‘എന്നാല്‍ സൂചന എങ്കില്‍ സൂചന. അത് തരൂ.’ കുഞ്ചു പറഞ്ഞു. വേദം ചൊല്ലിത്തുടങ്ങുന്നതിനു മുമ്പ് അര്‍ത്ഥഗര്‍ഭമായ പ്രണവം ചൊല്ലുന്ന ശ്രദ്ധയോടെ അനിയന് പറഞ്ഞു. ‘വേങ്ങക്കര മരുമകളുടെ പെണ്‍കൊടയ്ക്ക് അഗ്നിദത്തന്‍ നമ്പൂതിരി വരും.’ ശുണ്ഠിക്കാരന്‍ മൂത്തേടം തോര്‍ത്തുമുണ്ട് തലയില്‍ കെട്ടി ‘ഇനി എന്താണ് ചെയ്യേണ്ടത് എന്ന് സമയമാവുമ്പൊ പറഞ്ഞാ മതി. കുഞ്ചൂ! വാസൂ! പൊറപ്പെടാം. നമ്മടെ അമാന്തങ്കൊണ്ട് തല്ല് കൊറഞ്ഞൂന്ന് വരണ്ട.’
കേശവനും രവിയും എല്ലാം കേട്ടുകൊണ്ട് കെട്ടിലെ പടിയിന്മേല് ഇരിയ്ക്കുകയായിരുന്നു. രവി അനിയന്റെ അടുത്തു ചെന്നു ‘ഞാനും പോരാം.’ അനിയന് രവിയുടെ തോളത്തു തട്ടി ‘താന്‍ ആണ്‍കുട്ടിയാണടോ’ പിന്നെ കേശവന്റെ നേര്‍ക്കു തിരിഞ്ഞു. ‘കേശവിക്കുട്ടീം പോന്നോളൂ. ഇരിപ്പത്തെ കുട്ടിയ്ക്ക് ഒരു കൂട്ടാവൂലോ’ കേശവന്റെ മുഖം വാടിയ പൂവ്വുപോലെ നിറം മങ്ങി. കുഞ്ചു അനിയനോട് കയര്‍ത്തു.. ‘അനിയാ താന്‍ ഇങ്ങിനെ വേണ്ടാത്തത് പറഞ്ഞിട്ടാണ് കേശവന് തന്നെ ഇഷ്ടല്ലാത്തത്. കേശവാ! ഇയ്യാള് പറയണത് കേട്ട് പരിഭ്രമിയ്ക്കണ്ട. തനിയ്ക്ക് മറ്റുള്ളോരോട് തല്ലുകൂടാന്‍ ള്ള കഴിവില്യ. മറ്റു ചില കഴിവ് ഉണ്ടേനീം. തല്ലുകൂടാന്‍ ള്ള കഴിവ് നോക്കീട്ടല്ലല്ലോ എല്ലാം തീര്‍മാനിയ്ക്കണത്. ഒരു സാമം അനിയനോട് ചൊല്ലാന്‍ പറഞ്ഞു നോക്കൂ. അല്ലെങ്കില്‍ പഠിച്ച ഋഗ്വേദത്തിലെ ഒരോത്ത് പെഴയ്ക്കാതെ ചെല്ലാന്‍ പറഞ്ഞു നോക്കൂ. ആകാര്യത്തില് അനിയന് ആങ്കുട്ടീം അല്ല പെങ്കുട്ടീം അല്ല. നപുംസകാണ്.’ കേശവന്റെ മുഖത്ത് ചെറിയ ഒരു ചിരി പടര്‍ന്നു. നസ്യപ്രജാപതി നാരായണന് അനിയന്റെ നേര്‍ക്ക് ആയുധം പ്രയോഗിച്ചു. ‘കേശവാ! ഈ അന്യേന് പെഴയ്ക്കാത്തതായിട്ട് ഒന്നു മാത്രേ ള്ളൂ. തല്ല്. ബാക്കി ഒക്കെ പെഴച്ചിട്ടാണ്. കേശവന് ഇതേവരെ പെഴ പെഴയ്ക്കാതെ പഠിയ്ക്കാന്‍ പേറ്റെട്ടില്യലോ? എന്നാല്‍ ഇനി അത് അന്യേന്റെ അടുത്താവാം.’ അനിയന് തിരിച്ചു ചോദിച്ചു. ‘എടോ നസ്യം! തന്റെ പെങ്ങളില്യേ? എന്റെ അകത്ത്ള്ളാള്? എല്ലാം പെഴച്ചിട്ടാണ് ന്ന് ള്ള കൂട്ടത്തില്‍ പെങ്ങളും പെട്വോ?’ ഉടനെ മറുപടി വന്നു. ‘അതല്ലേ തല്ല് മാത്രേ പെഴയ്ക്കാത്തായിള്ളൂ ന്ന് പറഞ്ഞത്? കേശവാ ഇയ്യാള്‍ക്ക് കിട്ടണ തല്ലിന്റെ മുക്കാല്‍ ഭാഗവും അഹത്ത്ള്ളാളടെ അട്ത്ത്ന്നാ. തല്ല് എന്ന് പറഞ്ഞാത്തന്നെ അന്യേന് അഹത്ത്ള്ളാളെ ആണ് ഓര്‍മ്മ വരിക.’ അന്യേന് അവിടെ ഇരുന്ന പഴത്തിലൊന്ന് എടുത്ത് തൊലി ഊരി നസ്യത്തിന്റെ നേരെ എറിഞ്ഞു, പഴം പൊട്ടിച്ച് വായിലിട്ട് കൊഴകൊഴാന്ന് പറഞ്ഞു. ‘നിങ്ങളെല്ലാം കൂടി എന്നെ തിന്നാന്‍ വരണ്ട. കേശവന് ഒരു പരിചയായിക്കോട്ടെ എന്നു വച്ചു പറഞ്ഞതാ. ഒരു ദിവസം കേശവനേം ഒരു പെങ്കുട്ടിയ്ക്ക് പിടിച്ച് കൊടുക്കണ്ടതല്ലേ?’ വാഴുന്നവര്‍ പറഞ്ഞ വേട്ടിരിയ്ക്കലിന്റെ കാര്യം ഈ വിദ്വാന് അറിഞ്ഞുകാണുമോ? കേശവന്റെ മുഖം വീണ്ടും വിളര്‍ത്തു. അപ്പോഴേയ്ക്ക് ആരോ വന്നു പറഞ്ഞു. ‘നെടുങ്ങാടീടെ മകന് അന്യേനെ അന്വേഷിയ്ക്കുന്നുണ്ട്.’ അനിയന് എണീറ്റു ‘എന്നാല്‍ പോരുന്നവര്‍ പോര്വാ. ബാക്കി വഴിയ്ക്കാകാം.’
അനിയനും കൂട്ടരും ഇറങ്ങിയപ്പോള്‍ കേശവന് അലസമായ സമയത്തില്‍ ഒഴുകുന്ന നിഷ്ക്രിയത്വം പോലെ കുളത്തിന്റെ വക്കത്തേയ്ക്കു നടന്നു. കുളം ഇപ്പോഴും നിറഞ്ഞു കിടക്കുന്നുണ്ട്. കുളത്തില്‍ മിന്നുലുണ്ടക്കിക്കാക്കൊണ്ട് ദേഹം വെട്ടിച്ചും ദേഹമാകെ ഇളക്കി വേഗത കൂട്ടിയും മത്സ്യങ്ങള്‍ എന്തിനോ വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും നീങ്ങിക്കൊണ്ടിരിയ്ക്കുന്നു. ചിലമത്സ്യങ്ങള്‍ അലസരായി വെള്ളത്തിന്റെ മേല്‍ത്തട്ടില്‍ വന്ന് വായുവടങ്ങിയ ജലം കൂടിച്ചുകൊണ്ടിരിയ്ക്കുന്നു. വിവാഹത്തിന്റെ തിരക്കുളില്‍നിന്ന് ഒറ്റപ്പെട്ട കേശവന് നാടിനേപ്പറ്റിയും തിരിച്ചുപോക്കിനേപ്പറ്റിയും മനോരാജ്യം വിചാരിച്ചുകൊണ്ടിരുന്നു. ചൊമാരി ഇറങ്ങി വന്നത് അറിഞ്ഞില്ല. ‘കേശവന് എന്താ ഒറ്റയ്ക്കിരിയ്ക്കണത്?’ എന്നു ചോദിച്ചപ്പോഴേ അറിഞ്ഞുള്ളൂ. കേശവന് ബഹുമാനത്തിന്റെ പരുങ്ങലുള്ള ഭാവത്തോടെ എഴുന്നേറ്റു നിന്നു. ചൊമാതിരി കാലു കഴുകിക്കൊണ്ട് ചോദിച്ചു. ‘കേശവന് യാഗത്തിന് പ്രസ്തോതനാകാന്‍ വയ്യ എന്നു പറഞ്ഞൂ ന്ന് കേട്ടൂ. അങ്ങിനെ ആണെങ്കില്‍ മനസ്സിരുത്തണേന്റെ കാര്യം കേശവന് ശ്രദ്ധിയ്ക്കാന്‍ പറ്റില്യേ? കാനത്തക്കിത്തര്‍ക്ക് പ്രായായതിന്റെ വിഷമങ്ങളൊക്കെ ണ്ട്. കേശവന് സഹായത്തിന് ണ്ടെങ്കില് കൃഷ്ണശര്‍മ്മയ്ക്കും സഹായാവും. കേശവന് നല്ല എളുപ്പാണ് വശാക്കാന്‍ ന്നാണലോ കൃഷ്ണശര്‍മ്മ പറഞ്ഞത്. സുബ്രഹ്മണ്യനാകുമ്പോ വല്യേ ചൊമതല ഇല്യാത്തോണ്ട് മനസ്സിരുത്താന് വല്യേ പ്രയാസം ഉണ്ടാവില്യ. തൈത്തരീയങ്കൂടി നോക്കണം. അപ്പളേ ക്രിയയ്ക്കൊക്കെ ഉറപ്പു വരൂ.’ ചൊമാരി സക്രിയനാക്കുവാന്‍ നോക്കുകയായിരുന്നെങ്കിലും കേശവന് നനഞ്ഞ വിറകുകൊള്ളി പോലെ പ്രതികരിയ്ക്കാതെ നിന്നതേ ഉള്ളൂ. ചൊമാരി തുടര്‍ന്നു. ‘വൈദികന്റെ അവിടെ പോകാന്‍ വയ്യെങ്കില്‍ ഇല്ലത്തയ്ക്ക് പോന്നോളൂ. ഏതായാലും മകനെ പഠിപ്പിയ്ക്കുന്നുണ്ട്. അടുത്ത ദ്വിതീയയ്ക്കു തന്നെ തുടങ്ങാം.’ ചൊമാരിയുടെ അടുത്ത് മറ്റുള്ളവരുടെ ശല്യം ഉണ്ടാവില്ല. ചൊമാരി കേശവന്റെ മനസ്സിന് ബലം കൊടുത്തുകൊണ്ടു പറഞ്ഞു. ‘അവിടെ കുസൃതി പറയുന്നവരൊന്നും ഉണ്ടാവില്ല. ധൈര്യായിട്ട് പോന്നോളൂ.’ കേശവന് സ്വന്തം ഗുരുനാഥന്റെ സ്വരം ചൊമാരിയുടെ സ്വരത്തിലുണ്ട് എന്നു തോന്നി. ‘അങ്ങിനെ ആവാം.’ കേശവന് സമ്മതിച്ചു.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: