കൊച്ചി: കൊച്ചി മെട്രോ നിര്‍മ്മാണത്തിനായി ഫ്രഞ്ച് വായ്പ വാങ്ങുന്നതിനു പിന്നില്‍ വന്‍ ക്രമക്കേടെന്ന് ആക്ഷേപം. പതിനൊന്ന് ശതമാനം പലിശ നിരക്കില്‍ 1500 കോടി രൂപ ഫ്രഞ്ച് ധനകാര്യ ഏജന്‍സിയില്‍ നിന്ന് വായ്പ വാങ്ങുന്നതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നാണ് സൂചന.
ജപ്പാന് നാഷണല്‍ ബാങ്കായ ജൈക്കയില്‍ നിന്ന് ഇതിലും വളരെ കുറഞ്ഞ നിരക്കില്‍ വായ്പ ലഭിക്കാനുള്ള സാഹചര്യങ്ങളുണ്ടായിട്ടും സര്‍ക്കാര്‍ താത്പര്യം കാട്ടിയില്ലെന്നും ആക്ഷേപമുണ്ട്. ഇക്കാര്യത്തിനായി പലവട്ടം ജപ്പാന് പ്രതിനിധികള്‍ കേരളത്തിലെത്തിയെങ്കിലും ആവശ്യമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ താത്പര്യം കാണിച്ചില്ല. ഇതോടെ മെട്രോ നിര്‍മ്മാണം സാമ്പത്തിക പ്രതിസന്ധിയാലാകുമെന്ന ഘട്ടം വന്നതോടെയാണ് അമിത പലിശക്ക് ഫ്രഞ്ച് ഡവലപ്മെന്റ് ഏജന്‍സിയില്‍ നിന്ന് വായ്പ സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഫ്രഞ്ച് വായ്പക്ക് 2 ശതമാനമാണ് പലിശ എന്ന് ആദ്യം അവകാശപ്പെട്ട കെഎംആര്‍എല്‍ പിന്നീട് 11 ശതമാനം എന്ന് തിരുത്തി. രണ്ട് ശതമാനം എന്നത് യൂറോയിലെ കണക്കാണെന്നും ഇന്ത്യന്‍ രൂപയില്‍ ഇത് പതിനൊന്ന് ശതമാനം വരുമെന്നും വ്യക്തമാക്കുകയായിരുന്നു. 4 മുതല്‍ 7വരെ ശതമാനത്തിന് ജപ്പാനില്‍ നിന്ന് വായ്പ ലഭിക്കാന്‍ സാധ്യതയുണ്ടെന്നിരിക്കെയാണ് അമിത പലിശക്ക് ഫ്രഞ്ച് വായ്പ വാങ്ങുന്നത്. ഫ്രഞ്ച് ബന്ധങ്ങളുള്ള ഒരു കേന്ദ്ര മന്ത്രിയുടെ താത്പര്യമാണ് ഫ്രഞ്ച് വായ്പക്ക് പിന്നിലെന്നാണ് സൂചന. ജപ്പാനില്‍ നിന്നുള്ള വായ്പക്ക് സാങ്കേതിക പ്രശ്നങ്ങള്‍ ഉന്നയിച്ച് തടസം സൃഷ്ടിക്കാന്‍ ശ്രമിച്ച മന്ത്രി ഫ്രഞ്ച് വായ്പക്ക് വേണ്ടി അമിതമായ താത്പര്യമാണ് കാണിച്ചത്. പേരിനു മാത്രമുള്ള ചര്‍ച്ചകളും നടപടിക്രമങ്ങളുമാണ് ഫ്രഞ്ച് വായ്പയുടെ കാര്യത്തില്‍ ഉണ്ടായത്. ഫ്രഞ്ച് ഏജന്‍സി പറഞ്ഞ കരാറില്‍ കെഎംആര്‍എലും സര്‍ക്കാരും ഒപ്പു വക്കുകയായിരുന്നു. പലിശ നിരക്ക് കുറവായിട്ടും ജപ്പാന് ബാങ്കിനോട് വിലപേശല്‍ നടത്തിയ സര്‍ക്കാര്‍ ഫ്രഞ്ച് ബാങ്കിന്റെ കാര്യത്തില്‍ നിശബ്ദത പാലിക്കുകയായിരുന്നു.
20 വര്‍ഷമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി. ഇത് സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നുറപ്പാണ്. 5180 കോടി നിര്‍മ്മാണ ചെലവ് കണക്കാക്കുന്ന മെട്രോ റയിലിന് ആവശ്യമായ ബാക്കി തുകയും വായ്പയായി കണ്ടെത്താനാണ് ശ്രമം നടക്കുന്നത്. 20 ശതമാനം തുക പൊതുജനങ്ങളില്‍ നിന്ന് സമാഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. നിര്‍മ്മാണ ചെലവ് കണക്കാക്കിയത്, പണി പൂര്‍ത്തിയാകുന്ന മുറക്ക് ഏറുമെന്നാണ് സൂചന. 20 വര്‍ഷത്തിനുള്ളില്‍ വായ്പത്തുകയും പലിശയും തിരിച്ചടക്കാനുള്ള വരുമാനം മെട്രോക്കുണ്ടാകില്ല എന്നാണ് വിദഗ്ധാഭിപ്രായം. സംസ്ഥാന ഖജനാവില്‍ നിന്ന് കോടികള്‍ ഈ ഇനത്തില്‍ നഷ്ടമാകും. പലിശ നിരക്ക് കുറവായ ദീര്‍ഘകാല വായ്പകളെ ആശ്രയിക്കുകയോ പൊതു വിപണിയില്‍ നിന്ന് ബോണ്ടുകളും ഷെയറുകളും വഴി ധനം സമാഹരിക്കുകയോ ചെയ്യേണ്ടതിന് പകരം അമിത പലിശക്ക് വിദേശ വായ്പയെടുക്കുന്നത് ഭാവിയില്‍ പ്രതിസന്ധി രൂക്ഷമാക്കും. രണ്ടായിരം കോടി കൂടി വായ്പയായി കണ്ടെത്താനാണ് ശ്രമം നടക്കുന്നത്.
ജപ്പാന് ബാങ്കുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും വായ്പ ലഭിക്കുന്നതിനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്നുമാണ് ഇതു സംബന്ധിച്ച് കെഎംആര്‍എല്‍ വക്താക്കള്‍ പറയുന്നത്. എന്നാല്‍ സംസ്ഥാനത്ത് ആദിവാസി ക്ഷേമം ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ക്ക് ധനസഹായം നല്‍കിയിട്ടുള്ള ജൈക്ക സര്‍ക്കാര്‍ നിലപാടില്‍ അസംതൃപ്തരാണ്. സര്‍ക്കാരിന്റെ നിലപാടുകളില്‍ ജപ്പാന് ബാങ്ക് നേരിട്ട് അതൃപ്തി അറിയിച്ചതായും സൂചനയുണ്ട്. ഫ്രഞ്ച് വായ്പക്കുള്ള കരാര്‍ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ജപ്പനില്‍ നിന്ന് വായ്പ കിട്ടിയില്ലെങ്കില്‍ ഫ്രഞ്ച് വായ്പയുടെ തുക വര്‍ദ്ധിപ്പിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: