ഭാരതീയ വിചാരകേന്ദ്രം 31-ാം വാര്‍ഷിക സമ്മേളനം 2013 ഡിസംബര്‍ 13, 14, 15 തീയതികളില്‍ ചേര്‍ത്തലയില്‍
കേരളത്തിന്റെ ചിന്താമണ്ഡലത്തെ ദേശിയോന്മുഖമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന ഭാരതീയ വിചാരകേന്ദ്രത്തിന്റെ 31-ാം വാര്‍ഷിക സമ്മേളനം 2013 ഡിസംബര്‍ 13,14,15 തീയതികളില്‍ ചേര്‍ത്തല ഇട്ടിഅച്ചുതന്‍ നഗറില്‍ നടക്കുകയാണ്. ഗുരുതരമായ സ്ഥിതിവിശേഷങ്ങളിലൂടെ കടന്നുപോകുന്ന ഒരു രാഷ്ട്രീയ സാമൂഹിക അന്തരീക്ഷമാണ് ദേശീതലത്തിലും, വിശേഷിച്ച് കേരളത്തിലും ഇന്ന് നിലവിലുള്ളത്. വൈചാരിക മണ്ഡലത്തെ ശാക്തീകരിച്ച് സമൂഹത്തിന് ആത്മവിശ്വാസം പകര്‍ന്നു നല്കാന് പ്രാപ്തമായ പ്രസ്ഥാനം എന്ന നിലയില്‍ ഭാരതീയ വിചാരകേന്ദ്രത്തിനു മുന്നില്‍ വലിയൊരു ദൗത്യമുണ്ട്. ആ ദൗത്യവുമായാണ് 31-ാം വാര്‍ഷികത്തിലേയ്ക്ക് ഭാരതീയവിചാരകേന്ദ്രം കടക്കുന്നത്.
ഭാരതീയവിചാരകേന്ദ്രം സമ്മേളനം ചേര്ത്തലയില്നടക്കുമ്പോള് അതിനൊരു ചരിത്രപ്രാധാന്യമുണ്ട്. ഭാരതത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തങ്ങളുടെ വിപ്ലവ തത്വശാസ്ത്രം പരീക്ഷിച്ച മണ്ണാണിത്. ചേര്‍ത്തലയിലെ പുന്നപ്രയിലെയും വയലാറിലെയും രക്തസാക്ഷികളുടെ കരുത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ പില്ക്കാലത്ത് നേട്ടമുണ്ടാക്കിയത്. താത്വികമായി മാര്‍ക്സിസ്റ്റ് തത്വശാസ്ത്രം കാലം ചെയ്തു എങ്കിലും സംഘടനയുടെ ബലത്തില്‍ കേരളത്തില്‍ അതിനു ഇന്നും ശക്തമായ വേരോട്ടമുണ്ട്. കമ്മ്യൂണിസ്റ്റ് വൃക്ഷം സ്വന്തം കരുത്ത് നഷ്ടപ്പെട്ട് ഫലങ്ങള്‍ ഒന്നും നല്കാന് കഴിയാത്ത വണ്ണം ദുര്‍ബ്ബലമായെങ്കിലും, ഇവിടെ ശക്തമായ വേരുകളുള്ളതിനാല്‍ പിടിച്ചുനില്‍ക്കുകയാണ്. സോവിയറ്റ് യൂണിയനിലും, കിഴക്കന്‍ യൂറോപ്പിലും അസ്തമിച്ചെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ സജീവമായിയിരിക്കുന്നത് ഒരുകാലത്ത് അത് ശക്തിപ്പെടുത്തിയ വേരുകളുള്ളതുകൊണ്ടാണ്. അതുകൊണ്ടാണ് ഭാരതീയവിചാരകേന്ദ്രം വാര്‍ഷിക സമ്മേളനം ഇന്ന് അപ്രസക്തമായ മാര്‍ക്സിയന്‍ ദര്‍ശനത്തെയും പ്രസക്തമാകുന്ന വിവേകാനന്ദ ദര്‍ശനത്തെയും താരതമ്യം ചെയ്തുകൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് വേദി ഒരുക്കുന്നത്.
ആശയസംവാദത്തിലൂടെ പുതിയൊരു ബൗദ്ധികഭൂമിക സൃഷ്ടിച്ച് രാഷ്ട്രത്തിന് ദിശാബോധം നല്കുന്ന പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഭാരതീയ വിചാരകേന്ദ്രം പ്രമുഖ ചിന്തകനായ പി.പരമേശ്വര്‍ജിയുടെ നേതൃത്വത്തില്‍ 1982ലെ വിജയദശമിദിനത്തിലാണ് ജന്മംകൊള്ളുന്നത്. രാഷ്ട്രപുനര്നിര്മ്മാണത്തിനായുള്ള പഠനഗവേഷണ സ്ഥാപനം എന്ന നിലയിലാണ് വിചാരകേന്ദ്രം കേരളത്തിന്റെ ബൗദ്ധികരംഗത്ത് തുടക്കം കുറിക്കുന്നത്. വൈദേശിക ചിന്താധാരകളുടെ അതിപ്രസരം കേരളമനസ്സിനെ ഭാരതീയ ചിന്താപദ്ധതികളില്നിന്ന് ഏറെ അകറ്റിയ ഒരു കാലഘട്ടത്തിലാണ് ഭാരതീയവിചാരകേന്ദ്രം കര്‍മ്മരംഗത്ത് വരുന്നത്. മാത്രമല്ല കേരളം എക്കാലത്തും വൈദേശിക ശക്തികളുടെ വിളനിലമായിരുന്നു. സാംസ്കാരികമായ അധഃപതനം അതിന്റെ ഫലമായാണുണ്ടായത്.
കേരളത്തിന്റെ വൈദേശിക അധിനിവേശത്തിന് മൂന്നുതലങ്ങളുണ്ടായിരുന്നു. ഒന്ന് മതപരമായ അധിനിവേശമായിരുന്നു. സംഘടിത മതങ്ങളുടെ ശക്തികേന്ദ്രമായി കേരളം മാറി. രണ്ട്, മിഷനറി-പാശ്ചാത്യ വിദ്യാഭ്യാസപദ്ധതിയിലൂടെയും, കമ്മ്യൂണിസ്റ്റ് ചിന്താപദ്ധതിയിലൂടെയും ശക്തിപ്പെട്ട സാംസ്കാരിക ബൗദ്ധിക അധിനിവേശമാണ്. മൂന്ന്, പശ്ചിമേഷ്യന്‍ ബാന്ധവത്തിലൂടെയും, ഗള്‍ഫ് പണത്തിലൂടെയും രൂപപ്പെട്ട ഭൗതിക പുരോഗതിയും, മതകേന്ദ്രീകൃത ദേശവിരുദ്ധ ചിന്താപദ്ധതിയുമാണ്. ഭാരതീയ മൂല്യങ്ങളെയും, ദേശീയ പ്രസ്ഥാനങ്ങളെയും എതിര്‍ക്കുന്നതില്‍ ഈ മൂന്നു ചിന്താപദ്ധതികളും പ്രസ്ഥാനങ്ങളും ഒന്നായാണ് പ്രവര്‍ത്തിച്ചത്. വിദ്യാഭ്യാസരംഗത്തും, മാധ്യമ-സാംസ്കാരികരംഗത്തും ഈ ശക്തികള്‍ക്ക് ആധിപത്യം ഉള്ളതിനാല്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ഒരുപാട് വെല്ലുവിളികള്‍ ഉയര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. വസ്തുതകളെ തമസ്കരിക്കാനും, വൈകാരികത സൃഷ്ടിച്ചും വര്‍ഗ്ഗീയത ആരോപിച്ചും ജനമനസ്സുകളെ ദേശീയധാരയില്‍നിന്ന് അകറ്റി നിര്‍ത്താനും സംഘടിത ശക്തികള്‍ വിജയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ദേശീയ ചിന്താപദ്ധതിക്കെതിരായി സൃഷ്ടിച്ച വന്മതില് തകര്‍ക്കാനും, സമൂഹമനസ്സിനെ രാഷ്ടോന്മുഖമാക്കാനും, ബൗദ്ധിക മേഖലയില്‍ ഒരു പുതിയ സംസ്കാരത്തിന് തുടക്കം കുറിക്കാനുമാണ് ഭാരതീയവിചാരകേന്ദ്രം ആരംഭിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൊണ്ട് ഭാരതീയ വിചാരകേന്ദ്രം ഈ രംഗത്ത് വന്‍ മുന്നേറ്റമാണ് നടത്തിയത്.
ഭാരതീയവിചാരകേന്ദ്രത്തിന് കേരളത്തിന്റെ പ്രത്യേക രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തില്‍ ഏറെ വെല്ലുവിളികളെ നേരിടേണ്ടതായിട്ടുണ്ട്. കാരണം കേരളത്തിന്റെ സാംസ്കാരികഭൂമിക മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വിഭിന്നമാണ്. സംഘടിത മതശക്തികള്‍ സമസ്ത മേഖലയിലും ആധിപത്യം ഉറപ്പിച്ചിട്ടുണ്ട്. കൂടാതെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലവുമായി. സ്വാഭാവികമായും ഒരു ജനാധിപത്യസംസ്കാരം കേരളത്തില്‍ ശക്തിപ്പെട്ടിരുന്നില്ല. ബൗദ്ധിക മണ്ഡലത്തെപ്പോലും കായികബലംകൊണ്ട് നിയന്ത്രിക്കാനും, മുന്‍ഗണനകളെ നിശ്ചയിക്കാനും, ഇടതുപക്ഷശക്തികള്‍ക്ക് കഴിഞ്ഞു. സംഘടിത ജാതി ശക്തികളും പില്ക്കാലത്ത് സനാതനധര്‍മ്മത്തിന്റെ പാതയെ ഭയന്നവരാണ്. മുന്‍വിധികളോടെ പ്രശ്നങ്ങളെ സമീപിച്ച് രാഷ്ട്രചേതനയെ തടയുകയായിരുന്നു ലക്ഷ്യം. മതപരമായും സാംസ്കാരികമായും സെമറ്റിക്ക് മതങ്ങളും രാഷ്ട്രീയമായി കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങളും അജണ്ട തയ്യാറാക്കുന്ന അവസ്ഥയാണുണ്ടായിരുന്നത്. സാംസ്കാരിക -വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഈ ശക്തികള്‍ വീതംവച്ചെടുക്കുകയായിരുന്നു. ഭാരതീയ വിചാരകേന്ദ്രം രൂപംകൊള്ളുമ്പോള്‍ കേരളത്തിന്റെ ബൗദ്ധികമണ്ഡലം തികച്ചും അനാരോഗ്യകരമായ പ്രവര്‍ത്തനങ്ങളുടെയും, ദേശവിരുദ്ധ സമീപനങ്ങളുടെയും പ്രഭവകേന്ദ്രമായിരുന്നു.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടില് ബൗദ്ധികരംഗത്ത് വമ്പിച്ച ചലനം സൃഷ്ടിക്കാന്‍ ഭാരതീയവിചാരകേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട്. കമ്മ്യൂണിസത്തിനു ബദലായി ഏകാത്മമാനവ ദര്‍ശനത്തെ അവതരിപ്പിച്ചുകൊണ്ട് പ്രത്യയശാസ്ത്രരംഗത്ത് നടത്തിയ ചുവടുവെയ്പ് എടുത്തുപറയേണ്ടതാണ്. ഭാരതീയ ദര്‍ശനങ്ങളും കര്‍മ്മപദ്ധതികളും മൂല്യങ്ങളും വര്ത്തമാനകാലസാഹചര്യത്തിന് അനുയോജ്യമാകുന്നരീതിയില്‍ അവതരിപ്പിക്കാന്‍ വിചാരകേന്ദ്രത്തിന് കഴിഞ്ഞു. വിവേകാനന്ദ-അരവിന്ദ ദര്‍ശനങ്ങളും, ശ്രീനാരായണഗുരുവും മറ്റു സാമൂഹിക പരിഷ്കര്‍ത്താക്കളും തുടക്കം കുറിച്ച സാമൂഹിക നവോത്ഥാന പ്രക്രിയയുടെ ആത്മാവ് തിരിച്ചറിഞ്ഞ് പുനഃരാവിഷ്കരിക്കാന്‍ ഭാരതീയവിചാരകേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. കേരളത്തെ ഗീതാപ്രഭാവത്തില് ആറാടിക്കാനും അതിലൂടെ സമൂഹത്തിന് ദിശാബോധം നല്‍കാനും കഴിഞ്ഞിട്ടുണ്ട്. ഭാരതീയ സാമ്പത്തികവീക്ഷണവും, ശാസ്ത്രശാഖകളും സമൂഹത്തിനു സുപരിചിതമാക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചു. ചരിത്രത്തെ വികൃതമാക്കി രാഷ്ട്രത്തിന്റെ ആത്മാഭിമാനം തകര്‍ത്ത ചരിത്രരചനാപദ്ധതികള്‍ ചോദ്യംചെയ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണവും നദീസംരക്ഷണവും സമൂഹശ്രദ്ധയില്‍ കൊണ്ടുവന്നു. രാജ്യം നേരിടുന്ന ആന്തരികവും, വൈദേശികവുമായ വിപത്തുകള്‍ ചര്‍ച്ചാവിഷയമാക്കി. കേരളത്തിനു പുതിയൊരു വികസന സംസ്കാരം മുന്നില്‍വച്ചു. മാറുന്ന മുഖഛായ അവലോകനം ചെയ്തു. മതേതരത്വത്തിന്റെ കപടമുഖവും, മതകേന്ദ്രീകൃത വ്യക്തിനിയമങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണവും നടത്തി. ഭാരതത്തിന്റെ ഭരണഘടനാപരമായ ദൗര്‍ബ്ബല്യങ്ങള്‍ അവലോകനം ചെയ്തു. കൂടാതെ വ്യത്യസ്ത വീക്ഷണങ്ങളെ ഒരേ വേദിയില്‍ അവതരിപ്പിച്ച് ബൗദ്ധികരംഗത്ത് പുതിയൊരു ജനാധിപത്യ സംസ്കാരത്തിന് തുടക്കം കുറിക്കാനും ഭാരതീയവിചാരകേന്ദ്രത്തിന് കഴിഞ്ഞു. അതുകൊണ്ടുതന്നെ ഭാരതീയവിചാരകേന്ദ്രം സമാനതകളില്ലാത്ത പ്രസ്ഥാനമായി ഇന്ന് കേരളത്തില്‍ നിലകൊള്ളുകയാണ്.
മുപ്പത്തിയൊന്നാം വാര്‍ഷിക സമ്മേളനം അടിസ്ഥാനപ്രശ്നങ്ങളെ വിലയിരുത്താനുള്ള വേദി ഒരുക്കുകയാണ്. പ്രധാനമായും ഏഴു വിഷയങ്ങളില്‍ ചര്‍ച്ചകള്‍ ഉണ്ടാവും. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ഡോ. ഗാഡ്ഗില്‍-ഡോ. കസ്തൂരിരംഗന്‍ നിര്‍ദ്ദേശങ്ങള്‍, ഒരു മഹാപൈതൃകത്തിന്റെ സര്‍വ്വനാശത്തിലേയ്ക്ക് നയിക്കുന്ന ആറന്മൂള വിമാനത്താവളവും അനുബന്ധപദ്ധതികളും, അഴിമതിക്കെതിരായ പ്രതിരോധം സൃഷ്ടിക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍, രാജ്യം നേരിടുന്ന ഭീകരവാദഭീഷണി, ചൈന ഉയര്‍ത്തുന്ന വെല്ലുവിളി, തുടങ്ങിയവ ചര്‍ച്ചചെയ്യപ്പെടും. കൂടാതെ രണ്ടു വിഷയങ്ങള്‍ പ്രത്യേക ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നുണ്ട്. ഒന്ന്, ആലപ്പുഴയുടെ വികസനം തടഞ്ഞ രാഷ്ട്രീയസംസ്കാരത്തെ ക്കുറിച്ചാണ്. ഒരുകാലത്ത് കിഴക്കിന്റെ വെനീസ് ആയി കണ്ടിരുന്ന ആലപ്പുഴ കമ്മ്യൂണിസ്റ്റ് തട്ടകമായതോടെ വികസനത്തിന്റെ ശവപറമ്പായി. കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ നേതൃത്വം തകര്‍ത്ത ആലപ്പുഴയുടെ സ്വപ്നങ്ങള്‍ വിശകലനം ചെയ്യുന്നത് ചേര്‍ത്തലയില്‍ ചേരുന്ന സമ്മേളനത്തില്‍ ഉചിതമായിരിക്കുമെന്ന് വിചാരകേന്ദ്രം കരുതുന്നു. മറ്റൊരു ചര്‍ച്ചാവിഷയം മുകളില്‍ സൂചിപ്പിച്ചതുപോലെ കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രവും ഇന്ന് പ്രസക്തി ഏറുന്ന വിവേകാനന്ദ ദര്‍ശനവും തമ്മിലുള്ള താരതമ്യമാണ്. ഇടതുപക്ഷ യുവജനപ്രസ്ഥാനങ്ങള്‍പോലും സ്വാമി വിവേകാനന്ദനെ സ്വീകരിക്കാന്‍ നിര്‍ബന്ധിതമായതില്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനം സഹായിച്ചിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല.
ഭാരതീയവിചാരകേന്ദ്രം വാര്‍ഷിക സമ്മേളനത്തില്‍ വിവിധ ചര്ച്ചാസമ്മേളനങ്ങളിലായി പ്രമുഖ ശാസ്ത്രജ്ഞന്മാരും, പരിസ്ഥിതി പ്രവര്‍ത്തകരും, രാഷ്ട്രീയ ചിന്തകന്മാരും, ഇടതുപക്ഷ ബുദ്ധിജീവികളും, സാംസ്കാരിക നേതാക്കളും പങ്കെടുക്കുന്നു. ഐ.എസ്.ആര്.ഒ മുന്‍ ചെയര്മാന് ഡോ. ജി. മാധവന് നായര്‍, ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്, പ്രമുഖ ചരിത്രകാരന് ഡോ. എം.ജി.എസ് നാരായണന്, പരിസ്ഥിതി ശാസ്ത്രജ്ഞനും, ഗാഡ്ഗില്‍ കമ്മറ്റിയംഗവുമായ ഡോ. വി.എസ്. വിജയന്, ഡോ. എന്‍.സി. ഇന്ദുചൂഢന്, ഇടതുപക്ഷചിന്തകനായ സി.പി. ജോണ്‍, പി.കേശവന് നായര്‍, ബി.എം.എസ് ദേശീയ അദ്ധ്യക്ഷന്‍ അഡ്വ. സജിനാരായണന്‍, ഭാരതീയവിചാരകേന്ദ്രം അദ്ധ്യക്ഷന്‍ ഡോ. എം.മോഹന്‍ദാസ്, സ്വാഗതസംഘം അദ്ധ്യക്ഷന്‍ ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി ഡോ.കെ.ജയപ്രസാദ്, കാ.ഭാ.സുരേന്ദ്രന്, പ്രൊ. കെ.എന്‍.ജെ. കര്‍ത്താ, ഡോ. എസ്. ഉമാദേവി തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഡോ. കെ. ജയപ്രസാദ് (ഭാരതീയവിചാരകേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: