പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും നരേന്ദ്രമോദിയും പങ്കെടുത്ത സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ 138-ാം ജന്മദിന ആഘോഷവേളയില്‍ പട്ടേല്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ എന്ന് പറഞ്ഞ് മോദിയും പട്ടേല്‍ മതേതര വാദിയായിരുന്ന കോണ്‍ഗ്രസ്സുകാരനായിരുന്നു എന്ന് മറുപടി പറഞ്ഞ് മന്‍മോഹന്‍സിംഗും ഉയര്‍ത്തിയ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. പട്ടേലിനെ മതേതരവാദിയെന്ന് വിളിക്കുമ്പോള്‍ കോണ്‍ഗ്രസ്സ് കാംക്ഷിക്കുന്ന മതേതരത്വം പട്ടേലിനുണ്ടായിരുന്നവോ എന്നും പട്ടേല്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ എന്ത്് സംഭവിക്കുമായിരുന്നു, എന്തുകൊണ്ട് പ്രധാനമന്ത്രിയായില്ല എന്നതും ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകകരമായ സംശയങ്ങളാണ്.
ഇ.രാജഗോപാലാചാരി രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ്:- ‘Undoubtedly it would have been better if Nehru would have been asked to be foreign minister and Patel made the Prime Minister”. ആദ്യപ്രധാനമന്ത്രിയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഭൂരിപക്ഷം കോണ്‍ഗ്രസ്സ് കമ്മറ്റികളും പട്ടേലിനെ പിന്തുണച്ചിട്ടും നെഹ്റു പ്രധാനമന്ത്രിയായതിന്റെ കാണാപ്പുറം ഗാന്ധിജിയുടെ തെറ്റിദ്ധാരണയും നെഹ്റുവിനോടുള്ള വിധേയത്വവുമായിരുന്നു. പട്ടേല്‍ പ്രധാനമന്ത്രിയായാല്‍ മതേതരത്വത്തിന്റെ മുഖം വികൃതമാകുമെന്നും മുസ്ലീം സമൂഹത്തിന് ഹാനിയുണ്ടാകുമെന്നും നെഹ്റു അനുയായികള്‍ സമര്‍ത്ഥമായി ഗാന്ധിജിയെ തെറ്റിധരിപ്പിച്ചു. സുഭാഷ് ചന്ദ്രബോസിനേയും ലോഹ്യയേയും ഉപേക്ഷിച്ചതുപോലെ ഗാന്ധിജി നെഹ്റുവിനുവേണ്ടി പട്ടേലിനെ രണ്ടാം സ്ഥാനക്കാരനായി നിയോഗിക്കുകയായിരുന്നു. ഈ കാര്യം മരണംവരെയും പട്ടേല്‍ വിസ്മരിച്ചില്ല എന്നുള്ളതാണ് പട്ടേലിന്റെ മഹത്വം. നിശിതമായ വിമര്‍ശനങ്ങള്‍ക്കിടയിലും ഗാന്ധിജിയുടെ ആഗ്രഹം എന്ന നിലയില്‍ നെഹ്രുവിനെ കയ്യൊഴിയുവാനോ, ഒന്നാം സ്ഥാനക്കാരനായി മാറുവാനോ പട്ടേല്‍ ശ്രമിച്ചില്ല.
മതേതരത്വം ഹിന്ദുത്വപരിപ്രേക്ഷ്യത്തിലധിഷ്ഠിതമായ സഹിഷ്ണുതയാണെന്നും ഭാരതത്തിന്റെ അസ്മിത ഹിന്ദുത്വമാണന്നുമുള്ള ഉറച്ച കാഴ്ചപ്പാടോടുകൂടിയായിരുന്നു സോമനാഥക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന് പട്ടേല്‍ നേതൃത്വം വഹിച്ചത്. ക്ഷേത്രങ്ങള്‍ പുരോഗതിക്ക് തടസ്സമാണെന്ന് പ്രഖ്യാപിച്ച നെഹ്റു സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ് പ്രധാനമന്ത്രിയാകാനാണ് ആഗ്രഹിച്ചത്. സംസ്കാരംകൊണ്ടും പാരമ്പര്യം കൊണ്ടും നെഹ്റുവും പട്ടേലും ഇരു ധ്രുവങ്ങളിലായിരുന്നു.
1857ലെ ഒന്നാം സ്വാതന്ത്ര്യ സമരലഹളയിലെ ഒരു പ്രാദേശിക സൈന്യത്തിന്റെ ഭാഗത്തുചേര്ന്ന് ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്യാന്‍ പോയ തന്റെ പിതാവില്‍ നിന്നും ലഭിച്ചതായിരുന്നു ഇന്ത്യന്‍ ദേശീയതയോടുള്ള പട്ടേലിന്റെ കൂറ്. ശൈശവത്തിലെ ശൈത്യകാല രാത്രികളില്‍ അച്ഛന്റെ പട്ടാള കഥകള്‍ കേട്ടുകൊണ്ട് കുടിലില്‍ ചാണകം കത്തിച്ച് തീകാഞ്ഞ് ഇന്ത്യയുടെ വികാരവിചാരങ്ങള്‍ ധമനികളില്‍ ആവാഹിച്ചാണ് പട്ടേല്‍ വളര്‍ന്നത്. ധനാഢ്യനായ മോട്ടിലാലിന്റെ സ്വര്‍ണ്ണകരണ്ടിയുമായി ജനിച്ച പ്രിയപുത്രന് പടിഞ്ഞാറന്‍ ആധുനികതയുടെ നീര്‍ച്ചാലില്‍ നീന്തിത്തുടിച്ച് രസിച്ച് ആവോളം ഇംഗ്ലീഷ് പരിഷ്കാരത്തിന്റെ മധുരം നുകര്‍ന്നാണ് വളര്‍ന്നത്. ഇംഗ്ലീഷുകാരോടുള്ള സമീപനത്തിലും കാഴ്ചപ്പാടിലും ഈ വൈരുദ്ധ്യം ഇരുവരിലും നിലനിന്നു.
വിശ്വനേതാവാകാന് ആഗ്രഹിച്ച നെഹ്രുവിന് സുഹൃത്തുക്കളും ബന്ധുക്കളും ലോകനേതാക്കള്‍ ആയിരുന്നു. ചര്‍ച്ചിലും റൂസ്വെല്‍റ്റും സ്റ്റാലിനും ചിയാങ് കൈഷക്കും സുഹൃത്തുക്കളായിരുന്ന നെഹ്രുവിന് പലപ്പോഴും തന്റെ തൃഷ്ണക്ക് വിരുദ്ധമായി നിലയുറപ്പിച്ച ഇന്ത്യന്‍ ദേശീയ നേതാക്കളോട് അകലം പാലിക്കുവാനും വേണ്ടിവന്നാല്‍ തള്ളിപ്പറയാനും ഒരു മടിയും ഉണ്ടായിരുന്നില്ല. പിറന്ന നാടിനെ വിഭജിക്കുന്നത് തടയുന്നതിനേക്കാള്‍ തന്റെ അന്താരാഷ്ട്ര പ്രശസ്തിക്ക് മുന്‍തൂക്കം കൊടുക്കാന്‍ നെഹ്രു എന്നും ശ്രമിച്ചിട്ടുണ്ടെന്നും അതാണ് ഇന്ത്യന്‍ വിഭജനത്തിന്റെ പ്രധാന അടിസ്ഥാനം എന്നും റാം മനോഹര്‍ ലോഹ്യ സൂചിപ്പിക്കുന്നു: നെഹ്രു ഇന്ത്യന്‍ വിഭജനത്തിനുള്ള ബ്രിട്ടീഷ് ഗൂഢാലോചനയുടെ മാപ്പുസാക്ഷിയാണ്. ഇന്ത്യന്‍ പ്രശ്നത്തിന് മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഹിന്ദുവും മുസ്ലീമും ആയി വിഭജിക്കാന്‍ അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചു. ഈ വിവരം റൂസ്വെല്‍റ്റ് ചിയാങ് കൈഷക്കിനെ അറിയിച്ചു. വിനാശകരമായ ഈ വിഭജന തീരുമാനം 1942 മാര്‍ച്ച് മാസം 13 ന് മേഡം ചിയാങ് കൈഷക്ക് നെഹൃവിനെ അറിയിച്ചു. മാത്രമല്ല, ഈ ദൗത്യവുമായി ചര്‍ച്ചിലിന്റെ ദൂതന് സ്റ്റാഫോര്‍ഡ് ക്രിപ്സ് ഇന്ത്യയിലെത്തുമെന്നും നെഹ്രുവിന് വിവരം കിട്ടിയിരുന്നു. ചര്‍ച്ചില്‍ നെഹൃവുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് ക്രിപ്സിനെ ഇന്ത്യയിലേക്ക് അയച്ചത്. നിര്‍ഭാഗ്യമെന്നുപറയട്ടെ, ഇന്ത്യന്‍ വിഭജനത്തെക്കുറിച്ച് മുന്‍കൂട്ടി ലഭിച്ച വിവരം ബോധപൂര്‍വ്വം നെഹ്രു ഗാന്ധിജിയില്‍ നിന്നും മറച്ചുവെച്ചു. ബ്രിട്ടീഷ് അമേരിക്കന്‍ തീരുമാനത്തെ നെഹ്രു എതിര്‍ത്തില്ലെന്ന് മാത്രമല്ല ദേശീയ നേതാക്കളില്‍നിന്നും ജനങ്ങളില്‍നിന്നും ഈ കൊടിയവിപത്തിന്റ ആദ്യവിവരം മറച്ചുവെക്കുകയും അതിലൂടെ നെഹ്രു ഇന്ത്യന്‍ വിഭജനത്തിന് വിദേശികളുടെ ഉപകരണമായി 1942 മുതല്‍ അരുനിന്നു.
ഇന്ത്യയെ വിഭജിക്കുവാനുള്ള ബ്രിട്ടീഷ് – അമേരിക്കന്‍ ഗൂഢാലോചനയുടെ പഞ്ചസാരയില്‍ പൊതിഞ്ഞ പദ്ധതിയുമായിവന്ന ക്രിപ്സിന്റെ ഗൂഢോദ്ദേശം മനസ്സിലാക്കിയ ഗാന്ധിജിയും പട്ടേലും ക്രിപ്സിന്റെ നിര്‍ദ്ദേശങ്ങളെ പരസ്യമായി എതിര്‍ത്തു. ഇന്ത്യയുടെ സ്വാതന്ത്ര്യം ഒരു കച്ചവടച്ചരക്കല്ല, അത് വിലപേശാനുള്ളതല്ലെന്ന ഗാന്ധിജിയുടെയും പട്ടേലിന്റെയും ലോഹ്യയുടെയും ആത്മധൈര്യത്തോടെയുള്ള പ്രഖ്യാപനത്തിന്റെ മുന്നില്‍ നെഹ്രു പതറി. ഇതിനിടെ ”സ്വകാര്യവും വ്യക്തിപരവും” എന്ന പേരില്‍ ക്രിപ്സ് നെഹ്രുവിനയച്ച കത്തില്‍ ലോകനേതാവാകാനുള്ള നിമിഷമാണിതെന്നും ഇത് നഷ്ടപ്പെടരുതെന്നും അറിയിച്ചു. നെഹ്രു ക്രിപ്സിനെ തള്ളിപറഞ്ഞില്ല. ഇരുപതു വര്‍ഷത്തെ ത്യാഗങ്ങളും കഷ്ടപ്പാടുകളും ആത്മാഹുതികളും ക്രിപ്സിന്റെ പൊള്ളയായ വാഗ്ദാനങ്ങളില്‍ ഹോമിക്കരുതെന്ന പട്ടേലിന്റെ വീറോടെയുള്ള വാദം രണ്ടാഴ്ച നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കുശേഷം ഗാന്ധിജിയുടെ സമ്മതത്തോടെ കോണ്‍ഗ്രസ്സ് വര്‍ക്കിങ്കമ്മിറ്റി അംഗീകരിക്കുകയും ക്രിപ്സ് നിര്‍ദ്ദേശങ്ങള്‍ തള്ളുകയും ചെയ്തു. ക്രിപ്സ് നിര്‍ദ്ദേശങ്ങളെ എതിര്‍ക്കാത്ത നെഹ്രുവിനേറ്റ പ്രഹരമായിരുന്നു ഈ തീരുമാനം. എന്നാല്‍ ഗാന്ധിജിയോടോ, കോണ്‍ഗ്രസ്സിനോടോ ആലോചിക്കാതെ നെഹ്രു ചര്‍ച്ചിലിനും റൂസ്വെല്റ്റിനും ക്രിപ്സ് ദൗത്യം പരാജയപ്പെട്ടതില്‍ ക്ഷമാപണം ചെയ്ത് കത്തുകളയച്ചു. ഗാന്ധിജിക്കെതിരെ ക്രിപ്സ് നടത്തിയ രൂക്ഷമായ വിമര്‍ശനത്തെക്കുറിച്ച് ഒരക്ഷരം പോലും സൂചിപ്പിക്കാതെയാണ് നെഹ്രു കത്തയച്ചത്. നെഹ്രുവിന്റെ ഈ സമീപനത്തെക്കുറിച്ചും പല ചരിത്രകാരന്മാര് സൂചിപ്പിച്ചിട്ടുണ്ട്.
ലോഹ്യ പറയുന്നു: ഇന്ത്യയുടെ സ്വാതന്ത്ര്യം നെഹ്രുവിന്റെ കാര്യപരിപാടിയിലെ രണ്ടാമത്തെ ഇനമായി തരംതാണു. ഇതിന് കാരണം റൂസ്വെല്റ്റിനോടും ചര്‍ച്ചിലിനോടും സ്റ്റാലിനോടും ഒപ്പമിരുന്ന് യുദ്ധാനന്തര ലോകത്തിന് രൂപംനല്കാന് നെഹ്രു ആഗ്രഹിച്ചിരിക്കാം. അതായിരിക്കാം റൂസ്വെല്‍റ്റിന് കത്തെഴുതാന്‍ നെഹ്രുവിനെ പ്രേരിപ്പിച്ചത്. കത്തില്‍ പ്രകടമാകുന്ന വികാര പാരവശ്യത്തിന്റെ അടിസ്ഥാനവും അതുതന്നെയായിരിക്കാം. (ലോഹ്യ പേജ്- 73.
ക്വിറ്റ് ഇന്ത്യാ പ്രമേയത്തെ
നെഹ്രു എതിര്‍ത്തു
ഇതിനേക്കാള്‍ രൂക്ഷമായ ദേശവിരുദ്ധ സമീപനമാണ് ക്വിറ്റ് ഇന്ത്യാ സമര പ്രഖ്യാപനത്തിന് മുന്‍പ് നെഹ്രുവില്‍ നിന്നുണ്ടായത്. കമ്മ്യൂണിസ്റ്റുകള്‍ ക്വിറ്റ് ഇന്ത്യാ സമരത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റിക്കൊടുത്തു എങ്കില്‍ നെഹ്രു ക്വിറ്റ് ഇന്ത്യാ സമരം ആഹ്വാനം ചെയ്യുന്നതിനുപോലും എതിരായിരുന്നു. 1942 ഏപ്രിലിലും ജൂലൈക്കുമിടയില്‍ ഗാന്ധിജിയും നെഹ്രുവും തമ്മില്‍ നടന്ന കത്തിടപാടുകളും ഐസിഎസ് രഹസ്യ കത്തിടപാടുകളും വിരല്‍ ചൂണ്ടുന്നത് നെഹ്രുവിന്റെ ബ്രിട്ടീഷ് വിധേയത്വവും ക്വിറ്റ് ഇന്ത്യ സമരത്തിനെതിരെ ഗാന്ധിജിയോടുള്ള വിയോജിപ്പുമായിരുന്നു. ”ഇന്ത്യന്‍ സമരം” എന്ന പുസ്തകത്തില്‍ സുബാഷ് ചന്ദ്രബോസ് ഇങ്ങനെ പറയുന്നു: ക്രിപ്സ് ഇന്ത്യയില്‍നിന്ന് മടങ്ങിപ്പോയതിനുശേഷം കോണ്‍ഗ്രസ്സ് വര്‍ക്കിങ് കമ്മിറ്റി അലഹബാദില്‍ കൂടി. ഗാന്ധിജി യോഗത്തില്‍ പങ്കെടുത്തില്ല. എന്നാല്‍ ഒരു പ്രമേയം മീരാബെന്നിന്റെ കയ്യില്‍ കൊടുത്തയച്ചു. ഈ പ്രമേയത്തെ നെഹ്രു ശക്തിയായി എതിര്‍ത്തു. ബ്രിട്ടനെതിരെ സന്ധിയില്ലാ സമരം നടത്തേണ്ട കാലമാണ് യുദ്ധകാലമെന്ന് ഗാന്ധിജി പ്രമേയത്തില്‍ ഊന്നിപ്പറഞ്ഞിരുന്നു. ബ്രിട്ടനെതിരെ ഇന്ത്യ നിലപാടെടുക്കുരുതെന്നും ജര്‍മ്മനിയുടെ ഫാസിസത്തിനെതിരെ ബ്രിട്ടനോട് തോളോട് തോള് ചേര്‍ന്ന് നില്‍ക്കണമെന്നും നെഹ്രു വാദിച്ചു. അതിനുവേണ്ടി പ്രചാരണവും ആരംഭിച്ചു. എന്നാല്‍ ഗാന്ധിജി നെഹ്രുവിനെ നിശിതമായി വിമര്‍ശിക്കുകയും ബ്രിട്ടനെതിരെ രംഗത്തുവരികയും ചെയ്തതോടെ രണ്ട് മാസത്തെ ചാഞ്ചാട്ടങ്ങള്‍ക്ക് ശേഷം, ഒന്‍പത് ദിവസത്തെ നെഹ്രുവുമായിട്ടുള്ള വാദപ്രതിവാദങ്ങള്‍ക്ക് ശേഷം1942 ജൂലൈ 14ന് കോണ്‍ഗ്രസ്സ് വര്‍ക്കിങ് കമ്മിറ്റി സുപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യാ പ്രമേയം അംഗീകരിച്ചു. 1942 ഏപ്രില്‍ 26 ന് ഹരിജനില്‍ ഗാന്ധിജി ഇങ്ങനെ എഴുതി: നെഹ്രുവിന്റെ ബ്രിട്ടീഷ് അനുകൂല സമീപനത്തോട് യോജിക്കാന്‍ കഴിയുന്നില്ല. അദ്ദേഹം ജപ്പാനെതിരെ ബ്രിട്ടീഷുകാര്‍ക്കുവേണ്ടി ഗറില്ലാ യുദ്ധത്തിന് വേണ്ടിയാണ് മുറവിളികൂട്ടുന്നത്. ഗറില്ലാ യുദ്ധത്തിന് ആളുകളെ ചേര്‍ക്കാന്‍ നെഹ്രു ബ്രിട്ടന് വേണ്ടി ശ്രമിക്കുന്നതില്‍ ഞാന്‍ ദു:ഖിക്കുന്നു. എന്നാല്‍ അത് വെറും ദിവാസ്വപ്നമാണ്. അതിന് യാതൊരു ഫലവും ഉണ്ടാവുകയില്ല. ഇതിനെക്കുറിച്ച് ലോഹ്യ ഇങ്ങനെ പറയുന്നു: യുദ്ധ പ്രതിസന്ധിയില്‍ ബ്രിട്ടനെ സഹായിക്കാമെന്ന് രഹസ്യമായി ഏറ്റിരുന്ന നെഹ്രു ഇന്ത്യയിലെ നിയമലംഘനസമരം സൃഷ്ടിക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ചിന്തിച്ച് അസ്വസ്ഥനായിരുന്നു.
(തുടരും)
അഡ്വ. ബി. ഗോപാലകൃഷ്ണന്
ബിജെപി സ്റ്റേറ്റ് സെല്‍
കോര്‍ഡിനേറ്ററാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: