ദിനംപ്രതി കൂടുതല്‍ കൂടുതല്‍ ആശുപത്രികള്‍ പെരുകിവരുന്നത് കേരളീയ സമൂഹത്തിന്റെ ആരോഗ്യക്കുറവും രോഗങ്ങളുടെ പെരുകലും ചൂണ്ടിക്കാണിക്കുന്ന സൂചകങ്ങളാണ്. ഒരുകാലത്ത് കേരളം ആരോഗ്യപരിപാലന രംഗത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്നു. എന്നാല്‍ ഇന്ന് സംസ്ഥാനം വിവിധകാരണങ്ങളാല്‍ രോഗാതുരമാണ്. പലതരം പനികളും നിരന്തരമായി പ്രത്യേക സീസണുകളില്‍ ഒരേ സ്ഥലത്തെ ആളുകളില്‍ വീണ്ടും വീണ്ടും കണ്ടുവരുന്നത് ആരോഗ്യപരിപാലന രംഗത്തെ തകര്‍ച്ചയുടെ ഫലമാണെന്നേ അനുമാനിക്കാനാകൂ. കഴിഞ്ഞ 10 വര്‍ഷമായി നിരന്തരമായി എലിപ്പനി കണ്ടുവരുന്ന ഭാരതത്തിലെ ഏക സംസ്ഥാനം കേരളമാണത്രെ! ടൈഫോയ്ഡ്, കോളറ, മലമ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ ഭേദമാക്കാനാവാതെ രോഗികള്‍ വലയുന്ന സ്ഥിതിവിശേഷം കേരളത്തിലെ പല ആശുപത്രികളിലുമുണ്ട്. ഒരുപക്ഷേ രോഗത്തിന് ചികിത്സ തേടി ഡോക്ടര്‍മാരെയും ആശുപത്രിയെയും ശരണം പ്രാപിക്കുന്ന രോഗികള്‍ കേരളത്തിലായിരിക്കും ഏറ്റവും കൂടുതല്‍. അതുപോലെ തന്നെ ഏറ്റവും കൂടുതല്‍ സ്വയം ചികിത്സ നടത്തുന്ന ജനവിഭാഗവും മലയാളികള്‍ തന്നെ. ചികിത്സിച്ചാലും മരുന്നു കഴിച്ചാലും അസുഖങ്ങള്‍ മാറാതെ വരുന്ന സ്ഥിതിവിശേഷവും ഇന്ന് ലോകത്തുണ്ട്. ഇതിന്റെ ഉറവിടം തേടി നടന്ന അന്വേഷണങ്ങളാണ് ഇംഗ്ലീഷ് മരുന്ന വ്യവസായവുമായി ബന്ധപ്പെട്ട് നടക്കുന്ന ചതികള്‍ ലോകത്തിന് മനസ്സിലായത്.
ജീവന് രക്ഷാ മരുന്നുകളില്‍ വരെ വ്യാജന്മാര് കടന്നുകൂടിയിരിക്കുന്നു. വിലവര്‍ധനയ്ക്ക് ഒപ്പം തന്നെ മരുന്നുകളുടെ നിലവാരത്തകര്‍ച്ച പാവപ്പെട്ട രോഗികളുടെ ആരോഗ്യസ്ഥിതി വളരെപരിതതാപകരമാക്കുകയാണ്. ജീവന് രക്ഷിക്കാനുള്ള തത്രപ്പാടില്‍ ഡോക്ടര്‍ കുറിച്ചുകൊടുക്കുന്ന മരുന്നുകള്‍ വാങ്ങി കഴിക്കുന്നവര്‍ക്ക് മരുന്നിന്റെ ഗുണം കിട്ടുന്നില്ലെന്ന് മാത്രമല്ല അനേകം പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുന്നുവെന്നത് ആരോഗ്യരംഗത്തെ നൂതനമായ തട്ടിപ്പിന്റെ കഥയാണ് തുറന്നുകാണിക്കുന്നത്. മരുന്നുകള്‍ വേണ്ടവിധത്തില്‍ ടെസ്റ്റ് ചെയ്തു നോക്കി രോഗങ്ങള്‍ക്കെതിരെ ഫലപ്രദമാണോ എന്ന് കണ്ടെത്തി വിപണിയിലിറക്കുന്ന പഴയ സംവിധാനങ്ങള്‍ക്ക് കോട്ടംവന്നിരിക്കുന്നു എന്നതാണ് ഏറ്റവും ഭീതിപ്പെടുത്തുന്ന വസ്തുത. വരുമാനത്തിന്റെ നല്ലൊരു പങ്കും ഇംഗ്ലീഷ് മരുന്നു ഷാപ്പില് കൊടുക്കുന്ന രോഗികള്‍ക്ക് മരുന്നിന്റെ ഫലം ലഭിക്കുന്നില്ലെന്നത് വലിയ ചതിയാണ്. 24200 കോടിരൂപയിലധികം മാര്‍ക്കറ്റാണ് ഇംഗ്ലീഷ് മരുന്നുകള്‍ക്ക് ലോകവിപണിയിലുള്ളത്. ഇതില്‍ ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നും ഇറങ്ങുന്ന മരുന്നുകള്‍ ഗുണനിലവാരം ഇല്ലാത്തതാണെന്ന് ഇതിനോടകം തെളിഞ്ഞു കഴിഞ്ഞു. ലോകാരോഗ്യ സംഘടന പറയുന്നത് ഇന്ത്യയില്‍നിന്നാണ് ലോകത്തെ 35 ശതമാനത്തിലധികം വ്യാജമരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് എന്നാണ്. ഇവയെല്ലാം ലോകം അംഗീകരിച്ച ഗുഡ്മാനുഫാക്ചറിംഗ് പ്രാക്ടീസ് (ജിഎംപി) അനുസരിച്ചല്ല നിര്‍മിക്കുന്നതെന്നതാണ് വാസ്തവം.
കമ്പോളാടിസ്ഥാനത്തിലുള്ള വില നിയന്ത്രണം ദേശീയ മരുന്നു നിയന്ത്രണ അതോറിറ്റി പുതിയ ഔഷധ നയത്തില്‍ പ്രഖ്യാപിച്ചതിലൂടെ മരുന്നുവില കുത്തനെ കൂടുകയാണ്. ഇത് മരുന്നു കച്ചവടക്കാര്‍ക്കും അതുവഴി ഡോക്ടര്‍മാര്‍ക്കുമാണ് ഗുണം ചെയ്യുന്നത്. വിവിധതരം മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് ഔഷധ ചേരുവകളായി നിര്‍മിച്ച് ലാഭം കൊയ്യുവാന്‍ മരുന്നുകമ്പനികള്‍ക്ക് അവസരം ഒരുക്കിയിരിക്കയാണ്. പഴയമരുന്ന് ചില മാറ്റങ്ങള്‍ വരുത്തി പുതിയ മരുന്നെന്ന രൂപത്തില്‍ മാര്‍ക്കറ്റിലിറക്കി വിലകൂട്ടി വില്ക്കുവാന് പുതിയ ഔഷധനയം സൗകര്യമൊരുക്കിയിരിക്കുന്നു. ഗുണനിലവാരമില്ലാത്തതും ഉപയോഗയോഗ്യവുമല്ലാത്തതും ഒരു ഗുണവുമില്ലാത്ത മരുന്നുകളുടെ വില്‍പ്പന ഇതോടെ തകൃതിയായി നടക്കുകയാണ്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ജിഎംപിയ്ക്ക് യാതൊരു പ്രാധാന്യവും നല്‍കുന്നില്ലെന്നതാണ് വാസ്തവം. ജിഎംപി വഴി മരുന്നു നിര്‍മാണത്തിന്റെ അസംസ്കൃത വസ്തുക്കള്‍, മരുന്നുണ്ടാക്കുന്ന ചുറ്റുപാട്, ഉപകരണങ്ങള്‍, ഉണ്ടാക്കുന്നവരുടെ ട്രെയിനിംഗ്, വൃത്തി, പ്രത്യേകം എഴുതി തയ്യാറാക്കിയ നിര്‍മാണ രീതികള്‍, പാക്കിംഗ് പ്രാക്ടീസസ്, പുറത്തിറക്കുന്ന ഔഷധത്തിന്റെ ഗുണനിലവാരം തുടങ്ങി ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിക്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു. എന്നാല്‍ പല രാജ്യങ്ങളും ജിഎംപിയ്ക്ക് കടലാസിന്റെ വിലപോലും നല്‍കാറില്ലെന്നതാണ് സത്യം.
ഇന്ത്യയിലെ ജനങ്ങള്‍ സാംക്രമികവും അല്ലാത്തതുമായ അനേകം രോഗങ്ങളുടെ പിടിയിലാണ്. എച്ച്ഐവി, ടിബി, മലേറിയ, ഡയേറിയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, അച്ഛനമ്മമാരില്‍ നിന്നും ലഭിക്കുന്ന രോഗങ്ങള്‍ എന്നിവ സാംക്രമിക രോഗങ്ങളാണെങ്കില്‍, വിവിധതരം കാന്‍സറുകള്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍, ചെറുപ്പത്തിലുള്ള ഹൃദ്രോഗം, പ്രമേഹം, ആസ്മ, മാനസിക രോഗങ്ങള്‍ എന്നിവ ഇന്ത്യന്‍ സമൂഹത്തിലെ പകരാത്ത രോഗങ്ങളാണ്. ഇക്കാരണങ്ങളാല്‍ ഭാരതംപോലുള്ള ജനസാന്ദ്രത ഏറെയുള്ള ഒരു വികസ്വര രാജ്യത്തെ മരുന്നിന്റെ ആവശ്യം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. മിക്കവാറും രോഗങ്ങള്‍ വരാതിരിക്കുവാനുള്ള വാക്സിനുകളും പ്രതിരോധമരുന്നുകള്ക്കുമാണ് കൂടുതല്‍ ഡിമാന്റുള്ളത്. ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ നിര്‍മിച്ച് വിറ്റ് ഇംഗ്ലീഷ് മരുന്നു നിര്‍മാണ കമ്പനികള്‍ സമൂഹത്തിലെ മരുന്നിന്റെ ഡിമാന്റ് പണമാക്കി മാറ്റുവാനുള്ള കമ്പോള കാഴ്ചപ്പാടിലാണിന്ന്. സര്‍ക്കാര്‍ ആശുപത്രികള്‍, പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, കോപ്പറേറ്റീവ് ആശുപത്രികള്‍, മെഡിക്കല്‍ ടൂറിസം, പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാര്‍, പ്രൈവറ്റ് ആശുപത്രികള്‍, യോഗ്യതയില്ലാത്ത വ്യാജ ഡോക്ടര്‍മാര്‍, മെഡിക്കല്‍ ഷാപ്പുകള്‍ എന്നിവയെല്ലാം ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വിറ്റഴിക്കുന്നതിനുള്ള വേദികളായി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഗുണനിലവാരമല്ലാത്ത മരുന്നുകളുടെ ഉപഭോക്താക്കളായി മാറുന്നത് സമൂഹത്തിലെ പാവപ്പെട്ടവരും അശരണരും നിത്യരോഗികളുമാണെന്ന അവസ്ഥ നിലവിലുണ്ട്.
ഈ വിപുലമായ ഫാര്‍മസ്യൂട്ടിക്കല്‍ മാര്‍ക്കറ്റിന്റെ സാധ്യതപൂര്ണമായും ഉപയോഗപ്പെടുത്തുകയാണ് മരുന്നു കമ്പനികള്‍. ഇവര്‍ ജിഎംപി ഗുണനിലവാരം ഉറപ്പാക്കുന്നതിനോ രാജ്യത്തെ മരുന്നുല്‍പ്പാദനത്തിന്റെ നിയമങ്ങള്‍ പാലിക്കുന്നതിനോ മരുന്നില്‍ മിനിമം രോഗം മാറുന്നതിനുള്ള ഘടകങ്ങള്‍ ഉള്ക്കൊള്ളിക്കാത്തതിനോ ശ്രമിക്കാതെ വ്യാജമരുന്നുകളും നിലവാരമില്ലാത്ത മരുന്നുകളും പടച്ചുവിടുന്ന അവസ്ഥയിലെത്തി നില്‍ക്കുകയാണ് രാജ്യത്തെ മരുന്നു നിര്‍മാണം. അത്രയേറെ ഡിമാന്റാണ് ഇംഗ്ലീഷ് മരുന്നു മാര്‍ക്കറ്റിലുള്ളത്. ഇത് രാജ്യത്തെ പൊതു ആരോഗ്യ വ്യവസ്ഥയെ സാരമായി ബാധിക്കുന്നുണ്ട്. തെറ്റായി ലേബല്‍ ഒട്ടിച്ചതും തെറ്റായ ചേരുവകള്‍ കൂട്ടിച്ചേര്‍ത്തതും മാരകരോഗാണുക്കള്‍ ഉള്‍ക്കൊള്ളുന്നതും ശരിയായി സൂക്ഷിക്കാത്തതിനാല്‍ രാസഘടനയില്‍ മാറ്റം വന്നതും ശരിയായ ചേരുവകള്‍ ഇല്ലാത്തതും അപൂര്‍ണമായ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്തതും പഴകിയ മരുന്നുകള്‍ പുതിയ പാക്കിംഗില്‍ പുറത്തിറക്കിയും തെറ്റായ പാക്കിംഗ് രീതി അവലംബിച്ചും പല മരുന്നു കമ്പനികളും ജനങ്ങളെ വഞ്ചിക്കുകയാണ്. സാധാരണക്കാരായ രോഗികള്‍ക്ക് ഇതൊന്നും തിരിച്ചറിവുയാന് കഴിഞ്ഞെന്നുവരില്ല. മലേറിയ അകറ്റുന്ന മരുന്നിലും മറ്റ് നിരവധി രോഗങ്ങള്‍ക്കുള്ള ആന്റി ബയോട്ടിക്കുകളിലുമാണ് ഏറ്റവും കൂടുതല്‍ വ്യാജമരുന്നുകള്‍ പ്രത്യക്ഷപ്പെടുന്നത്. ജനങ്ങളുടെ ദാരിദ്ര്യവും വിദ്യാഭ്യാസമില്ലാത്ത അവസ്ഥയുമാണ് മരുന്നു കമ്പനികളും ചില ഡോക്ടര്‍മാരും ചൂഷണം ചെയ്യന്നത്. ആസിയാന്‍ രാജ്യങ്ങളില്‍ വിതരണം ചെയ്യുന്ന മൂന്നില്‍ ഒന്ന് മരുന്നുകളും ഗുണനിലവാരമില്ലാത്തവയാണത്രെ! 2012 ജൂണ്‍ 25-ാം തീയതി നാഷണല്‍ ഡ്രഡ് അതോറിറ്റി (എന്‍ഡിഎ) ഇന്ത്യയിലെ ഫ്ലമിന്ഗോ ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് ഉഗാണ്ടയിലേക്ക് അയച്ച മരുന്നുകളെല്ലാം ഗുണനിലവാരത്തകര്‍ച്ച മൂലം തിരിച്ചുവിളിച്ചു.
2011 ല്‍ ലോകാരോഗ്യ സംഘടന ആഫ്രിക്കയിലെ ഏറ്റവും വലിയ മരുന്നു വിപണിയായ നൈജീരിയയില്‍ ഇറക്കുമതി ചെയ്ത 64 ശമതാനം മരുന്നുകളും വ്യാജ മരുന്നുകളാണെന്ന് കണ്ടെത്തിയിരുന്നു. 2013 മധ്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വിലയ മരുന്നു നിര്‍മാണ കമ്പനിയായ റാന്‍ബാക്സിയില്‍ ഗുണനിലവാരമില്ലാത്ത മരുന്ന് നിര്‍മിച്ച് വിറ്റഴിച്ചു എന്ന കുറ്റം അമേരിക്കന്‍ കോടതി കണ്ടെത്തി. റാന്‍ബാക്സി കൂടാതെ യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് ഗുണനിലവാരം സംബന്ധിച്ച് ക്ലാരിസ്ലൈഫ് സയന്‍സ്, ഫാര്‍മ, സൈഡുസ് കാഡില, അരൊബിന്ദോ, ആര്‍പിജി ലൈഫ് സയന്‍സ് തുടങ്ങിയ കമ്പനികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. യുഎസ് എഫ്ഡിഎ ഇറക്കുമതി അലര്‍ട്ട് നോട്ടീസ് നല്കിയ മറ്റ് കമ്പനികള്‍ അംസാല്‍ കെം, ഫ്ലെമിംഗ് ലാബോറട്ടറീസ്, കുമുദ് ഡ്രഗ്സ്, കോണ്ണ്ടുസ്ക്കര് ലാബോറട്ടറീസ്, നിവേദിത കെമിക്കല്‍സ്, പ്രമോദ് എക്സ്പോര്‍ട്ട്, സ്മൃതി ഓര്‍ഗാനിക്സ്, വിഗ്നേശ് ലൈഫ് സയന്‍സ്, ഗ്ലോബല്‍ കാല്‍സ്യം തുടങ്ങിയവയാണ്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം ഭാരതസര്‍ക്കാര്‍ 2003 ല്‍ ഡോ.ആര്.എം.മഷേല്‍ക്കര്‍ ചെയര്‍മാനായി നിയമിച്ച സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ മരുന്നുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി ഇനിയും നടപ്പാക്കിയിട്ടില്ല എന്നതാണ് കൂടുതല്‍ മരുന്നുകളുടെ ഗുണനിലവാരത്തകര്‍ച്ചയില്‍ എത്തിക്കുന്നത്. നാഷണല്‍ ഡ്രഗ് അതോറിറ്റി സ്ഥാപിച്ച് അതിനെ കൂടുതല്‍ അധികാരമുള്ള സമിതിയായി ഉയര്‍ത്തണം.
ഇന്ത്യയിലെ എല്ലാ സംസ്ഥാങ്ങളിലും മരുന്നുകള്‍ ടെസ്റ്റ് ചെയ്യുവാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും ജീവനക്കാരും ഉണ്ടാകണം. ആന്റിബയോട്ടിക്കുകളുടെ ഉല്‍പ്പാദനം, വിതരണം, ഉപയോഗം എന്നീ കാര്യങ്ങളില്‍ ഒരു ദേശീയ നയം രൂപപ്പെടണം. മെഡിക്കല്‍ ബിരുദ-ബിരുദാനന്തര കോഴ്സുകളുടെ സിലബസ്സില്‍ ആന്റിബയോട്ടിക് ഉപയോഗത്തെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളിക്കണം. ദേശീയ-അന്തര്‍ദ്ദേശീയ തലത്തില്‍ വ്യാജമരുന്നുല്പ്പാദനത്തിനും മരുന്നുകളുടെ ഗുണനിലവാര ശോഷണം നടത്തുന്നതിനും എതിരെ ശക്തമായ ശിക്ഷകള്‍ നല്കുന്ന നിയമങ്ങള്‍ ഉണ്ടാകണം. നിയമങ്ങള്‍ ശരിയായി ശക്തമായി നടപ്പാക്കണം. മരുന്നുനിര്‍മാണ കമ്പനികളില്‍ പെട്ടെന്നുള്ള ചെക്കിംഗ് നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ശരിയായ പരിശോധന നടത്തുകയും കുറ്റം കണ്ടെത്തിയാല്‍ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും വേണം. ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ സഹായവും തേടണം. വില കുറഞ്ഞ വ്യാജമരുന്നുകള്‍ വാങ്ങി കൂടുതലും കബളിപ്പിക്കപ്പെടുന്നത് സമൂഹത്തിലെ പാവപ്പെട്ടവരാണെന്നതിനാല് ഭാരത സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും വ്യാജമരുന്ന് ഉല്‍പ്പാദകരെ നിയന്ത്രിക്കുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കണം. ആരോഗ്യമുള്ള ജനങ്ങളാണ് ഏതൊരു രാജ്യത്തിന്റെയും ഏറ്റവും പ്രിയപ്പെട്ട സമ്പത്ത്.
ഡോ.സി.എം.ജോയി
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: