കോട്ടയം: എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എ.വി ജോര്‍ജിനെ പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ അദ്ദേഹത്തിന് നോട്ടീസ് അയച്ചു. വൈസ് ചാന്‍സലര്‍ നിയമനത്തിന് സമര്‍പ്പിച്ച ബയോഡേറ്റ തിരുത്തിയതിന്മേലാണ് നടപടി. വി.സിയ്ക്കെതിരെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് ആരോപണങ്ങള്‍ സംബന്ധിച്ച് ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് വി.സിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. ഇല്ലാത്ത യോഗ്യത കാണിച്ച ബയോഡേറ്റയാണ് വൈസ് ചാന്‍സലര്‍ തസ്തികയിലേക്കുള്ള നിയമനത്തിനായി ആദ്യം നല്‍കിയത്. പിന്നീട് ഈ ബയോഡേറ്റ തിരുത്തുകയായിരുന്നു. കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ എന്‍വയോണ്‍മെന്റ് സയന്‍സ് വകുപ്പിന്റെ മേധാവിയെന്ന പേരിലാണ് ജോര്‍ജിനെ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത്. എന്നാല്‍ മൂന്നര മാസം ഡെപ്യൂട്ടേഷനിലാണ് ജോര്‍ജ് ഈ തസ്തികയില്‍ പ്രവര്‍ത്തിച്ചത്.
വൈസ് ചാന്‍സലര്‍ തിരഞ്ഞെടുക്കുന്പോള്‍ അദ്ദേഹം ഡെപ്യൂട്ടേഷന് അവസാനിപ്പിച്ച് നേരത്തെ ജോലി ചെയ്തിരുന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ പ്രവേശിച്ചു. ഈ വിവരം പിന്നീട് തിരുത്തി നല്‍കുകയായിരുന്നു. എം.ജി വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ട പേരുകളില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത് കേരള സര്‍വ്വകലാശാലയിലെ യുജിസി എമരിറ്റസ് ഫെലോ പ്രൊഫ ജി.ഗോപകുമാറും രണ്ടാം സ്ഥാനത്ത് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ജിയോസ്പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ പ്രൊഫ വി.പ്രസന്നകുമാറും ആയിരുന്നു.
ജോര്‍ജിന്റെ തിരഞ്ഞെടുപ്പില്‍ യുജിസി പ്രതിനിധിയായ കാണ്‍പുര്‍ ഐഐടി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് ചെയര്മാന് പ്രൊഫ.എം.അനന്തകൃഷ്ണന് എതിരഭിപ്രായം രേഖപ്പെടുത്തിയെന്നും ഭരത് ഭൂഷണ് റിപ്പോര്‍ട്ട് നല്കി. ജോര്‍ജ്ജിനെക്കാള്‍ യോഗ്യതയുള്ള രണ്ടു പേരുകള്‍ വി.സി. നിര്‍ണ്ണയ സമിതി മുന്നോട്ടുവെച്ചിട്ടും രാഷ്ട്രീയ പിന്‍ബലത്തോടെ അദ്ദേഹം വി.സിയായി. സ്ഥാനമേറ്റ ശേഷം സ്വീകരിച്ച ഭരണപരമായ നടപടികളുടെ പേരിലും ജോര്‍ജ്ജ് വിവാദം സൃഷ്ടിച്ചു.
വി.സിയുടെ ശമ്പളം, പുതിയ കോഴ്സുകള്‍ എന്നിവയെല്ലാം ചോദ്യം ചെയ്യപ്പെട്ടു. ഹൈക്കോടതിയില്‍ സ്വന്തം കേസ് നടത്താന്‍ സര്‍വ്വകലാശാല ഫണ്ട് അനുവദിച്ചതും വിവാദമായി. വിവാദങ്ങള്‍ ജോര്‍ജ്ജിന്റെ കൂടപ്പിറപ്പായതോടെ സര്‍ക്കാര്‍ പതുക്കെ അദ്ദേഹത്തെ കൈയൊഴിഞ്ഞു. ഇതേത്തുടര്‍ന്നാണ് വി.സിക്കെതിരെ ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.സാധാരണ നിലയില്‍ വൈസ് ചാന്‍സലറെ പുറത്താക്കണമെങ്കില്‍ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണം ആവശ്യമാണ്.
പെരുമാറ്റദൂഷ്യം, ധനദുര്‍വിനിയോഗം മുതലായ ആക്ഷേപങ്ങള്‍ വി.സിക്കെതിരെ ഉയരുമ്പോഴാണ് ഇത്തരമൊരു നടപടിയുണ്ടാവുക. എന്നാല്‍ യോഗ്യതയില്ലാത്തതിന്റെ പേരില്‍ വി.സിയെ പുറത്താക്കാന്‍ ഇത്തരം നടപടികള്‍ ആവശ്യമില്ലെന്നാണ് ഗവര്‍ണര്‍ക്കു ലഭിച്ച നിയമോപദേശം. വിശദീകരണം ചോദിച്ച് അത് തൃപ്തികരമല്ലെന്നു കണ്ടാല്‍ വി.സിയെ പുറത്താക്കാം. അത്തരത്തിലുള്ള നടപടിയാണ് ഗവര്‍ണര്‍ നിഖില്‍ കുമാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: