കൊച്ചി: 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് കെട്ടുകഥയുണ്ടാക്കി മുഖ്യമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു ബുക്കര്‍ പുരസ്ക്കാര ജേതാവ് അരുന്ധതി റോയ് എന്ന് വെളിപ്പെടുത്തല്‍. മാധ്യമപ്രവര്‍ത്തകനായ മുരളി പാറപ്പുറത്തിന്റെ ‘നരേന്ദ്രമോദി നവഭാരതത്തിന്റെ നായകന്’ എന്ന പുസ്തകത്തിലാണ് അരുന്ധതി റോയിയുടെ ‘ചോരക്കൊതി’യെക്കുറിച്ച് വിവരിക്കുന്നത്.
കോണ്‍ഗ്രസ് എംപിയായിരുന്ന എഹ്സാന്‍ ജഫ്രി കലാപത്തില്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് ‘ഔട്ട്ലുക്ക്’ മാസികയില്‍ അരുന്ധതി റോയി എഴുതിയത് തീര്‍ത്തും തെറ്റാണെന്ന് പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു. “ഒരു ജനക്കൂട്ടം മുന്‍ കോണ്‍ഗ്രസ് എംപിയായിരുന്ന ഇക്ബാല്‍ എഹ്സാന്‍ ജഫ്രിയുടെ വീട് വളഞ്ഞു. അദ്ദേഹം ഡിജിപിക്കും പോലീസ് കമ്മീഷണര്‍ക്കും ചീഫ് സെക്രട്ടറിക്കും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ഫോണ്‍ ചെയ്തെങ്കിലും അവഗണിക്കപ്പെട്ടു. വീടിനു ചുറ്റും മൊബെയില്‍ പോലീസുകാര്‍ കറങ്ങിക്കൊണ്ടിരുന്നെങ്കിലും അവര്‍ ഇടപെട്ടില്ല. അക്രമികള്‍ വീട് തകര്‍ത്ത് അകത്തു കയറി. അവര്‍ അദ്ദേഹത്തിന്റെ രണ്ട് മക്കളെ നഗ്നരാക്കിയശേഷം ജീവനോടെ ചുട്ടുകൊന്നു. അതിനുശേഷം അവര്‍ എഹ്സാന്‍ ജഫ്രിയുടെ കഴുത്തറുക്കുകയും അദ്ദേഹത്തെ തുണ്ടുതുണ്ടാക്കി….” അരുന്ധതി റോയി ഇങ്ങനെ എഴുതിയതിന് യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലായിരുന്നു എന്ന് ‘ഒരു കലാപവും കുറെ കെട്ടുകഥകളും’ എന്ന അധ്യായത്തില്‍ വിവരിക്കുന്നു.
“അക്രമത്തില്‍ എഹ്സാന്‍ ജഫ്രി കൊല്ലപ്പെട്ടു എന്നത് ശരിയായിരുന്നു. എന്നാല്‍ അരുന്ധതിയുടെ ‘രക്തദാഹം’ ആ അക്രമികള്ക്കുണ്ടായിരുന്നില്ലെന്ന് പറയേണ്ടിവരും. എഹ്സാന്‍ ജഫ്രിയുടെ പെണ്മക്കള് നഗ്നരാക്കപ്പെടുകയോ ചുട്ടെരിക്കപ്പെടുകയോ ഉണ്ടായില്ല. ഈ സത്യമറിയാന്‍ ഒരു ദിവസം മാത്രമാണ് കാത്തിരിക്കേണ്ടിവന്നത്. എഹ്സാന്‍ ജഫ്രിയുടെ മകന് ടി.എ.ജഫ്രി മാര്‍ച്ച് രണ്ടിലെ ‘ഏഷ്യന്‍ ഏജ്’ പത്രത്തിന് നല്കിയ അഭിമുഖത്തില്‍ ഇങ്ങനെ വെളിപ്പെടുത്തി. “സഹോദരീ സഹോദരന്മാരില് ഞാന്‍ മാത്രമാണ് ഇന്ത്യയില്‍ താമസിക്കുന്നത്. ഞാനാണ് മക്കളില്‍ മൂത്തത്. എന്റെ സഹോദരിയും സഹോദരനും അമേരിക്കയിലാണ്. 40 വയസ്സായ ഞാന്‍ ജനിച്ചതും വളര്‍ന്നതും അഹമ്മദാബാദിലാണ്.” എഹ്സാന്‍ ജഫ്രിക്ക് മകളായി ഒരാളെയുള്ളൂ. അവര്‍ അമേരിക്കയിലുമായിരുന്നു. അപ്പോള്‍ പിന്നെ എങ്ങനെയാണ് അരുന്ധതി പറയുന്നതുപോലെ രണ്ട് പെണ്മക്കളുണ്ടാകുന്നതും അവര്‍ ബലാത്സംഗത്തിനിരയാകുന്നതും” എന്ന് ഗ്രന്ഥകാരന് ചോദിക്കുന്നു.
“ഗുജറാത്ത് സര്‍ക്കാര്‍ ‘ഔട്ട്ലുക്ക്’ മാസികക്കെതിരെ കേസ് കൊടുത്തു. മാര്‍ച്ച് 27 ന് മാസിക ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ ക്ഷമാപണത്തോടൊപ്പം ചേര്‍ത്ത അരുന്ധതിയുടെ വിശദീകരണം കൂടുതല്‍ പ്രകോപനപരമായിരുന്നു. “ആ ദിവസം ചമന്‍പുരയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പത്ത് പേരില്‍ എംപിയുടെ മക്കള്‍ ഉണ്ടായിരുന്നില്ല.” അരുന്ധതി റോയ് കഥ തുടര്‍ന്നു: “കഴിഞ്ഞ രാത്രി ബറോഡയിലെ ഒരു സുഹൃത്ത് വന്നു കണ്ടു. അവര്‍ തേങ്ങിക്കരയുകയായിരുന്നു. കാര്യമെന്താണെന്ന് പറയാന്‍ അവര്‍ പതിനഞ്ച് മിനൈറ്റ്ടുത്തു. അത് വളരെ സങ്കീര്‍ണമായിരുന്നു. അവളുടെ കൂട്ടുകാരിയായ സയിടയെ അക്രമി സംഘം പിടികൂടി. അവളുടെ വയര്‍ പിളര്‍ന്ന് തീക്കട്ടകള്‍ നിറച്ചു. അതിനുശേഷമാണ് അവള് മരിച്ചത്. ആരോ അവളുടെ നെറ്റിയില്‍ ‘ഓം’ എന്നെഴുതിവെച്ചു.”
ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രമുഖ പത്രപ്രവര്‍ത്തകനും ബിജെപി എംപിയുമായ ബല്‍ബീര്‍ പുഞ്ച് തീരുമാനിച്ചു. അദ്ദേഹം ഗുജറാത്ത് സര്‍ക്കാരുമായി ബന്ധപ്പെട്ടു. എന്നാല്‍ സയീദ എന്ന പേരിലുള്ള ഒരു സ്ത്രീ ഉള്‍പ്പെട്ട ഇത്തരമൊരു സംഭവം ബറോഡ നഗരത്തിലോ ഗ്രാമപ്രദേശങ്ങളിലോ നടന്നില്ലെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇരയെ കണ്ടെത്താനും ഈ സംഭവത്തെക്കുറിച്ച് വിവരം നല്കിയ സാക്ഷികളെക്കുറിച്ചറിയാനും പോലീസ് അരുന്ധതി റോയിയുടെ സഹായം തേടി. എന്നാല്‍ പോലീസിന് അരുന്ധതിയില്നിന്ന് യാതൊരു സഹകരണവും ലഭിച്ചില്ല. പകരം തന്നെ വിളിച്ചുവരുത്താന്‍ പോലീസിന് യാതൊരു അധികാരവുമില്ലെന്ന് അവര്‍ അഭിഭാഷകന് മുഖേന അറിയിക്കുകയായിരുന്നു. ഹിന്ദുവിരോധത്തിന്റെ തിമിരം ബാധിച്ച അരുന്ധതി റോയി എഴുതാനുള്ള തന്റെ കഴിവ് ഏറ്റവും മോശമായ രീതിയില്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് പുസ്തകം വിമര്‍ശിക്കുന്നു. ബുദ്ധബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: