തിരുവനന്തപുരം: ഇന്നലെ പുലര്‍ച്ചെ അന്തരിച്ച തിരുവിതാംകൂര്‍ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗവും ഇപ്പോഴത്തെ സ്ഥാനിയുമായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ(91)യ്ക്ക് അന്ത്യാഞ്ജലി. മൃതദേഹം ഇന്നലെ വൈകിട്ട് ആറു മണിയോടെ കവടിയാര്‍ കൊട്ടാരവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. രാജകുടുംബത്തിന്റെ അടുത്ത അനന്തരാവകാശി മൂലം തിരുനാള്‍ രാമവര്‍മയാണ് ചിതക്ക് തീകൊളുത്തിയത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 2.20 ഓടെ തിരുവനന്തപുരം പട്ടം എസ്യുടി ആശുപത്രിയിലായിരുന്നു അന്ത്യം. മക്കളായ പാര്വതീവര്മ, പത്മനാഭവര്മ, അടുത്ത അനന്തരാവകാശി മൂലം തിരുനാള്‍ രാമവര്‍മ, കുടുംബാംഗങ്ങളായ പൂയം തിരുനാള്‍ ഗൗരീപാര്വതീഭായി, അശ്വതിതിരുനാള്‍ ഗൗരീലക്ഷ്മി ഭായി എന്നിവര്‍ കൂടെയുണ്ടായിരുന്നു. പ്രായാധിക്യം കാരണമുള്ള അസുഖങ്ങളെ തുടര്‍ന്ന് ഈമാസം ആറിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിരുവിതാംകൂറിന്റെ അവസാന മഹാരാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയുടെ അനുജനായിരുന്നു മാര്‍ത്താണ്ഡവര്‍മ. 1991 ല്‍ ചിത്തിര തിരുനാള്‍ അന്തരിച്ചതോടെയാണ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ കാരണവരും പത്മനാഭദാസനുമായത്. 1922 മാര്‍ച്ച് 22 ന് കിളിമാനൂര്‍ കൊട്ടാരത്തിലെ തിരുവാതിര രവിവര്‍മ്മ കൊച്ചുകോയിത്തമ്പുരാന്റെയും റാണി സേതു പാര്‍വതി ഭായിയുടേയും മൂന്നാമത്തെ മകനായാണ് മാര്‍ത്താണ്ഡവര്‍മ ജനിച്ചത്. അമ്മാവനായ മൂലം തിരുനാള്‍ രാമവര്‍മയായിരുന്നു അന്ന് തിരുവിതാംകൂറിന്റെ കാരണവര്‍.
ആറാം വയസില്‍ കൊട്ടാരത്തില്‍ വച്ച് തന്നെ വിദ്യാഭ്യാസം ആരംഭിച്ച മാര്‍ത്താണ്ഡവര്‍മ ബാല്യത്തില്‍ തന്റെ വ്യത്യസ്തമായ കഴിവുകള്‍ പ്രകടിപ്പിച്ചു. ഫോട്ടോഗ്രാഫിയില്‍ അതീവ തല്പരനായിരുന്നു ഉത്രാടംതിരുനാള്‍. കവടിയാര്‍ കൊട്ടാര പരിസരത്തുള്ള സ്കൂള്‍ ഹൗസില്‍, ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നെത്തിയ വിദേശിയായ എസ്.എന്‍. യൂറിന്റെ ശിക്ഷണത്തിലായിരുന്നു വിദ്യാഭ്യാസം. ചരിത്രവും സംസ്കൃതവും പഠിച്ച് 1941 ല്‍ ബിരുദം നേടി. ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് മോറിസ് സ്ക്വയര്‍ മുഖ്യാതിഥിയായ ചടങ്ങില്‍ തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ നിന്നും ബിരുദം കൈപ്പറ്റി. ഒന്നാം ക്ലാസും ഒന്നാം റാങ്കും നേടി. 1937 ല്‍ തിരുമാടമ്പ് ചടങ്ങ് കഴിഞ്ഞു. ധനുര്‍വേദം നിര്‍ദ്ദേശിക്കുന്ന ക്ഷത്രിയധര്‍മ്മത്തെ പരിരക്ഷിക്കുന്നതിനുള്ള അനുജ്ഞയാണ് തിരുമാടമ്പ്.
1945 നവംബര്‍ അഞ്ചിന് വിവാഹിതനായി. കായംകുളം സ്വദേശിയായ ഡോ. കേണല്‍ പണ്ടാലയുടെ മകള്‍ രാധാദേവിയായിരുന്നു ഭാര്യ. രാധാദേവി 2005 ഡിസംബര്‍ 13 ന് അന്തരിച്ചു. മക്കള്‍ അനന്ത പത്മനാഭന്, പാര്‍വതി ദേവി. ഉത്രാടം തിരുനാളിന്റെ സഹോദരിയാണ് കാര്‍ത്തിക തിരുനാള്‍ തമ്പുരാട്ടി.
പട്ടാളത്തോടുള്ള അഭിനിവേശത്തെത്തുടര്‍ന്ന് അഞ്ച് വയസ് മുതല്‍ ഉത്രാടം തിരുനാള്‍ പട്ടാളത്തില്‍ കബ്ബ് ആയി. അതില്‍ നിന്നും തുടങ്ങി ചീഫ് കബ്ബ്, ചീഫ് സ്കൗട്ട് പിന്നെ സൈന്യത്തില്‍ ലഫ്റ്റനന്റ് കേണല്‍ വരെയായി. ചിത്തിര തിരുനാളിന്റെ അംഗരക്ഷക വിഭാഗത്തിന്റെ തലവനായും സേവനമനുഷ്ഠിച്ചു.
വാഗ്മി, എഴുത്തുകാരന് എന്നീ നിലകളിലും അദ്ദേഹം കഴിവ് തെളിയിച്ചു. തൃപ്പടിദാനമാണ് ആത്മകഥ. രാജാധികാരം പോയി ജനാധിപത്യം വന്നപ്പോഴും അതിനൊപ്പം ലളിതമായി അദ്ദേഹം ജീവിച്ചു. പക്ഷേ, ഒരാളുടെയും കക്ഷിയില്‍ ചേരാന്‍ കഴിയാത്തതിനാല്‍ വോട്ടു ചെയ്തിരുന്നില്ല.
ഇന്നലെ പുലര്‍ച്ചെ ആറു മണി മുതല്‍ കോട്ടക്കകം ലെവി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചിരുന്ന മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്പീക്കര്‍ ജി.കാര്ത്തികേയന്, മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി.മേനോന്, സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ.ഗോപാലകൃഷ്ണന്, പ്രാന്തീയ പ്രചാര്‍ പ്രമുഖ് എം.ഗണേശ്, കേന്ദ്രമന്ത്രി ശശിതരൂര്‍, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.എം.മാണി, വി.എസ്.ശിവകുമാര്‍, അനൂപ് ജേക്കബ്, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്, തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: