സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തിന് സച്ചിനെന്ന ക്രിക്കറ്റ് പ്രതിഭയോടുള്ള ആദരവിനപ്പുറം രാഷ്ട്രീയമാനങ്ങളാണുള്ളത്. അതിന്റെ പേരിലാണ് ഭാരതരത്ന ബഹുമതി വിവാദത്തിലായതും. സച്ചിനു നല്കപ്പെട്ടതോടെ ആ ബഹുമതിയുടെ വിലയിടിഞ്ഞു എന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ വരെ ഉയര്‍ന്നു. അതിനോട് യോജിച്ചവരും വിയോജിച്ചവരുമുണ്ട്. യോജിപ്പും വിയോജിപ്പും എന്തുതന്നെയായിരുന്നാലും ഇതുവരെ ഏറെക്കുറെ വിവാദത്തിനതീതമായിരിക്കുകയും മാന്യമായി നല്കപ്പെടുകയും ചെയ്തിരുന്ന പുരസ്കാരമായിരുന്നു ഭാരതരത്ന.
പത്മ പുരസ്കാരങ്ങളുള്പ്പടെയുള്ളവ പ്രീണനത്തിനും സ്വജനതാത്പര്യാര്ഥവും കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നത് പരക്കെ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. പണം കൊടുത്തും രാഷ്ട്രീയ സ്വാധീനമുപയോഗിച്ചും പത്മപുരസ്കാരം നേടാമെന്നുവന്നപ്പോള് അതു നേടിയവര്‍ എത്രത്തോളം ആദരവര്ഹിക്കുന്നവരാണെങ്കില് പോലും സമൂഹത്തിനിടയില്‍ അവമതിപ്പാണുണ്ടാക്കിയത്. ആ നിലയിലേക്ക് പത്മപുരസ്കാരത്തെ എത്തിക്കാന്‍ മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനു കഴിഞ്ഞു. സംവിധായകന് രഞ്ജിത്തിന്റെ സിനിമയിലെ പ്രാഞ്ചിയേട്ടന് എന്ന കഥാപാത്രം പത്മശ്രീ ലഭിക്കാന്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ കണ്ട മലയാളി ആര്‍ത്തു ചിരിച്ചതോടൊപ്പം പലരും പുരസ്കൃതരായത് ഇങ്ങനെയൊക്കെയാണല്ലോ എന്നോര്‍ത്ത് ആശ്ചര്യപ്പെടുകയും ചെയ്തു. ആ നിലവാരത്തിലേക്ക് ഭാരതരത്നയെയും എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരെന്ന് പറയുന്നത് സച്ചിന് ടെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് കളിക്കാരനോടുള്ള ആദരവും അദ്ദേഹത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് കളിക്കമ്പക്കാരുടെ വികാരവും ഉള്‍ക്കൊണ്ടു തന്നെയാണ്.
സ്വാതന്ത്ര്യ സമരസേനാനി രാജഗോപാലാചാരി മുതല്‍ സി.വി. രാമനും എസ്. രാധാകൃഷ്ണനും ജവഹര്‍ലാല്‍ നെഹ്റുവും മദര്‍തെരേസയും സര്‍ദാര്‍ വല്ലഭായ് പട്ടേലും സത്യജിത്റായിയും എ.പി.ജെ. അബ്ദുള്‍കലാമും അടക്കം ഭീംസെന്‍ജോഷി വരെയുള്ളവരുടെ പട്ടികയിലേക്കാണ് സച്ചിന് ടെണ്ടുല്‍ക്കറും ഇടം പിടിച്ചിരിക്കുന്നത്. മുന്‍പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയെയും ഹോക്കിതാരം ധ്യാന്‍ചന്ദിനെയും പര്വതാരോഹകന് ടെന്‍സിംഗ് നോര്ഗയെയുമൊക്കെ നിഷ്കരുണം തഴഞ്ഞാണ് സച്ചിന് ഭാരതരത്ന നല്കാന് മന്മോഹന് സിംഗ് തീരുമാനിച്ചത്.
കല, സാഹിത്യം, ശാസ്ത്രം, പൊതുസേവനം എന്നീ മേഖലകളില്‍ മികവു തെളിയിച്ചവരെയാണ് നേരത്തെ ഈ ബഹുമതിക്കു തെരഞ്ഞെടുത്തിരുന്നത്. ഇതുവരെ 41 പേര്‍ക്കു ഭാരതരത്നം ലഭിച്ചിട്ടുണ്ട്. 1954 ലാണു ബഹുമതി നല്കാന് തുടങ്ങിയത്. ഒരു വര്‍ഷം പരമാവധി മൂന്നു പേര്‍ക്കു മാത്രമേ ഭാരതരത്നം നല്‍കാറുള്ളൂ. എല്ലാ വര്‍ഷവും ബഹുമതി നല്‍കണമെന്നും നിര്‍ബന്ധമില്ല. ഇന്ത്യക്കാര്‍ക്കു മാത്രമേ ബഹുമതി നല്‍കാവൂ എന്നും വ്യവസ്ഥയിലില്ല. ഭാരതരത്ന കായികതാരങ്ങള്‍ക്കും ലഭ്യമാകുന്ന തരത്തില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍ ഈയിടെ വിജ്ഞാപനം ഇറക്കിയിരുന്നു. സ്പോര്‍ട്സ്, ആഭ്യന്തരമന്ത്രാലയങ്ങളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. സച്ചിനും ഹോക്കി മാന്ത്രികന് ധ്യാന്‍ചന്ദും ഭാരതരത്നയ്ക്ക് അര്‍ഹരാണെന്നും ഇവര്‍ക്ക് ബഹുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് നിരവധി പേര് രംഗത്തെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ഭാരതരത്നയുടെ നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ തയ്യാറായത്.
മുമ്പ് ഭാരതരത്ന കിട്ടിയവരുടെ പട്ടിക പരിശോധിച്ചാല്‍ സച്ചിനെപ്പോലെ ജനക്കൂട്ടത്തിന്റെ കയ്യടികളില്‍ നിന്ന് ഉയിര്‍ക്കൊണ്ട ഒരു വ്യക്തിത്വവും ആ പട്ടികയിലില്ല. സച്ചിന് നല്‍കിയതോടെ, ഭാരതരത്നയുടെ വില തകര്‍ന്നുവെന്ന അഭിപ്രായത്തോട് യോജിക്കാനും വിയോജിക്കാനുമുള്ള അവകാശം എല്ലാപേര്ക്കുമുണ്ടെന്ന് ആദ്യമേ പറഞ്ഞുവല്ലോ. ക്രിക്കറ്റുകാരനെന്ന നിലയില്‍ സച്ചിന്റെ ജനപ്രിയതയാകരുത് ഭാരതരത്ന എന്ന പരമോന്നത ബഹുമതി നല്‍കാനുള്ള മാനദണ്ഡം. മുമ്പ് ഭാരതരത്ന നല്‍കിയവര്‍ക്കൊന്നും ആ മാനദണ്ഡത്തിന്റെ പേരിലല്ല അതു നല്‍കിയിട്ടുള്ളത്. സച്ചിന് ടെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് കളിക്കാരന് രാജ്യത്തിനുവേണ്ടി കളിച്ചിട്ടുണ്ട്. വിജയങ്ങളും നേടിയിട്ടുണ്ട്. അതിന്റെ സാമ്പത്തിക നേട്ടം രാജ്യത്തേക്കാള്‍ കൂടുതലായി സച്ചിനു തന്നെയാണ് ഉണ്ടായിട്ടുള്ളത്. ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് കളിക്കാരന് കൂടിയാണദ്ദേഹം. ക്രിക്കറ്റിന്റെ തന്നെ വിവിധ മേഖലകളിലെ പ്രവര്‍ത്തനത്തിലൂടെയും പരസ്യവരുമാനത്തിലൂടെയും ഇനിയും അദ്ദേഹം സമ്പന്നനായിക്കൊണ്ടിരിക്കും. രാജ്യത്തിന് സച്ചിന് നല്കിയ നേട്ടങ്ങളൊന്നും ത്യാഗത്തിലൂടെ ഉണ്ടായതായിരുന്നില്ല. അതിരാവിലെ ഉറക്കമുണര്‍ന്നു പരിശീലിച്ചതും കളിക്കുവേണ്ടി ശരീരം ക്രമീകരിച്ചതുമെല്ലാം രാജ്യത്തേക്കാളുപരി അദ്ദേഹത്തിന്റെ വ്യക്തിപരമായ നേട്ടത്തിനു വേണ്ടിക്കൂടിയായിരുന്നു. കൂടാതെ, രാജ്യത്ത് നേട്ടമുണ്ടാക്കുന്ന ആദ്യത്തെ ക്രിക്കറ്റ് കളിക്കാരനുമല്ല സച്ചിന്. ഇതിനു മുമ്പും കളിക്കാനറിയാവുന്ന, നേട്ടങ്ങള്‍ കൊണ്ടുവന്നിട്ടുള്ള നിരവധി കളിക്കാര്‍ നമുക്കുണ്ടായിട്ടുണ്ട്. സച്ചിന് ക്രിക്കറ്റില്‍ നിന്നു വിടപറഞ്ഞതോടെ, ഇവിടെ പ്രളയം സംഭവിക്കുമെന്ന തരത്തിലുള്ള മാധ്യമപ്രചാരണം ആ കളിയെ തന്നെ തകര്‍ക്കുന്നതാണ്. സച്ചിനെ ദൈവമായും മറ്റും വാഴ്ത്തിപ്പാടുന്നവര്‍ ‘പെയ്ഡ് പ്രചാരവേല’യാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പറയാതെ വയ്യ. അതല്ലെങ്കില്‍ ക്രിക്കറ്റ് ഭ്രാന്തുമൂത്ത സമൂഹത്തിനു മുന്നിലേക്ക് സച്ചിന്റെ പേരിലുള്ള വാര്‍ത്തകള്‍ കുത്തി നിറച്ച് അതിലൂടെ പരസ്യവരുമാനം കൂട്ടാനുള്ള തന്ത്രമാണ് മാധ്യമങ്ങള്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. ഭാരതരത്ന എന്ന സിവിലിയന്‍ ബഹുമതിക്ക് അതിന്റെതായ അന്തസ്സും ആഭിജാത്യവുമുണ്ടായിരുന്നു. സച്ചിന് അത് നല്‍കിയതോടെ അതെല്ലാം നഷ്ടപ്പെടുത്തുകയാണ് കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. സച്ചിന്‍ടെണ്ടുല്‍ക്കറെ രാജ്യസഭയില്‍ അംഗമാക്കിയതും ഇവര്‍ തന്നെയാണല്ലോ. സച്ചിന് പ്രണയികളുടെ വോട്ട് കിട്ടുമെന്ന് ധരിച്ചാണിതെന്ന കാര്യത്തില്‍ സംശയമില്ല. കേന്ദ്രസര്‍ക്കാരിന്റെ വിലകുറഞ്ഞ ആ നയത്തിലൂടെയാണ് ഭാരതരത്ന എന്ന ബഹുമതി തന്നെ ഇകഴ്ത്തപ്പെടുന്നത്.
മുമ്പൊരിക്കലും ഈ ബഹുമതി നല്‍കിയശേഷം ഇത്തരത്തിലൊരു വിവാദം ഉണ്ടായിട്ടില്ല. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ എതിര്‍പ്പിനെ കൂടി അവഗണിച്ചാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നടപ്പിലാക്കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
മന്മോഹന്റെ കടുംപിടിത്തമായിരുന്നു റിട്ടയര്‍മെന്റ് ദിനത്തില്‍ തന്നെ സച്ചിനു ഭാരതരത്നം പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രപതി ഭവന് വിജ്ഞാപനം ഇറക്കിയതിന് പിന്നില്‍. ഇപ്പോള്‍ പത്മശ്രീയും മറ്റും വാരിക്കോരി നല്കുന്നതുപോലെ ഭാരതരത്നത്തിനും വിലയില്ലാതാകുമെന്നായിരുന്നു സച്ചിനു നല്‍കുന്നതിനെ എതിര്‍ത്തുകൊണ്ട് ആഭ്യന്തരമന്ത്രലായം വാദിച്ചത്. എന്നാല്‍ ഇത്തരം വാദമുഖങ്ങളെല്ലാം പ്രധാനമന്ത്രി തള്ളിക്കളയുകയായിരുന്നു. എംപി കൂടിയായ സച്ചിന് ഭാരതരത്ന നല്കി ആദരിക്കേണ്ട സമയം ഇതാണെന്നു വാദിച്ച മന്മോഹന് മുന്നില്‍ കണ്ടത് വരുന്ന ലോകസഭാ തെരഞ്ഞെടുപ്പായിരുന്നു.
ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ കായികതാരമാണ് സച്ചിന്. ഇതോടെ കായികതാരങ്ങള്‍ക്കും ഭാരതരത്ന നല്‍കാമെന്ന കീഴ്വഴക്കവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതു നല്ലതു തന്നെ. എന്നാല്‍ ആള്‍ക്കൂട്ടത്തിനുമുന്നില്‍ താരങ്ങളായി മാറുന്ന കായികപ്രതിഭകള്‍ക്കു മാത്രമാകരുത് അതു നല്കേണ്ടതെന്നു മാത്രം. സച്ചിന് ഭാരതരത്ന നല്‍കിയതിനെതിരെ നിരവധി പരാതികളും ഉയര്‍ന്നുവന്നു. വിവരാവകാശ പ്രവര്ത്തകന് ദീപാശിഷ് എന്നയാള്‍ തെരഞ്ഞെടുപ്പു കമ്മീഷനും പരാതി നല്കി. പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത എംപിയാണ് സച്ചിന്. അദ്ദേഹത്തിന് ഭാരതരത്ന നല്‍കിയതിലൂടെ രാജ്യത്തെ കോടിക്കണക്കിനു ആരാധകരെ സ്വാധീനിക്കാന്‍ കഴിയുമെന്ന വാദമാണ് അദ്ദേഹമുയര്‍ത്തിയത്. ദല്‍ഹി, രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം എന്നിങ്ങനെ അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള തന്ത്രമാണിതെന്നും പരാതിയില്‍ പറയുന്നു.
ഇത്തരത്തില്‍ വിവാദത്തില്പെടുത്തേണ്ട ഒന്നായിരുന്നില്ല ഭാരതരത്നം. മേറ്റ്ല്ലാത്തിനെയും രാഷ്ട്രീയമായി ഉപയോഗിക്കുകയും സര്‍ക്കാരിന്റെ ജനോപകാര പദ്ധതികളെ പോലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും സോണിയ കുടുംബത്തിന്റെയും പേരിലാക്കിയിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഭാരതരത്നയെയും അതേ നിലവാരത്തിലാക്കിയതാണ് വിവാദത്തിനടിസ്ഥാനം. ഈ വിവാദങ്ങളെല്ലാം ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ഭാരതരത്ന ലഭിക്കാന്‍ എന്തുകൊണ്ടും യോഗ്യരായ യഥാര്‍ഥ നായകന്മാര് നമുക്കുണ്ട്. അവരെ വിസ്മരിച്ച് രാഷ്ട്രീയമായി സമീപിച്ചതാണ് തെറ്റ്. ശരിയായ ദിശയില്‍ രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തിയുള്ളവര്ക്കാണ് ഭാരതരത്ന പോലുള്ള ബഹുമതികള്‍ നല്കേണ്ടതെന്നതില് സംശയമില്ല. ആള്‍ക്കൂട്ടത്തിന്റെ കയ്യടികള്‍ പിന്തുടര്ന്ന് ബഹുമതികള്‍ നല്കുന്ന സമീപനം ശരിയുമല്ല.
e-mail: [email protected]
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: