ഒരു വര്‍ഷം തീരുന്നത് എത്രവേഗത്തിലാണെന്ന് പറയാറുണ്ട്. 2013നും അതു തന്നെ സംഭവിച്ചു. സംഭവബഹുലമായ ഒരു വര്‍ഷം വേഗത്തിലോടി തീരുന്നു. അതിലും വേഗത്തിലാണ് മലാല യൂസഫ്സായി എന്ന പെണ്‍കുട്ടി ലോകശ്രദ്ധ നേടിയത്. ലോകവാര്‍ത്തയില്‍ ഇടം നേടിയതിലൂടെമാത്രമല്ല മലാല ശ്രദ്ധേയയാകുന്നത്. മലാല എഴുതിയ ‘ഞാന്‍ മലാല’ എന്ന പുസ്തകം ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയം കവര്‍ന്നു. കടന്നു പോകുന്ന വര്‍ഷത്തിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ പുസ്തകമാകുകയാണ് ‘ഞാന്‍ മലാല’.
പാക്കിസ്ഥാനിലെ താലിബാന് ഭീകരവാദികളോടെതിരിട്ട് ലോകശ്രദ്ധനേടിയ മലാല യൂസഫ്സായി എന്ന പെണ്‍കുട്ടിയുടെ വര്‍ഷമാണ് കടന്നുപോകുന്നത്. പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യം ഹനിച്ച് താലിബാന് ഭീകരര്‍ നടപ്പാക്കിയ കാടന്‍ നിയമങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന് താലിബാന് തോക്കിന്റെ വെടിയുണ്ടയേല്‍ക്കേണ്ടി വന്നു മലാലയ്ക്ക്. പാക്കിസ്ഥാനിലെ ഏറ്റവും മനോഹര പ്രദേശമായ സ്വാത്തിലാണ് മലാല യൂസഫ് സായി ജനിച്ചത്. കവിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ സിയാവുദ്ദീന് യൂസഫാണ് പിതാവ്. മകള്‍ക്ക് വിദ്യാഭ്യാസത്തിന്റെ മഹത്വം മനസ്സിലാക്കിക്കൊടുത്തതും അദ്ദേഹമായിരുന്നു. പിതാവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മലാല വിദ്യാഭ്യാസ അവകാശപ്രവര്‍ത്തകയായത്. സ്വാത് മേഖലയില്‍ പിടിമുറുക്കിയ താലിബാന് ഭീകരവാദികള്‍ പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകരുതെന്നും പുറത്തിറങ്ങി നടക്കരുതെന്നുമൊക്കെയുള്ള വിലക്കുകള്‍ കൊണ്ടുവന്നു. പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന സ്കൂളുകള്‍ ബോംബിട്ട് തകര്‍ക്കാനും അവിടം താലിബാന്റെ ക്യാമ്പുകളാക്കാനും തുടങ്ങി. അതിനെതിരെ പ്രതികരിക്കാതിരിക്കാന്‍ മലാലയ്ക്കായില്ല. വിദ്യാഭ്യാസ അവകാശത്തെക്കുറിച്ചും പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകതയെകുറിച്ചും എല്ലാ പ്രതിബന്ധങ്ങളെയും തരണംചെയ്ത് അവള് പൊതുവേദിയില്‍ പ്രസംഗിക്കാന്‍ തുടങ്ങി.
വലിയ തോതിലുള്ള പിന്തുണയാണ് മലാലയ്ക്ക് ലഭിച്ചത്. താലിബാനെതിരെ പ്രസ്ക്ലബ്ബിലടക്കം പൊതുവേദികളില്‍ അവള് ശക്തമായി പ്രതികരിച്ചുകൊണ്ടിരുന്നു. സ്കൂളില്‍ പോകാന്‍ കഴിയാത്തത് വലിയ വേദനയാണ് മലാലയില്‍ സൃഷ്ടിച്ചത്. സ്കൂളിലേക്ക് പോകുന്ന വഴികളും അവടെ കണ്ടുമുട്ടുന്ന ആളുകളും ക്ലാസ് മുറിയും അധ്യാപകരുമെല്ലാം മലാലയുടെ ജീവിതത്തെ സ്വാധീനിച്ചിരുന്നു. സ്കൂള്‍ മുറ്റത്തെ പൂക്കളെയും വൃക്ഷങ്ങളെയും കുറിച്ചുവരെ അവള്‍ക്ക് ചിന്തകളുണ്ടായിരുന്നു. സ്വാത്തിലെ ഓരോ പെണ്‍കുട്ടിയുടെയും ജീവിതത്തെ അതെല്ലാം വളരെയധികം സ്വാധീനിക്കുന്നുണ്ടെന്നതും മലാലയിലൂടെ ലോകത്തിനു മനസ്സിലാക്കാനായി. താലിബാന്റെ വിലക്കുകളെ ലംഘിച്ച് സ്കൂളില്‍ പോകാന്‍ കഴിഞ്ഞ ദിനങ്ങളെയും പോകാന്‍ കഴിയാതിരുന്ന ദിനങ്ങളെയും മലാല ഡയറിക്കുറിപ്പുകളാക്കിയിട്ടുണ്ട്. അവളുടെ അസ്വസ്ഥതകളും ചിന്തകളും ആശങ്കകളുമെല്ലാം ചേര്‍ത്തു വച്ചപ്പോഴാണ് ലോകത്തെ ഞെട്ടിക്കുകയും ലോകമെങ്ങുമുള്ള പെണ്‍കുട്ടികളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രചോദനമാകുകയും ചെയ്ത പുസ്തകം ജന്മമെടുത്തത്.
”….ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു. താലിബാന് ഭീകരവാദികളും പട്ടാളഹെലികോപ്റ്ററുകളുമായിരുന്നു സ്വപ്നത്തില്‍. സ്വാത്തില്‍ പട്ടാളനടപടി ആരംഭിച്ചതുമുതല്‍ ഇത്തരം സ്വപ്നങ്ങള്‍ പതിവാണ്. സ്കൂളില്‍ പോകാന്‍ എനിക്കു പേടിയുണ്ട്. പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകരുതെന്ന് താലിബാന് വിലക്കിയിരിക്കുകയാണ്. എല്ലാദിവസവും വൈകുന്നേരത്ത് റേഡിയോയിലൂടെ താലിബാന് കമാണ്ടര്‍ പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നതിനെതിരെ പ്രസംഗിക്കുന്നുണ്ട്….
ഇന്ന് ക്ലാസ്സിലെ 27 കുട്ടികളില്‍ 11 പേരേ എത്തിയിട്ടുള്ളൂ. താലിബാന് പേടി തന്നെ കാരണം. സ്കൂളില്‍ പോകുന്ന പെണ്‍കുട്ടികളെ കൊല്ലുമെന്നാണ് ഭീഷണി. പെണ്‍കുട്ടികളെ പഠിപ്പിച്ചാല്‍ സ്കൂള്‍ തകര്‍ക്കുമെന്നും ഭീഷണിയുണ്ട്. സ്കൂളില്‍ നിന്നും വരുംവഴി ഒരു മനുഷ്യന് ‘നിന്നെ ഞാന്‍ കൊല്ലും’ എന്ന് ആക്രോശിക്കുന്നത് കേട്ട് ഞാന്‍ പേടിച്ചുപോയി. ഞാന്‍ നടത്തത്തിന് വേഗം കൂട്ടി. തിരിഞ്ഞുനോക്കിയപ്പോള്‍ അയാള്‍ മൊബൈലില്‍ സംസാരിക്കുകയായിരുന്നു. ആരെയോ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് തീര്‍ച്ച….”
മലാലയുടെ ഭയത്തില്‍ പൊതിഞ്ഞ ഡയറിക്കുറിപ്പുകള്‍ നമുക്കുമുന്നില്‍ തുറന്നു വയ്ക്കുന്നത് താലിബാന്റെ ഭീകരമുഖമാണ്. മലാല എന്ന പെണ്‍കുട്ടി ലോകത്തിനുമുന്നില്‍ താലിബാന്റെ പെണ്വിരുദ്ധതയ്ക്കെതിരെ സംസാരിക്കുന്നതിനും എത്രയോ മുന്നേ താലാബാന്‍ ഭീകരതയുടെ സ്ത്രീവിരുദ്ധ മുഖം ലോകമറിഞ്ഞിട്ടുണ്ട്. താലിബാന് വായനയ്ക്കും വിദ്യാഭ്യാസത്തിനും സിനിമയ്ക്കും മറ്റ് കലാപ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം വിലക്കേര്‍പ്പെടുത്തിയത് പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാന് ഉള്‍പ്പടെയുള്ള പേര്‍ഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമെല്ലാം ലോകമറിഞ്ഞു. എന്നാല്‍ വിലക്കുകള്‍ ലംഘിച്ചും അവിടങ്ങളില്‍ കലാ, സാഹിത്യപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. കാലാകാരന്മാരെ തുറുങ്കിലടയ്ക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. വിദ്യാഭ്യാസം നേടണമെന്ന വലിയ ആഗ്രഹത്തോടെ ആണ്‍വേഷം കെട്ടി പെണ്‍കുട്ടികള്‍ അഫ്ഗാനിലെ പള്ളിക്കൂടങ്ങളിലെത്തിയ കഥകള്‍ ‘ഒസാമ’ പോലുള്ള ഇറാനിയന്‍ സിനിമകളിലൂടെയും പുറം ലോകം അറിഞ്ഞു.
താലിബാന് നിയന്ത്രണത്തിലെ സ്വാത്തിനെപ്പറ്റി മലാല എഴുതിയ ഡയറിക്കുറിപ്പുകള്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ സ്വാത്തിലേക്കും തിരിക്കാന്‍ ഇടയാക്കി. ബിബിസിയുടെ ഉറുദു ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ട മലാലയുടെ ആദ്യ ബ്ലോഗ് തന്നെ അവളെ പ്രശസ്തയാക്കി. നോട്ട് കൈകൊണ്ടെഴുതി ഒരു റിപ്പോര്‍ട്ടര്‍ക്ക് കൈമാറുകയാണ് മലാല ചെയ്തിരുന്നത്. അദ്ദേഹം അത് സ്കാന്‍ ചെയ്ത് ലണ്ടനിലെ ബിബിസി ആസ്ഥാനത്തേക്ക് മെയില്‍ ചെയ്യുകയായിരുന്നു. അവളുടെ എഴുത്ത് താലിബാനെ വളരെക്കൂടുതല്‍ പ്രകോപിതരാക്കി. ഒരിക്കല്‍ അവള് സ്കൂള്‍ ബസ്സില്‍ പോകുമ്പോള്‍ ബസ് തടഞ്ഞുനിര്‍ത്തി ഭീകരവാദികള്‍ ആക്രമിച്ചു. ‘നിങ്ങളിലാരാണ് മലാല? പറയൂ.. ഇല്ലെങ്കില്‍ നിങ്ങളെ എല്ലാവരേയും ഞാന്‍ വെടിവെച്ചുകൊല്ലും..’ ബസ്സിലേക്ക് ചാടിക്കയറിയ അക്രമി ആക്രോശിച്ചത് അങ്ങനെയാണ്. അപ്പോള്‍ അവള് സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ബസിനുള്ളിലെ മുഴുവന്‍ കുട്ടികളോടുമയാള്‍ ഇതു തന്നെ ചോദിച്ചു. തോക്കിന് മുനയില്‍ കുട്ടികള്‍ പേടിച്ചു വിറച്ചു. അവസാനമയാള്‍ മലാലയെ കണ്ടെത്തി. കയ്യെത്തും ദൂരത്ത് നിന്നും അയാള്‍ നിറയൊഴിച്ചു. ഒരു വെടിയുണ്ട അവളുടെ തല തുളച്ച് കയറി കഴുത്തിലൂടെ കടന്ന് തോളെല്ലിനടുത്തെത്തി. മരണത്തോട് മല്ലടിച്ച് ദിവസങ്ങളോളം കിടന്ന മലാലയെ ഇംഗ്ലണ്ടിലെത്തിച്ചു. തോളില്‍ നിന്നും ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാം ക്യൂന്‍ എലിസബത്ത് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ വെടിയുണ്ട പുറത്തെടുത്തു.
മലാലയ്ക്ക് വെടിയേറ്റതാണ് താലിബാനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. ലോകം മുഴുവന്‍ മലാലയ്ക്കൊപ്പം നിന്നു. അന്താരാഷ്ട്ര സമൂഹം പ്രതികരിച്ചു. പാക്കിസ്ഥാനിലെയും ലോകരാജ്യങ്ങളിലെയും കുട്ടികള്‍ ഒന്നടങ്കം കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച വെളിച്ചവുമായി മലാലയ്ക്കായി തെരുവിലിറങ്ങി. പാക്കിസ്ഥാനിലെ 50 ഇസ്ലാമിക പുരോഹിതര്‍ ചേര്‍ന്ന് മലാലയെ ആക്രമിച്ച താലിബാന് കൊലയാളികള്‍ക്കെതിരെ ഫത്വ പുറപ്പെടുവിച്ചു. മലാലയ്ക്ക് വെടിയേറ്റ ദിവസം അമേരിക്കയില്‍ നടന്ന സംഗീത പരിപാടിയില്‍ പാടിയ പാട്ട് അവള്‍ക്ക് സമര്‍പ്പിച്ചാണ് പോപ്പ് ഗായിക മഡോണ പ്രതികരിച്ചത്. ഹോളിവുഡ് താരം ആഞ്ജലീന ജോളി മലാല സംഭവത്തെക്കുറിച്ച് ലേഖനമെഴുതി. പാക്കിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലേയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ലോകമെങ്ങുമുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തു വന്നു. വിവിധ രാജ്യങ്ങളില്‍ അതിനായി ധനസമാഹരണവു നടന്നു. അന്നത്തെ യുഎസ് പ്രഥമ വനിത ലോറ ബുഷ് ‘വാഷിങ്ടണ്‍ പോസ്റ്റ്’ പത്രത്തില്‍ മലാലയെ ആന്‍ ഫ്രാങ്കുമായി താരതമ്യപ്പെടുത്തി ലേഖനങ്ങളെഴുതി. അവള് ലോകത്തിന്റെ താരമാകുകയായിരുന്നു.
മലാലയും ബ്രിട്ടീഷ് പത്രപ്രവര്‍ത്തക ക്രിസ്റ്റീന ലാംബും ചേര്‍ന്നെഴുതിയ മലാലയുടെ ജീവചരിത്ര കൃതിയായ ‘ഞാന്‍ മലാല’യ്ക്ക് ലോകമെങ്ങും ലഭിച്ച പ്രചാരം മലയാളി വായനക്കാരും നല്കി. പുസ്തകം പലരാജ്യങ്ങളും പാഠ്യപദ്ധതിയില്‍ വരെ ഉള്‍പ്പെടുത്തിയപ്പോഴും താലിബാന്റെ ചങ്ങാത്തം തള്ളിക്കളയാനാകാത്ത പാക്കിസ്ഥാന് പുസ്തകത്തിനെതിരെ രംഗത്തു വന്നു. ഈ പുസ്തകം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയോ സ്കൂള്‍പുസ്തകശാലയിലേക്ക് വാങ്ങുകയോ ഇല്ലെന്ന് ഓള് പാകിസ്ഥാന് െ്രെപവറ്റ് സ്കൂള്‍സ് ഫെഡറേഷന് തീരുമാനിച്ചു. പുസ്തകം വില്‍ക്കുന്ന കടകള്‍ ആക്രമിക്കുമെന്ന് താലിബാന് ഭീഷണിപ്പെടുത്തിയിരുന്നു. താലിബാന്റെ വിലക്കുകള്‍ ലംഘിച്ചും പാക്കിസ്ഥാനി വായനക്കാരുടെയും പ്രിയപ്പെട്ട പുസ്തകമായി ‘ഞാന്‍ മലാല’ മാറി.
പുസ്തകം വിപണിയിലെത്തുന്നതിനു മുന്നേ തന്നെ 16 കോടി രൂപയ്ക്കാണു ബ്രിട്ടനിലെ വന്‍കിട പ്രസാധകരുമായി മാലാല പകര്‍പ്പവകാശ കരാര്‍ ഒപ്പിട്ടത്. ‘ഞാന്‍ എന്റെ കഥ പറയുകയാണ്. പഠനം നിഷേധിക്കപ്പെടുന്ന ലോകത്തെ 61 ദശലക്ഷം കുട്ടികളുടെത് കൂടിയാണ് ഈ കഥ.’ മലാല പുസ്തകത്തെക്കുറിച്ചു പറഞ്ഞത് അങ്ങനെയാണ്. കടന്നു പോകുന്ന വര്‍ഷത്തിന്റെ പ്രിയപ്പെട്ട പുസ്തകമാണ് ‘ഞാന്‍ മലാല.’
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: