ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുനില്ക്കുന്ന ആഴ്സണലിന് സമനിലക്കുരുക്ക്. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ എവര്‍ട്ടനാണ് കരുത്തരായ ഗണ്ണേഴ്സിനെ സമനിലയില്‍ തളച്ചത്. എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന അത്യന്തം ആവേശകരമായ പോരാട്ടത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഈ സീസണില്‍ ലീഗില്‍ ആഴ്സണലിന്റെ രണ്ടാം സമനിലയാണിത്.
ആഴ്സണലിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ പന്ത് കൂടുതല്‍ സമയവും കൈവശം വെച്ചത് എവര്ട്ടണ് താരങ്ങളായിരുന്നു. എവര്ട്ടണ് 12 തവണയും ആഴ്സണല്‍ 11 തവണയും എതിര്‍മുഖത്ത് ഷോട്ടുകളുതിര്‍ത്തു. അഞ്ചാം മിനിറ്റില്‍ എവര്‍ട്ടന്റെ ഗരെത്ത് ബാരി നല്കിയ പാസില്‍ നിന്ന് റോസ് ബാര്‍ക്കലി ഉതിര്‍ത്ത ഷോട്ട് ആഴ്സണല്‍ പ്രതിരോധം രക്ഷപ്പെടുത്തി. പിന്നീട് 22-ാം മിനിറ്റില്‍ കെവിന് മിര്ലാസിന്റെ നല്ലൊരു ഷോട്ടും ആഴ്സണല്‍ ഗോളി രക്ഷപ്പെടുത്തി. പിന്നീട് 40-ാം മിനിറ്റില്‍ ആഴ്സണലിന്റെ സാന്റിയാഗോ കാസറോളയുടെ നല്ലൊരു ശ്രമവും വിഫലമായി. രണ്ട് മിനിറ്റിനുശേഷം ഒളിവര്‍ ജിറൗഡിന്റെ ശ്രമം എവര്ട്ടണ് ഗോളി ടിം ഹൊവാര്‍ഡ് ഉജ്ജ്വലമായി രക്ഷപ്പെടുത്തി. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ആരോണ്‍ റംസിയുടെ ശ്രമവും ഹൊവാര്‍ഡിന് മുന്നില്‍ വിഫലമായി. ഇതോടെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
രണ്ടാം പകുതിയിലും ഇരുടീമുകളും ഉജ്ജ്വലമായ ആക്രമണ പ്രത്യാക്രമണങ്ങളാണ് നടത്തിയത്. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 80-ാം മിനിറ്റില്‍ ഗണ്ണേഴ്സ് ലീഡ് നേടി. തിയോ വാല്‍ക്കോട്ട് തലകൊണ്ട് ചെത്തിയിട്ടുകൊടുത്ത പന്ത് മെസ്യൂട്ട് ഓസില്‍ എവര്ട്ടന് വലയിലെത്തിച്ചു. എന്നാല്‍ ആഴ്സണലിന്റെ ആഹ്ലാദം ഏറെ നീണ്ടുനിന്നില്ല. നാല് മിനിറ്റിനുശേഷം എവര്ട്ടന് അര്‍ഹതപ്പെട്ട സമനില പിടിച്ചു. റൊമേലു ലുകാകു നല്കിയ പാസില്‍ നിന്ന് ജെറാര്‍ഡ് ഡ്യുലേഫ്യുവാണ് എവര്‍ട്ടന്റെ സമനില ഗോള്‍ നേടിയത്.
മറ്റൊരു മത്സരത്തില്‍ ഫുള്‍ഹാം മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആസ്റ്റണ്‍ വില്ലയെ പരാജയപ്പെടുത്തി. 21-ാം മിനിറ്റില്‍ സിഡ്വെല്ലും 30-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഡിമിട്രി ബെര്ബറ്റോവുമാണ് ഫുള്‍ഹാമിനായി ഗോളുകള്‍ നേടിയത്.
15 മത്സരങ്ങളില്‍ നിന്ന് 35 പോയിന്റുമായി ആഴ്സണലാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. അതേസമയം ചെല്‍സിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ഇരുടീമുകള്‍ക്കും 30 പോയിന്റ് വീതമാണുള്ളത്. 29 പോയിന്റുള്ള സിറ്റിയാണ് നാലാമത്. 22 പോയിന്റുള്ള നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒമ്പതാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: