കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഏറ്റവും വലിയ അട്ടിമറികളിലൊന്നോടെയാണ് രണ്ടാം ദിനം ട്രാക്കുണര്‍ന്നത്. സീനിയര്‍ പെണ്‍കുട്ടികളുടെ അഞ്ചുകിലോമീറ്റര്‍ നടത്തത്തില്‍ ഏഷ്യന്‍ സ്കൂള്‍ കായികമേളയിലെ മെഡല്‍ജേത്രി എ.എം. ബിന്‍സിയെ പിന്തള്ളിയാണ് പുതിയ അവകാശി എത്തിയിരിക്കുന്നത്. പാലക്കാട് മുണ്ടൂര്‍ എച്ച്എസിലെ വി.വി. സുകന്യയാണ് സംസ്ഥാന-ദേശീയ ചാമ്പ്യനായ ബിന്‍സിയെ അട്ടിമറിച്ച് സ്വര്‍ണം നേടിയത്.
രാവിലെ 6.30നാണ് ദിവസമായ ഇന്നലെ ആദ്യഇനമായ സീനിയര്‍ പെണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തമത്സരം ആരംഭിച്ചത്. തുടക്കത്തില്‍ ബിന്‍സി മുന്നിട്ടുനിന്നെങ്കിലും അഞ്ചാം ലാപ്പ് മുതല്‍ മുണ്ടൂര്‍ സ്കൂളിന്റെ വി.വി. സുകന്യ ലീഡ് നേടി. എന്നാല്‍ വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലാതിരുന്ന ബിന്‍സിയും ആഞ്ഞു നടന്നതോടെ ട്രാക്കില്‍ ആവേശമായി. 12.5 ലാപ്പുള്ള അഞ്ചുകിലോമീറ്റര്‍ നടത്തത്തില്‍ 12 ലാപ്പും സുകന്യയും ബിന്‍സിയും ഒപ്പത്തിനൊപ്പം നടന്നെങ്കിലും അവസാന ലാപ്പില്‍ സുകന്യ വേഗം കൂട്ടിയതോടെ നടത്ത പോരാട്ടത്തില്‍ ഒരു പുതിയ താരപ്പിറവി ഉദയം കൊണ്ടു. 25: 40: 98 സെക്കന്റില്‍ സുകന്യ ഫിനിഷിംങ്ങ് ലൈന്‍ തൊട്ടപ്പോള്‍ 25:53:79 സെക്കന്റിലാണ് ബിന്‍സി മത്സരം പൂര്‍ത്തിയാക്കിയത്.
ബിന്സിചേച്ചിയെ പേടിയായിരുന്നുവെന്നും മത്സരത്തില്‍ സ്ഥാനം നേടുമെന്ന പ്രതീക്ഷ പോലും ഇല്ലായിരുന്നുവെന്നും കിതച്ചുകൊണ്ട് പാലക്കാടിന്റെ കൊച്ചുമിടുക്കി പറഞ്ഞു. കഴിഞ്ഞ സ്കൂള്‍ മീറ്റില്‍ 3000 മീറ്ററില്‍ മത്സരിക്കാനിറങ്ങിയ സുകന്യ വെങ്കലമെഡലായിരുന്നു നേടിയിരുന്നത്. മുണ്ടൂര്‍ വാളയക്കാട് വേലായുധന് കുട്ടിയുടെയും സാവിത്രിയുടെയും മകളാണ് സുകന്യ. മുണ്ടൂര്‍ സ്കൂള്‍ ഗ്രൗണ്ടില്‍ കഴിഞ്ഞ ആറു വര്‍ഷമായി പരിശീലനം നടത്താറുള്ള സുകന്യ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്. ഈ വിഭാഗത്തില്‍ പാലക്കാട് പറളി എച്ച്എസിലെ പി.ബി. ബിന്‍സി ബാലന് വെങ്കലം നേടി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണം നേടിയ കെ.എം. മനു പറളി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. മൂന്നുവര്‍ഷമായി മത്സരിക്കുന്ന മനുവിന്റെ സംസ്ഥാന സ്കൂള്‍ മീറ്റിലെ ആദ്യ സ്വര്‍ണ്ണമാണിത്. കോതമംഗലം മാര്‍ ബേസിലിന്റെ നൈസില് പി.എല്‍ദോസ് വെള്ളിയും പുല്ലൂരാംപാറ സെനൃ ജോസഫ് എച്ച്എസ്എസിലെ കെ.ആര്. സുജിത് വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: