കൊച്ചി: ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ മുഹമ്മദ് അഫ്നാസ് എന്ന കൊച്ചുമിടുക്കന് നാലാം സ്ഥാനം നേടിയത് ഹിഷാം സമ്മാനിച്ച മുളയൂന്നി ചാടിയായിരുന്നു. പക്ഷേ, സ്വന്തം മുളവടി ഹിഷാമിനെ ചതിച്ചു.
സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ 3.40 മീറ്റര്‍ ഉയരം കടക്കാന്‍ ശ്രമിക്കവെ ഹിഷാമിന്റെ മുള യൊടിഞ്ഞു. മുഖത്തെ നിരാശ മറച്ചുവച്ച് പരാതിയും പരിഭവവുമില്ലാതെ ട്രാക്കില്‍ നിന്ന് നടന്നകന്ന ആ പ്രയത്നശാലിയെ ഏവരും മനസുകൊണ്ട് നമിച്ചിട്ടുണ്ടാവും.
തിരൂര്‍ ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ഹിഷാം. മുളയുടെ പോള്‍ മാത്രം പരീക്ഷിച്ചിട്ടുള്ള ഹിഷാം ആദ്യ ചാട്ടത്തില്‍ കടമ്പകടന്നെങ്കിലും രണ്ടാമത്തെ ശ്രമം ലക്ഷ്യം കണ്ടില്ല. ഒടിഞ്ഞ പോളുമായി ട്രാക്കിന് പുറത്തേക്ക് നടന്ന ഹിഷാമിന് നേരെ അര്‍ത്തുങ്കല്‍ എസ്എഫ്എഎച്ച്എസ്എസ്എസിലെ കെവിന് ആന്റണിപ്ലാസ്റ്റിക് പോള്‍ വെച്ച് നീട്ടിയെങ്കിലും നിരസിച്ചു. കെവിനോട് നന്ദി പറയാനും ഹിഷാം മറന്നില്ല.
ജില്ലാ കായിക മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് സ്കൂള്‍ അധികൃതര്‍ പിരിച്ചെടുത്ത 800 രൂപകൊണ്ട് മുളയിലെ പോള്‍ വാങ്ങുന്നത്. അതുപയോഗിച്ച് 500,00 രൂപയ്ക്കു മുകളില്‍ വിലയുള്ള പോളുകളെ എങ്ങനെ ജയിക്കും എന്നു ഹിഷാം ചോദിച്ചു. അടുത്ത വര്‍ഷമെങ്കിലും ഒരു പ്ലാസ്റ്റിക് പോള്‍ കിട്ടിയെങ്കിലെന്ന പ്രാര്‍ത്ഥനയാണ് ഹിഷാമിനിപ്പോള്. തന്റെ മുളയുമായി ചാടി അഫ്നാസ് നാലാമതെത്തിയത് ഏറെ സന്തോഷിപ്പിക്കുന്നുവെന്നും ഹിഷാം പറഞ്ഞു. കോച്ചോ മാര്ഗനിര്ദേശകരോ ഇല്ലാതെ ഇതുവരെയെത്തിയത് ദൈവത്തിന്റെ കാരുണ്യം കൊണ്ടാണെന്നും ഹിഷാം വിനയപൂര്‍വ്വം പറയുന്നു.
സെന്റ് ജോര്‍ജ്ജ് കോതമംഗലത്തിന്റെ അനസ് ബാബു ഇ.ബി. (4.30 മീറ്റര്‍) ഈ ഇനത്തില്‍ സ്വര്‍ണ്ണം നേടി. കോട്ടയം കെഎച്ച്എംഎസ് കുമരംപുത്തൂര്‍ വിദ്യാര്‍ത്ഥി എ.ഒ. നിധീഷ് രണ്ടാമനും അതേ സ്കൂളിലെ ഗോഡ്വിന് ഡൊമെയിന് മൂന്നാമനുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: