കണ്ണൂര്‍: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ കെ.സുധാകരന് എംപി നിരന്തരമായി ആരോപണങ്ങളുമായി രംഗത്ത് വരുന്നത് കെപിസിസി പ്രസിഡണ്ട് സ്ഥാനം ലക്ഷ്യമിട്ടെന്ന് സൂചന.
നിലവിലുള്ള കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം ഒന്നില്‍ കൂടുതല്‍ തവണ പരാജയപ്പെട്ടത് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ടാണ്. തിരുവഞ്ചൂരിനെ പുകച്ച് പുറത്ത് ചാടിച്ച് ചെന്നിത്തലയെ ആഭ്യന്തരത്തില്‍ പ്രതിഷ്ഠിക്കേണ്ട ദൗത്യം സുധാകരന് തന്നെ ഏറ്റെടുത്തത് ഒഴിവ് വരുന്ന കെപിസിസി പ്രസിഡണ്ട് സ്ഥാനം നേടിയെടുക്കുന്നതിന് വേണ്ടിയാണെന്ന് വ്യക്തമാണ്.
ചെന്നിത്തലയുടെ പരസ്യമായ പിന്തുണയും ഇക്കാര്യത്തില്‍ സുധാകരന് ലഭിക്കുന്നുണ്ട്. തിരുവഞ്ചൂരിനെ വിമര്‍ശിക്കുന്ന സുധാകരന് ഉമ്മന്‍ചാണ്ടിയെ പിന്തുണച്ച് സംസാരിക്കുന്നതും ബോധപൂര്‍വ്വമാണ്. കണ്ണൂരില്‍ വെച്ച് മുഖ്യമന്ത്രി അക്രമിക്കപ്പെട്ടതിലുള്ള വേദനയും നെഞ്ചിലേറ്റിയാണ് ഞങ്ങള്‍ ജീവിക്കുന്നതെന്നാണ് സുധാകരന് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ പറഞ്ഞത്.
തിരുവഞ്ചൂരിനെതിരെ കെ.സുധാകരനും അദ്ദേഹത്തിന്റെ ഏറാന്മൂളികളായ കണ്ണൂര്‍ ഡിസിസി പ്രസിഡണ്ട് കെ.സുരേന്ദ്രനും ചില യൂത്തുകോണ്‍ഗ്രസ്സ് നേതാക്കളും മാത്രമാണ് പരസ്യ പ്രസ്താവനയുമായി രംഗത്ത് വന്നതെന്ന വസ്തുതയും ശ്രദ്ധേയമാണ്. എന്നാല്‍ ഇവരുടെ പ്രതികരണങ്ങള്‍ വ്യക്തിപരമാണെന്നും കോണ്‍ഗ്രസ്സിന്റെ മൊത്തത്തിലുള്ള അഭിപ്രായമല്ലെന്നും എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. പാര്‍ട്ടി വേദികളില്‍ വിഷയങ്ങള്‍ ഉന്നയിക്കാതെ പരസ്യ പ്രസ്താവന നടത്തുന്നത് വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള നീക്കങ്ങളാണെന്നും ഇവര്‍ ആരോപിക്കുന്നു. ആഭ്യന്തര മന്ത്രിക്കെതിരെ പരസ്യപ്രസ്താവന നടത്തിയ നേതാക്കള്‍ക്കെതിരെ ഹൈക്കമാന്‍ഡിനെ സമീപിക്കാനാണ് എ ഗ്രൂപ്പ് നീക്കം. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ചേര്‍ന്ന ഡിസിസി യോഗത്തില്‍ എ ഗ്രൂപ്പും ഐ ഗ്രൂപ്പും പരസ്യമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഡിസിസി യോഗത്തില്‍ കെ.സുധാകരന് പങ്കെടുക്കാതിരുന്നത് ഐ ഗ്രൂപ്പിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രിക്കെതിരെ പരസ്യ പ്രസ്താവനയുമായി വന്നാല്‍ അതിനെ ശക്തമായി പ്രതിരോധിക്കുമെന്നും എ ഗ്രൂപ്പുകാര്‍ പറയുന്നു.
കെ.മുരളിധരന്റെ സഹായം നേടിയെടുക്കുന്നതിനു വേണ്ടിയാണ് സുധാകരന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ലീഡര്‍ കെ.കരണാകരന്റെ പേരില്‍ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചതെന്ന ആരോപണം നേരത്തെ തന്നെ ശക്തമായിരുന്നു. ലീഡറുടെ സ്മരണ നിലനിര്‍ത്തുന്നതിനു വേണ്ടി ചിറക്കല്‍ കോവിലകത്തിന്റെ കീഴിലുള്ള ചിറക്കല്‍ രാജാസ് ഹൈസ്കൂള്‍ വിലക്ക് വാങ്ങാനുള്ള നീക്കങ്ങളും ആരംഭിച്ചിരുന്നു. എന്നാല്‍ കണ്ണൂര്‍ എഡ്യുപാര്‍ക്ക് എന്ന പേരിലുള്ള മറ്റൊരു കമ്പനിയുടെ പേരില്‍ സ്കൂള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ശ്രമം നടന്നുവെന്നും കെ.സുധാകരന് കമ്മീഷനായി അന്‍പത് ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നുമുള്ള ആരോപണങ്ങളെ തുടര്‍ന്ന് സ്കൂള്‍ വാങ്ങാനുള്ള നീക്കം പരാജയപ്പെടുകയായിരുന്നു. ഇതിനെതിരെ കെ.മുരളീധരനും പത്മജാ വേണുഗോപാലും പരസ്യമായി രംഗത്ത് വന്നതോടെ സുധാകരന് തന്ത്രപൂര്‍വ്വം പിന്‍വാങ്ങുകയായിരുന്നു. സ്കൂള്‍ വാങ്ങാനെന്ന പേരില്‍ കോടികള്‍ പിരിച്ചെന്നും തുക തിരിച്ച് നല്കാന് ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും എ ഗ്രൂപ്പുകാര്‍ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു.
സാധാരണക്കാരായ കോണ്‍ഗ്രസ്സുകാരുടെ ചോരയും നീരുമാണ് മന്ത്രിസ്ഥാനമെന്നും അവരുടെ വികാരം മനസ്സിലാക്കാത്ത ഒരു മന്ത്രിക്കും തല്‍സ്ഥാനത്ത് തുടരാനാവില്ലെന്നും കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ സുധാകരന് ആഭ്യന്തര മന്ത്രിക്കെതിരെ ആഞ്ഞടിച്ചിരുന്നു.
നേരത്തെ അനധികൃത മണല്‍ക്കടത്തുമായി ബന്ധപ്പെട്ട് കെ.സുധാകരന് വളപട്ടണം പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതും ഏറെ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കൂടെയാണ് താനെന്ന് വരുത്തിത്തീര്‍ക്കാനുള്ള വൃഥാവ്യായാമത്തിന്റെ ഭാഗമാണ് സുധാകരന്റെ പ്രവര്‍ത്തികളെന്നും ഇത് വിലപ്പോകില്ലെന്നും എ ഗ്രൂപ്പുകാര്‍ പറയുന്നു. ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ സുധാകരന്റെ സ്ഥാനമോഹമാണ് പാര്‍ട്ടിക്കകത്തെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് കോണ്‍ഗ്രസ്സിലെ ഒരുവിഭാഗത്തിന്റെ അഭിപ്രായം.
കെ.സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: