നിലമ്പൂര്‍: നിലമ്പൂരിലെ ഉള്‍ക്കാടുകളില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. കരുളായി പഞ്ചായത്തിലെ മാഞ്ചേരി കോളനിയില്‍ കഴിഞ്ഞയാഴ്ച്ച മാവോയിസ്റ്റുകള്‍ രണ്ടു മണിക്കൂറോളം ക്ലാസെടുത്തതായി കോളനി നിവാസികള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഉള്‍ക്കാടുകളില്‍ എഴുപതോളം വരുന്ന സംഘം തമ്പടിച്ചിരിക്കുന്നതായാണ് ഇവര്‍ നല്കുന്ന വിവരം.
ഉള്‍ക്കാടുകളിലെ മാവോയിസ്റ്റ് സാന്നിധ്യം ഭീതിയോടെയാണ് കോളനിക്കാര്‍ വീക്ഷിക്കുന്നത്. ആദ്യം സൗഹൃദഭാവത്തില്‍ തങ്ങളോട് സംസാരിക്കുന്ന മാവോയിസ്റ്റുകള്‍ പോലീസില്‍ അറിയിച്ചാല്‍ കടുത്ത നടപടികളുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറയുന്നു. കോളനി നിവാസികളുടെ പേടി മാറ്റി അവരോട് സൗഹൃദം സ്ഥാപിച്ച് ആവശ്യമായ സഹായം സ്വീകരിക്കാനും അവരെ തങ്ങളുടെ ഭാഗത്താക്കാനുമാണ് മാവോയിസ്റ്റുകളുടെ ശ്രമം. നിലവിലുള്ള കഷ്ടപ്പാടുകള്‍ ചോദിച്ചറിഞ്ഞ് ഇതിനെതിരെ സംഘടിച്ച് പ്രതികരിക്കണമെന്നും മറ്റുമുള്ള ഉപദേശങ്ങളാണ് ഇവര്‍ കോളനിയിലെ ചോലനായ്ക്കവിഭാഗത്തിലുള്ള ആദിവാസികള്‍ക്ക് മാവോയിസ്റ്റുകള്‍ നല്‍കുന്നത്. തമിഴും കന്നടയുമാണിവര് സംസാരിക്കുന്നതെന്നും എന്നാല്‍ കൂട്ടത്തില്‍ മലയാളം അറിയുന്നവര്‍ ഉണ്ടെന്നും കോളനി നിവാസികള്‍ പറയുന്നു. എന്നാല്‍ ഇവര്‍ മലയാളികളല്ല എന്നും കോളനിക്കാര്‍ ഉറപ്പിക്കുന്നു.
കോളനിനിവാസികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസില്‍ പോലീസ് -വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം ചേര്‍ന്നു. നാലഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞ് പോലീസ് സംഘം ഉള്‍ക്കാടുകളില്‍ തെരച്ചില്‍ നടത്താനും എസ്പി ഉത്തരവിട്ടിട്ടുണ്ട്.
പുറം ലോകവുമായി അധികം ബന്ധമില്ലാതെ കഴിയുന്ന ഗോത്രവര്‍ഗക്കാരായ കോളനിക്കാരെ മാനസിക പരിവര്‍ത്തനം വരുത്തി തങ്ങള്‍ക്കൊപ്പം കൂട്ടാനുള്ള ക്ലാസുകളാണ് മാവോയിസ്റ്റുകള്‍ എടുക്കുന്നത്. കരുളായി ടൗണില്‍ നിന്ന് ഇരുപത്തിയഞ്ചോളം കിലോമീറ്റള്‍ ഉള്വനത്തിലായാണ് ഇവര്‍ കഴിയുന്നത്. മാവോയിസ്റ്റുകള്‍ കോളനിനിവാസികളെ മുഴുവന്‍ ബന്ദികളാക്കിയാല്‍ പോലും അക്കാര്യം അത്ര പെട്ടെന്ന് പുറംലോകമറിയില്ല. ആഴ്ച്ചയിലൊരിക്കല്‍ മാത്രമാണ് വനവിഭങ്ങളുമായി കോളനിക്കാര്‍ പുഴ കടന്ന് ആഹാരസാധനങ്ങള്‍ വാങ്ങാനെത്തുന്നത്.
കേരളത്തിലെ വനങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് തെളിഞ്ഞതിനാല്‍ ഇവരെ നേരിടാന്‍ പ്രത്യേക സേന രൂപീകരിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മാഞ്ചേരി കേളനിയില്‍ മാവോയിസ്റ്റുകള്‍ രണ്ടുമണിക്കൂറോളം ക്ലാസ്സെടുത്ത റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സായുധരായ മാവോയിസ്റ്റുകള്‍ക്ക് വനത്തില്‍ കാര്യമായ ഭീഷണിയൊന്നുമില്ലെന്ന അവസ്ഥയാണ് നിലവില്‍. കേരള തമിഴ്നാട് കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന നിലമ്പൂര്‍ കാട് മാവോയിസ്റ്റുകള്‍ മൂന്ന് സംസ്ഥാനങ്ങളിലും പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനുള്ള സുരക്ഷിതതാവളമായി മാറ്റിയിരിക്കുകയാണെന്ന് മുമ്പ് തന്നെ തെളിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: