേരിലുള്ള കണക്കില്‍ കവിഞ്ഞ സമ്പത്തിനെക്കുറിച്ചുള്ള സിബിഐ കേസുകളില്‍ നടപടി മരവിപ്പിച്ചു നിര്‍ത്തും.
തമിഴ്നാട്ടിലെ കരുണാനിധിയുടെ ഡിഎംകെയും വിസികെ തമിഴ് പാര്‍ട്ടിക്കും കൂടി യഥാക്രമം 18+1=19 എംപിമാരാണുള്ളതും. ഈ വിധം അഞ്ച് തലങ്ങളിലായി മാറി മാറി നില്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏത് പാര്‍ട്ടിയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കൂട്ടിന് ലഭിക്കും? ഒരിക്കലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കേന്ദ്രത്തില്‍ മന്ത്രിസഭ രൂപീകരിക്കുവാന്‍ സാധിക്കുകയില്ല. കാരണം 120 കോടിയില്‍ പരം ജനങ്ങള്‍ ഉള്ള ഇന്ത്യയില്‍ 80 ശതമാനവും ദരിദ്രരാണ്. ഈ ദരിദ്ര ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം കേരളത്തിലും ബംഗാളിലും ത്രിപുരയിലും മാത്രമായി. ഈ മൂന്ന് സംസ്ഥാനത്തും പൊതുജനങ്ങള്‍ പാര്‍ട്ടിയെ വെറുത്തു. കാരണം ബുര്‍ഷ്വാസിയുടെ ഭരണവും പാര്‍ട്ടി സഖാക്കള്‍ മന്ത്രിമാരായി വരുമ്പോഴുള്ള ഭരണവും തമ്മില്‍ ഒരു വ്യത്യാസവും അവര്‍ കാണുന്നില്ല.
പാര്‍ട്ടിയുടെ പിന്നാലെ ഓടി നടന്ന സഖാക്കള്‍ നിരാശരാണ്. കഴിഞ്ഞ ഇടതുപക്ഷ ഭരണകാലത്ത് കേരളത്തിലെ സാധാരണ ജനങ്ങള്‍ സര്‍ക്കാരാഫീസിന്റെ മുന്നില്‍പ്പോലും പോകുവാന്‍ ഭയന്നു. കാരണം കൈക്കൂലിയും അഴിമതിയും ദല്ലാള്‍ ഭരണവും മാത്രമായിരുന്നു അത്.
തദ്ദേശ സ്വയംഭരണ വകുപ്പില്‍ നടമാടിയ അഴിമതി ഭരണം കേരളത്തില്‍ ഇടതുപക്ഷ ഭരണത്തിന്റെ അന്ത്യം കുറിച്ചു. പാവപ്പെട്ടവര്‍ക്ക് ഒരു കൂര ഉണ്ടാക്കി അന്തിയുറങ്ങുവാന്‍ വന്‍ തുക കൈക്കൂലി നല്‍കാതെ സാധ്യമല്ലെന്ന് വന്നു. വീടിന് നമ്പര്‍ കൊടുത്തില്ല. കറന്റ് കൊടുത്തില്ല. റേഷന്‍ കാര്‍ഡ് നല്‍കിയില്ല.
കൈക്കൂലി നല്കാന് കഴിയാത്ത പാവങ്ങള്‍ പഞ്ചായത്ത് ഓഫീസ് വരാന്തയിലും ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. 2004 ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുവാന്‍ യുപിഎ സഖ്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചേര്‍ന്നു. നാല് വര്‍ഷത്തിലധികം കോണ്‍ഗ്രസിന് വേണ്ട ഒത്താശകള്‍ ചെയ്തു. എട്ട് തവണ ഇന്ധന വില വര്‍ധിപ്പിച്ചിട്ടും ഈ പാര്‍ട്ടിക്ക് അനക്കമില്ലായിരുന്നു. അവധി വ്യാപാരം-ഊഹക്കച്ചവടം എന്നിവകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ലൈസന്‍സുകള്‍ നല്കി. തന്മൂലം ഭക്ഷ്യവസ്തുക്കളുടെ ഉല്പാദന രംഗത്ത് കുത്തകക്കാര്‍ പിടിച്ചു കയറി. വയലില്‍ വെച്ച് വില പറഞ്ഞ് ഉല്പന്നങ്ങള് കൊയ്തുകൂട്ടി സ്വകാര്യ ഗോഡൗണുകളില്‍ നിറച്ചുവച്ചു ഭക്ഷ്യവസ്തുക്കള്‍ക്ക് വില നിശ്ചയിക്കുന്ന കിരാതമായ നടപടികള്‍ തുടര്‍ന്നു. അവശ്യവസ്തുക്കള്‍ക്ക് ലോകത്ത് ഏറ്റവും വില കൂടുതല്‍ ഉള്ള രാജ്യം ഇന്ത്യയായി. ഈ വിധത്തിലുള്ള ഭരണത്തെ നാല് വര്‍ഷത്തിലധികം കാലം സംരക്ഷിച്ച ശേഷം ആണവക്കരാര്‍ എന്ന പേരു പറഞ്ഞ് ഭരണം വിട്ടു. പാര്‍ട്ടിയുടെ കപട നാടകം അണികള്‍ക്ക് ബോധ്യം വന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ ജനം കൈവിട്ടു! 80 ശതമാന ജനങ്ങള്‍ക്കും ഒന്നും മനസ്സിലാകാത്ത വസ്തുതയാണ് ആണവക്കരാര്‍ രഹസ്യം. അതാണ് പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയത്. ഇപ്പോള്‍ കേരളത്തില്‍ ഒരു തിരിച്ചുവരവിനുള്ള കഠിനപ്രയത്നത്തിലാണ് പാര്‍ട്ടി. പക്ഷേ കടിച്ചുപിടിച്ചാലും കരകയറില്ല. കള്ളക്കച്ചവടക്കാരായ യുഡിഎഫ് സര്‍ക്കാരിനെ ഒരു കൈ സഹായിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകളെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു വോട്ടര്‍മാര്‍. അതുകൊണ്ടുതന്നെ കഴിവുകെട്ട യുഡിഎഫിനുമേല്‍ വിജയം അനായാസമല്ല എല്‍ഡിഎഫിന്. അങ്ങനെ വരുമ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ് വിഭാവനം ചെയ്ത പോലെ ബിജെപിക്കും കോണ്‍ഗ്രസിനും ബദല്‍ നടക്കില്ല. മറ്റൊന്ന് സംഭവിക്കാം. ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന്റെ വാലിന്കീഴില് ചുരുണ്ടുകൂടും. അതാണ് ആത്യന്തികമായി സിപിഎമ്മിന്റെ വിധി.
സദാനന്ദന് ചേപ്പാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: